25 June 2009

അക്ഷന്തവ്യം ഈ അലംഭാവം

പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായ അലംഭാവം ഒരു വ്യക്തിയുടെ ജീവൻ നഷ്ടപ്പെടാനിടയാക്കിയ സാഹചര്യം ആണ് ഈ പോസ്‌റ്റെഴുതാൻ എന്നെ പ്രേരിപ്പിച്ചത്. പത്രവാർത്തകളിൽ നിന്നും മനസ്സിലാക്കുന്നത് ഇങ്ങനെയാണ്. മദ്യപിച്ച് വാഹനമോടിച്ചു എന്നാരോപിച്ച് പോലീസ് കസ്റ്റഡിയിൽ എടുത്ത വ്യക്തി യഥാസമയം വൈദ്യസഹായം കിട്ടാത്തതിനെ തുടർന്ന് മരിച്ചു. സംഭവം നടക്കുന്നത കഴിഞ്ഞ വ്യാഴാഴ്ചയാണ്. പിതാവിനെ സന്ദർശിച്ച ശേഷം കാക്കനാട്ടുള്ള ക്വാർട്ടേഴ്സിലേയ്ക്ക് മടങ്ങുകയായിരുന്നു പാലക്കാട് സെൻ‌ട്രൽ എൿസൈസ് അസിസ്റ്റന്റ് കമ്മീഷണർ ശ്രീ ഉമേഷ്. യാത്രക്കിടയിൽ അദ്ദേഹത്തിന്റെ രക്തസമ്മർദ്ദം കൂടുകയും അദ്ദേഹം ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് ഒരു ഓട്ടോറിക്ഷയിലും കാലനടയാത്രക്കാരിയായ ഒരു സ്ത്രീയുടെ ദേഹത്തും ഇടിച്ചശേഷം നിൽക്കുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ഞാറയ്ക്കൽ പോലീസ് കാറിൽ അബോധാവസ്ഥയിൽ ഛർദിച്ച് കിടക്കുകയായിരുന്ന ഉമേഷിനെ സ്‌റ്റേഷനിൽ എത്തിക്കുകയും മദ്യപിച്ചതാണെന്ന ധാരണയിൽ രണ്ടരമണിക്കൂറോളം സ്‌റ്റേഷനിൽ ഇരുത്തി. ഇതിനിടയിൽ അദ്ദേഹത്തിന്റെ ഭാര്യ അദ്ദേഹത്തെ മൊബൈൽ ഫോണിൽ വിളിക്കുകയും ഇത് അറ്റന്റ് ചെയ്ത് പോലീസ് ആൾ സ്‌റ്റേഷനിൽ പോലീസ് കസ്റ്റഡിയിലാണെന്ന് അറിയിക്കുകയും ചെയ്തു. ഭർത്താവ് രക്തസമ്മർദ്ദം ഉള്ള ആളാണെന്നും അദ്ദേഹം സെൻ‌ട്രൽ എൿസൈസ് അസിസ്റ്റന്റ് കമ്മിഷണർ അണെന്നും ഉള്ള വിവരം അവർ പോലീസിനെ അറിയിക്കുകയും ചെയ്യുന്നു. അപ്പോൾ മാത്രമാണ് കസ്റ്റഡിയിൽ എടുത്ത വ്യക്തിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാ‍ക്കാൻ പോലീസ് തയ്യാറാവുന്നത്. എന്നാൽ അപ്പോഴേക്കും രണ്ടരമണിക്കൂർ കഴിഞ്ഞിരുന്നു. ഈ സമയം കൊണ്ട് ഉയർന്ന രക്തസമ്മർദ്ദം മൂലം ശ്രീ ഉമേഷിന്റെ മസ്തിഷ്കത്തിൽ രക്തസ്രാവം ഉണ്ടാവുകയും രക്തം കട്ടപിടിച്ചതിനെ തുടർന്ന് സ്ഥിതി കൂടുതൽ ഗുരുതരമാവുകയും ചെയ്തിരുന്നു. ഞാറയ്ക്കൽ ഗവണ്മെന്റെ ആശുപത്രിയിൽ എത്തിച്ച അദ്ദേഹത്തെ ഉടനെ എറണാകുളത്തേയ്ക്ക് മാറ്റാൻ ഡോൿടർ നിർദ്ദേശിക്കുകയും അദ്ദേഹത്തെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാൽ ഇന്നലെ അദ്ദേഹം അന്തരിച്ചു. അദ്ദേഹത്തിന് വൈദ്യസഹായം ലഭ്യമാക്കുന്നതിൽ ഉണ്ടായ കാലതാമസം ആണ് പ്രധാനമായും മരണകാരണം.

