25 April 2011

മകരവിളക്ക് മനുഷ്യനിർമ്മിതം | Makaravilakku is manmade

ഒടുവിൽ തിരുവിതാം‌കൂർ ദേവസ്വം ബോർഡ് ആ സത്യം  ഔദ്യോഗീകമായി അംഗീകരിച്ചു. ശബരിമലയിലെ പൊന്നമ്പലമേട്ടിൽ മകരസംക്രമദിവസം മൂന്നുതവണ തെളിയുന്ന ദീപം ദിവ്യമല്ലെന്നും മനുഷ്യനിർമ്മിതമാണെന്നും ദേവസ്വം ബോർഡ് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്‌മൂലത്തിൽ ബോധിപ്പിച്ചു. പുല്ലുമേട് ദുരന്തത്തെ തുടർന്ന് നടക്കുന്ന ഒരു കേസിൽ മകരവിളക്ക് സംബന്ധിച്ച ദേവസ്വം ബോർഡിന്റെ നിലപാട് അറിയിക്കാൻ ഹൈക്കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായി സമർപ്പിച്ച സത്യവാങ്‌മൂലത്തിലാണ് ദേവസ്വം ബോർഡിന്റെ വെളുപ്പെടുത്തൽ. ആദിവാസികൾ അവിടെ നടത്തുന്ന ദീപാരാധനയാണിതെന്നാണ് ദേവസ്വം ബോർഡ് ഇപ്പോൾ അവകാശപ്പെടുന്നത്. ഇത് തുടർന്ന് ശബരിമലയിലെ ശാന്തിക്കാരനെ ഉപയോഗിച്ച് നടത്താൻ അനുവദിക്കണമെന്നും മകരവിളക്ക് നിറുത്തലാക്കുന്നത് വിശ്വാസത്തെ ബാധിക്കുമെന്നും ദേവസ്വം ബോർഡ് സത്യവാങ്‌മൂലത്തിൽ പറയുന്നു. ഇതിന് കെ എസ് ഇ ബി യുടേയും, വനം‌വകുപ്പിന്റേയും, പോലീസിന്റേയും സഹകരണം ആവശ്യമാണെന്നും ദേവസ്വം ബോർഡ് പറയുന്നു. അല്പം മുൻ‌പ് ഏഷ്യാനെറ്റ് ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നിലവിൽ ദേവസ്വം ബോർഡും, പോലീസും, വനം‌വകുപ്പും ചേർന്ന തന്നെയാണ് പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിയിക്കുന്നത്. ഈ വസ്തുത സത്യവാങ്‌മൂലത്തിൽ മറച്ചുവെച്ചതായി വേണം വാർത്തയിൽ നിന്നും മനസ്സിലാക്കാൻ. കഴിഞ്ഞ് കുറെ ദശാബ്ദങ്ങളായി മകരവിളക്ക് സംബന്ധിച്ച വിവാദങ്ങളിൽ ഇത് വിശ്വാസത്തിന്റെ പ്രശ്നമാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിയിരുന്ന ദേവസ്വം ബോർഡിന്റെ പുതിയ നയം സ്വാഗതാർഹം തന്നെ. വിശ്വാസികളെ തുടർന്നും ചൂഷണം ചെയ്യാതെ ബോധവാന്മാരാക്കുന്നതിനും ദേവസ്വം ബോർഡ് ശ്രമിക്കും എന്ന് പ്രത്യാശിക്കാം.
ഈ വിഷയത്തിൽ നേരത്തെ എഴുതിയ രണ്ട് അവലോകനങ്ങൾ ഇവിടേയും ഇവിടേയും വായിക്കാം.

