31 December 2010

വൈപ്പിൻ ബസ് സമരം | Vypin Bus Strike

കേരളത്തിലെ ഏറ്റവും ജനസാന്ദ്രത കൂടിയ സ്ഥലങ്ങളിൽ ഒന്നാണ് വൈപ്പിൻ ദ്വീപ്. എറണാകുളം മഹാനഗരത്തോട് ഏറ്റവും ചേർന്ന കിടക്കുന്ന എന്നാൽ നാലുവശവും ജലത്താൽ ചുറ്റപ്പെട്ട ഈ ദ്വീപിലെ ഭൂരിഭാഗം ജനങ്ങളും തൊഴിലിനും വിദ്യാഭ്യാസത്തിനും ആശ്രയിക്കുന്നത് തൊട്ടടുത്ത മഹാനഗരമായ എറണാകുളത്തെ തന്നെ. ഇതിൽ മഹാഭൂരിപക്ഷത്തിനും ആശ്രയം ഈ ദ്വീപിലൂടെ സർവ്വീസ് നടത്തുന്ന ഇരുന്നൂറോളം വരുന്ന സ്വകാര്യബസ്സുകൾ തന്നെ. കെ എസ്സ് ആർ ടി സി യും ഇവിടെ സർവ്വീസ് നടത്തുന്നുണ്ടെങ്കിലും പ്രധാനമായും ആശ്രയിക്കുന്നത് സ്വകാര്യബസ്സുകളെ തന്നെയാണ്. ജനജീവിതത്തെ ദുരിതത്തിലാഴ്ത്തിക്കൊണ്ട് കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇവിടെ സമരം എന്ന പേരിൽ ഒരു വിഭാഗം കാട്ടുന്ന തോന്ന്യാസങ്ങൾക്ക് അധികാരികൾ കൂടി മൗനാനുവാദം നൽകിയിരിക്കുന്നു. ഡിസംബർ മാസത്തിന്റെ ആദ്യം ഒരു വിഭാഗം തൊഴിലാളികൾ വൈപ്പിൻ - പറവൂർ മേഖലയിൽ വേതനവർദ്ധനവ് ആവശ്യപ്പെട്ടുകൊണ്ട് പണിമുടക്കിയതോടെ ആണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. ഭൂരിഭാഗം വരുന്ന മറുപക്ഷം പണിമുടക്കിനെ എതിർക്കുകയും സർവ്വീസ് നടത്തുവാൻ തീരുമാനിക്കുകയും ചെയ്തു. ഇതിനു കാരണം പണിമുടക്കുന്ന തൊഴിലാളികൾ ആവശ്യപ്പെടുന്ന അതേ വേതനം ഇപ്പോൾ അവർക്ക് ലഭിക്കുന്നു എന്നതു തന്നെ. വാർത്താമാദ്ധ്യമങ്ങളിൽ വന്ന കണക്കുകൾ അനുസരിച്ച ജില്ലയിൽ ഏറ്റവും കൂടുതൽ വേതനം നൽകുന്നതും വൈപ്പിൻ - പറവൂർ മേഖലയിൽ തന്നെയാണെന്നും ബസ്സ് ഉടമകളും പറയുന്നു. കെ എസ് ആർ ടി സി അധിക സർവ്വീസുകൾ നടത്തിയതും നല്ലൊരു വിഭാഗം തൊഴിലാളികൾ സമരത്തിൽ നിന്നും വിട്ടുനിന്നതും നാലു ദിവസങ്ങൾക്ക് ശേഷം സമരം പിൻ‌വലിക്കാൻ സമരക്കാരെ നിർബന്ധിതരാക്കുകയായിരുന്നു.

എന്നാൽ കഴിഞ്ഞ രണ്ട് ദിവസങ്ങളായി സംസ്ഥാനത്തെ ഓട്ടോറിക്ഷകളും ടാക്സികളും പണിമുടക്കിയപ്പോൾ ജനത്തെ ദുരിതത്തിലാക്കാനും ഈ അവസരം ഉപയോഗപ്പെടുത്തി അധികാരികളെ സമ്മർദ്ദത്തിലാക്കി തങ്ങളുടെ ആവശ്യം നേടിയെടുക്കാനും മേല്പറഞ്ഞ വിഭാഗം വീണ്ടും രംഗത്തെത്തി. യാതൊരു മുന്നറിയിപ്പും ഇല്ലാതെ സമരം പ്രഖ്യാപിച്ച ഇവർ സർവ്വീസ് നടത്തിയ ബസ്സുകൾ കഴിഞ്ഞ രണ്ട് ദിവസങ്ങളിലും തടയുകയും ജീവനക്കാരെ ഭീഷിണിപ്പെടുത്തുകയും ചെയ്തു. ഇതിന്റെ ഫലമായി രാവിലെ സർവ്വീസ് നടത്തിയിരുന്ന പല ബസ്സുകളും സർവ്വീസ് അവസാനിപ്പിച്ചു. അങ്ങനെ ജനം അക്ഷരാർത്ഥത്തിൽ പെരുവഴിയിലായി.  ജോലിക്കു പോയവർ മടങ്ങി വരുമ്പോൾ ബസ്സില്ലാത്ത അവസ്ഥ. ഇതിനെതിരെ അധികാരികളിൽ നിന്നും കാര്യമായ ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. അവശ്യ സർവ്വീസായ ബസ്സുകൾ തടയുന്ന വളരെ ചെറിയ ഒരു വിഭാഗത്തിന്റെ ധാർഷ്ട്യത്തിനു മുൻപിൽ മുട്ടുമടക്കിയ നിലയിലാണ് അവർ.ഇന്നലെ ഞാറയ്ക്കൽ സി ഐ നടത്തിയ ചർച്ചയിൽ ഇന്ന് സർവ്വീസ് പുനഃസ്ഥാപിക്കും എന്ന് തീരുമാനം ഉണ്ടായെങ്കിലും അത് നടപ്പിൽ വന്നില്ല.

പൊതുവിൽ രാത്രികാലങ്ങളിൽ പലപ്പോഴും സർവ്വീസ് നടത്താത്തവയാണ് ഈ റൂട്ടിലെ മിക്ക സ്വകാര്യ ബസ്സുകളും. പലതവണ ഇതെപ്പറ്റി പരാതി പറഞ്ഞിട്ടും അധികാരികളിൽ നിന്നും കാര്യമായ യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല. സാധാരണഗതിയിൽ എന്തിനോടും തീവ്രമായി പ്രതികരിക്കുന്ന ഒരു ജനവിഭാഗമാണ് വൈപ്പിനിലേത്. വൈപ്പിൻ കരക്കാരുടെ വ്യത്യസ്തമായ സമര മുറകൾ പ്രസിദ്ധവുമാണ്. ജനങ്ങളുടെ ക്ഷമയെ കൂടുതൽ പരീക്ഷിക്കാതെ ഇപ്പോൾ നടന്നു വരുന്ന ആഭാസം എത്രയും പെട്ടന്ന് അവസാനിപ്പിക്കാൻ അധികാരികൾ ശ്രമിക്കും എന്ന് പ്രത്യാശിക്കുന്നു.

24 December 2010

ലീഡർക്ക് പ്രണാമം | Homages to LEADER


കേരളം കണ്ട ഏറ്റവും കരുത്തനായ ഭരണാധികാരി, രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യൻ, പ്രതിസന്ധികളിൽ തകരാത്ത മനോധൈര്യത്തിന്റെ ഉടമ, 
ആരാധ്യനായ ലീഡർ അങ്ങേയ്ക്ക് എന്റെ പ്രണാമങ്ങൾ.
(ചിത്രത്തിന് കടപ്പാട് The Hindu)

15 December 2010

ചരിത്രമായ തൂക്കുപാലം | Suspension Bridge Becomes History


കേരളത്തിലെ പ്രശസ്തമായ ഒരു നഗരത്തിലേയ്ക്ക് നമ്മെ സ്വാഗതം ചെയ്യുന്നത് ഈ തൂക്കുപാലം ആണ്. നൂറ്റാണ്ടിലധികം പഴക്കമുള്ള ഈ തൂക്കുപാലം ഇന്ന് ഒരു ചരിത്ര സ്മാരകമായി മാറിയിരിക്കുന്നു. ഒരു കാലത്ത് കേരളത്തിലെ പ്രമുഖമായിരുന്ന ഈ വ്യവസായ നഗരത്തിലേയ്ക്ക് വാഹനങ്ങളും മനുഷ്യരും എല്ലാം കടന്നെത്തിയിരുന്നത് ഈ തൂക്കുപാലത്തിലൂടെ ആയിരുന്നു. ഈ നഗരത്തിൽ ഒരിക്കലെങ്കിലും വന്നിട്ടുള്ളവർ ഈ തൂക്കുപാലം മറക്കാൻ ഇടയില്ല. ഏതാണ് ഈ നഗരം എന്ന് പറയാമോ?

25 November 2010

വികസന പ്രതീക്ഷകൾ | ICTT, LNG Terminals Kochi

കൊച്ചിയുടെ വികസന പ്രതീക്ഷകൾ യാഥാർത്ഥ്യമാവും എന്നതിന്റെ തെളിവായി പണിപൂർത്തിയായി വരുന്ന രണ്ട് പദ്ധതികളാണ് വല്ലാർപാടം കണ്ടയ്‌നെർ ടെർമിനലും (ഇന്റെർനാഷണൽ കണ്ടെയ്‌നർ ട്രാൻഷിപ്‌മെന്റ് ടെർമിനൽ, കൊച്ചി) കൊച്ചി എൽ എൻ ജി ടെർമിനലും. അതിന്റെ രണ്ട് ചിത്രങ്ങൾ മാത്രമാണ് ഇവിടെ.
 വല്ലാർപാടം പദ്ധതി പ്രദേശത്ത് സ്ഥാപിച്ച വലിയ ക്രെയിനുകൾ.

കൊച്ചി തുറമുഖത്തിന്റെ ദൃശ്യം. പുറം‌കടലിൽ നിന്നും എടുത്തത്. എൽ എൻ ജി ടെർമിനലും, കൊച്ചി റിഫൈനറിയുടെ ഇന്ധന സംഭരണികളും (എസ് പി എം, ടാങ്കുകൾ) വല്ലാർപാടം പദ്ധതിപ്രദേശത്ത് സ്ഥാപിച്ച ക്രെയിനുകളും എല്ലാം ഈ ചിത്രത്തിൽ കാണാം.

24 August 2010

എന്റെ ഓണം

കഴിഞ്ഞ രണ്ടുവർഷങ്ങളെ അപേക്ഷിച്ച് ഈ വർഷത്തെ എന്റെ ഓണം അല്പം ഗംഭീരം ആയിരുന്നു. വർക്ക്‌ഷോപ്പിലും വീട്ടിലും ഇത്തവണ ആഘോഷമായി തന്നെ ഓണം കൊണ്ടാടി. സാധാരണയായി മൂന്നു ദിവസമാണ് ഞങ്ങൾക്ക് ഓണത്തിന് അവധി ലഭിക്കാറ്. തിരുവോണം, അവിട്ടം, ചതയം. ഇത്തവണ ഉത്രാടം ഞായറാഴ്ച വന്നത് ഒരു ദിവസം അധികം അവധി ലഭിക്കാൻ സഹായിച്ചു. 21-)o തീയതി ഞാൻ എത്തുമ്പോഴേയ്ക്കും വർക്ൿഷോപ്പിലെ പൂക്കളത്തിന്റെ പണി ഏതാണ്ട് അവസാന ഘട്ടത്തിൽ ആയിരുന്നു. ചിത്രങ്ങൾ എടുക്കുക എന്നതിൽ മാത്രമായി എന്റെ ശ്രദ്ധ.

ഏകദേശം ഒരു മണിയോടെ പൂക്കളത്തിന്റെ പണി അവസാനിച്ചു. ഞങ്ങൾ പ്രതീക്ഷിച്ചതിലും ഭംഗിയായി പൂക്കളം ഒരുക്കാൻ സാധിച്ചു എന്നാണ് ഞങ്ങളുടെ വിശ്വാസം.
പിന്നെ പൂക്കളത്തിനു മുൻപിൽ ചിത്രം എടുക്കുന്നതിലായി തിരക്ക്. പൂക്കളത്തിന്റെ ശില്പികളിൽ ചിലർക്കൊപ്പം ഞാനും ഒരു ചിത്രത്തിന് പോസ് ചെയ്തു.
അപ്പോഴേയ്ക്കും കാറ്ററിങ്ങിൽ നിന്നും വിഭവസമൃദ്ധമായ സദ്യയും എത്തി. സാധാരണ ഏതെങ്കിലും ഹോട്ടലിലെ ശീതീകരിച്ച മുറിയിൽ ആണ് ഓണസദ്യ പതിവ്. ഇത്തവണ ആ പതിവ് വേണ്ടെന്നു വച്ചു. പലപ്പോഴും ഭക്ഷണത്തിന്റെ രുചിതന്നെ പ്രശ്നം. ഇത്തവണത്തെ ഭക്ഷണം എന്തായാലും സ്വാദിഷ്ഠമായിരുന്നു.

