25 September 2009

ഒടുവിൽ പിണറായിയും

രാഷ്‌ട്രീയനേതാക്കളുടെ അഭിനയപ്രതിഭ പലപ്പോഴും വെളിപ്പെടുക കോടതി മുറികളിൽ ആണ്. സന്തോഷത്തോടെ അല്ലെങ്കിൽ വളരെ മാനസിക പിരിമുറുക്കം അനുഭവിക്കുമ്പോഴും നിറഞ്ഞ ചിരി മുഖത്ത് വിരിയിച്ച് ഞാനിതെല്ലാം എത്ര കണ്ടതാണെന്നമട്ടിൽ കോടതി മുറിയിൽ കയറുന്നവർ വിധി അനുകൂലമല്ലെന്നറിയുമ്പോൾ മോഹാലസ്യപ്പെട്ടു വീഴുന്നതും അനുയായികൾ അവരെ എത്രയും പെട്ടന്ന് വൈദ്യസഹായത്തിനും തുടർന്നുള്ള വിശ്രമത്തിനുമായി ആശുപത്രിയിലേക്ക് മാറ്റുന്നതുമായ കാഴ്‌ച അത്ര പുതുമയുള്ളതൊന്നും അല്ല. എന്നാലും ഇന്ന് അത്തരം രംഗങ്ങൾ ഒന്നും പ്രതീക്ഷിച്ചതും ഇല്ല. കാരണം പ്രാരംഭ വാദം പോലും തുടങ്ങിയിട്ടില്ലല്ലൊ. കുറ്റം ചാർത്തപ്പെട്ട പ്രതികളെ കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്നതും അവർ അതു നിഷേധിക്കുന്നതും ജാമ്യത്തിനപേക്ഷിച്ച് ജാമ്യം ലഭിക്കുമ്പോൾ കേസിന്റെ മറ്റു രേഖകളുമായി പോവുന്നതുമായ പതിവു ചിത്രം മാത്രമാണ് പ്രതീക്ഷിച്ചത്. മറ്റെല്ലാ പ്രതികളേയും പോലെ സഖാവ് പിണറായി വിജയനും അവിടെ എത്തി ജാമ്യം നേടും എന്നു തന്നെയായിരുന്നു എന്റേയും ധാരണ രണ്ടു ദിവസം മുൻപ് വരെ. എന്നാൽ രണ്ടു ദിവസം മുൻപേ പാർട്ടി പത്രം അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും അതിനാൽ 25 വരെയുള്ള എല്ലാ പൊതു പരിപാടികളും റദ്ദാക്കിയതുമായ വാർത്ത പ്രസിദ്ധീകരിച്ചപ്പോഴേ തീരുമാനിച്ചു 24നു കോടതിയിൽ അദ്ദേഹം എത്തില്ല. ഇന്നലെ രാത്രിയോടെ സിൻഡിക്കേറ്റും അത് ഉറപ്പിച്ചു. ഇന്ന് കോടതിയിൽ അഞ്ചു പ്രതികൾ ഹാജരാവുകയും ജാമ്യം നേടി മടങ്ങുകയും ചെയ്തു. വെറും കൈയ്യോടെ വന്ന പലരും കൈനിറയെ രേഖകളും ആയിട്ടാണ് മടങ്ങിയത്. കേസ് വീണ്ടും ഡിസംബറിലേക്ക് മാറ്റിയതായും മാധ്യമങ്ങളിൽ നിന്ന് അറിയുന്നു. എന്തായാലും മൂന്നുമാസം ഈ രേഖകൾ വായിച്ചു പഠിക്കാൻ തന്നെ തികയില്ല എന്നാണ് എന്റെ ഒരു ഊഹം. ഒരു പക്ഷേ എന്റെ നിലവാരം വെച്ചു ചിന്തിച്ചതുകൊണ്ടാവാം. കോടതിയിൽ കയറാതെ താൻ തന്നെ സമർത്ഥൻ എന്ന് സഖാവ് പിണറായി വിജയൻ തെളിയിച്ചിരിക്കുന്നു. അഭിവാദ്യങ്ങൾ. ഒരിക്കലും അവസാനിക്കാത്ത ഈ കേസിൽ അദ്ദേഹം എന്തിനാണ് ഇത്രയും ഭയക്കുന്നത്. സുരേഷ് ഗോപിയുടെ വാചകം കടമെടുത്താൽ ഒരു മന്ത്രിയെപ്പോലും തുറങ്കിൽ അടച്ചിട്ടില്ല ഈ സമത്വസുന്ദര ഭാരതം. കാരണം അത്തരം കേസുകൾ പെട്ടന്ന് തീരാറില്ലെന്നതുതന്നെ.