വൈപ്പിനിൽ ഞാറയ്ക്കൽ പോലീസ്‌റ്റേഷന് ഒന്നരകിലോമീറ്റർ ചുറ്റളവിൽ ഒരു ഗവണ്മെന്റ് ആശുപത്രി ഉൾപ്പടെ മൂന്ന് ആശുപത്രികളാണുള്ളത്. അപകടം നടന്ന മനാട്ടുപറമ്പിനും ഞാറയ്ക്കൽ പോലീസ് സ്‌റ്റേഷനും ഇടയ്ക്ക് ഒരു ഗവണ്മെന്റ് ആശുപത്രിയും ഒരു സ്വകാര്യ ആശുപത്രിയും ഉണ്ട്. ഇവയുടെയെല്ലാം മുൻപിലൂടെയാണ് ശ്രീ ഉമേഷിനെ പോലീസ്‌റ്റേഷനിൽ എത്തിച്ചത്. എന്നാൽ വൈദ്യസഹായം ലഭ്യമാക്കേണ്ടതില്ലെന്നും ആൾ മദ്യപിച്ചതു തന്നെയാണെന്നും ഉള്ള മുൻ‌വിധിയായിരുന്നു പോലീസിനുണ്ടായിരുന്നത്. മദ്യപിച്ച് വാഹനമോടിച്ചതാണെങ്കിൽ പോലും എത്രയും പെട്ടന്ന് അത് ബ്രീത്ത് അനലൈസർ ഉപയോഗിച്ച ഉറപ്പുവരുത്തണം എന്ന് നിയമം അനുശാസിക്കുന്നു. ഇപ്രകാരം കസ്റ്റഡിയിൽ എടുക്കുന്ന വ്യക്തി അബോധാവസ്ഥയിലാണെങ്കിൽ ആവ്യക്തിയെ അടിയന്തിരമായി വൈദ്യപരിശോധനയ്ക്ക് വിധേയനാക്കേണ്ടതാണെന്നും വ്യവസ്ഥയുണ്ട്. എന്നാൽ ഈ ചട്ടങ്ങളെല്ലാം ഇവിടെ ലംഘിക്കപെടുകയായിരുന്നു. പോലീസിന്റെ ഭാഗത്തുനിന്നും ഉള്ള അനാസ്ഥതന്നെയാണ് ഈ ജീവൻ നഷ്ടപ്പെടാൻ കാരണം.

സംഭത്തെക്കുറിച്ച് മനുഷ്യാവകാശകമ്മീഷൻ സ്വമേധയാ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടാതെ പോലീസ് തലത്തിലുള്ള അന്വേഷണം ഐ ജി ശ്രീ വിൻസന്റ് എം പോൾ നടത്തുമെന്ന് ആഭ്യന്തരമന്ത്രി ശ്രീ കോടിയേരി ബാ‍ലകൃഷ്ണൻ അറിയിച്ചിട്ടുണ്ട്. ഈ അന്വേഷണങ്ങൾ കുറ്റക്കാർക്ക് ശരിയായ ശിക്ഷ നൽകുമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സഹായകമാകുമെന്നും പ്രത്യാശിക്കാം.