അങ്ങനെ ഉച്ചഭക്ഷണത്തിനു ശേഷം ഓണാശംസകളും പറഞ്ഞ് എല്ലാവരും പിരിഞ്ഞു. ജോലിയുടെ ആകുലതകൾ ഇല്ലാതെ ഒരു അവധിക്കാലം. അഞ്ചു ദിവസത്തെ ആഘോഷങ്ങൾ. വീട്ടിലെ ഓണം ഇത്തവണയും തറവാട്ടിൽ തന്നെ. ഉത്രാടദിവസം രാത്രി പൂത്തറകെട്ടി അമ്പലവും പണിതു. തിരുവോണ ദിവസം രാവിലെ പൂവടയും ഏത്തപ്പഴവും, ശർക്കരയും നേദിച്ച് ആർപ്പുവിളിയോടെ ഓണത്തപ്പനെ പൂമുഖത്ത് ഇരുത്തി.

ഉച്ചയ്ക്ക് അമ്മയും വല്ല്യമ്മയും ചേർന്നൊരുക്കിയ വിഭവസമൃദ്ധമായ സദ്യ.
കഴിഞ്ഞ രണ്ടു വർഷവും ഓണം ആഘോഷപൂർണ്ണമായിരുന്നില്ല. ആകുറവ് ഇത്തവണ ഇല്ല. എന്നാലും കുട്ടിക്കാലത്തെ ഓണത്തിന്റെ രസവും സന്തോഷവും ഇന്ന് ഇല്ല. പണ്ട് തറവാട്ടിൽ ഉച്ചയ്ക്ക് ഓണസദ്യയുണ്ണാൻ ഞങ്ങൾ ഏതാണ്ട് മുപ്പതു പേരുണ്ടാകുമായിരുന്നു. ഇന്ന് ആകെ എട്ടു പേർ മാത്രം. അച്ഛനും, വല്ല്യമ്മാവനും, വല്ല്യമ്മയും, വല്ല്യച്ഛന്മാരും ഓണത്തിന്റെ എല്ലാ ചിട്ടവട്ടങ്ങളും പാലിച്ചിരുന്ന അമ്മൂമ്മയും ഇന്ന് ഞങ്ങൾക്കൊപ്പമില്ല. അനിയൻ ഉൾപ്പടെ ചേട്ടന്മാരും മറ്റ് ബന്ധുക്കളിൽ പലരും ജോലിയുമായി ഇന്ത്യയുടെ മറ്റുപല ഭാഗങ്ങളിലും വിദേശങ്ങളിലും ആയി. എല്ലാവരും ഫോൺ വിളിയിൽ ആശംസകൾ കൈമാറി. അച്ഛമ്മയുടെ മരണത്തെ തുടർന്ന് വീട്ടിലേയ്ക്ക് പോയതിനാൽ ഭാര്യയും നാലുമാസം മാത്രം പ്രായമുള്ള മകനും ഇത്തവണ ഓണനാളിൽ ഒപ്പം ഇല്ലായിരുന്നു. അതും ഇത്തവണത്തെ ഓണത്തിലെ സങ്കടമായി. വൈകീട്ട് അവരോടൊപ്പം ഓണവിശേഷങ്ങൾ പങ്കിട്ടശേഷം ഞാൻ ഇപ്പോൾ വീട്ടിൽ എത്തി.

“എല്ലാ ബൂലോകർക്കും എന്റെ ഓണാശംസകൾ”

9 August 2010

എറണാകുളം ബ്ലോഗ് മീറ്റ് - ഒരു അവലോകനം

കഴിഞ്ഞ വർഷം ചെറായിയിൽ വെച്ചു നടന്ന ബ്ലോഗ് സുഹൃദ്‌സംഗമത്തിലും അതിനു മുൻപ് തൊടുപുഴയിൽ വെച്ച് നടന്ന സംഗമത്തിലും ഞാൻ പങ്കെടുത്തിരുന്നു. ഈ രണ്ടു വർഷങ്ങളിലും ഈ പരിപാടി വളരെ നന്നായി തന്നെ നടക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ ഈ വർഷവും അത്തരം ഒരു സംഗമം തൊടുപുഴയിൽ വെച്ച് നടക്കുന്നു എന്ന് വിവിധ ബ്ലൊഗുകളിലൂടെ അറിഞ്ഞപ്പോൾ സന്തോഷം തോന്നി. തീർച്ചയായും അതിൽ പങ്കെടുക്കണം എന്ന് ഉറപ്പിക്കുകയും ചെയ്തു. എന്നാൽ ചില സാങ്കേതിക പ്രശ്നങ്ങളാ‍ൽ സംഗമം തൊടുപൂഴയിൽ നിന്നും എറണാകുളത്തേയ്ക്ക് അവസാനഘട്ടത്തിൽ മാറ്റുകയായിരുന്നു. ഇതുതന്നെ പങ്കെടുക്കണം എന്ന് കരുതിയ പല ബ്ലോഗ് സുഹൃത്തുക്കൽക്കുള്ളിലും ആശയക്കുഴപ്പം ഉണ്ടാക്കിക്കാണും എന്ന് ഞാൻ കരുതുന്നു.

ചെറായിയിൽ വെച്ച് കുറെ ബ്ലോഗർമാരെ പരിചയപ്പെടാൻ സാധിച്ചിരുന്നു. അവരിൽ പലരും ഇത്തവണയും ഉണ്ടായിരുന്നു. ചെറായിയിൽ ഉണ്ടായിരുന്ന അത്രയും ആളുകൾ ഇന്ന് എറണാകുളത്ത് എത്തിയിരുന്നില്ല. എന്നാലും പല ആശങ്കകൾക്കും ഇടയിൽ തൊടുപുഴയിൽ നിന്നും മാറ്റിയ ബ്ലോഗ് സംഗമത്തിന് ഇത്രയും ആളുകൾ എത്തിയത് വിജയമായി തന്നെ ഞാൻ കരുതുന്നു, കൂടുതൽ ബ്ലോഗർമാരെ പരിചയപ്പെടാൻ സാധിച്ചതിലും സന്തോഷം.

സംഗമത്തിൽ സന്നിഹിതനായ ബ്ലൊഗറും കവിയും ആയ ശ്രീ മുരുകൻ കാട്ടാക്കടയുടെ പരാമർശങ്ങളിൽ ചിലത് ഞാൻ ഉൾപ്പടെ പലരേയും അലോസരപ്പെടുത്തി എങ്കിലും അദ്ദേഹം തന്റെ കവിതകളിലൂടെ പകർന്നു നൽകിയ ആകുലതകൾ ചിന്തോദ്ദീപകങ്ങൾ തന്നെ ആയിരുന്നു. തന്റെ പ്രശസ്തമായ “കണ്ണട” എന്ന കവിതയിലൂടെ സമൂഹത്തിലെ ഞെട്ടിക്കുന്ന യാഥാർത്ഥ്യങ്ങൾ അദ്ദേഹം വരച്ചുകാട്ടുകയായിരുന്നു. കണ്ണട ഞാൻ മുൻപും പലതവണ കേട്ടിട്ടുണ്ട്. എന്നാലും അതിന്റെ രചയിതാവ് ആരെന്ന് അറിയുന്നതും കാണുന്നതും ഇന്നാണ്. അതു പോലെ ബാഗ്‌ദാദ് എന്ന കവിതയിലൂടെ യുദ്ധാനന്തര ഇറാഖിന്റെ ചിത്രം ജനങ്ങളുടെ ദുരിതങ്ങൾ അമ്മമാരുടെ വിങ്ങലുകൾ എല്ലാത്തിനും ഉപരി കീഴടങ്ങാൻ തയ്യാറല്ലാത്ത ഒരു ജനവിഭാഗത്തിന്റെ ആത്മഭിമാനം എല്ലാം തന്റെ ഗംഭീരമായ ആലാപനത്തിലൂടെ ശ്രോതക്കളുടെ ഹൃദയത്തിൽ എത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു എന്നാണ് എന്റെ വിശ്വാസം. രേണുക എന്ന കവിതയിലൂടെ നഷ്ടപ്രണയത്തിന്റെ വേദനയും അദ്ദേഹം പകർന്നു നൽകി. കൂടാതെ അദ്ദേഹം ചില നാടൻ പാട്ടുകളും പാടി സദസ്സിനെ ഊർജ്ജസ്വലമാക്കി.

ഈ സംഗമത്തെകുറിച്ച് പറയുമ്പോൾ മനസ്സുകൊണ്ട് ഞാൻ നമിക്കുന്ന ചില വ്യതികളെക്കുറിച്ച് കൂടെ എഴുതാതെ വയ്യ. കൂതറ എന്ന ബ്ലോഗിലൂടെ തന്റെ നിശിതമായ അഭിപ്രായങ്ങൾ പറയുന്ന ഹാഷിം എന്ന ബ്ലോഗർ. അപകടത്തെ തുടർന്ന് ഇപ്പോഴും ശരിയായിട്ടില്ലാത്ത കാലുമായി ചികിത്സകൾക്കിടയിൽ നിന്നും സമ്മേളത്തിൽ പങ്കെടുക്കാനെത്തിയ ഇദ്ദേഹത്തെ കണ്ടപ്പോൾ ബ്ലോഗുകളിലൂടെ, അദ്ദേഹം രേഖപ്പെടുത്തിയ കമന്റുകളിലൂടെ അദ്ദേഹത്തെക്കുറിച്ച് മനസ്സിൽ ഉണ്ടാക്കിയ ചിത്രം മാറുകയായിരുന്നു. സാദിക്ക് കായം‌കുളം ശാരീരിക അവശതകൾക്കിടയിലും ചക്രക്കസേരയിൽ കായംകുളത്തുന്നിന്നും സഹബ്ലോഗർമാരെ പരിചയപ്പെടാൻ അദ്ദേഹം ഇത്ര ദൂരം എത്തി. അതുപോലെ ഇസ്മയിൽ എന്ന ബ്ലോഗർ. ഈ സംഗമത്തിൽ ഭാഗഭാക്കാകുവാൻ വേണ്ടി മാത്രം അദ്ദേഹം ഖത്തറിൽ നിന്നും ഇവിടെ എത്തി എന്നതുകേട്ടപ്പോൾ അത്ഭുതം തോന്നി. നിങ്ങളുടെ ഈ ഇച്ഛാശക്തിയ്ക്ക് എന്റെ പ്രണാമം.

ഈ സംഗമത്തിൽ പുതുതായി ചില ബ്ലോഗർമാരെയും പരിചയപ്പെടാൻ സാധിച്ചു. അവരെക്കുറിച്ച് അവരുടെ ബ്ലൊഗുകളിലൂടെ കൂടുതൽ അറിയാൻ ശ്രമിക്കാം. ശ്രീ പാവപ്പെട്ടവൻ ഒരു കാവ്യാസ്വാദകൻ മാത്രമല്ല ഭംഗിയായി കവിതാപാരാ‍യണം ചെയ്യുന്ന വ്യക്തിയാണെന്ന അറിവും പുതുതായിരുന്നു. ശ്രീ പൊറാടത്തിന്റെ പ്രിയമുള്ളവളെ എന്ന ബ്രഹ്മാനന്ദന്റെ എക്കാലത്തെയും പ്രശസ്ത സിനിമാഗനത്തിന്റെ ആലാപനവും, ശ്രീ ആര്യന്റെ “പണ്ടുപാടിയ പാട്ടൊലൊരെണ്ണം ചുണ്ടിൽ..” എന്ന ഒരുകാലത്ത് യുവജനോത്സവങ്ങളിൽ സമ്മനങ്ങൾ വാരിക്കൂട്ടിയിരുന്ന; ക്യാമ്പസ്സുകളിൽ നിറഞ്ഞുനിന്നുരുന്ന ലളിത ഗാനത്തിന്റെ ആലാപനവും അതീവഹൃദ്യമായിരുന്നു. ഈ ഗാനത്തിന്റെ രചന സംഗീതം എന്നിവയെ പറ്റിയുള്ള എന്റെ സംശയങ്ങളും ഈ വേദിയിൽ വെച്ച് ദൂരീകരിക്കപ്പെട്ടു. അതിന് ശ്രീ ആര്യന് പ്രത്യേകം നന്ദി. ഒരു കൊച്ചു ബ്ലൊഗറുടെ വക്കാ വക്കാ എന്ന ലോകകപ്പ് ഫുട്‌ബോൾ ഗാനാവതരണവും ഇഷ്ടപ്പെട്ടു. ഇത്തരം സംഗമങ്ങൾ കൂടുതൽ ഗൗരവതരമായും അർത്ഥവത്തായും കാണണമെന്ന സന്ദേശമാണ് ശ്രീ ശരീഫ് കൊട്ടാരക്കര നൽകിയത്. കൂടുതൽ ഗൗരവതരമായ ചർച്ചകളും കലാപരിപാടികളും വേണം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഉച്ചഭക്ഷണത്തിന് മുൻപും ശേഷവുമായാണ് ഈ പരിപാടികൾ നടന്നത്.