പതിവുപോലെ നീണ്ടു പോവാൻ തന്നെയാവും ഈ കേസിന്റേയും യോഗം. നവീകരണങ്ങൾക്കായി വൃധാചെലവിട്ട കോടികളും ഉപഹാരമായി തരാമെന്നു പറഞ്ഞ കോടികളും പോയി. ഇനി അതിന്റെ പേരിൽ വീണ്ടും കുറേ കോടികൾ ഇങ്ങനേയും തുലച്ചതുകൊണ്ട് ആർക്കെന്ത് പ്രയോജനം. ഈ കേസിലും ആരേയും ശിക്ഷിക്കും എന്ന വിശ്വാസം എനിക്കില്ല. ഗ്രഫൈറ്റ്, ഇടമലയാർ, പൊമോയിൽ, അങ്ങനെ നമ്മുടെ കൊച്ചുകേരളത്തിൽ തന്നെ ഇതിനു മുൻ‌പേ തുടങ്ങിയ എത്ര കേസുകൾ കിടക്കുന്നു തീരാൻ. അങ്ങു കേന്ദ്രത്തിലാണെങ്കിൽ ബോഫോഴ്‌സ്, ഹവാല, ചന്ദ്രസ്വാമി, തുടങ്ങി കണക്കെടുത്താൽ തീരില്ല. പലതും അവസാനിക്കുന്നത് പ്രതികൾ മരിക്കുന്നതോടെയാണെന്ന് തോന്നുന്നു. ഒരുകാലം ഉണ്ടായിരുന്നു തീസ് ഹസാരി ബാഗ് മജിസ്‌ട്രേറ്റ് അജിത് ഭാ‍രിഹോക്ക് എന്ന് കേൾക്കുമ്പോൾ വളരെ ആകാംഷയോടെ ബാക്കി കേൾക്കാൻ കാത്തിരുന്ന കാലം. കാരണം ഇന്ത്യ കണ്ട ഏറ്റവും ഉദ്യേഗജനകമായ വി ഐ പി കേസ് അദ്ദേഹമാണ് വാദം കേട്ടിരുന്നത്. മുൻ പ്രധാനമന്ത്രി നരസിംഹറാവുവിനെതിരായ കേസ്. തീഹാർജയിലിലെ സുരക്ഷാസംവിധാനങ്ങൾ അന്തേവാസിയായി മുൻപ്രധാനമന്ത്രി വരുന്നതിനാൽ ശക്തമാക്കുന്നു എന്നു പോലും വാർത്തകൾ വന്നു. എന്നിട്ടെന്തായി ഒന്നും നടന്നില്ല. അതാണ് നമ്മുടെ രീതി.

അഴിമതി അവിടെ നിൽക്കട്ടെ. രാജ്യദ്രോഹകുറ്റത്തിനു വർഷങ്ങൾ നീണ്ട നിയമയുദ്ധത്തിനൊടുവിൽ കോടതികൾ ശിക്ഷിച്ചവരുടെ കാര്യമോ? രാജീവ് ഗാന്ധി വധക്കേസിലും, പാർലമെന്റ് ആക്രമണകേസിലും കോടതി വധശിക്ഷ വിധിച്ച പ്രതികൾ പോലും ഇപ്പോഴും ശിക്ഷനടപ്പാക്കപ്പെടാതെ ജയിലുകളിൽ കഴിയുന്നു. രഷ്‌ട്രീയ ഇഛാശക്തി ഉള്ള ഭരകൂടങ്ങളാണ് ഇവിടെ വേണ്ടത്. സംസ്ഥാനത്തെ ഗുണ്ടാ രാഷ്‌ട്രീയ ബന്ധത്തെക്കുറിച്ച് വിലപിക്കുന്നവർ ഈ രാജ്യദ്രോഹികളുടെ കാര്യത്തിൽ കേന്ദ്രം കാണിക്കുന്ന മൗനം കാണുന്നില്ലെ. രാഷ്‌ട്രപതിയുടെ വിവേചനാധികാരം എന്നൊന്നും പറയരുത്. ഇക്കാര്യത്തിൽ ആഭ്യന്തമന്ത്രാലയത്തിന്റെ അഭിപ്രായം തേടി രാഷ്‌ട്രപതിമാർ നൽകിയ കത്തുകൾ ആ വിഭാഗത്തിൽ തന്നെ കാണും. സമയം കിട്ടിയാൽ ശ്രീ മുല്ലപ്പള്ളി രാമചന്ദ്രൻ എന്ന സഹമന്ത്രിക്കുതന്നെ നോക്കാവുന്നതേയുള്ളു. ഒരിക്കലും നിലക്കാത്ത വിചാരണകളും നടപ്പിലാക്കപ്പെടത്ത ശിക്ഷാവിധികളും അതാണ് പ്രമാദവുന്ന ഇത്തരം സ്കൂപ്പുകളുടെ അന്ത്യം. ജനങ്ങളൂടെ നികുതിപ്പണം നഷ്ടപെടുന്നതിനപ്പുറം ഇതുകൊണ്ട് ഒരു പ്രയോജനവും കാണുന്നില്ല.