8 June 2009

മഴപെയ്താൽ മുങ്ങുന്ന ബസ്‌റ്റേഷൻ

ദീർഘമായ ഒരു യാത്രയ്ക്കു ശേഷം രാത്രി വളരെ വൈകി 1:30-നാണ് ഞാൻ ശനിയാഴ്ച രാത്രി എറണാകുളം കെ എസ് ആർ ടി സി ബസ്റ്റാന്റിൽ എത്തുന്നത്. ജോലി സംബന്ധമായി പീരുമേടിൽ പോയി അവിടത്തെ മഴയും കോടയും എല്ലാം അനുഭവിച്ച് തണുത്തുവിറച്ച് ഒരു വിധം കോട്ടയം ബസ്റ്റാന്റിലും അവിടെ നിന്നും അവസാനത്തെ എറണാകുളം ബസ്സിൽ കയറി രാത്രി 1:30ന് എറണാകുളത്തും എത്തി. യാത്രയിൽ മിക്കവാറും എല്ലാ സ്ഥലത്തും സാമാന്യം നന്നായി മഴ പെയ്യുന്നുണ്ടായിരുന്നു. എറണാകുളത്ത് എത്തിയപ്പോഴേയ്ക്കും മഴ ശമിച്ചിരുന്നു. ശനിയാഴ്ച രാത്രികളിൽ പൊതുവെ തിരക്കു കൂടുതൽ കാണേണ്ടതാണ്. പതിവിനു വിപരീതമായി വളരെ ശൂന്യമായിരുന്നു ബസ്റ്റാന്റ്.
ആകെ വിരലിൽ എണ്ണാവുന്ന യാത്രക്കാർ മാത്രമാണ് അപ്പോൾ ബസ്‌റ്റേഷനിൽ ഉണ്ടായിരുന്നത്. കെ എസ് ആർ ടി സി യെ “ലാഭകരമാക്കാൻ” സ്വകാര്യ ബസ് മുതലാളിമാരെ കടത്തിവെട്ടുന്ന രീതിയിൽ ശ്രീ മാത്യു ടി തോമസ് എടുത്ത നടപടികൾമൂലം ഞങ്ങൾ വൈപ്പിൻ പറവൂർ മേഖലയിൽ ഉള്ളവർക്ക് രാത്രികാലങ്ങളിൽ ഇപ്പോൾ കെ എസ് ആർ ടി സിയും പ്രയോജനപ്രദമല്ല. മുൻപ് 12:10നും, 1 മണിക്കും പറവൂർ വഴിയുണ്ടായിരുന്ന സർവീസുകൾ ലാഭകരമല്ല എന്ന കാരണം പറഞ്ഞ് നിറുത്തലാക്കിയത് മാത്യു ടി തോമസിന്റെ കാലഘട്ടത്തിലാണ്. രാത്രികാലങ്ങളിലെ ഇത്തരം ഓർഡിനന്രി സർവീസുകൾ നിറുത്തലാക്കി സൂപ്പർ ഫാസ്റ്റ് ഉൾപ്പടെയുള്ള ബസുകൾക്ക് യാത്രക്കാർ ആവശ്യപ്പെടുന്ന എല്ലാ സ്ഥലത്തും സ്‌റ്റോപ്പ് അനുവദിക്കുകയുമാണ് ഈ മാന്യദേഹം ചെയ്തത്. അതു വഴി യാത്രക്കാർക്ക് സാമ്പത്തിക നഷ്ടവും കെ എസ് ആർ ടി സി ക്ക് കൊള്ള ലാഭവും. സീറ്റിങ്ങ് കപ്പാസിറ്റിയിൽ മാത്രം യാത്രകാർ അനുവദിക്കപ്പെട്ടിട്ടുള്ള ഇത്തരം സർവീസുകൾ പകൽ പലപ്പോഴും ആളെ കുത്തിനിറച്ചണല്ലൊ സർവ്വീസ് നടത്തുന്നത്. ഇത്രക്കെല്ലാം യാത്രക്കാരെ പിഴിഞ്ഞിട്ടും യാത്രക്കാർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ നൽകാൻ ഇക്കൂട്ടർ ശ്രദ്ധിക്കുന്നില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ശനിയാഴ്ച രാത്രിയിൽ കണ്ട എറണാകുളം കെ എസ് ആർ ടി സി ബസ്‌റ്റേഷൻ. ശക്തമാ‍യ ഒരു മഴ പെയ്താൽ മുഴുവൻ വെള്ളവും ബസ്‌റ്റേഷന്റെ അകത്ത് സംഭരിക്കപ്പെടും.
മുൻ‌കാലങ്ങളിൽ ബസുകൾ പാർക്ക് ചെയ്യുന്ന സ്ഥലവും വെള്ളക്കെട്ടിൽ ആകുമായിരുന്നു. എന്നാൽ വർഷങ്ങൾക്ക് മുൻ‌പ് ഇവിടം കോൺ‌ക്രീറ്റ് ചെയ്ത് പൊക്കിയതിനാൽ അത് ഒഴിവായി. എന്നാൽ ബസ്‌റ്റേഷന്റെ കെട്ടിടത്തിനകത്ത് ഇരച്ചു കയറുന്ന വെള്ളം ഒഴിവാക്കാ‍ൻ ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. കച്ചവടസ്ഥാപനങ്ങളും ഒഫീസ് മുറികളും എല്ലാം വെള്ളത്തിൽ തന്നെ.
അന്വേഷണ കൗണ്ടറിൽ പോലും നീന്തിക്കടക്കാതെ എത്താൻ കഴിയാത്ത അവസ്ഥ. ഇതിനുള്ളിൽ തന്നെയാണ് ജീവനക്കരുടെ വിശ്രമത്തിനുള്ള സ്ഥലവും. മറ്റുപലതിലും ശക്തിയുക്തം പ്രതികരിക്കുന്ന തൊഴിലാളി യൂണിയനുകൾ ഇതിൽ മൗനം പാലിക്കുന്നതെന്തെന്നു മനസിലാവുന്നില്ല.
പോലീസ് സഹായവിഭാഗം