സജീവേട്ടന്റെ (കാർട്ടൂണിസ്റ്റ്) മേശയ്ക്ക് ചുറ്റും ഇത്തവണയും നല്ല തിരക്കായിരുന്നു. ഈ സംഗമത്തിൽ പങ്കെടുത്ത എല്ലാവരേയും അദ്ദേഹം തന്റെ പേനയിലൂടെ വരച്ചു തന്നു. ഉത്രാടപാച്ചിലിന് തൃക്കക്കാക്കരയിൽ ആയിരം പേരുടെ കാരിക്കേച്ചർ വരയ്ക്കുന്നതിനുള്ള തന്റെ പദ്ധതിയെക്കുറിച്ചും അദ്ദേഹം സമ്മേളനത്തിൽ പരാമർശിച്ചു. അവിടെ എത്തുന്ന എല്ലാവർക്കും കാരിക്കേച്ചറീനു പുറമേ ഒരോ ഗ്ലാസ്സ് പായസവും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ചെറായിയിൽ വെച്ചു വരച്ചുതന്നതാണെങ്കിലും എന്റെ ഒരു കാരിക്കേച്ചർ ഇത്തവണയും അദ്ദേഹം വരച്ചു തന്നു.

സംഗമത്തിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്കായി നമ്മുടെ ബൂലോകത്തിലൂടെയുള്ള ലൈവ് സ്ട്രീമിങ്ങിന്റെ ഒരുക്കങ്ങൾ മുള്ളൂക്കാരനും പ്രവീൺ വട്ടപ്പറമ്പും നടത്തിയിരുന്നു. ലൈവ് സ്ട്രീമിങ് എനിക്ക് ഒരു പുതിയ അറിവായിരുന്നു.

സമ്മേളനത്തിൽ ശ്രീ കാപ്പിലാൻ ആദ്യ ബൂലോകപത്രമായ ബൂലോകം ഓൺ ലൈനിന്റെ കോപ്പികൾ എല്ലാവർക്കും നൽകി. പാവപ്പെട്ടവൻ ഇത്തരം ഒരു മാദ്ധ്യമത്തിന്റെ പ്രാധാന്യം ചുരുക്കം ചില വാക്കുകളിൽ വിവരിക്കുകയും ചെയ്തൂ.

ഉച്ചഭക്ഷണത്തിനായി സമ്മേളനം നിറുത്തിയ അവസരത്തിൽ മഴ മാറിനിന്നതു കൊണ്ട് എല്ലാവരുടേയും ചിത്രം എടുത്തു. തുടർന്ന് എല്ലാവരും ഭക്ഷണം കഴിക്കുന്ന തിരക്കിലായിരുന്നു. സ്വാദിഷ്ഠമായ ഭക്ഷണം കഴിക്കുന്ന വേളയിൽ കഴിഞ്ഞ തവണ പരിചപ്പെട്ടവരും പുതുതായി എത്തിയവരുമായ സുഹൃത്തുക്കളുമായി കുശലം പറയാനും പരിചയം പുതുക്കാനും അവസരം ലഭിച്ചു.

തൊടുപുഴയിൽ നിന്നും സമ്മേളന വേദി മാറ്റേണ്ടി വന്നെങ്കിലും ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളിൽ വളരെ നന്നായിതന്നെ ഈ സംഗമം എറണാകുളത്ത് നടത്താൻ കഴിഞ്ഞതിന് ഇതിന്റെ സംഘാടകർ അഭിനന്ദനം അർഹിക്കുന്നു. പ്രവീൺ വട്ടപ്പറമ്പ്. മനോരാജ്, ജോഹർ, ഹരീഷ് തൊടുപുഴ, പാവപ്പെട്ടവൻ നിങ്ങൾക്ക് എന്റെ നന്ദിയും അഭിനന്ദവും അറിയിക്കുന്നു. ഇനിയും ഇത്തരം സംഗമങ്ങൾ ഉണ്ടാകും എന്ന പ്രതീക്ഷിക്കുന്നു.

27 July 2010

ഓണം വരവായി

മഴക്കാലം കഴിഞ്ഞാല്‍ കേരളത്തിന്റെ ദേശീയോത്സമായ ഓണം വരവായി. ഓണത്തെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ നാടും നഗരവും തുടങ്ങിക്കഴിഞ്ഞു. തൃശ്ശൂര്‍ നഗരത്തിലെത്തിയാല്‍ വിവിധ പുലികളി സംഘങ്ങളുടെ ഫ്ലക്സുകള്‍ ആണ്. വ്യാപരസ്ഥാപനങ്ങളാകട്ടെ ഓണം ഓഫറുകളുമായി പരസ്യങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. അങ്ങനെ കഴിഞ്ഞ ദിവസം ആലപ്പുഴയിലെ പൊങ്ങം എന്ന സ്ഥലത്തു ചെന്നപ്പോള്‍ വ്യത്യസ്ഥമായ ഒരു ഒരുക്കം കണ്ടു. ഓണം എന്നാല്‍ ആലപ്പുഴക്കാര്‍ക്ക വള്ളംകളിയുടെ കാലമാണ്. അതിന്റെ പരിശീലനത്തിലാണ് വിവിധ ക്ലബുകള്‍. യുണൈറ്റഡ് ബോട്ട് ക്ലബ്, തായങ്കരിയുടെ പരിശീലനം നടക്കുന്നു. പ്രതീക്ഷിക്കാതെ കിട്ടിയ ചിത്രം ഇതാ. ഇതുവരെ ഒരു വള്ളം കളിയും നേരിട്ട് കണ്ടിട്ടില്ലാത്ത എനിക്ക് ഇത് ഒരു പുതിയ അനുഭവമായിരുന്നു.

25 July 2010

തീരത്തണഞ്ഞിട്ടും അടുക്കാനാകാതെ

വല്ലാര്‍പാടം പദ്ധതി പ്രദേശത്ത് പ്രധാന ക്രെയിനുമായി വന്ന ചൈനീസ് കപ്പല്‍. പദ്ധതി പ്രദേശത്തെ ആഴം കുറവായതുകാരണം ക്രെയിനിറക്കാന്‍ ഇവിടെ അടുക്കാന്‍ സാധിക്കാതെ എറണാകുളം വാര്‍ഫില്‍ കാത്തുകിടക്കുകയാണ് ഇപ്പോള്‍. ദിവസങ്ങള്‍ക്ക് മുന്‍പ് വല്ലാര്‍പാടം പദ്ധതി പ്രദേശത്ത് എത്തിയപ്പോള്‍ എടുത്ത ചിത്രം. കപ്പലിന്റെ അറകളില്‍ വെള്ളം നിറച്ച് കപ്പല്‍ കരയുടെ നിരപ്പില്‍ എത്തിച്ച് ക്രെയിന്‍ കരയിലേയ്ക്ക് ഇറക്കുകയാണ് ഉദ്ദേശം. എന്നാല്‍ ഇവിടെ കപ്പല്‍ ചാലിന്റെ ആഴം കുറവായതിനാല്‍ വെള്ളം നിറച്ച താഴ്‌ത്താന്‍ സാധിക്കുന്നില്ല. പന്ത്രണ്ടര മീറ്റര്‍ ആഴം വേണമത്രെ. ഇപ്പോഴത്തെ ആഴം പത്ത് മീറ്റര്‍ മാത്രമാണ്. ആഴം കൂട്ടുന്ന നടപടികള്‍ പുരോഗമിക്കുന്നു. അധികം വൈകാതെ ക്രെയിനുകള്‍ ഇറക്കാന്‍ സാധിക്കും. കൊച്ചി കാത്തിരുന്ന മറ്റൊരു വികസന സ്വപ്നം കൂടെ യാഥാര്‍ഥ്യമാകുന്നു.

22 July 2010

ബഹുമാനപ്പെട്ട കെ എസ് ആര്‍ ടി സി എം ഡി സമക്ഷം

കെ എസ് ആര്‍ ടി സി യുടെ ബഹുമാനപ്പെട്ട എം ഡി സമക്ഷം കേരളത്തിലെ റോഡുകളില്‍ അങ്ങയുടെ വകുപ്പിന്റെ പീഢനങ്ങള്‍ ദിനവും ഏറ്റുവാങ്ങുന്ന ദശലക്ഷങ്ങളില്‍ ഒരുവന്‍ സമര്‍പ്പിക്കുന്ന ആവലാതി,

സര്‍,

ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്ക് 20/07/2010-ല്‍ അടൂരില്‍ പോകേണ്ടിയിരുന്നു. എറണാകുളത്തു നിന്നും തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റില്‍ രാവിലെ 9:30ന് കയറി ഉച്ചയ്ക്ക് 12:15ന് കായംകുളത്തെത്തി അവിടെ നിന്നും അടൂരിലേയ്ക്കും യാത്രചെയ്തു. മടക്കയാത്രയും ഇതേ റൂട്ടില്‍ തന്നെ ആയിരുന്നു. വൈകീട്ട് 6:50ന് കായംകുളം ഡിപ്പോയില്‍ എത്തുമ്പോള്‍ അവിടെ കാന്റീനു സമീപം മൂന്നു വണ്ടികള്‍ ഉണ്ടായിരുന്നു. ഒരു തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റും രണ്ട് പാലക്കാട് സൂപ്പര്‍ ഫാസ്റ്റുകളും. ഇതില്‍ ഒരു പാലക്കാട് സൂപ്പര്‍ ഫാസ്റ്റ് ഞാന്‍ എത്തുമ്പോഴേയ്ക്കും നീങ്ങിത്തുടങ്ങിയിരുന്നു. എതിനാല്‍ അതിനു പിന്നാലെ ഓടാതെ രണ്ടാമത്തെ വണ്ടിയില്‍ കയറി (ചിറ്റൂര്‍ (CTR) RRA705, KL15-6891) പിന്നീട് ഈ തീരുമാനം ഇരു അബദ്ധമായി എന്ന് ബോധ്യപ്പെട്ടു.

