27 May 2013

ബോൾഗാട്ടി പദ്ധതി എംകെഗ്രൂപ്പിനെ പിന്മാറ്റം.

യൂസഫ് അലിയുടെ പിന്മാറ്റത്തിൽ സമ്മർദ്ദതന്ത്രം അല്ലെന്നാണ് ഞാൻ കരുതുന്നത്. മറീനപദ്ധതിയുടെ ഭാഗമായി ഒരു വില്ലേജ് നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെയാണ് പോർട്ട് ട്രസ്റ്റ് കായൽ നികത്തി നിലവിൽ തർക്കവിഷയമായ ഈ സ്ഥലം ഉണ്ടാക്കുന്നത്. എന്നാൽ പലതരത്തിലുള്ള പ്രതിബന്ധങ്ങൾ ഈ നിർമ്മാണത്തിന് തടസ്സമായി. ഞാൻ മനസ്സിലാക്കുന്നത് ഇന്ത്യൻ നാവികസേനപോലും ഇത്തരത്തിൽ വിദേശയാട്ടുകളിൽ വരുന്നവർക്ക് ഒരു വില്ലേജ് ഒരുക്കുന്നതിൽ തടസ്സവാദം ഉന്നയിച്ചു എന്നാണ്. തുടർന്ന് ഈ പദ്ധതി ബോൾഗാട്ടിയുടെ കിഴക്കുഭാഗത്ത് പാലസിനു സമീപം ഒരു ചെറിയ താമസസൗകര്യം ഉള്ള ഹോട്ടൽ സംവിധാനത്തിലേയ്ക്ക് മാറി. അങ്ങനെ ഈ സ്ഥലം അധികമാവുകയും ചെയ്തു.

സാമ്പത്തികനില മോശമായ കൊച്ചിൻ പോർട്ട് ഈ അവസരത്തിലാണ് ഈ സ്ഥലം പാട്ടത്തിനു കൊടുത്ത വരുമാനം ഉണ്ടാക്കുന്നതിനെക്കുറിച്ച ആലോചിക്കുന്നത്. വല്ലാർപാടം കണ്ടെയ്നർ പദ്ധതിയുമായി ബന്ധപ്പെട്ട് കണ്ടെയ്നറുകൾ കസ്റ്റംസ് പരിശോധനകൾക്കും മറ്റും സാദ്ധ്യമാക്കുന്ന തരത്തിൽ ഒരു ഫ്രൈറ്റ് സ്റ്റേഷൻ പോലുള്ള പദ്ധതികൾക്ക് ഏറെ പ്രയോജനപ്പെടുന്ന ഒന്നായിരുന്നു ഈ ലൊക്കേഷൻ. എന്നാൽ അത്തരം പദ്ധതികൾ ആസൂത്രണം ചെയ്യുന്നവർ പോർട്ട് ഉദ്ദേശിച്ച ഉയർന്ന പാട്ടസംഖ്യ നൽകാൻ തയ്യാറായിക്കാണില്ല. ഈ ഘട്ടത്തിൽ ആണ് കൻവെൻഷൻ സെന്റർ എന്ന ആശയവുമായി എംകെഗ്രൂപ്പ വരുന്നത്. എംകെ ഗ്രൂപ്പ ആകട്ടെ കൊച്ചിൽ പോർട്ട് ഉദ്ദേശിച്ചതിലുംലധികം തുകയ്ക്കാണ് കോട്ട് ചെയ്തതും.

എംകെ ഗ്രൂപ്പ് മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി കരാർ തയ്യാറാക്കി. സ്ഥലം അവർക്ക് പാട്ടത്തിന് നൽകുകയും ചെയ്തു. ചില റിപ്പോർട്ടുകൾ ഇത് 30 വർഷത്തേയ്ക്കാണെന്നും മറ്റുചിലതിൽ ഇത് 99 വർഷത്തേയ്ക്കാണെന്നും പറയുന്നുണ്ട്. ഏതാണെന്ന് എനിക്കും വ്യക്തമായി അറിയില്ല. ഈ കരാറീൽ നിലവിലെ തീർദേശപരിപാലന ചട്ടങ്ങളിൽ ഇളവുകളും, ഈ സ്ഥലം പണയപ്പെടുത്തി ബാങ്കുകളിൽ നിന്നും വായ്പഎടുക്കുന്നതിനുള്ള അനുവാദവും ഉണ്ടായിരുന്നു എന്നത് ഇതിനെ വിവാദത്തിൽ ആക്കി. കൂടാതെ പോർട്ട് ട്രസ്റ്റിന്റെ ദർഘാസിൽ പങ്കെടുത്ത ഏകസ്ഥാപനവും എംകെഗ്രൂപ്പ ആയിരുന്നു. ഇത് ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് ഹർജിക്കാരന് മറ്റ് പ്രൊമോട്ടർമാരെ ഹാജരാക്കാൻ സാധിക്കുമെങ്കിൽ പുതിയ ദർഘാസ് വിളിക്കാൻ ഹൈക്കോടതി പറഞ്ഞത്. കരാറിലെ മറ്റ് വ്യവസ്ഥകൾ ഇതുവരെ ആരും ചോദ്യം ചെയ്തിട്ടുമില്ല.

പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കരാറിലെ വിവാദവിഭാഗങ്ങൾ ആരെങ്കിലും ഹൈക്കോടതിയിലോ മറ്റോ ചോദ്യം ചെയ്താൽ അതിൽ തീർപ്പാകുന്നത് ഒരുപക്ഷെ വർഷങ്ങൾ എടുത്തേയ്കാം. അങ്ങനെ ഒരു സാഹചര്യം ഉണ്ടായാൽ പദ്ധതിയുമായി മുന്നോട്ട് പോകാൻ എംകെ ഗ്രൂപ്പിന് സാധിക്കില്ല. തീരദേശപരിപാലനനിയമങ്ങളിൽ തന്റെ സ്വാധീനം ഉപയോഗിച്ച് സർക്കാരിൽ നിന്നും ഇളവ് നേടാൻ ശ്രീ യൂസഫ് അലിയ്ക്ക് സാധിച്ചാലും ആ നടപടി കോടതി അംഗീകരിക്കണമെന്നില്ല. ആന്ധ്രാപ്രദേശിൽ അഞൂറിൽ അധികം ഹാച്ചറികൾ പൂട്ടിച്ചതും, യമുനാ തീരത്തെ പല വ്യവസായങ്ങൾ പൂട്ടിച്ചതുമായ കോടതി വിധികൾ ഉദാഹരണം. ഒരു പക്ഷെ ഇതാവും ഇത്തരത്തിൽ ഒരു പിന്മാറ്റത്തിന് ശ്രീ യൂസഫ് അലിയെ പ്രേരിപ്പിച്ച ഘടകം.

26 May 2013

ബോൾഗാട്ടി പദ്ധതി, ലുലു ഗ്രൂപ്പിനു നന്ദി.

ഇന്ന് കേട്ട വാർത്തകളിൽ ഏറെ ആശ്വാസം തോന്നിയ ഒന്നാണ് കൊച്ചിയിലെ ബോള്‍ഗാട്ടി പാലസും സ്ഥലവും നടത്തിപ്പിന് ഏറ്റെടുത്ത വ്യവസായ പ്രമുഖന്‍ എം.എ. യൂസഫലിയുടെ ലുലുഗ്രൂപ്പ് പദ്ധതി നടത്തിപ്പില്‍ നിന്ന് പിന്മാറുന്നു എന്നത്. ഇങ്ങനെ ആശ്വാസം തോന്നാൻ കാരണം ഇതിന്റെ സാങ്കേതികവശങ്ങളോ, രാഷ്ട്രീയമോ, നിയമലംഘനമോ അല്ല. മറിച്ച് ഇത്തരം പദ്ധതികൾ നിലവിലെ സാഹചര്യത്തിൽ നടപ്പിലായാലുള്ള ദുരവസ്ഥ തന്നെ. എറണാകുളം ജില്ലയിൽ വൈപ്പിൻ ദ്വീപിലെ നിവാസിയാണ് ഞാൻ. നിലവിൽ ജോലിയ്ക്കും മറ്റുകാര്യങ്ങൾക്കും മഹാനഗരമായ എറണാകുളത്തെ ആശ്രയിക്കുന്ന പതിനായിരക്കണക്കിന് ദ്വീപ് നിവാസികളിൽ ഒരാൾ. ഗോശ്രീപാലങ്ങൾ ഉദ്ഘാടനം ചെയ്യപ്പെടുന്നതുവരെ പ്രധാനമായും ബോട്ട് വഴിയാണ് എറണാകുളത്ത് എത്തിക്കൊണ്ടിരുന്നത്. ഗോശ്രീപാലം (വൈപ്പിനിൽ നിന്നും എറണാകുളം എന്ന മഹാനഗരത്തിലേയ്ക്കുള്ള സഞ്ചാരപാത) എല്ലാവരുടേയും ഒരു സ്വപ്നമായിരുന്നു. വൈപ്പിനും എറണാകുളവും തമ്മിലുള്ള ദൂരം ഏതാനും കിലോമീറ്റർ മാത്രം. എന്നാൽ ബോട്ടിലൂടെ സഞ്ചരിക്കുമ്പോൾ ചിലപ്പോൾ ഒരു മണിക്കൂർ വരെ സമയ നഷ്ടം ഉണ്ടാകും. പിന്നെ കായലിലൂടെയുള്ള അപകടം നിറഞ്ഞ ബോട്ട് യാത്രയും.

