26 March 2010

ബച്ചനും കേരള ടൂറിസവും

അമിതാഭ ബച്ചനെ കേരള വിനോദസഞ്ചാരത്തിന്റെ പ്രതിനിധിയാവാന്‍ ക്ഷണിച്ച പിന്നീട് വേണ്ടെന്ന് പറഞ്ഞ കേരളത്തിന്റെ നിലപാടില്‍ എന്റെ അഭിപ്രായം ഞാന്‍ ഈ പോസ്റ്റില്‍ എഴുതിയിരുന്നു. കേരളം, ഗുജറാത്ത്, മുംബൈ എന്നിവിടങ്ങിളിലെ തന്റെ അനുഭവങ്ങള്‍ എന്‍ ഡി ടി വിയ്ക്കു നല്‍കിയ അഭിമുഖത്തില്‍ ശ്രീ അമിതാഭ് ബച്ചന്‍ വിവരിക്കുന്നു.

എന്‍ ഡി ടി വി യുടെ വെബ് സൈറ്റിലും ഈ അഭിമുഖം കാണാം

25 March 2010

ഒരു കൌതുകവാര്‍ത്ത

ബിനീഷിനു ജാമ്യം
തിരുവനന്തപുരം: കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചതും ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചതുമായ രണ്ട് ആക്രമണ കേസുകളില്‍ ബിനീഷ് കോടിയേരിയ്ക്ക് ജുഡീഷ്യല്‍ മജിസ്ട്രേട്ട് എം എം ബഷീര്‍ ജാമ്യം അനുവദിച്ചു. രണ്ട് ആള്‍ ജാമ്യം നല്‍കാന്‍ കോടതി വ്യവസ്ഥ വച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ജോയിന്റെ സെക്രട്ടറി എസ്സ് സുരേഷ് ബാബുവും സെക്രട്ടേറിയറ്റ് സ്റ്റോര്‍ പര്‍ച്ചേസ് സെക്ഷനിലെ സെക്ഷന്‍ ഓഫീസര്‍ എസ് മുഹമ്മദ് ഇസ്മായിലും ജാമ്യക്കാരായി.


2000 ഒക്‍ടോബറില്‍ മാര്‍ ഇവാനിയോസ് കോളേജ് പരിസരത്തുവച്ച് മനു ജി രാജു എന്ന് വിദ്യാര്‍ത്ഥിയെ കരിങ്കല്ലുകൊണ്ട് തകയ്ക്കടിച്ചു സ്വര്‍ണ്ണമാല നഷ്ടപ്പെടുത്തിയെന്ന കേസില്‍ കോടതിയില്‍ ഹാജറാകാത്തതിനെ തുടര്‍ന്ന് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. 2003 ജനുവരിയില്‍ മണ്ണാമ്മൂല സ്വദേശി കിരണിനെ (21) എ ബി വി പി ക്കാരനെന്നു ധരിച്ച് ആളുമാറി വെട്ടിപ്പരിക്കേല്പിച്ചെന്ന കേസിലായിരുന്നു ജാമ്യമില്ലാ വാറന്റ്. ഈ കേസുകളിലാണ് ജാമ്യം അനുവദിച്ചത്.


പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച കേസില്‍ വിദേശത്തുള്ള ബിനീഷിനെതിരെ ഇന്റര്‍പോള്‍ വഴി വാറന്റ് പുറപ്പെടുവിക്കണമെന്ന ഹര്‍ജിയില്‍ 30നു വിധിപറയാനിരിക്കെയാണ് ഇന്നലെ ഇരു കേസുകളിലും ജാമ്യം ലഭിച്ചത്”

(വാര്‍ത്ത ഇന്നത്തെ 25/03/2010 മലയാളമനോരമ ദിനപ്പത്രത്തിലേതാണ്. ഇന്നലെ മറ്റു ദൃശ്യ മാദ്ധ്യമങ്ങളും ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു)