ഞാന്‍ കയറി ഉടന്‍ തന്നെ ആ ബസ്സും യാത്ര ആരംഭിച്ചു. ആദ്യത്തെ വണ്ടി പുറപ്പെട്ടിട്ട് ഒരു മിനുറ്റുപോലും ആയിരുന്നില്ല. ആരൊക്കെ എന്തെല്ലാം പറഞ്ഞാലും കോണ്‍‌വോയി ആയിത്തന്നെയേ സര്‍വ്വീസ് നടത്തൂ എന്നത് ഈ വകുപ്പിന്റെ നിലപാടാണല്ലൊ. എന്നാലും എനിക്ക് സന്തോഷമായി. കാരണം സമയനഷ്ടം ഇല്ലല്ലൊ. ഈ വണ്ടി സ്റ്റാന്റിനു വെളിയിലേയ്ക്ക് ഇറങ്ങുമ്പോള്‍ ഒരു വഴിക്കടവ് ബസ്സും സ്റ്റാന്റിലേയ്ക്ക് കയറുന്നുണ്ടായിരുന്നു. സമയ നഷ്ടം ഉണ്ടാവില്ലെന്ന എന്റെ പ്രതീക്ഷ അസ്ഥാനത്താണെന്ന് അറിയാന്‍ അധികം താമസം ഉണ്ടായില്ല. ഞങ്ങളുടെ വണ്ടി അത്രയും പതുക്കെയാണ് പോയിരുന്നത്. ഞങ്ങള്‍ ഹരിപ്പാട് എത്തിയപ്പോഴേയ്ക്കും നേരത്തെ പറഞ്ഞ വഴിക്കടവ് വണ്ടി ഞങ്ങളെ കടന്നു പോയിരുന്നു. എന്നാലും ഞങ്ങളുടെ വണ്ടി സൂപ്പര്‍ സ്ലോയില്‍ തന്നെ യാത്ര തുടര്‍ന്നു. ഒടുവില്‍ ആലപ്പുഴ സ്റ്റാന്റില്‍ എത്തി. അവിടെ ഞങ്ങള്‍ കയറുമ്പോള്‍ വഴിക്കടവ് വണ്ടി അവിടെ നിന്നും യാത്ര പുറപ്പെട്ടു കഴിഞ്ഞിരുന്നു. പിന്നേയും ഞങ്ങളുടെ യാത്ര തുടര്‍ന്നു. കലവൂര്‍ എത്തിയപ്പോള്‍ ഒരു ചേര്‍ത്തല ഫാസ്റ്റും ഞങ്ങളെ കടന്ന് പോയി. അതോടെ യാത്രക്കാരുടെ സകല നിയന്ത്രണവും വിട്ടു. ഞങ്ങള്‍ ചേര്‍ത്തല എത്തുമ്പോഴേയ്ക്കും ഞങ്ങളെ കടന്നു പോയ മോട്ടോറ് സൈക്കിളുകള്‍ക്കും, ഓട്ടോറിക്ഷകള്‍ക്കും എണ്ണമില്ല. അങ്ങനെ ഒടുവില്‍ 3:15 മണിക്കൂറിലധികം സമയം എടുത്ത് എറണാകുളത്തെത്തുമ്പോള്‍ നേരത്തെ പറഞ്ഞ വഴിക്കടവ് ബസ്സ് സ്റ്റാന്റില്‍ നിന്നും പുറത്തേയ്ക്ക്. ഈ വണ്ടിയ്ക്കൊപ്പം കായംകുളത്തു നിന്നും പുറപ്പെട്ട പാലക്കാട് സൂപ്പര്‍ ഫാസ്റ്റ് മിക്കവാറും ആലുവയും പിന്നിട്ടിരിക്കണം. എനിക്ക് എറണാകുളത്തു നിന്നും കിട്ടുമായിരുന്നു അവസാനത്തെ ബസ്സും അപ്പോള്‍ പോയിരുന്നു. പിന്നെ ആലുവ പറവൂര്‍ വഴി വീട്ടില്‍ എത്താന്‍ രണ്ടു മണിക്കൂറ് കൂടെ വൈകി. ഓട്ടോറിക്ഷ ചിലവും ചേര്‍ത്ത് ഉണ്ടായ ധനനഷ്ടം 150 രൂപയും.

സാധാരണ സൂപ്പര്‍ ഫാസ്റ്റ് ബസ്സുകള്‍ രണ്ടരമണിക്കൂര്‍ കൊണ്ട് എത്തിക്കുന്ന സാഹചര്യത്തിലാണ് ഈ തന്തോന്നിത്തരം. യാത്രക്കാരോട് യാതൊരു പ്രതിബദ്ധതയും ഇല്ലാത്ത് ഇത്തരം ഡ്രൈവര്‍മാരെ സൂപ്പര്‍ ഫാസ്റ്റ് പോലുള്ള സര്‍വ്വീസുകള്‍ ഓടിക്കുന്നതില്‍ നിന്നും ഒഴിവാക്കണം എന്ന അഭ്യര്‍ത്ഥിക്കുന്നു. സൂപ്പര്‍ ഫാസ്റ്റുകള്‍ പോലുള്ള ബസ്സുകളിലെ ഡ്രൈവര്‍മാരുടെ കാഴ്ചശക്തി കൃത്യമായ ഇടവേളകളില്‍ പരിശോധിക്കണമെന്നും ഇവര്‍ക്ക് നിശാന്ധത ഇല്ലെന്ന് ഉറപ്പുവരുത്തണമെന്നും അപേക്ഷിക്കുന്നു. പലപ്പോഴും റോഡ് കൃത്യമായി കാണാത്തുപോലെ യാണ് ഇദ്ദേഹം ബസ്സ് ഓടിച്ചിരുന്നത്. എറണാകുളത്ത് എത്തുമ്പോള്‍ ഇദ്ദേഹത്തിന്റെ കണ്ണുകള്‍ ചുവന്ന് വീര്‍ത്തിരുന്നു. യാത്രക്കാരുടെ ജീവന്‍ പന്താടാതെ നല്ല കാഴ്ചശക്തിയും വാഹനം ഓടിച്ച് പരിചയവും ഉള്ള ആളുകളെ മാത്രം സൂപ്പര്‍ ഫാസ്റ്റ് പോലുള്ള ബസ്സുകളില്‍ ഡ്രൈവര്‍മാരായി നിയമിക്കാവൂ എന്നും അപേക്ഷിക്കുന്നു.

ട്രാന്‍‌സ്പോര്‍ട്ട് ഭവനിലേയ്ക്കയച്ച് ചവറ്റുകൊട്ടയില്‍ പോവാതിരിക്കാന്‍ ഒരു തുറന്ന കത്തായി ഇതിവിടെ ഇടുന്നു. ഇത്തരം ദുരനുഭവങ്ങള്‍ ഉള്ള സഹയാത്രികര്‍ ഉണ്ടാവും എന്ന പ്രതീക്ഷയില്‍.

വിശ്വാസപൂര്‍വ്വം,

18 July 2010

കൊച്ചി നഗരത്തില്‍ കെ എസ് ആര്‍ ടി സി യുടെ സിറ്റി സര്‍വ്വീസ്

കൊച്ചി നഗരത്തില്‍ ഇന്നു മുതല്‍ 50 കെ എസ് ആര്‍ ടി സി ബസ്സുകള്‍ സിറ്റി സര്‍വ്വീസ് ആരംഭിച്ചിരിക്കുന്നു. പൊതുവില്‍ വാഹനങ്ങളുടെ ബാഹുല്യം കൊണ്ട് വീര്‍പ്പുമുട്ടുന്ന മഹാനഗരത്തിലെ ഗതാഗതക്കുരുക്ക് കുറക്കുക എന്ന് ഒരു ലക്ഷ്യം കൂടി ഈ സേവനത്തിനുണ്ട് എന്നത് ഇതു സംബന്ധിച്ചു വന്ന വാര്‍ത്തകളില്‍ രസകരമായി തോന്നി. തിരു കൊച്ചി എന്നാണ് ഈ ബസ്സുകള്‍ക്ക് നല്‍കിയിരിക്കുന്ന പേര്. പ്രശസ്ത തിരക്കഥാകൃത്തായ ശ്രീ.ജോണ്‍ പോളാണത്രെ ഈ പേര് നിര്‍ദ്ദേശിച്ചത്. ഇരു വശത്തും രണ്ടു വീതം സീറ്റുകള്‍. ആകെ നാല്പത് യാത്രക്കാര്‍ക്ക് ഇരിക്കാവുന്ന സംവിധാനം‍.

നിലവില്‍ ഭൂരിഭാഗം സ്വകാര്യ ബസ്സുകളാണ് കൊച്ചിയില്‍ സര്‍വ്വീസ് നടത്തുന്നത്. പരക്കെ പരാതികളാണ് സ്വകാര്യ ബസ്സുകളെക്കുറിച്ചും അവയിലെ തൊഴിലാളികളേക്കുറിച്ചും മാദ്ധ്യമങ്ങളിലും പൊതുവിലും കേള്‍ക്കുക. ഇതിനൊരു പരിഹാരം എന്ന നിലയിലാണ് കൊച്ചി നഗരത്തില്‍ കെ എസ് ആര്‍ ടി ബസ്സുകള്‍ സിറ്റി സര്‍വ്വീസ് ആരംഭിക്കുന്നത് എന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. വര്‍ഷങ്ങളോളം കെ എസ് ആര്‍ ടി സി കുത്തകയാക്കി വെച്ചിരുന്ന തിരുവനന്തപുരത്തെ സിറ്റി സര്‍വ്വീസുകളില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്വകാര്യ ബസ്സുകള്‍ക്ക് കൂടി പെര്‍മിറ്റ് നല്‍കാന്‍ തീരുമാനിച്ച കാര്യം വിസ്മരിക്കരുത്. ഒരു രംഗത്തും കുത്തക വല്‍ക്കരണം പാടില്ല എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍.

ഇതു പോലെ തന്നെ സ്വകാര്യ ബസ്സുകള്‍ മാത്രം സര്‍വ്വീസ് നടത്തിയിരുന്ന മറ്റൊരു മേഖലയാണ് കൊടുങ്ങല്ലൂര്‍ - തൃശ്ശൂര്‍ റൂട്ട്. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് അവിടേയും കെ എസ് ആര്‍ ടി സി ചെയിന്‍ സര്‍വ്വീസ് ആരംഭിച്ചിരുന്നു. കഴിഞ്ഞ ദിവസം ആ റൂട്ടില്‍ യാത്ര ചെയ്ത്പ്പോള്‍ ഉണ്ടായ അനുഭവം, കൃത്യമായ സമയ ക്രമം പാലിച്ച് മുന്‍പ് സര്‍വ്വീസ് നടത്തിയിരുന്ന സ്വകാര്യ ബസ്സുകള്‍ ഇപ്പോള്‍ കെ എസ് ആര്‍ ടി സി ബസ്സുകളെ മറികടക്കാന്‍ മത്സരിച്ച് ഓടുന്നതാണ്. നിലവില്‍ ഓരോ 3 മിനിട്ടിലും ഒരു സ്വകാര്യ ബസ്സുള്ള റൂട്ടാണ് കൊടുങ്ങല്ലൂര്‍ - തൃശ്ശൂര്‍. കൂടാതെ ഓരോ പത്തു മിനിട്ടിലും ഒരു സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സും സര്‍വ്വീസ് നടത്തുന്നു. അതിനിടയിലാണ് ഒരോ പതിനഞ്ചു മിനിട്ടിലും ഒരു ഫെയര്‍ സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ് എന്ന അനുപാതത്തില്‍ കെ എസ് ആര്‍ ടി സി ബസ് സര്‍വ്വീസ് ആരംഭിച്ചിരിക്കുന്നത്.

ഇതേ അനുഭവം തന്നെയാവും കൊച്ചിയിലും ഉണ്ടാവുക. എന്തു നഷ്ടം വന്നാലും കെ എസ് ആര്‍ ടി സി യെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഉണ്ടാവും. നിലവില്‍ ഒരു സര്‍വ്വീസിന് സര്‍ക്കാര്‍ ഒരു ദിവസം ചെലവാക്കുന്നത് 2052 രൂപയാണ്. എന്നാല്‍ സ്വകാര്യ ബസ്സുകളുടെ കാര്യം അങ്ങനെയല്ലല്ലൊ. കൂടുതല്‍ ആളുകളെ കയറ്റിയാന്‍ തന്നെയെ അവയ്ക്ക് നിലനില്‍പ്പുള്ളു. അതുകൊണ്ട് തന്നെ മത്സരം മുന്‍പത്തേതിനേക്കാള്‍ ശക്തമാകാനാണ് സദ്ധ്യത. ഇന്ന് ആരംഭിച്ചിരിക്കുന്ന സിറ്റി സര്‍വ്വീസുകളില്‍ ഏറ്റവും കൂടുതല്‍ എറണാകുളം - ആലുവ റൂട്ടിലാണ്. നിലവില്‍ അഞ്ചു മിനിട്ടിലും താഴെയാണ് ഈ റൂട്ടില്‍ രണ്ടു ബസ്സുകള്‍ തമ്മിലുള്ള സമയ വ്യത്യാസം. പുതുതായി ആരംഭിച്ചിരിക്കുന്ന തിരു കൊച്ചി സര്‍വ്വീസിലാകട്ടെ ഓരോ പത്തു മിനിട്ടിലും ഒരു സര്‍വ്വീസ് എറണാകുളത്ത് നിന്നും ആലുവയ്ക്ക് ഉണ്ട്. ഇത് തീര്‍ച്ചയായും മത്സരം വര്‍ദ്ധിപ്പിക്കും
  • പൊതുവായ നിയമവ്യവസ്ഥകള്‍ ബാധകമാകുന്ന വിധത്തിലാവണം കൊച്ചിയിലും കെ എസ് ആര്‍ ടി സി സര്‍വ്വീസുകള്‍ നടത്താന്‍ എന്നതാണ് എന്റെ അഭിപ്രായം.
  • നിലവിലുള്ള സമയ ക്രമം കെ എസ് ആര്‍ ടി സി ബസ്സുകളേയും ഉള്‍പ്പെടുത്തി പുനഃക്രമീകരിക്കണം.
  • നിലവില്‍ സ്വകാര്യബസ്സുകള്‍ക്കുള്ള ടൈം പഞ്ചിങ് (രവിപുരം, മേനക, കലൂര്‍, കളമശ്ശേരി എന്നിവിടങ്ങളില്‍) തിരു കൊച്ചി സര്‍വ്വീസുകള്‍ക്ക് കൂടി ബാധകമാക്കണം
  • വിദ്യാര്‍ത്ഥികള്‍ക്ക് തിരു കൊച്ചി സര്‍വ്വീസുകളില്‍ സ്വകാര്യ ബസ്സുകളിലേതു പോലെ യത്രാ ഇളവ് അനുവദിക്കണം.
  • ട്രാഫിക് നിയമ ലംഘനങ്ങള്‍ക്ക് സ്വകാര്യ ബസ്സ് ഡ്രൈവര്‍മാര്‍ക്ക് നല്‍കിവരുന്ന ശിക്ഷാനടപടികള്‍ തന്നെ തിരു കൊച്ചി സര്‍വ്വീസിനും ബാധകമാക്കണം.
  • ലൈന്‍ ട്രാഫിക് നിയമങ്ങള്‍ തിരു കൊച്ചിയ്ക്കും നിര്‍ബന്ധമാക്കണം.
ഒരേ രംഗത്ത് സേവനം നടത്തുന്ന രണ്ടു പേര്‍ക്ക് രണ്ടു തരം നിയമവ്യവസ്ഥ ശരിയല്ലല്ലൊ. പൊതുവായ നിയമങ്ങള്‍ അനുസരിച്ച് സര്‍വ്വീസ് നടത്തുന്നത് ജനങ്ങള്‍ക്ക് ഉപകാര പ്രദമാകും എന്ന് ഞാന്‍ കരുതുന്നു.