അങ്ങനെ ഒത്തിരി വിഷമതകൾക്കിടയിലാണ് പാലം എന്ന സ്വപ്നം യാഥാർത്ഥ്യമായത്. അതോടെ എറണാകുളത്ത് എത്താനുള്ള സമയത്തിലും ഗണ്യമായ കുറവുണ്ടായി. പക്ഷെ സന്തോഷത്തിന്റെ നാളുകൾ അവസാനിച്ചത് പെട്ടന്നാണ്. വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ തുറന്നതോടെ, വല്ലാർപാടത്തു നിന്നും കണ്ടെയ്നർ റോഡ്‌വഴി വലിയ കണ്ടെയ്നർ ലോറികൾ വരാൻ തുടങ്ങിയതോടെ ഈ വഴിഗതാഗതക്കുരുക്കായി മാറി. അതിനിടയിൽ തീവണ്ടിയും വല്ലാർപാടം കണ്ടെയ്നർ ടെർമിനലിൽ എത്താൻ തുടങ്ങി. ഇങ്ങനെയുള്ള ഗതാഗതകുരുക്കിന് പരിഹാരം ആയിരുന്നു റെയിൽവേ മേല്പാലം. പക്ഷെ പണിതീർന്ന് അതിലൂടെ പരീക്ഷണാടിസ്ഥാനത്തിൽ വണ്ടികൾ കടത്തിവിട്ടപ്പോൾ തന്നെ പാലത്തേയും അപ്രോച്ച് റോഡിനേയും ബന്ധിപ്പിക്കുന്ന ഭാഗം തകരാറിലായി. അതോടെ പാലവും അടച്ചു. ഇപ്പോൾ ഒരു വർഷത്തോളം ആകുന്നു പിന്നീട് ഒരു നടപടിയും ഉണ്ടായില്ല.

ഇപ്പോഴത്തെ സ്ഥിതി തികച്ചും പരിതാപകരം ആണ്. കണ്ടെയ്നർ ലോറികൾ ഉണ്ടാക്കുന്ന ഗതാഗതക്കുരുക്കിലൂടെ ആദ്യത്തെ മൂന്നുകിലോമീറ്റർ താണ്ടാൻ 40 മിനിറ്റിലധികം വേണം എന്ന അവസ്ഥയിൽ എത്തി. മിക്കവാറും ദിവസങ്ങളിൽ ബസ്സുകൾ ട്രിപ്പ് മുടക്കുന്നത് പതിവായി. ഉള്ള ബസ്സുകളിൽ കയറിപ്പറ്റാൻ ആകാതെ വിഷമിക്കുന്ന യാത്രക്കാർ. അതിനിടെ കുറച്ച് കെ എസ് ആർ ടി സി ബസ്സുകൾക്കും ഈ റൂട്ടിൽ പെർമിറ്റ് കിട്ടി. അതോടെ പല സ്വകാര്യബസ്സുകളും പെർമിറ്റ് സറണ്ടർ ചെയ്തു. കെ എസ് ആർ ടി സി ആണെങ്കിൽ കാര്യക്ഷമമായി സർവ്വീസ് നടത്തുന്നുമില്ല. യാത്ര ആകെ ദുരിതമായ അവസ്ഥ. എല്ലാത്തിലും പുറമെ ഉണ്ടായിരുന്ന നല്ല റോഡ് (വൈപ്പിൻ -പള്ളിപ്പുറം സംസ്ഥാനപാത) വെട്ടിപ്പൊളിച്ച് റോഡ് തന്നെ ഇല്ലാത്ത അവസ്ഥ.  ഈ അവസ്ഥയിൽ ആണ് ബോൾഗാട്ടി പാലസിൽ വരാൻ പോകുന്ന ലുലു ഗ്രൂപ്പിന്റെ പുതിയ പ്രൊജക്റ്റിനെകുറിച്ചുള്ള വാർത്ത കേട്ടത്. അതും കൂടി വന്നാൽ തീർന്നു. ഇപ്പോഴത്തെ ഗതാഗതക്കുരുക്ക് പതിന്മടങ്ങ് വർദ്ധിക്കും. ഗ്രാന്റ് കേരള ഷോപ്പിങ് ഫെസ്റ്റിവെലിന്റെ ഭാഗമായി ഇവിടെ നടന്ന ഗ്ലോബൽ വില്ലേജ് ഉണ്ടാക്കിയ ഗതാഗതപ്രശ്നങ്ങൾ അനുഭവിച്ചതാണ്. അതിനാൽ ഈ സംരംഭം വരല്ലെ എന്നതായിരുന്നു പ്രാർത്ഥന. ഇപ്പോൾ ലുലുഗ്രൂപ്പ് പിന്മാറി എന്ന് കേൾക്കുമ്പോൾ സന്തോഷം തോന്നുന്നു. തൽകാലം ആശ്വാസം.