വെള്ളത്തിൽ മുങ്ങിയ വോൾവോ പരസ്യം.
യാത്രക്കാർക്ക് വിശ്രമിക്കുന്നതിനുള്ള ബഞ്ചുകൾ. അതും വള്ളത്തിൽ തന്നെ. രാത്രിസർവീസ് പലതും നിറുത്തലാക്കിയതു മൂലം ബസ്‌റ്റേഷനിൽ പെട്ടുന്ന യാത്രക്കാ‍രുടെ ദുരിതം ഇരട്ടിയാക്കുന്നു ഈ വെള്ളക്കെട്ട്. നേരം പുലരുന്നതു വരെ നിന്നു കഴിച്ചുകൂട്ടേണ്ട ഗതികേടിലാണ് യാത്രക്കാർ. മലിന ജലവും, മഴവെള്ളവും എല്ലാം കൂടിക്കലർന്ന ഈ വെള്ളത്തിൽ ഇറങ്ങിയാൽ തന്നെ കാൽ ചൊറിയാൻ തുടങ്ങും. എറണാകുളത്തിന്റെ എല്ലാ മാലിന്യവും ഈ വെള്ളത്തിൽ അടങ്ങിയിരിക്കും.
അന്തർസംസ്ഥന ബസുകളുടെ ടിക്കറ്റ് ബുക്ക് ചെയ്യുന്ന ഓഫീസിനോടു ചേർന്ന് യാത്രക്കാർക്ക് വിശ്രമിക്കാൻ ഒരുക്കിയിട്ടുള്ള ഇരിപ്പിടങ്ങൾ. ഇവയ്ക്കു പിന്നിലായി ഭിത്തിയിൽ വെള്ളം ആദ്യം ഉണ്ടായിരുന്ന് നില അറിയാം. ഞാൻ ഇവിടെ എത്തുമ്പോൾ ഏകദേശം അരയടിയ്ക്കു മേൽ വെള്ളം ഉണ്ടായിരുന്നു. യാത്രക്കാരെ പരമാവധിപിഴിയുകയും മിക്കവാറും എല്ലാ നിയമങ്ങളും പരസ്യമായി ലംഘിക്കുകയും ചെയ്യുന്ന ഈ സർക്കാർ പൊതുമേഖലാ സ്ഥാപനം എന്നെങ്കിലും ഗതിപിടിക്കും എന്ന പ്രത്യാശ എനിക്കില്ല.

കെ എസ് ആർ ടി സിയെ സംബന്ധിക്കുന്ന കെ എസ് ആർ ടി സി യുടെ ജനദ്രോഹങ്ങൾ എന്ന പഴയ ഒരു പോസ്റ്റിലേയ്ക്കും നിങ്ങളൂടെ ശ്രദ്ധക്ഷണിക്കുന്നു.