14 July 2010

കൊച്ചി പഴമയും പുതുമയും

ഗോശ്രീ പാലങ്ങള്‍ വരുന്നതിനു മുന്‍പ് ഞങ്ങള്‍ വൈപ്പിന്‍‌കരക്കാരുടെ കൊച്ചി മഹാനഗരത്തിലേയ്ക്കുള്ള പ്രധാന യാത്രാമാര്‍ഗ്ഗം ബോട്ടുകള്‍ ആയിരുന്നു. എന്നാല്‍ ഇന്ന് ഗോശ്രീപാലങ്ങള്‍ വഴി ബസ്സിലൂടെ വളരെ എളുപ്പത്തില്‍ നഗരത്തില്‍ എത്താം എന്ന സ്ഥിതി വന്നതോടെ ബോട്ടുകളില്‍ ആളില്ലാതായി, ബോട്ട് ജെട്ടിയും, വൈപ്പിന്‍ സ്റ്റാന്റും ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലെയായി. ഐലന്റിലേയ്ക്കും ഫോര്‍ട്ട്‌കൊച്ചിയിലേയ്ക്കും പലരും ഇപ്പോഴും ആശ്രയിക്കുന്നത് ബോട്ടുകളെ തന്നെ. വളരെ നാളുകള്‍ക്ക് ശേഷം വൈപ്പിനില്‍ നിന്നും ഫോര്‍ട്ട്‌കൊച്ചിയിലേയ്ക്ക് നടത്തിയ ഒരു ബോട്ട് യാത്രയില്‍ എടുത്ത ചില ചിത്രങ്ങള്‍.
ഇത് കൊച്ചിയിലെ ഏറ്റവും വലിയ വികസനം. ദുബായ് പോര്‍ട്ട് ഇന്റര്‍നാഷനല്‍ നിര്‍മ്മിക്കുന്ന പുതിയ തുറമുഖം. വല്ലാര്‍പാടം കണ്ടൈനര്‍ പ്രൊജക്‍റ്റിന്റെ പണികള്‍ അവസാനഘട്ടത്തിലാണ്. പണ്ട് ഈ പ്രദേശം വനമായിരുന്നു. “വിമലവനം” ഇടയ്ക്ക് നല്ല വേനലില്‍ ഈ വനത്തില്‍ വളരുന്ന പുല്ലുകളില്‍ തീപിടിയ്ക്കും പിന്നീട് അത് പടര്‍ന്ന് വനത്തിലെയ്ക്കും എത്തും. വനത്തില്‍ നിന്നും നല്ല വിഷമുള്ള പാമ്പുകള്‍ മുളവുകാട് ദ്വീപിലേയ്ക്കും പാലായനം ചെയ്യും. ഇന്ന് അതെല്ലാം പഴങ്കഥ. ഇവിടെ നിന്നും വലിയ കണ്ടൈനറുകള്‍ നാടിന്റെ നാനാഭാഗത്തേയ്ക്കും ഓടാന്‍ തുടങ്ങുകയായി.
വികസനത്തിലും മാറാത്ത കാഴ്ച. കടലിനേയും കായലിനേയും മാത്രം ആശ്രയിച്ചു കഴിയുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍. ഇനി കടല്‍ കടന്നെത്തുന്ന വലിയ കപ്പലുകളോടും മല്ലിടണം.
ഇവിടെ അല്പം വികസനമായി, യന്ത്രവല്‍കൃത മത്സ്യബന്ധന വള്ളങ്ങള്‍. ട്രോളിങ് നിരോധനം ഇവര്‍ക്ക് ബാധകമല്ല. അതിനാല്‍ ഈ വറുതിയിലും അവര്‍ അന്നം കണ്ടെത്തുന്നു.
പഴമയുടെ പ്രൌഢി വിളിച്ചോതുന്ന ആസ്പിന്‍ വാള്‍ കെട്ടിടവും (ഇപ്പോള്‍ അത് ഹോട്ടല്‍ ആണെന്നു തോന്നുന്നു. ആസ്പിന്‍ വാളിന്റെ ഓഫീസ് ഇടപ്പള്ളിയിലേയ്ക്ക് മാറ്റിയെന്ന് കേട്ടിരുന്നു) കോസ്റ്റ് ഗാര്‍ഡിന്റെ പുതിയ ഓഫീസ് കെട്ടിടവും.
വള്ളം കളിയല്ല ജീവിത സമരം. മാറ്റം വരാത്ത കായല്‍ കാഴ്ചകളില്‍ ഒന്ന്.
ഫോര്‍ട്ട് കൊച്ചി - വൈപ്പിന്‍ ബോട്ട്. പണ്ട് രണ്ടു ബോട്ടുകള്‍ ഉണ്ടായിരുന്നു. ഭരതയും ഹര്‍ഷയും. ഇപ്പോള്‍ ഒന്നു മാത്രം. ചാര്‍ജ്ജും കൂടി പഴയ 25 പൈസയില്‍ നിന്നും രണ്ടു രൂപയിലേയ്ക്ക്.
കൊച്ചിയില്‍ വരുന്നവര്‍ എന്നും ഓര്‍മ്മിക്കുന്ന ഒരു ചിത്രം . ഈ ചീനവലകള്‍ ഇല്ലെങ്കില്‍ കൊച്ചി അഴിമുഖത്തിന് എന്ത് മനോഹാരിത? എന്നാല്‍ ഇന്ന് ഇവയും അപകടാവസ്ഥയിലാണ്. പുതിയ പദ്ധതിയുടെ ഭാഗമായി കപ്പല്‍ചാലിന്റെ ആഴം കൂട്ടുന്നത് അഴിമുഖത്തിന്റെ വശങ്ങള്‍ ഇടിവുണ്ടാക്കുന്നുണ്ടത്രെ. അങ്ങനെ ഇവയില്‍ പലതും നാശത്തിലേയ്ക്കും നീങ്ങുന്നു.
മാറാത്ത കാഴ്ചകളില്‍ മറ്റൊന്ന്. ഫോര്‍ട്ട്‌കൊച്ചിയില്‍ നിന്നും വൈപ്പിനിലേയ്ക്കും തിരിച്ചും സര്‍വ്വീസ് നടത്തുന്ന ജംങ്കാര്‍. പുതിയ പദ്ധതി പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ അഴിമുഖത്തെ തിരക്കും കൂടും. അപ്പോഴും ജംങ്കാര്‍ ഒഴിവാക്കാന്‍ സാധിക്കില്ലല്ലൊ.

വികസനം. അഴിമുഖത്തിനു സമീപത്തായി പണിതീര്‍ന്നുകൊണ്ടിരിക്കുന്ന കൂറ്റന്‍ എണ്ണടാങ്കുകള്‍.
ഫോര്‍ട്ട്‌കൊച്ചി തീരത്തെ ചീനവലകള്‍.

11 July 2010

കെ എസ്സ് ആര്‍ ടി സി കൊച്ചി സിറ്റി സര്‍വ്വീസ്.

കെ എസ്സ് ആര്‍ ടി സി യെക്കുറിച്ചുള്ള ബ്ലോഗില്‍ കൊച്ചിക്കാര്‍ കെ എസ്സ് ആര്‍ ടി സി യുടെ സിറ്റി സര്‍വ്വീസിനായി അക്ഷമരായി കാത്തിരിക്കുന്നു എന്ന് പോസ്റ്റില്‍ ഞാന്‍ ചില അഭിപ്രായങ്ങള്‍ എഴുതിയിരുന്നു. ആദ്യമൊന്നും കമന്റ് മോഡറേഷന്‍ ഇല്ലായിരുന്ന പോസ്റ്റില്‍ പിന്നീട് എപ്പോളോ കമന്റ് മോഡറേഷന്‍ വന്നു. രണ്ടു വലിയ മറുപടികള്‍ കുത്തിയിരുന്നു റ്റൈപ്പ് ചെയ്തിട്ട് ഇതുവരെ പബ്ലിഷ് ചെയ്തു കണ്ടില്ല. അരമണിക്കൂര്‍ സമയം കളഞ്ഞതല്ലെ ആരും കാണാതെ പോകണ്ട എന്നു കരുതി ഇവിടെ അതു ചേര്‍ക്കുന്നു.
@Sujith

Sujith thank you for not deleting my comments against KSRTC in this blog. You really deserve appreciation for making and maintaining this blog. It also give a lot of useful informations about KSRTC to general public. I would like to see this blog as a platform were people can criticise KSRTC. It should not be a venture only to glorify KSRTC. I hope KSRTC authorities pay proper attention to this blog. Once again my best wishes to you and to your blog.

Coming to the points you said it is really a new information to me that MVD & RTA charges KSRTC for over speeding, overload. I have travelled many times from Kasaragod to Thiruvanamthapuram during the past 13 years as a part of my job. Not a single time I was able to face such a situation with KSRTC. But many times they have come across private buses during night. I do personally know many drivers / conductors of KSRTC some of them are my classmates too. I will ask to them and will come back to you.

In my view the majority of standing passengers in superfast / express bus are short distance travellers. Due this long distance travellers are not able to catch a comfortable seat. This always make problem. I would suggest that KSRTC should start chain services like Town - Town service (ordinary rate) and long service buses should have very limited stops. also the minimum charge of a long service must be some percentage of total journey rate. Here peoples are forced to travel for long distance by standing because of less number of short distance services. KSRTC is exploiting people.

Regarding interstate services peoples are ready stand in KSRTC only when no other service is available or they prefer money not the quality of service. I have few friends who shuttle between BGLR - EKM every week. They always prefer private bus because they are more punctual so that the passengers can reach for duty on time on Monday. On private bus no standing passengers are allowed. They may accommodate few on driver cabin. I do not have much experience in this route.

@ Mithun

I do believe that on nationalised routes there is only KSRTC conducting through service. Private buses are conducting partial service. Legal protection that KSRTC buses have is not available to private buses and its staff.

If private bus need more charges let them collect it. Why KSRTC is implementing the same change each time? It is not mandatory to collect the same charge as private buses do. If you take my route from my station to ernakulam all private buses charge Rs.10 where as KSRTC ordinary service charges Rs.11/- There are about 200 private buses and 30 KSRTC buses operating in my route. The deference is because of the incorrect fare staging. Private operators where ready to correct it. But KSRTC is collecting higher charges. There are three more such points in my route (Ernakulam - Paravur via Gosree Brudges). What a social responsibility.

Season pass is good technique to ensure volume of passengers. Hope KSRTC will not cheat them by reducing number of services.

KSRTC is collecting money from passenger equal to or more than that collected by private buses. We pay insurance cess only in KSRTC. Private buses are paying insurance and road tax and employees welfare fund from their income. No subsidy is offered by government. So KSRTC should meet their expense from their own income. As per the news letter of KSRTC about 330Crore rupees has already given to KSRTC. i.e. about Rs.2050 to each schedule (5002 schedule total)per day.

There is no one beat KSRTC so they run as they wish. For example running time from my station to Ernakulam is 45 minutes (about 21km) private bus do keep this time. In every two minute there is a bus. But KSRTC ordinary bus will only take 35 minutes and they will overtake at least 5 buses. So to save time many wait for KSRTC.