ഇത്തരം വലിയ സംരംഭങ്ങൾ വരുന്നതിൽ എതിർപ്പില്ല. പക്ഷെ സംരംഭകരെ ക്ഷണിക്കുന്ന സർക്കാരുകൾ അവർക്കുള്ള അടിസ്ഥാനസൗകര്യങ്ങളും ഒരുക്കണം. അതിൽ പ്രധാനമാണ് റോഡുകൾ. ഒരു സ്ഥാപനം വരുമ്പോൾ അവിടെ അത്ര ആളുകൾ എത്തും, അതിലൂടെ വാഹനങ്ങൾ എത്ര ഉണ്ടാകും, നിലവിലെ റോഡുകൾക്ക് ഇത് താങ്ങാൻ സാധിക്കുമോ? തുടങ്ങിയകാര്യങ്ങളിൽ പഠനം നടത്തേണ്ടതും അതിന് ആവശ്യമായ അടിസ്ഥാനസൗകര്യവികസനം സാദ്ധ്യമാക്കേണ്ടതുംസർക്കാരാണ്. ഇടപ്പള്ളിയിൽ ലുലുമാൾ വന്നപ്പോൾ സംഭവിച്ചതും അതാണ്. അവിടേയ്ക്ക് വരുന്ന വാഹനങ്ങളെ ഉൾക്കൊള്ളാൻ റോഡുകൾക്കായില്ല. ഇപ്പോൾ വാഹനകുരുക്കിൽ വീർപ്പുമുട്ടുന്നു. നിലവിൽ വരുത്തിയ ചില പരിഷ്കാരങ്ങൾ അല്പം ആശ്വാസം നൽകുന്നുണ്ട്. അതില്ലാതെ ചെയ്യുന്ന കെട്ടിടം പണിയിൽ മാത്രം ഒതുങ്ങുന്നതല്ല വികസനം. അങ്ങനെ അടിസ്ഥാനസൗകര്യങ്ങൾ നടപ്പിലാക്കാൻ സാധിക്കുന്ന സ്ഥലങ്ങളിൽ ഇത്തരം പദ്ധതികൾ വരുന്നതാവും നല്ലത്. അല്ലെങ്കിൽ അവ ഗുണത്തേക്കാൾ ദോഷം ചെയ്യും എന്ന് കരുതുന്നു.

3 May 2013

ദുരിതമാകുന്ന വികസനം

വികസനം എന്നാൽ ദുരിതങ്ങൾ കൂടുന്നതാണോ?