11 September 2009

ചില പരീക്ഷണ ചിത്രങ്ങൾ | Macro experiments with A410

പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാതിരുന്നതിനാൽ ഇന്നു രാവിലെ ചില ഫോട്ടോ പരീക്ഷണങ്ങൾ നടത്താൻ ഇറങ്ങിയതാണ്. കാനോൺ A-410 ഉപയോഗിച്ച് മാക്രോ മോഡിൽ എടുത്ത ചിത്രങ്ങൾ ആണ് ഇതെല്ലാം. ചുമ്മാ ഒരു പരീക്ഷണം .
കുട്ടിക്കാലത്ത് ഞങ്ങൾ ഹെലിക്കോപ്റ്റർ തുമ്പി എന്നും ആനത്തുമ്പി എന്നുമാണ് ഇവനെ വിളിച്ചിരുന്നത്. അദ്യമെല്ലാം ഇവനെ പിടിക്കാൻ പേടിയായിരുന്നു. പിന്നെ പിടിച്ച് കല്ലെടുപ്പിക്കുക എന്ന (ക്രൂര)വിനോദവും. ഇന്ന് ഈ ചിത്രമെടുക്കാൻ ഇവന്റെ പിന്നാലെ കുറേ അലഞ്ഞു.
ഇതാ അടുത്ത ഹെലിക്കോപ്റ്റർ. പിന്നെ ഒരു ചുവന്ന തുമ്പികൂടെ ഉണ്ടായിരുന്നു. എന്റെ ക്യാമറയ്ക്ക് പോസു ചെയ്യാതെ അവൻ കടന്നു കളഞ്ഞു.
ഒരു പുല്ലിന്റെ അറ്റത്ത് എയറുപിടിച്ചിരിക്കുന്ന ബഗ്. ഇവന്റെ യഥാർത്ഥ നാമം എന്താണെന്നറിയില്ല.
ഇതു കൂട് വിട്ടുപോയ ചീവീടിന്റെ ബാക്കി പത്രം. കിരി കിരി ശബ്ദം പുറപ്പെടുവിക്കുന്ന ജീവി ഇതാണെന്നറിയാൻ കുറെ നടന്നിട്ടുണ്ട്.
ഇപ്പൊ കണികാണാൻ പോലും തൊടിയിൽ ഒരു തുമ്പയില്ലാത്ത അവസ്ഥയായി. കുട്ടിക്കാലത്തെല്ലാം ഓണത്തിന് എത്രമാത്രം തുമ്പപ്പൂവാണ് ശെഖരിച്ചിരുന്നത്.
പ്രകൃതിയുടെ നെയ്തുകാരൻ. ചുമ്മാ നെയ്തുക്കാരൻ എന്ന് മാത്രം വിളിച്ചാൽ പോരാ. നല്ലൊരു അഭ്യാസിയും കൂടിയാണ് ഇദ്ദേഹം. കണ്ടില്ലെ ആ പോക്ക് നല്ല മെയ്‌വഴക്കമുള്ള ഒരു ജിം‌നാസ്റ്റിനെപ്പോലെ.

4 September 2009

ഡാറ്റാവണ്ണിനെ കുറിച്ചുള്ള എന്റെ പരാതികൾ | My Complaints about DataOne

ഭാരതത്തിലെ അനേകം ബ്രോഡ്‌ബാന്റ് ഉപഭോക്താക്കളെപ്പോലെ ഞാനും DataOne - ന്റെ ഒരു ഉപഭോക്താവാണ്. ഇതു സംബന്ധിച്ചു എനിക്കുള്ള പരാതികൾ ഒരു ബ്ലോഗ് ആയി ഞാൻ മുൻപ് എഴുതിയിരുന്നു. എന്നാൽ പിന്നീട് ഞാൻ മാത്രമല്ല എന്നെപ്പോലെ അനേകം ആളുകൾ ഇത്തരത്തിൽ ദുരിതം അനുഭവിക്കുന്നുണ്ട് എന്ന് മനസ്സിലാക്കാൻ ഈ ബ്ലോഗ് സഹായിച്ചു. എന്നാൽ ഒരു പരിഹാരവും കാണാതെ വരുമ്പോൾ അതെല്ലാം ആരോടെങ്കിലും പങ്കുവെക്കുന്നത് നല്ലതാവും എന്ന തോന്നലിൽ ഞാൻ ആ ബ്ലോഗ് വീണ്ടും എഴൂതുന്നു. ഇന്ന് അതിൽ ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട്. ഇവിടെ അതു വായിക്കാം.