I always prefer a service which is economical, saves time and comfortable regardless of Private or RTC

Private buses are not running for public cause. For them it is a business. But KSRTC is a government body. In many routes they have monopoly. Collection from all route goes to a single management. So they should adjust it with other routes. KSRTC can not act like a private bus owner. It also get a huge amount from government as financial aid. There are many late night services that KSRTC has stopped saying that it is not feasible. Some are Aluva - N.Paravur (1:10 AM from Aluva) Aluva - Paravur is a nationalised route. All other service are making profit. They can not stop last trip because it is loss. Ernakulam - Kannur (via Paravur, Guruvayur arout 00:30AM from Ernakualam) These were two services that I used to travel during late night.

This is the same as in KSRTC PC48 LUG105. Are they following it. Neither Private nor KSRTC is keeping passenger capacity. But even in Super fast and Express buses passengers are forced to travel by standing.

I don't have much experience in that route. Only once I went to nilambur. Then I waited 45 minutes for a TT to perinthalamanna. I was not able to get one.

Train and Bus are two deferment mode of transport. I don't want to compare them.

5 July 2010

റോഡരുകിലെ പൊതുയോഗവും കോടതിയും

റോഡരുകിലെ എല്ലാ പൊതുയോഗങ്ങളും നിരോധിച്ചുകൊണ്ടുള്ള കേരളഹൈക്കോടതിയുടെ വിധിയില്‍ എന്റെ നിരീ‍ക്ഷണം റോഡരുകില്‍ ഒരു ധര്‍ണ്ണ എന്ന അനിലേട്ടന്റെ പതിവുകാഴ്ചകള്‍ എന്ന ബ്ലൊഗിലെ പോസ്റ്റില്‍ ഞാന്‍ രേഖപ്പെടുത്തിയിരുന്നു. അത് ഇവിടേയും ഒരു പോസ്റ്റായി ചേര്‍ക്കുന്നു.

“റോഡരുകിലെ പ്രകടനങ്ങളും പൊതുയോഗങ്ങളും പൂര്‍ണ്ണമായും നിരോധിച്ച ഹൈക്കോടതിവിധിയും അതിനെതിരെ ചില രാഷ്ട്രീയകക്ഷികളും, ചില നേതാക്കളും പ്രതിക്ഷേധിച്ച രീതിയും ശരിയായില്ല എന്ന അഭിപ്രായക്കാരനാണ് ഞാന്‍. കോടതികള്‍ക്കും തെറ്റുപറ്റാം. എന്നാല്‍ അത്തരം തെറ്റുകള്‍ ചോദ്യം ചെയ്യുന്നതിനും, ചൂണ്ടിക്കാണിക്കുന്നതിനും ചില വ്യവസ്ഥാപിതമായ മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അതിനു മുതിരാതെ കോടതിവിധികളേയും അത് പുറപ്പെടുവിച്ച ന്യായാധിപന്മാരേയും (വിധികര്‍ത്താക്കള്‍ എന്നപദമാവും ഇത്തരക്കാരെക്കുറിച്ച പറയാന്‍ കൂടുതല്‍ യോജിക്കുക എന്നെ തോന്നുന്നു) തെരുവില്‍ നേരിടുന്നരീതി ഇന്ത്യ പോലുള്ള ഒരു ജനാധിപത്യ രാഷ്ട്രത്തിലെ നേതാക്കള്‍ക്കും പാര്‍ട്ടികള്‍ക്കും ഭൂഷണമാണോ എന്ന് ഒരു സ്വയം പരിശോധന നല്ലതാവും. അഴിമതിക്കാരായ ന്യായാധിപന്മാരെ നീക്കുന്നതിനും ശാസിക്കുന്നതിനും ജനാധിപത്യ സമ്പ്രദായത്തില്‍ നിയമനിര്‍മ്മാണ സഭകള്‍ക്ക് മാത്രമാണ് അധികാരം. ഈ അധികാരം തീര്‍ച്ചയായും നിയമനിര്‍മ്മാണ സഭകള്‍ പ്രയോഗിക്കണം. വിധികളില്‍ ഉണ്ടാവുന്ന തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നതിനും ഇത്തരം വിധികള്‍ നടപ്പില്‍‌വരുത്തുന്നതിനു സര്‍ക്കാരിനുള്ള ബുദ്ധിമുട്ടുകളും കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും അഡ്വക്കേറ്റ് ജനറല്‍ എന്ന ഭരണഘടനാപദവി വഹിക്കുന്ന വ്യക്തിയ്ക്കുള്ള അധികാരവും വളരെ ബൃഹത്താണ്. കോടതില്‍ നിലവിലുള്ള് ഒരു കേസില്‍ അതിന്റെ ഏതു ഘട്ടത്തിലും ഇടപെടാനും ഇദ്ദേഹത്തിനു ഭരണഘടന വിശിഷ്ടമായ അധികാരങ്ങള്‍ നല്‍കുന്നു.

ഈ വിധിയിലേയ്ക്ക് നയിച്ചത് ആലുവാ റെയില്‍‌വേസ്റ്റേഷനു സമീപമുള്ള പൊതുയോഗങ്ങളെ സംബന്ധിച്ച ഒരു പരാതിയാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ആ പ്രത്യേക സ്ഥലത്ത് പൊതുയോഗങ്ങള്‍ നിരോധിക്കണം എന്നായിരുന്നു വിധിയെങ്കില്‍ ആലുവായിലൂടെ സ്ഥിരമായി യാത്രചെയ്യുന്ന ഏവരും അതിനെ സ്വാഗതം ചെയ്തേനെ. കാരണം ആലുവാ കെ എസ് ആര്‍ ടി സി ബസ്റ്റേഷന്‍, ആവുവാ റെയില്‍‌വേസ്റ്റേഷന്‍, മുന്‍സിപ്പല്‍ ബസ്റ്റാന്റിലേയ്ക്ക് വരുന്ന സ്വകാര്യബസ്സുകള്‍, ഇവയെല്ലാം ഈ റോഡിലൂടെയാണ് കടന്നു പോവുക. പലപ്പോഴും ആഴ്ചകള്‍ നീളുന്ന പ്രദര്‍ശനങ്ങളും സമ്മേളനത്തിനായി സ്ഥിരം കെട്ടിയുണ്ടാക്കുന്ന വേദികളും ഇവിടെ ഉണ്ടാക്കുന്ന ഗതാഗതക്കുരുക്ക് ചെറുതല്ല. ആലുവായില്‍ നടക്കുന്ന മിക്കവാറും എല്ലാ സമ്മേളനങ്ങളുടേയും സ്ഥിരം വേദിയാണ് ഈ സ്ഥലം. ഇവിടെ നിന്നും ഏകദേശം ഒരു കിലോമീറ്റര്‍ മാത്രം അകലത്തില്‍ നഗരമധ്യത്തിലായി (സബ് ജയിലിനും, പോലീസ് സ്റ്റേഷനും സമീപം) വിശാലമായ ഗ്രൌണ്ട് ഉണ്ട്. ഈ സ്ഥലം പൊതുയോഗങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. പൊതുയോഗത്തിനു വേണ്ടി ഇതിനു മുന്‍പിലുള്ള റോഡിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചാലും അതു കാര്യമായ ഗതാഗതക്കുരുക്ക് ഉണ്ടാക്കില്ല. എന്നിട്ടും ഏറ്റവും തിരക്കേറിയ റെയില്‍‌വേസ്റ്റേഷനു മുന്‍പില്‍ തന്നെ പൊതുയോഗം സംഘടിപ്പിക്കുന്നത് സാധാരണ ജനങ്ങളോടുള്ള വെല്ലുവിളിയായി മാത്രമേ കാണാന്‍ സാധിക്കൂ.

19 June 2010

റാം ജഠ്‌മലാനി Vs കരണ്‍ ഥാപര്‍

അടുത്തകാലത്ത് കണ്ട രസകരമായ ഒരു അഭിമുഖം. മുന്‍പ് വാജ്‌പൈ സര്‍ക്കാരിന്റെ മന്ത്രിസഭയില്‍ നിയമമന്ത്രിയായിരുന്ന് ഭാരതത്തിലെ പ്രഗല്‍ഭനാ‍യ അഭിഭാഷകന്‍ ശ്രീ റാം ജഠ്‌മലാനി സി എന്‍ എന്‍ ഐ ബി എന്‍ ചാനലിലെ “ഡെവിള്‍സ് അഡൌക്കേറ്റ്” എന്ന പരിപാടിയില്‍ കരണ്‍ ഥാപറുമായുള്ള അഭിമുഖത്തിനിടെ ക്ഷുഭിതനായി ഇറങ്ങി പോകുന്നു. പണ്ട് ബി ജെ പി യെ വിട്ട് പോയ ജഠ്‌മലാനി ഇപ്പോള്‍ ബി ജെ പി യില്‍ തിരിച്ചെത്തിയത് കേവലം ഒരു രാജ്യസഭാംഗത്വം നേടുന്നതിനു മാത്രമാണെന്ന് പരാമര്‍ശങ്ങളാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. രണ്ടു ഭാഗങ്ങളായി യു ട്യൂബില്‍ കണ്ട അഭിമുഖം ചുവടെ ചേര്‍ക്കുന്നു.


ഭാഗം ഒന്ന്



ഭാഗം രണ്ട്

8 June 2010

ഭോപാല്‍ നീതിന്യായവ്യവസ്ഥയിലെ കളങ്കം

ഭോപാല്‍ വിഷവാതകദുരന്തത്തിന്റെ വിധി ഇന്ന് ഭോപാല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് പ്രഖ്യാപിച്ചിരിക്കുന്നു. ദുരത്തിന് കാരണമായ യൂണിയന്‍ കാര്‍ബൈഡ് ഇന്‍ഡ്യാ ലിമിറ്റഡ് എന്ന കമ്പനിയുടെ അന്നത്തെ ചെയര്‍മാന്‍ കേശബ് മഹീന്ദ്ര, വിജയ് ഗോഖലെ (മാനേജിങ്ങ് ഡയരക്ടര്‍), കിഷോര്‍ കാംദര്‍ (വൈസ് പ്രസിഡന്റ്), ജെ എന്‍ മുകുന്ദ് (വര്‍ക്ക്സ് മാനേജര്‍), എസ് പി ചൌധരി (പ്രൊഡക്ഷന്‍ മാനേജര്‍), കെ വി ഷെട്ടി (പ്ലാന്റ് സൂപ്രണ്ട്), എസ് ഐ ഖുറേഷി (പ്രൊഡക്ഷന്‍ അസിസ്റ്റന്റ്) എന്നിവര്‍ക്ക് രണ്ടു വര്‍ഷം തടവും, ഒരു ലക്ഷം രൂപ വീതം പിഴയും ആണ് ഇന്ന് ശിക്ഷ വിധിച്ചത്. പ്രതികളെ ഇരുപത്തിഅയ്യായിരം രൂപയുടെ ഈടിന്മേല്‍ പിന്നീട് ജാമ്യത്തില്‍ വിട്ടു. പ്രതികള്‍ക്ക് വിധിക്കെതിരെ അപ്പീല്‍ സമര്‍പ്പിക്കുന്നതിനു‌വേണ്ടിയാണ് ജാമ്മ്യം അനുവദിച്ചത്. അമേരിക്ക ആസ്ഥാനമായ യൂണിയന്‍ കാര്‍ബൈഡ് കോര്‍പ്പറേഷന്‍ എന്ന ബഹുരാഷ്ട്രകമ്പനിയുടെ ഇന്ത്യന്‍ വിഭാഗമാണ് യൂണിയന്‍ കാബൈഡ് ഇന്ത്യാ ലിമിറ്റഡ് (യു സി ഐ എല്‍).ഈ സ്ഥാപനത്തിന്റെ അന്നത്തെ ചെയര്‍മാനായിരുന്ന വാറന്‍ ആന്റേര്‍സണിനുള്ള ശിക്ഷയെപ്പറ്റി ഈ വിധിന്യായത്തില്‍ യാതൊരു പരാമര്‍ശവും ഇല്ല. 1984 ഡിസംബര്‍ രണ്ടിനു യൂണിയന്‍ കാര്‍ബൈഡ് കമ്പനിയില്‍ നിന്നും മീതൈല്‍‌ഐസോസയനേറ്റ് എന്ന വിഷവാതകം ചോര്‍ന്നുണ്ടായ ദുരന്തത്തില്‍ ഇരുപതിനായിരത്തില്‍ അധികം ആളുകളാണ് കൊല്ലപ്പെട്ടത്. അതിലും എത്രയോ ഇരട്ടി ആളുകള്‍ ഈ ദുരന്തന്റെ ജീവിക്കുന്ന രക്തസാക്ഷികളായി ഇന്നും ഉണ്ട്. ദുരന്തത്തിനു ശേഷവും ഫാക്ടറിയില്‍ നിന്നും നീക്കം ചെയ്യപ്പെടാതെ കിടക്കുന്ന വിഷമാലിന്യങ്ങള്‍ രാസപദാര്‍ത്ഥങ്ങള്‍ മൂലം ഇപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുന്ന നാശങ്ങള്‍ നിരവധിയാണ്. ഭൂഗര്‍ഭജലത്തെപ്പോലും ഈ രാസമാലിന്യങ്ങള്‍ ഇപ്പോഴും മലിനമാക്കികൊണ്ടിരിക്കുന്നു. ദുരന്തം നടന്ന് ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഈ രാസമാലിന്യങ്ങള്‍ ശരിയായി നിര്‍മ്മാര്‍ജ്ജനം ചെയ്യുവാന്‍ ഭരണാധികാരികളോ യൂണിയന്‍ കാര്‍ബൈഡ് അധികൃതരോ ശ്രമിച്ചിട്ടില്ല. അങ്ങനെ ഭോപാലിലെ ഒരു വലിയ വിഭാഗം ജനങ്ങളെ ദുരിതത്തിലാഴ്ത്തിയതിനാണ് ഇത്രയും ലഘുവായ ശിക്ഷ വിധിച്ചിരിക്കുന്നത്. കമ്പനിക്ക് വിധിച്ച പിഴയാകട്ടെ അഞ്ചു ലക്ഷം രൂപയും.