ഇങ്ങനെ ചിന്തിക്കാൻ കാരണമുണ്ട്. ഇന്ന് വൈകീട്ട് ജോലികഴിഞ്ഞ് ആറരമണിയോടെ ഹൈക്കോടതി ജങ്ഷനിൽ എത്തി. ബസ്സിൽ കയറാൻ പഴയ ഹൈക്കോടതി പരിസരത്ത് എത്തിയപ്പോൾ അവിടം ജനസമുദ്രം. കുറെ നേരമായി ബസ്സ് വന്നിട്ട്. കണ്ടെയ്നർ ടെർമിനൽ ഉണ്ടാക്കുന്ന ബ്ലോക്കാവും എന്ന് കരുതി കുറെ സമയം കാത്തുനിന്നു. ഒരു രക്ഷയും ഇല്ല. ബസ്സ് ഒന്നും വരുന്നില്ല. സ്ത്രീകളും കുട്ടികളും അടക്കം ജനക്കൂട്ടം പെരുകിക്കൊണ്ടേയിരുന്നു. ഒടുവിൽ ഒരു ബസ്സ് എത്തി. കാര്യം അപ്പോഴാണ് മനസ്സിലായത്. നായരമ്പലത്ത് ബസ്സിടിച്ച് ഒരാൾ മരിച്ചു. നാട്ടുകാർ ബസ്സ് ജീവനക്കാരെ ആക്രമിക്കുകയും റോഡ് ഉപരോധിക്കുകയും ചെയ്യുന്നു. നായരമ്പലം കടന്ന് പോകേണ്ടവർ കാത്തുനിൽക്കുന്നതിൽ അർത്ഥം ഇല്ല. അതിനാൽ മറ്റ് മാർഗ്ഗം നോക്കുക തന്നെ. തീരികെ ഹൈക്കോടതി ജങ്ഷനിൽ നിന്നും കലൂരെത്തി അവിടെ നിന്നും ഇടപ്പള്ളി വഴി പറവൂർ ചെല്ലാം അവിടെ നിന്നും ഓട്ടോ പിടിച്ച് വീടെത്താം. ഒരു കൈയ്യിൽ ബാഗും മറുകൈയ്യിൽ കുറച്ചു പച്ചക്കറികളും. തിക്കിതിരക്കി പോകാൻ വയ്യ. അങ്ങനെ പോകുമ്പോൾ നാട്ടുകാരനും സതീർത്ഥ്യനും ആയ വിജീന്ദ്രശ്യാമിനെക്കണ്ടു. അദ്ദേഹത്തോടും കാര്യം പറഞ്ഞു. രണ്ടാളും കലൂർക്ക് ബസ്സിൽ യാത്രതുടർന്നു. കുറച്ചെത്തിയപ്പോൾ മനോജേട്ടന്റെ ഫോൺ. ഹൈക്കോടതി വഴി വരേണ്ട എന്ന് മുന്നറിയിപ്പ് നൽകാൻ വിളിച്ചതാണ്. ഞങ്ങൾ വൈപ്പിൻ കരക്കാർക്ക് ഇത് ഒരു ശീലമാണ്. അതിനാൽ ഇത്തരം പ്രതിസന്ധിഘട്ടങ്ങളിൽ പരസ്പരം വിളിച്ച് മുന്നറിയിപ്പുകൾ നൽകും. അപ്പോഴാണ് ശ്യാം ബെൻസിച്ചേട്ടനെ വിവരമറിയിക്കാൻ പറഞ്ഞത്. ഉടനെ ബൻസിച്ചേട്ടനേയും വിളിച്ചു. അദ്ദേഹവും വിവരം അറിയാതെ ആ വഴിയുള്ള യാത്രയിൽ ആയിരുന്നു. കൂടെ ജോലിചെയ്യുന്ന ആൻസിച്ചേട്ടനെ വിളിച്ച് വിവരം പറയാൻ ശ്രമിച്ചു നടന്നില്ല. അല്ലെങ്കിലും ഞാറയ്ക്കൽ വരെ പോകാൻ ആൻസിച്ചേട്ടന് പ്രശ്നം ഉണ്ടാകില്ല. ഒടുവിൽ കലൂരിൽ എത്തി. അവിടെ നിന്നും ഇടപ്പള്ളി വരാപ്പുഴ വഴി പറവൂരും പിന്നെ ഓട്ടോ പിടിച്ച് വീട്ടിലും. ആറരയ്ക്ക് ഹൈക്കോടതിയിൽ എത്തിയ ഞാൻ വീട്ടിൽ എത്തിയത് ഒൻപത് മണിയ്ക്ക്. ഒരപകടം ഉണ്ടായാൽ ഉടനെ വഴിതടയുന്നവർക്ക് ഈ ദുരിതങ്ങൾ ഒന്നും അറിയേണ്ടല്ലൊ. ഇവിടെ റോഡപകടങ്ങൾ ആവർത്തിക്കപ്പെടുന്നു. അധികാരികൾക്ക് ഇതൊന്നും കണ്ടഭാവം ഇല്ല. പൊതുജനം നിയമം കൈയ്യിലെടുക്കാതെ എന്തു ചെയ്യും എന്ന് ചോദിക്കുന്നവരും ഉണ്ട്. നാളെ ബസ്സ് സർവ്വീസ് ഉണ്ടാകുന്ന കാര്യം സംശയമാണ്. നേരം വെളുത്താൽ അറിയാം.