19 March 2010

വേണമായിരുന്നോ ഈ അവഹേളനം

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കേരളത്തിലെ ദൃശ്യമാധ്യമങ്ങള്‍ പുറത്തുവിട്ട ഒരു വാര്‍ത്ത വളരെ സന്തോഷത്തോടെയാണ് കേട്ടത്. കേരളത്തിന്റെ വിനോദസഞ്ചാരമേഖലയെ പ്രതിനിധാനം ചെയ്യാന്‍ ഒരു വ്യക്തി ഉണ്ടാവുന്നു. മറ്റാരും അല്ല അമിതാഭ് ബച്ചന്‍. ഭാരതം കണ്ട അഭിനയ പ്രതിഭകളില്‍ ഒരാള്‍. ലോകത്തില്‍ ഭാരതീയന്റെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്ന അനേകരില്‍ ഒരാള്‍. അങ്ങനെ ഒരു വ്യക്തിത്വം നമ്മുടെ വിനോദസഞ്ചാര മേഖലയെ പ്രതിനിധാനം ചെയ്യുന്നത് എന്തുകൊണ്ടും നല്ലതുതന്നെ എന്ന് മറ്റ് അനേകം മലയാളികളെപ്പോലെ ഞാനും വിശ്വസിച്ചു, അഭിമാനം കൊണ്ടു.

മലയാള മനോരമ സംഘടിപ്പിച്ച ഒരു ചടങ്ങില്‍ സംബന്ധിക്കുന്നതിന് ശ്രീ അമിതാഭ് ബച്ചന്‍ ഇവിടെ എത്തുകയും ആ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ഒരു ചോദ്യത്തിനു മറുപടിയായി കേരളവുമായി കൂടുതല്‍ സഹകരിക്കാന്‍ അവസരങ്ങള്‍ ഉണ്ടായാല്‍ അനുകൂലമായി പരിഗണിക്കും എന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് അദ്ദേഹത്തെ കേരള വിനോദസഞ്ചാരമേഖലയുടെ പ്രതിനിധിയാക്കുന്നതിന് തങ്ങള്‍ക്ക് താല്പര്യമുണ്ടെന്ന് കാണിച്ചുകൊണ്ട് കേരള വിനോദസഞ്ചാര വകുപ്പ അദ്ദേഹത്തിന് കത്തെഴുതിയത്. ഈ ക്ഷണം സ്വീകരിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ മറുപടിയും ഉടനെ വന്നു. ഇക്കാര്യം നമ്മുടെ മാദ്ധ്യമങ്ങള്‍ പ്രധാന വാര്‍ത്തയായി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കേരളം ഇത്തരം ഒരു താല്പര്യം അവതിരിപ്പിക്കുമ്പോള്‍ അദ്ദേഹം മറ്റ് ചില രാഷ്ട്രീയപാര്‍ട്ടികളുടേയും, കമ്പനികളുടെ ഉല്പന്നങ്ങളുടേയും പ്രതിനിധിയാണ്. അതോടൊപ്പം ഗുജറാത്ത് അദ്ദേഹത്തെ തങ്ങളുടെ പ്രതിനിധിയായി പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു. അദ്ദേഹത്തെ കേരളത്തിന്റെ വിനോദസഞ്ചാരമേഖലയുടെ പ്രതിനിധിയാക്കുന്നത് തടഞ്ഞുകൊണ്ട് ഇന്ന് സി പി എമ്മിന്റെ കേന്ദ്ര നേതൃത്വം രംഗത്തുവന്നിരിക്കുന്നു. നരേന്ദ്ര മോഡിയുടെ ഗുജറാത്തിനെ പ്രതിനിധീകരിക്കുന്ന ഒരാള്‍ കേരളത്തിനു വേണ്ട എന്നതാണ് പാര്‍ട്ടി തീരുമാനം. ഈ തീരുമാ‍നം അദ്ദേഹത്തെ ഇങ്ങനെ ഒരു പദവിയിലേയ്ക്ക് പരിഗണിക്കുന്നതിനു മുന്‍പേ തന്നെ പാര്‍ട്ടി ചിന്തിക്കണമായിരുന്നു. അദ്ദേഹം ഇങ്ങോട്ട് ആവശ്യപ്പെട്ടതല്ല കേരളത്തിന്റെ പ്രതിനിധിയാക്കണം എന്നത്. കേരളം അദ്ദേഹത്തോട് അഭിപ്രായം ചോദിക്കുകയായിരുന്നു. അതിന് അദ്ദേഹം അനുകൂലമായ പ്രതികരിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ പറയുന്നു താങ്കളെ ഞങ്ങള്‍ക്ക് വേണ്ടെന്ന് ! ഇങ്ങനെ മഹാനായ ഒരു നടനെ അവഹേളിക്കേണ്ടിയിരുന്നില്ല എന്ന് അഭിപ്രായമാണ് എനിക്കുള്ളത്.