ഭോപാല്‍ ദുരന്തത്തിന് കാരണമായി പലരും പറയുന്നത് സാമ്പത്തികച്ചെലവുകള്‍ ചുരുക്കുന്നതിന്റെ ഭാഗമായി കമ്പനി ജോലിക്കാരുടെ എണ്ണത്തില്‍ വരുത്തിയ കുറവും സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നതില്‍ വരുത്തിയ വീഴ്ചയും ആണ്. അതുകൊണ്ടുതന്നെ ഈ കേസ് ആദ്യം അന്വേഷിച്ച സി ബി ഐ കുറ്റകരമായ നരഹത്യയ്ക്ക് 304, 326 എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുക്കുകയും ഭോപാല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ ഇതില്‍ പ്രതികള്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ച സുപ്രീം‌കോടതി 1996 സെപ്റ്റംബര്‍ 13ന് താരതമ്യേന ദുര്‍ബലമായ 304-എ, 336, 337 വകുപ്പുകള്‍ പ്രകാരം (മനഃപൂര്‍വ്വമല്ലാത്ത നരഹത്യ ഉള്‍പ്പടെയുള്ള വകുപ്പുകള്‍) കേസ് പരിഗണിക്കാന്‍ സി ബി ഐ -ഓട് നിര്‍ദേശിക്കുകയായിരുന്നു. ഈ വകുപ്പുകള്‍ പ്രകാരം നല്‍കാവുന്ന പരമാവധിശിക്ഷയാണ് ഇന്ന് ഭോപാല്‍ സി ജെ എം പ്രഖ്യാപിച്ചിരിക്കുന്നത്. സുപ്രീം‌കോടതിയുടെ നേരത്തെ പറഞ്ഞ 1996-ലെ ഉത്തരവാണ് ഇന്നത്തെ ഈ ദുരവസ്ഥയ്ക്ക് കാരണം. ഇന്നത്തെ വിധി ഈ ദുരന്തത്തിന് ഇരകളായവരെ പരിഹസിക്കുന്നതിനു തുല്ല്യമാണ്. കമ്പനിയുടെ ചെയര്‍മാനായിരുന്ന ആന്റേര്‍സണെ ആദ്യം അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് മദ്ധ്യപ്രദേശ് പോലീസ് ജാമ്മ്യത്തില്‍ വിടുകയായിരുന്നു. അങ്ങനെ ഇന്ത്യ വിട്ട ഇയാള്‍ പിന്നീട് ഈ കേസുമായി ഒരു വിധത്തിലും സഹകരിച്ചിട്ടില്ല. കോടതിയുടെ സമന്‍സുകള്‍ തിരസ്കരിച്ച ഇയാളെക്കുറിച്ച് ഇന്നത്തെ വിധിയില്‍ പരാമര്‍ശമില്ല എന്നതും പ്രതിക്ഷേധാര്‍ഹം തന്നെ. ഭരണാധികാരികള്‍ പണ്ടേ തമസ്കരിച്ച ഭോപാലിലെ ദുരന്ത ബാധിതരെ ഇന്ന് കോടതിയും അവഹേളിച്ചിരിക്കുന്നു. ലജ്ജിക്കാം ഈ ദുര്‍ബലമായ നീതിന്യായവ്യവസ്ഥയെ ഓര്‍ത്ത്.

(അവലംബം വിവിധ മാദ്ധ്യമ റിപ്പോര്‍ട്ടുകള്‍)

26 March 2010

ബച്ചനും കേരള ടൂറിസവും

അമിതാഭ ബച്ചനെ കേരള വിനോദസഞ്ചാരത്തിന്റെ പ്രതിനിധിയാവാന്‍ ക്ഷണിച്ച പിന്നീട് വേണ്ടെന്ന് പറഞ്ഞ കേരളത്തിന്റെ നിലപാടില്‍ എന്റെ അഭിപ്രായം ഞാന്‍ ഈ പോസ്റ്റില്‍ എഴുതിയിരുന്നു. കേരളം, ഗുജറാത്ത്, മുംബൈ എന്നിവിടങ്ങിളിലെ തന്റെ അനുഭവങ്ങള്‍ എന്‍ ഡി ടി വിയ്ക്കു നല്‍കിയ അഭിമുഖത്തില്‍ ശ്രീ അമിതാഭ് ബച്ചന്‍ വിവരിക്കുന്നു.

എന്‍ ഡി ടി വി യുടെ വെബ് സൈറ്റിലും ഈ അഭിമുഖം കാണാം

25 March 2010

ഒരു കൌതുകവാര്‍ത്ത

ബിനീഷിനു ജാമ്യം
തിരുവനന്തപുരം: കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചതും ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചതുമായ രണ്ട് ആക്രമണ കേസുകളില്‍ ബിനീഷ് കോടിയേരിയ്ക്ക് ജുഡീഷ്യല്‍ മജിസ്ട്രേട്ട് എം എം ബഷീര്‍ ജാമ്യം അനുവദിച്ചു. രണ്ട് ആള്‍ ജാമ്യം നല്‍കാന്‍ കോടതി വ്യവസ്ഥ വച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ജോയിന്റെ സെക്രട്ടറി എസ്സ് സുരേഷ് ബാബുവും സെക്രട്ടേറിയറ്റ് സ്റ്റോര്‍ പര്‍ച്ചേസ് സെക്ഷനിലെ സെക്ഷന്‍ ഓഫീസര്‍ എസ് മുഹമ്മദ് ഇസ്മായിലും ജാമ്യക്കാരായി.


2000 ഒക്‍ടോബറില്‍ മാര്‍ ഇവാനിയോസ് കോളേജ് പരിസരത്തുവച്ച് മനു ജി രാജു എന്ന് വിദ്യാര്‍ത്ഥിയെ കരിങ്കല്ലുകൊണ്ട് തകയ്ക്കടിച്ചു സ്വര്‍ണ്ണമാല നഷ്ടപ്പെടുത്തിയെന്ന കേസില്‍ കോടതിയില്‍ ഹാജറാകാത്തതിനെ തുടര്‍ന്ന് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. 2003 ജനുവരിയില്‍ മണ്ണാമ്മൂല സ്വദേശി കിരണിനെ (21) എ ബി വി പി ക്കാരനെന്നു ധരിച്ച് ആളുമാറി വെട്ടിപ്പരിക്കേല്പിച്ചെന്ന കേസിലായിരുന്നു ജാമ്യമില്ലാ വാറന്റ്. ഈ കേസുകളിലാണ് ജാമ്യം അനുവദിച്ചത്.


പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച കേസില്‍ വിദേശത്തുള്ള ബിനീഷിനെതിരെ ഇന്റര്‍പോള്‍ വഴി വാറന്റ് പുറപ്പെടുവിക്കണമെന്ന ഹര്‍ജിയില്‍ 30നു വിധിപറയാനിരിക്കെയാണ് ഇന്നലെ ഇരു കേസുകളിലും ജാമ്യം ലഭിച്ചത്”

(വാര്‍ത്ത ഇന്നത്തെ 25/03/2010 മലയാളമനോരമ ദിനപ്പത്രത്തിലേതാണ്. ഇന്നലെ മറ്റു ദൃശ്യ മാദ്ധ്യമങ്ങളും ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു)

19 March 2010

വേണമായിരുന്നോ ഈ അവഹേളനം

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കേരളത്തിലെ ദൃശ്യമാധ്യമങ്ങള്‍ പുറത്തുവിട്ട ഒരു വാര്‍ത്ത വളരെ സന്തോഷത്തോടെയാണ് കേട്ടത്. കേരളത്തിന്റെ വിനോദസഞ്ചാരമേഖലയെ പ്രതിനിധാനം ചെയ്യാന്‍ ഒരു വ്യക്തി ഉണ്ടാവുന്നു. മറ്റാരും അല്ല അമിതാഭ് ബച്ചന്‍. ഭാരതം കണ്ട അഭിനയ പ്രതിഭകളില്‍ ഒരാള്‍. ലോകത്തില്‍ ഭാരതീയന്റെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്ന അനേകരില്‍ ഒരാള്‍. അങ്ങനെ ഒരു വ്യക്തിത്വം നമ്മുടെ വിനോദസഞ്ചാര മേഖലയെ പ്രതിനിധാനം ചെയ്യുന്നത് എന്തുകൊണ്ടും നല്ലതുതന്നെ എന്ന് മറ്റ് അനേകം മലയാളികളെപ്പോലെ ഞാനും വിശ്വസിച്ചു, അഭിമാനം കൊണ്ടു.

മലയാള മനോരമ സംഘടിപ്പിച്ച ഒരു ചടങ്ങില്‍ സംബന്ധിക്കുന്നതിന് ശ്രീ അമിതാഭ് ബച്ചന്‍ ഇവിടെ എത്തുകയും ആ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ഒരു ചോദ്യത്തിനു മറുപടിയായി കേരളവുമായി കൂടുതല്‍ സഹകരിക്കാന്‍ അവസരങ്ങള്‍ ഉണ്ടായാല്‍ അനുകൂലമായി പരിഗണിക്കും എന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് അദ്ദേഹത്തെ കേരള വിനോദസഞ്ചാരമേഖലയുടെ പ്രതിനിധിയാക്കുന്നതിന് തങ്ങള്‍ക്ക് താല്പര്യമുണ്ടെന്ന് കാണിച്ചുകൊണ്ട് കേരള വിനോദസഞ്ചാര വകുപ്പ അദ്ദേഹത്തിന് കത്തെഴുതിയത്. ഈ ക്ഷണം സ്വീകരിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ മറുപടിയും ഉടനെ വന്നു. ഇക്കാര്യം നമ്മുടെ മാദ്ധ്യമങ്ങള്‍ പ്രധാന വാര്‍ത്തയായി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കേരളം ഇത്തരം ഒരു താല്പര്യം അവതിരിപ്പിക്കുമ്പോള്‍ അദ്ദേഹം മറ്റ് ചില രാഷ്ട്രീയപാര്‍ട്ടികളുടേയും, കമ്പനികളുടെ ഉല്പന്നങ്ങളുടേയും പ്രതിനിധിയാണ്. അതോടൊപ്പം ഗുജറാത്ത് അദ്ദേഹത്തെ തങ്ങളുടെ പ്രതിനിധിയായി പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു. അദ്ദേഹത്തെ കേരളത്തിന്റെ വിനോദസഞ്ചാരമേഖലയുടെ പ്രതിനിധിയാക്കുന്നത് തടഞ്ഞുകൊണ്ട് ഇന്ന് സി പി എമ്മിന്റെ കേന്ദ്ര നേതൃത്വം രംഗത്തുവന്നിരിക്കുന്നു. നരേന്ദ്ര മോഡിയുടെ ഗുജറാത്തിനെ പ്രതിനിധീകരിക്കുന്ന ഒരാള്‍ കേരളത്തിനു വേണ്ട എന്നതാണ് പാര്‍ട്ടി തീരുമാനം. ഈ തീരുമാ‍നം അദ്ദേഹത്തെ ഇങ്ങനെ ഒരു പദവിയിലേയ്ക്ക് പരിഗണിക്കുന്നതിനു മുന്‍പേ തന്നെ പാര്‍ട്ടി ചിന്തിക്കണമായിരുന്നു. അദ്ദേഹം ഇങ്ങോട്ട് ആവശ്യപ്പെട്ടതല്ല കേരളത്തിന്റെ പ്രതിനിധിയാക്കണം എന്നത്. കേരളം അദ്ദേഹത്തോട് അഭിപ്രായം ചോദിക്കുകയായിരുന്നു. അതിന് അദ്ദേഹം അനുകൂലമായ പ്രതികരിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ പറയുന്നു താങ്കളെ ഞങ്ങള്‍ക്ക് വേണ്ടെന്ന് ! ഇങ്ങനെ മഹാനായ ഒരു നടനെ അവഹേളിക്കേണ്ടിയിരുന്നില്ല എന്ന് അഭിപ്രായമാണ് എനിക്കുള്ളത്.