അധികം വികസനം ഇല്ലാതിരുന്ന കാലഘട്ടത്തിൽ ഇത്രയും പ്രശ്നങ്ങൾ ഇല്ലായിരുന്നു. ഇരുപത്തിയാറ് കിലോമീറ്റർ നീളത്തിൽ ഒരറ്റത്തുനിന്നും മറ്റേ അറ്റം വരെ ഒരു റോഡ്. ഇടയ്ക്ക് ചെറായിയിൽ നിന്നും പറവൂരിലേയ്ക്ക് തിരിയുന്ന ഒരു ശാഖ. അതായിരുന്നു പണ്ട് വൈപ്പിൻ. ഇന്ന് മാല്യങ്കരയിലും, എറണാകുളത്തും പാലങ്ങൾ ആയി. ഈ ദ്വീപിലൂടെയുള്ള വാഹനഗതാഗതം വർദ്ധിച്ചു. പക്ഷെ റോഡിന് ഇപ്പോഴുംകാര്യമായ മാറ്റം ഇല്ല. പഴയതിലും അല്പം വീതികൂടി എന്ന് മാത്രം. ഇടയ്ക്ക് കുപ്പിക്കഴുത്തുപോലെ ഉണ്ടായിരുന്ന പത്തോളം പാലങ്ങൾ പലതും ഇപ്പോൾ വീതികൂട്ടി പുനർനിർമ്മിക്കപ്പെട്ടിരിക്കുന്നു. പക്ഷെ റോഡുകൾ പഴയപോലെ. സ്ഥലം ഏറ്റെടുത്ത് റോഡിന്റെ വീതികൂട്ടാൻ സാധിക്കും എന്ന് തോന്നുന്നില്ല. അതിനാൽ തന്നെ ഇത്തരം അപകടങ്ങളും വഴിതടയലും ഇനിയും തുടരും. അതുപോലെ ശാഖാറോഡുകളും വർദ്ധിച്ചു.

പല പുതിയ പദ്ധതികളും വന്നു. എൽ എൻ ജി, വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ അങ്ങനെ ശതകോടികളുടെ പദ്ധതികൾ. പക്ഷെ വൈപ്പിൻ കരക്കാരുടെ ദശാബ്ദങ്ങൾ പഴക്കമുള്ള കുടിവെള്ളപ്രശ്നം ഇന്നും പരിഹരിക്കപ്പെടാതെ കിടക്കുന്നു. അതുപോലെ കോടികൾ ചിലവാക്കിയ പദ്ധതികളുടെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും എങ്ങും എത്തിയില്ല. വല്ലാർപാടം കണ്ടെയ്നർ ടെർമിനലിൽ വരുന്ന കണ്ടെയ്നറുകൾ കൊണ്ടുപോകുന്നതിന് ആവശ്യമായ റോഡുകൾ ഇല്ല. കബോട്ടാഷ് നിയമത്തിൽ ഇളവ് കിട്ടിയിട്ടും ഈ തുറമുഖം പൂർണ്ണമായും പ്രവർത്തനസജ്ജമാകുന്നതിലെ ഒരു വിലങ്ങുതടി ഗതാഗതസൗകര്യങ്ങളുടെ അപര്യാപ്തത തന്നെ. അതിനിടയിൽ അവിടത്തെ തൊഴിൽ പ്രശ്നങ്ങളും. എൽ എൻ നി ടെർമിനലിൽ പണി പൂർത്തിയായെങ്കിലും വാതകപൈപ്പ് ലൈൻ സ്ഥാപിക്കുന്ന ജോലികൾ എങ്ങും എത്തിയിട്ടില്ല. പല വൈദ്യുതപദ്ധതികൾക്കും എൽ എൻ ജി പ്രയോജനം ചെയ്യും. പക്ഷെ പാതാളത്തെ ബി എസ് ഇ എസ് വരെപ്പോലും പൈപ്പ് ലൈൻ സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല.

