4 May 2012

ബസ്സുകളിലെ സ്ത്രീകളുടെ സീറ്റ് | Ladies Seat in Bus

ബസ്സിൽ യത്രചെയ്യുന്ന പുരുഷന്മാരുടെ മാത്രം ശ്രദ്ധയ്ക്ക്
അധികം താമസിയാതെ ബസ്സിൽ പുരുഷന്മാർക്ക് ഇരിക്കാൻ സീറ്റില്ലാത്ത അവസ്ഥ സംജാതമായേക്കും. ഇന്നനെ ചിന്തിക്കാൻ കാരണം ഇന്ന് മലപ്പുറം വരെ യാത്രചെയ്തപ്പോൾ ബസ്സിൽ പുതുതായി രേഖപ്പെടുത്തിയ ചില റിസർവേഷൻ സീറ്റുകൾ ആണ്. "മുതിർന്ന സ്ത്രീകൾ" "വികലാംഗയായ സ്ത്രീ" ഇത്തരത്തിൽ ഉള്ള അധിക സംവരണസീറ്റുകൾ ഞാൻ ആദ്യമായി കാണുകയാണ്. ഇതേക്കുറിച്ച് അൻവേഷിച്ചപ്പോൾ സർക്കാർ റിസർവേഷൻ സമ്പ്രദായത്തിൽ വരുത്തിയ ചില കൂട്ടിച്ചേർക്കലുകൾ ആണ് ഇതിന് കാരണം എന്ന് മനസ്സിലക്കാൻ സാധിച്ചു. അത് ഇപ്രകാരമാണ്.
മുതിർന്ന സ്ത്രീകൾ
കേരള മോട്ടോർ വാഹന നിയമം 1989-ൽ 18/10/2011-ൽ G O (P) No.56/2011/Tran അനുസരിച്ച് വരുത്തിയ ഭേദഗതി പ്രകാരം എല്ലാ ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി ബസ്സുകളിലേയും ഡ്രൈവർക്കും കണ്ടക്‌റ്റർക്കും അനുവദിച്ചിട്ടുള്ള സീറ്റുകൾ ഒഴികെ ബാക്കിയുള്ള സീറ്റുകളുടെ 10 ശതമാനവും, മറ്റു ബസ്സുകളിൽ 5 ശതമാനവും മുതിർന്ന പൗരന്മാർക്കായി മാറ്റി വെച്ചു കൊണ്ട് സർക്കാർ ഉത്തരവായി. ഇപ്രകാരം മാറ്റിവെച്ചിട്ടുള്ള സീറ്റുകളിൽ പകുതി സ്ത്രീകൾക്കും പകുതി പുരഷന്മാർക്കും ആയി അനുവദിച്ചിട്ടുണ്ട്. സ്ത്രീകൾക്കായി അനുവദിച്ചിട്ടുള്ള സീറ്റുകൾ നിലവിൽ സ്ത്രീകൾക്ക് അനുവദിച്ചിട്ടുള്ള സീറ്റുകളുടെ സമീപത്ത് തന്നെ അടയാളപ്പെടുത്തണം. ഇത്തരത്തിൽ മുതിർന്ന സ്ത്രീയാത്രക്കാർ ഇല്ലാത്ത അവസരങ്ങളിൽ ഈ സീറ്റുകൾ‌ മറ്റ് സ്ത്രീയാത്രക്കാർക്ക് നൽകണമെന്നും നിയമം പറയുന്നു.
വികലാംഗയായ സ്ത്രീ
കേരള മോട്ടോർ വാഹന നിയമം 1989-ൽ 02/02/2012 -ൽ G O (P) No.5/2012/Tran അനുസരിച്ച് വരുത്തിയ ഭേദഗതി പ്രകാരം എല്ലാ സ്റ്റേജ് കാരിയറുകളിലേയും ഡ്രൈവർക്കും കണ്ടക്റ്റർക്കും അനുവദിച്ചിട്ടുള്ള സീറ്റുകൾ ഒഴിച്ചുള്ള സീറ്റുകളുടെ 5% അംഗവൈകല്യം ഉള്ളവർക്കായി സം‌വരണം ചെയ്തുകൊണ്ട് സർക്കാർ ഉത്തരവായിട്ടുണ്ട്. ഇപ്രകാരം ഉള്ള സീറ്റുകളിൽ ഒന്ന് കണ്ടക്റ്റർ സീറ്റിനു മുൻപിലും രണ്ടാമത്തേത് ബസ്സിന്റെ മുൻവാതിലിൽ സ്ത്രീകളുടെ സീറ്റിന് സമീപത്തായും രേഖപ്പെടുത്തണം എന്നും നിയമം പറയുന്നു.

ഇങ്ങനെ പോയാൽ ഭാവിയിൽ ഗർഭിണിയായ സ്ത്രീയ്ക്കും സീറ്റ് റിസർവ് ചെയ്ത് സർക്കാർ ഉത്തരവ് പ്രതീക്ഷിക്കാം.

നിലവിൽ കെ എസ് ആർ ടി സി ബസ്സുകളിൽ 25% സീറ്റുകളാണ് സ്ത്രീകൾക്ക് സംവരണം ചെയ്തിരുന്നത് എങ്കിലും പല സ്വകര്യബസ്സുകളിലും 40% വരെ സീറ്റുകൾ സ്ത്രീകൾ എന്ന് രേഖപ്പെടുത്തിയവയാണ്. ഇപ്രകാരം തെറ്റായി രേഖപ്പെടുത്തിയിട്ടുള്ള ചില ബസ്സുകൾക്കെതിരെ എറണാകുളം ആർ ടി ഒയ്ക്ക് പരാതി നൽകി എങ്കിലും ഇതുവരെ ഫലമൊന്നും കണ്ടില്ല. പുതിയ നിരക്കിലെ സംവരണവും കൂടി വരുമ്പോൾ സ്വകാര്യബസ്സുകളിൽ 50% അധികം സീറ്റുകൾ സ്ത്രീകൾക്കായി നീക്കവെച്ചിട്ടുള്ളവ ആയിമാറും.