15 March 2010

ഒരു ഒളിക്യാമറയും കുറെ ഞെട്ടലുകളും

കഴിഞ്ഞ ഏതാനും ദിവസങ്ങളായി നമ്മുടെ മാദ്ധ്യമങ്ങള്‍ വളരെ പ്രാധാന്യത്തോടെ തന്നെ റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു വാര്‍ത്തയാണ് കോഴിക്കോട് സാഗര്‍ ഹോട്ടലിലെ സ്ത്രീകളുടെ ടോയ്‌ലെറ്റില്‍ അവിടത്തെതന്നെ ഒരു ജീവനക്കാരന്‍ സ്ഥാപിച്ച ഒളിക്യാമറ ഒരു സംഘം വിദ്യാര്‍ത്ഥിനികള്‍ കണ്ടെത്തിയതും അതിനെ തുടര്‍ന്നുണ്ടായിക്കൊണ്ടിരിക്കുന്ന വിവാദങ്ങളും. സത്യത്തില്‍ ഈ വാര്‍ത്ത ഒന്നിലധികം തവണ ഞെട്ടിച്ചു എന്നതാണ് സത്യം. സാഗര്‍ പോലെ മെച്ചപ്പെട്ടതെന്ന് വിശ്വസിച്ചിരുന്ന ഒരു ഹോട്ടലില്‍ ഇത്തരം ഒരു അനാശാസ്യപ്രവര്‍ത്തി നടന്നു എന്നത്. രണ്ടാമതായി, തങ്ങള്‍ കബളിപ്പിക്കപ്പെട്ടിരിക്കുന്നു എന്ന് മനഃസിലാക്കിയ പെണ്‍കുട്ടികള്‍ ഇതിനെതിരെ പ്രതികരിക്കാന്‍ തീരുമാനിച്ചത്. വിവരം ബന്ധുക്കളേയും പോലീസിനേയും അറിയച്ചത്. എന്നാല്‍ പിന്നീട് ഉണ്ടായ വാര്‍ത്തകള്‍ സമ്മാനിച്ചത് ഇതിലും വലിയ ഞെട്ടലുകളാണ്. സാധാരണഗതിയില്‍ ഇത്രയും ധീരമായ ഒരു കാ‍ര്യത്തിന് ഈ പെണ്‍കുട്ടികളെ അനുമോദിക്കേണ്ടതിനു പകരം പരാതി നല്‍കുന്നതില്‍ നിന്നും കേസുമായി മുന്നോട്ട് പോവുന്നതില്‍ നിന്നും പെണ്‍കുട്ടികളെയും ബന്ധുക്കളേയും പിന്തിരിപ്പിക്കാനാന്‍ അവിടെയെത്തിയ നടക്കാവ് സബ് ഇന്‍സ്പെക്ടര്‍ നടത്തിയ ശ്രമങ്ങള്‍, ഈ തൊണ്ടി വസ്തു സിറ്റി പോലീസ് കമ്മീഷനറെ മാത്രമേ ഏല്‍പ്പിക്കൂ എന്ന് ശഠിച്ച പെണ്‍കുട്ടിയുടെ സഹോദരനെ ഇതേ പോലീസ് തന്നെ മര്‍ദ്ദിച്ച അവശനാക്കിയത്, തുടര്‍ന്ന് ക്യാമറ സ്ഥാപിച്ച ഹോട്ടല്‍ ജീവനക്കാരനെ മര്‍ദ്ദിച്ചു എന്നകുറ്റം ചുമത്തി സഹോദരനെതിരെ കേസ് ചാര്‍ജ് ചെയ്തത് എല്ലാം ഞെട്ടിക്കുന്ന വാര്‍ത്തകള്‍ തന്നെ. ഇപ്പോള്‍ ഇതാ ഈ ഒളിക്യാമറ സ്ഥാപിച്ച വ്യക്തി പഴയ ഒരു പൊലീസുകാരന്റെ മകനാണെന്നും ഈ പോലീസുകാരന്‍ സ്വന്തം ഭാര്യയെ തല്ലിക്കൊന്ന് കെട്ടിതൂക്കിയതിന്‍ ഇപ്പോള്‍ ജീവപര്യന്തം അനുഭവിക്കുകയാണെന്നും മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അന്ന് അമ്മയെക്കൊന്ന അച്ഛനോടൊപ്പം ആയിരുന്നത്രെ ഈ മകന്‍. ഈ പോലീസുകാരന് ഇപ്പോഴും വകുപ്പില്‍ ഉള്ള വ്യക്തിബന്ധങ്ങളാണ് കേസ് ഒതുക്കിതീര്‍ക്കാന്‍ ചില പോലീസ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചതിനു പിന്നില്‍ എന്നുവ്യക്തമാക്കുന്നു ഈ പുതിയ വാര്‍ത്തകള്‍.

13 March 2010

കണ്ടുപിടിക്കൂ

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു സുഹൃത്ത് ഇ-മെയിലില്‍ അയച്ചുതന്ന ചിത്രമാണിത്. ഭാരതത്തിലെ പത്ത് മഹാന്മാരായ നേതാ‍ക്കള്‍ ഈ മരത്തില്‍ ഓളിച്ചിരിക്കുന്നുണ്ട്. അവര്‍ ആരൊക്കെയാണെന്ന് കണ്ടെത്താമോ?

9 March 2010

ഇതോ ജനാധിപത്യം

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നമ്മുടെ പാര്‍ലമെന്റില്‍ നടന്നുവരുന്ന ഒരു നാടകം ആണ് സ്ത്രീകള്‍ക്ക് പാര്‍ലമെന്റിലും, സംസ്ഥാന നിയമനിര്‍മ്മാണ സഭകളിലും 33% സംവരണം ഏര്‍പ്പെടുത്തുന്ന ഭരണഘടനാ ഭേദഗതിയുടെ അവതരണം. ഭരണഘടനയുടെ ഏറ്റവും വിപ്ലവകരമായ ഭേദഗതി എന്ന് വിശേഷിപ്പിക്കപ്പെട്ട ഈ നിയമനിര്‍മ്മാണം കഴിഞ്ഞ പതിമൂന്നു വര്‍ഷമായിട്ടും സാധ്യമായിട്ടില്ല. പലപ്പോഴും നാമമാത്രമായ ഒരു വിഭാഗത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് ഈ നടപടി നീട്ടിവെക്കുകയാണ് പതിവ്. ലോക വനിതാദിനമായ ഇന്ന് ഈ ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കുമെന്നും ചര്‍ച്ചചെയ്ത് പാസാക്കുമെന്നും രാജ്യസഭയുടെ ഇന്നത്തെ കാര്യപരിപാടിയിലെ പ്രധാന ഇനമായി ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഏറ്റവും ലജ്ജാകരമായ സംഭവങ്ങള്‍ക്കാണ് ഇന്ന് രാജ്യസഭ സാക്ഷ്യം വഹിച്ചത്. ഈ ബില്‍ അവതരിപ്പിക്കുന്നതിന് നിയമമന്ത്രിയെ ക്ഷണിച്ചത് രാജ്യസഭാ അദ്ധ്യക്ഷനും ഉപരാഷ്ട്രപതിയുമായ ശ്രീ ഹമീദ് അന്‍സാരിയായിരുന്നു. ഈ ഭേദഗതിയെ എതിര്‍ക്കുന്ന നാമമാത്രമായ സാമാജീകരില്‍ ചിലര്‍ അദ്ദേഹത്തെ പോലും ആക്രമിക്കുന്ന കാഴ്ചയാണ് ഇന്ന് കണ്ടത്.

നമ്മുടെ ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട ദിവസമായി മാറി ഇത്. പ്രധാന രാഷ്ട്രീയകഷികള്‍ എല്ലാം ഈ നിയമ നിര്‍മ്മാണത്തെ അനുകൂലിക്കുമ്പോള്‍ വളരെ ചെറിയ ഒരു വിഭാഗം മാത്രമാണ് മറുഭാഗത്തുള്ളത്. സഭാദ്ധ്യക്ഷനെ ആക്രമിക്കുകയും രേഖകള്‍ വലിച്ചുകീറി അദ്ദേഹത്തിനു നേരെയും സഭക്കുള്ളിലും വലിച്ചെറുയുകയും ചെയ്യുന്ന ഇത്തരക്കാരെ വീണ്ടും സഭാംഗങ്ങളാകുന്നതില്‍ നിന്നും ആജീവനാന്തം വിലക്കുന്നതിനുള്ള നിയനിര്‍മ്മാണമാണ് ആദ്യം വേണ്ടത്. നാളെ വീണ്ടും ഈ ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കപ്പെടുമ്പോള്‍ അപമാനകരമായ ഇത്തരം രംഗങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയില്ലെന്ന് പ്രത്യാശിക്കാം.

19 February 2010

ഉത്സവചിത്രങ്ങള്‍

ഞങ്ങളുടെ ദേശദേവതയായ പള്ളത്താംകുളങ്ങരെ ഭഗവതി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ താലപ്പൊലി മഹോത്സവം ഇന്നലെ (ഫെബ്രുവരി 17-ന്) നടന്നു. ഈ ഉത്സവത്തിന്റെ ചില ചിത്രങ്ങള്‍ ഇവിടെ സ്ലൈഡ് ഷോയായി ചേര്‍ക്കുന്നു.


15 February 2010

പുഷ്പ പ്രദര്‍ശനം

എറണാകുളം ജില്ലാ അഗ്രി - ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റി എല്ലാ വര്‍ഷവും പുഷ്പ, സസ്യ, ഫല പ്രദര്‍ശനം സംഘടിപ്പിക്കാറുണ്ട്. ഇത്തവണത്തെ പ്രദര്‍ശനം എറണാകുളത്തപ്പന്‍ മൈതാനിയില്‍ ഫെബ്രുവരി 10 മുതല്‍ 16ആം തീയതി വരെയാണ്. ഈ വര്‍ഷത്തെ മേളയില്‍ നിന്നും ചില ചിത്രങ്ങള്‍. ഈ ചിത്രങ്ങള്‍ മേളയില്‍ ഉള്ള പൂക്കളുടെയും മറ്റ് അലങ്കാരങ്ങളുടേയും ഒരുശതമാനം പോലും ആകുന്നില്ല.






11 February 2010

ഗിരീഷ് പുത്തഞ്ചേരിയ്ക്ക് ആദരാഞ്ജലികള്‍

ഒരു ഞെട്ടലോടെയാണ് അദ്ദേഹത്തിന്റെ മരണ വാര്‍ത്ത കേട്ടത്. മലയാളചലച്ചിത്ര ഗാനശാഖയിലെ ഒരു അതുല്യ പ്രതിഭയായിരുന്നു ശ്രീ ഗിരീഷ് പുത്തഞ്ചേരി. ഞാന്‍ ഇഷ്ടപ്പെടുന്ന പല ചലച്ചിത്രഗാനങ്ങളും അദ്ദേഹത്തിന്റെ രചനകള്‍ ആണ്. ആ അനുഗ്രഹീത കലാകാരന് എന്റെ ആദരാഞ്ജലികള്‍.

“ആരോടും മിണ്ടാതെ നീ പോകെ ഭാവുകങ്ങൾ
നേർന്നീടാം നൊമ്പരത്തോടെ എന്നും
എന്നെന്നും ഏറ്റു വാങ്ങാൻ ഈ മൗനം
യാത്രയാവാൻ നിൽക്കും നിൻ
കണ്ണുനീർമുത്തും പൊന്നേ
കിനാവുമായ് പറന്നു പോവതെങ്ങു നീ മാത്രം“

26 January 2010

റിപബ്ലിക് ദിനാശംസകള്‍

ധീരജവാന്മാര്‍ക്ക് പ്രണാമം‍.
ചിത്രത്തിന് കടപ്പാട് panoramio.com