അതിനിടയിൽ ഞെരുങ്ങുന്നത് വൈപ്പിൻകരക്കാരും. വൈപ്പിൻ വഴിയുള്ള വാഹനങ്ങളുടെ എണ്ണം പഴയതിലും വളരെ കൂടുതൽ ആണ്. ഗോശ്രീപാലങ്ങൾ വന്നതോടെ എറണാകുളം നഗരവുമായി റോഡ് മാർഗ്ഗം ബന്ധിപ്പിക്കപ്പെട്ടു. അതുവരെ വൈപ്പിനിൽ സർവ്വീസ് നടത്താതിരുന്ന കെ എസ് ആർ ടി സിയും ഈ മേഖലയിൽ കടന്നുവന്നു. അങ്ങനെ സ്വകാര്യബസ്സുകളും സർക്കാർ വണ്ടികളും തമ്മിലുള്ള മത്സര ഓട്ടം ആരംഭിച്ചു. ആദ്യമേ സ്വകാര്യബസ്സുകൾ തമ്മിൽ ഉണ്ടായിരുന്ന മത്സരത്തിനു പുറമേ ആണിത്. വൈപ്പിൻ ബസ് സ്റ്റാൻഡിൽ സർവ്വീസ് അവസാനിപ്പിച്ചിരുന്ന ബസ്സുകൾ ഹൈക്കോടതി ജ്ങ്ഷൻ വരെ നീട്ടി. എന്നാൽ വല്ലാർപാടം കണ്ടെയ്നർടെർമിനൽ വന്നതോടെ ഈ റൂട്ടിൽ ഗതാഗതക്കുരുക്ക് ആരംഭിച്ചു. പലപ്പോഴും അരമണിക്കൂറിഇലധികം വാഹനങ്ങൾ ബ്ലോക്കിൽ പെട്ട് കിടക്കാൻ തുടങ്ങി. ബസ്സുകളുടെ സമയക്രമം താളം തെറ്റി. അതിനിടയിലണ് പുതിയ കുടിവെള്ളപൈപ്പ് ലൈനുകൾ സ്ഥാപിക്കാൻ റോഡ് വെട്ടിപ്പൊളിച്ചത്. ഇത് വൈപ്പിനിൽ നിന്നും ഞാറയ്ക്കൽ വരെയുള്ള ഗതാഗതം കൂടുതൽ ദുഷ്കരമാക്കി.നിന്ന് വൈപ്പിനിലെ റോഡ് മരണക്കെണി ആണ്. മത്സരിച്ച് ഓടുന്ന ബസ്സുകൾ. അതിനിടയിൽ കാൽനടയാത്രക്കാർക്കു, ഇരുചക്രവാഹനങ്ങൾ ഓടിക്കുന്നവർക്കും ജീവൻ കൈയ്യിൽ പിടിച്ച് വാഹനം ഓടിക്കേണ്ട ഗതികേട്. നിത്യവും ഉണ്ടാകുന്ന അപകടങ്ങൾ. അവയിൽ ചിലത് ആളുകളുടെ മരണത്തിനും കാരണമാകുന്നു. പലപ്പോഴും അധികാരികൾ ഉണർന്ന് പ്രവർത്തിക്കുന്നില്ല. ഇതെല്ലാം നാട്ടുകാരുടെ അമർഷം വർദ്ധിപ്പിക്കുന്നു. ഇതിനെല്ലാമുപരിയാണ് കുടിവെള്ളപ്രശ്നം. ദശാബ്ദങ്ങൾ പഴക്കമുള്ള ഈ വിഷയം ഇപ്പോഴും പരിഹരിക്കപ്പെടാതെ നിൽക്കുന്നു.

വികസനം എന്നത് അടിസ്ഥാനസൗകര്യങ്ങൾ കൂടി വികസിപ്പിച്ചുകൊണ്ടാകണം. അല്ലാതെയുള്ള വികസനങ്ങൾ ഗുണത്തേക്കാളേറെ ദോഷം ചെയ്യും. വൈപ്പിൻ അതിന് ഒരു ഉദാഹരണം മാത്രം.