15 March 2010

ഒരു ഒളിക്യാമറയും കുറെ ഞെട്ടലുകളും

കഴിഞ്ഞ ഏതാനും ദിവസങ്ങളായി നമ്മുടെ മാദ്ധ്യമങ്ങള്‍ വളരെ പ്രാധാന്യത്തോടെ തന്നെ റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു വാര്‍ത്തയാണ് കോഴിക്കോട് സാഗര്‍ ഹോട്ടലിലെ സ്ത്രീകളുടെ ടോയ്‌ലെറ്റില്‍ അവിടത്തെതന്നെ ഒരു ജീവനക്കാരന്‍ സ്ഥാപിച്ച ഒളിക്യാമറ ഒരു സംഘം വിദ്യാര്‍ത്ഥിനികള്‍ കണ്ടെത്തിയതും അതിനെ തുടര്‍ന്നുണ്ടായിക്കൊണ്ടിരിക്കുന്ന വിവാദങ്ങളും. സത്യത്തില്‍ ഈ വാര്‍ത്ത ഒന്നിലധികം തവണ ഞെട്ടിച്ചു എന്നതാണ് സത്യം. സാഗര്‍ പോലെ മെച്ചപ്പെട്ടതെന്ന് വിശ്വസിച്ചിരുന്ന ഒരു ഹോട്ടലില്‍ ഇത്തരം ഒരു അനാശാസ്യപ്രവര്‍ത്തി നടന്നു എന്നത്. രണ്ടാമതായി, തങ്ങള്‍ കബളിപ്പിക്കപ്പെട്ടിരിക്കുന്നു എന്ന് മനഃസിലാക്കിയ പെണ്‍കുട്ടികള്‍ ഇതിനെതിരെ പ്രതികരിക്കാന്‍ തീരുമാനിച്ചത്. വിവരം ബന്ധുക്കളേയും പോലീസിനേയും അറിയച്ചത്. എന്നാല്‍ പിന്നീട് ഉണ്ടായ വാര്‍ത്തകള്‍ സമ്മാനിച്ചത് ഇതിലും വലിയ ഞെട്ടലുകളാണ്. സാധാരണഗതിയില്‍ ഇത്രയും ധീരമായ ഒരു കാ‍ര്യത്തിന് ഈ പെണ്‍കുട്ടികളെ അനുമോദിക്കേണ്ടതിനു പകരം പരാതി നല്‍കുന്നതില്‍ നിന്നും കേസുമായി മുന്നോട്ട് പോവുന്നതില്‍ നിന്നും പെണ്‍കുട്ടികളെയും ബന്ധുക്കളേയും പിന്തിരിപ്പിക്കാനാന്‍ അവിടെയെത്തിയ നടക്കാവ് സബ് ഇന്‍സ്പെക്ടര്‍ നടത്തിയ ശ്രമങ്ങള്‍, ഈ തൊണ്ടി വസ്തു സിറ്റി പോലീസ് കമ്മീഷനറെ മാത്രമേ ഏല്‍പ്പിക്കൂ എന്ന് ശഠിച്ച പെണ്‍കുട്ടിയുടെ സഹോദരനെ ഇതേ പോലീസ് തന്നെ മര്‍ദ്ദിച്ച അവശനാക്കിയത്, തുടര്‍ന്ന് ക്യാമറ സ്ഥാപിച്ച ഹോട്ടല്‍ ജീവനക്കാരനെ മര്‍ദ്ദിച്ചു എന്നകുറ്റം ചുമത്തി സഹോദരനെതിരെ കേസ് ചാര്‍ജ് ചെയ്തത് എല്ലാം ഞെട്ടിക്കുന്ന വാര്‍ത്തകള്‍ തന്നെ. ഇപ്പോള്‍ ഇതാ ഈ ഒളിക്യാമറ സ്ഥാപിച്ച വ്യക്തി പഴയ ഒരു പൊലീസുകാരന്റെ മകനാണെന്നും ഈ പോലീസുകാരന്‍ സ്വന്തം ഭാര്യയെ തല്ലിക്കൊന്ന് കെട്ടിതൂക്കിയതിന്‍ ഇപ്പോള്‍ ജീവപര്യന്തം അനുഭവിക്കുകയാണെന്നും മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അന്ന് അമ്മയെക്കൊന്ന അച്ഛനോടൊപ്പം ആയിരുന്നത്രെ ഈ മകന്‍. ഈ പോലീസുകാരന് ഇപ്പോഴും വകുപ്പില്‍ ഉള്ള വ്യക്തിബന്ധങ്ങളാണ് കേസ് ഒതുക്കിതീര്‍ക്കാന്‍ ചില പോലീസ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചതിനു പിന്നില്‍ എന്നുവ്യക്തമാക്കുന്നു ഈ പുതിയ വാര്‍ത്തകള്‍.