21 April 2011

24 പ്രതികൾക്ക് ജീവപര്യന്തം ! | Life imprisonment for 24 convicts

ഇന്നത്തെ പല ദൃശ്യമാദ്ധ്യമങ്ങളിലും, ഓൺലൈൻ പത്രത്താളുകളിലും വന്ന ഈ വാർത്ത വളരെ കൗതുകകരമായി തോന്നി. ഒരു കൊലപാതകക്കേസിലെ മുഴുവൻ കുറ്റാരോപിതർക്കും കോടതി ജീവപര്യന്തം തടവു ശിക്ഷ വിധിച്ചിരിക്കുന്നു. 2002 മെയ് മാസം 23ന് കൊല്ലപ്പെട്ട ഒരു ബി ജെ പി പ്രവർത്തകന്റെ ശവസംസ്കാരച്ചടങ്ങുകളിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നവർ സഞ്ചരിച്ചിരുന്ന ജീപ്പിനു നേരെ ബോംബ് എറിഞ്ഞതിനെ തുടർന്ന് ജീപ്പ് ഡ്രൈവറായിരുന്ന ഷിഹാബും (22 വയസ്സ്) യാത്രക്കാരിയായിരുന്ന അമ്മു അമ്മയും (70 വയസ്സ്) മരിക്കാനിടയായ സംഭവത്തിലെ കുറ്റവാളികളെയാണ് തലശ്ശേരി സെഷൻസ് കോടതി ശിക്ഷിച്ചത്. ശിക്ഷിക്കപ്പെട്ട മുഴുവൻ ആളുകളും സി പി എം പ്രവർത്തകരാണ്. ഇതേ കേസിൽ ഇനിയും പിടികിട്ടിയിട്ടില്ലാത്ത പ്രതികളുടെ പേരിലുള്ള കേസ് തുടരാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

ഇത്തരത്തിലുള്ള മറ്റൊരു വാർത്തകേട്ടത് കുറേ വർഷങ്ങൾക്ക് മുൻപാണ്. രാജീവ് ഗാന്ധി വധക്കേസിലെ മുഴുവൻ പ്രതികളേയും തൂക്കിക്കൊല്ലാൻ 1997 നവംബർ 11ന് മദ്രാസിലെ പ്രത്യേക കോടതി വിധിച്ചപ്പോൾ. അതിന്റെ അപ്പീലിൽ സംഭവിച്ചത് ഈ വിധിയിലും ആശ്ചര്യകരമായ സംഗതിയാണ് വധശിക്ഷ വിധിക്കപ്പെട്ട 26 പ്രതികളിൽ 22 പേരേയും സുപ്രീംകോടതി വെറുതെ വിട്ടു. നാലു പ്രതികൾക്ക് വിധിച്ച ശിക്ഷ ഇപ്പോഴും നടപ്പാക്കിയിട്ടില്ല. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളിൽ വളരെ ഞെട്ടിച്ച ഒന്നാണ് കെ ടി ജയകൃഷ്ണൻ എന്ന അദ്ധ്യാപകനെ രാഷ്ട്രീയ വൈരത്തിന്റെ പേരിൽ ക്ലാസ്സ് മുറിയിൽ വെച്ച് പിഞ്ചു കുട്ടികളുടെ മുന്നിലിട്ട് വെട്ടിക്കൊന്ന സംഭവം. അതിൽ കോടതി ജീവപര്യന്തം ശിക്ഷിച്ച പ്രതിയെ സർക്കാർ ജയിൽ മോചിതനാക്കിയത് ഏതാനും ആഴ്ചകൾക്ക് മുൻപാണ്.

സുപ്രധാനവിധിയെന്ന് മാദ്ധ്യമങ്ങൾ വാഴ്ത്തുന്ന ഈ കേസിന്റെ അവസാനവും എന്താണെന്ന് കാത്തിരുന്നു കാണാം.

3 April 2011

അഭിനന്ദനങ്ങൾ

ഇരുപത്തിയെട്ട് വർഷങ്ങൾക്ക് ശേഷം ക്രിക്കറ്റ് ലോകകപ്പ് ഭാരതത്തിന് സമ്മാനിച്ച ടീം ഇന്ത്യയ്ക്ക് അഭിവാദ്യങ്ങൾ. ക്രിക്കറ്റിനെ സ്നേഹിക്കുന്ന ഓരോ ഇന്ത്യാക്കാരനും അഭിമാനിക്കാവുന്ന മുഹൂർത്തം തന്നെയാണ് ഇത്.