13 March 2010

കണ്ടുപിടിക്കൂ

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു സുഹൃത്ത് ഇ-മെയിലില്‍ അയച്ചുതന്ന ചിത്രമാണിത്. ഭാരതത്തിലെ പത്ത് മഹാന്മാരായ നേതാ‍ക്കള്‍ ഈ മരത്തില്‍ ഓളിച്ചിരിക്കുന്നുണ്ട്. അവര്‍ ആരൊക്കെയാണെന്ന് കണ്ടെത്താമോ?

9 March 2010

ഇതോ ജനാധിപത്യം

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നമ്മുടെ പാര്‍ലമെന്റില്‍ നടന്നുവരുന്ന ഒരു നാടകം ആണ് സ്ത്രീകള്‍ക്ക് പാര്‍ലമെന്റിലും, സംസ്ഥാന നിയമനിര്‍മ്മാണ സഭകളിലും 33% സംവരണം ഏര്‍പ്പെടുത്തുന്ന ഭരണഘടനാ ഭേദഗതിയുടെ അവതരണം. ഭരണഘടനയുടെ ഏറ്റവും വിപ്ലവകരമായ ഭേദഗതി എന്ന് വിശേഷിപ്പിക്കപ്പെട്ട ഈ നിയമനിര്‍മ്മാണം കഴിഞ്ഞ പതിമൂന്നു വര്‍ഷമായിട്ടും സാധ്യമായിട്ടില്ല. പലപ്പോഴും നാമമാത്രമായ ഒരു വിഭാഗത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് ഈ നടപടി നീട്ടിവെക്കുകയാണ് പതിവ്. ലോക വനിതാദിനമായ ഇന്ന് ഈ ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കുമെന്നും ചര്‍ച്ചചെയ്ത് പാസാക്കുമെന്നും രാജ്യസഭയുടെ ഇന്നത്തെ കാര്യപരിപാടിയിലെ പ്രധാന ഇനമായി ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഏറ്റവും ലജ്ജാകരമായ സംഭവങ്ങള്‍ക്കാണ് ഇന്ന് രാജ്യസഭ സാക്ഷ്യം വഹിച്ചത്. ഈ ബില്‍ അവതരിപ്പിക്കുന്നതിന് നിയമമന്ത്രിയെ ക്ഷണിച്ചത് രാജ്യസഭാ അദ്ധ്യക്ഷനും ഉപരാഷ്ട്രപതിയുമായ ശ്രീ ഹമീദ് അന്‍സാരിയായിരുന്നു. ഈ ഭേദഗതിയെ എതിര്‍ക്കുന്ന നാമമാത്രമായ സാമാജീകരില്‍ ചിലര്‍ അദ്ദേഹത്തെ പോലും ആക്രമിക്കുന്ന കാഴ്ചയാണ് ഇന്ന് കണ്ടത്.

നമ്മുടെ ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട ദിവസമായി മാറി ഇത്. പ്രധാന രാഷ്ട്രീയകഷികള്‍ എല്ലാം ഈ നിയമ നിര്‍മ്മാണത്തെ അനുകൂലിക്കുമ്പോള്‍ വളരെ ചെറിയ ഒരു വിഭാഗം മാത്രമാണ് മറുഭാഗത്തുള്ളത്. സഭാദ്ധ്യക്ഷനെ ആക്രമിക്കുകയും രേഖകള്‍ വലിച്ചുകീറി അദ്ദേഹത്തിനു നേരെയും സഭക്കുള്ളിലും വലിച്ചെറുയുകയും ചെയ്യുന്ന ഇത്തരക്കാരെ വീണ്ടും സഭാംഗങ്ങളാകുന്നതില്‍ നിന്നും ആജീവനാന്തം വിലക്കുന്നതിനുള്ള നിയനിര്‍മ്മാണമാണ് ആദ്യം വേണ്ടത്. നാളെ വീണ്ടും ഈ ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കപ്പെടുമ്പോള്‍ അപമാനകരമായ ഇത്തരം രംഗങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയില്ലെന്ന് പ്രത്യാശിക്കാം.