21 December 2012

ഇറ്റാലിയൻ സർക്കാരിൽ അഭിമാനം തോന്നുന്നു.|Feels proud of Italian Government

രണ്ട് മത്സ്യത്തൊഴിലാളികളെ കടൽക്കൊള്ളക്കാർ എന്ന് തെറ്റിദ്ധരിച്ച് വെടിവെച്ചു കൊന്ന ഇറ്റാലിയൻ നാവീകർക്കെതിരായ വിചാരണനടപടികൾ ഏറെ ചർച്ചചെയ്യപ്പെടുകയാണല്ലൊ. കൃസ്തുമസ്സ് ആഘോഷിക്കുന്നതിന് നാട്ടിൽ പോകാൻ ജാമ്യവ്യവസ്ഥകളിൽ കൂടുതൽ ഇളവുകൾ അനുവദിക്കണം എന്ന ആവശ്യവുമായി നാവീകർ ഹൈക്കോടതിയെ സമീപിക്കുന്നത് കഴിഞ്ഞ ആഴ്ചയാണ്. ഇതിന് പിന്തുണയുമായി ഇറ്റാലിയൻ മന്ത്രിയും ഉദ്യോഗസ്ഥരും എത്തിയതോടെ ഏതാണ്ട് മറവിയിൽ ആണ്ടുപോകാൻ തുടങ്ങിയ സംഭവങ്ങൾ വീണ്ടും ചർച്ചാവിഷയമായി. കേന്ദ്ര-സംസ്ഥാനസർക്കാരുകളുടെ വാദങ്ങൾ കേട്ടശേഷം കേന്ദ്രസർക്കാരിന്റെ അനുമതിയുണ്ടെങ്കിൽ ഇറ്റാലിയൻ നാവീകർക്ക് കൃസ്തുമസ്സ് ആഘോഷിക്കുന്നതിനായി അവരുടെ മാതൃരാജ്യത്തേയ്ക്ക് പോകാമെന്നും ജനുവരി 10നു മുൻപ് മടങ്ങിയെത്തണം എന്നും കേരളഹൈക്കോടതി വിധിച്ചത്. ഹൈക്കോടതി വിധിയുടെ നിയമവശങ്ങൾ പോലെ തന്നെ തങ്ങളുടെ രാജ്യത്തെ രണ്ട് നാവീകർക്കായി ഇറ്റലി സ്വീകരിക്കുന്ന നടപടികൾ ചർച്ചചെയ്യപ്പെടേണ്ടതാണെന്ന് ഞാൻ കരുതുന്നു.

രണ്ട് നാവീകരുടെ മോചനത്തിനും അവർക്കെതിരായ കേസിന്റെ നടത്തിപ്പിനും ഇറ്റാലിയൻ സർക്കാർ സ്വീകരിക്കുന്ന നടപടികൾ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. എത്രതവണയാണ് ഇറ്റാലിയൻ മന്ത്രിയും സ്ഥാനപതിയും മറ്റ് ഉന്നത് ഉദ്യോഗസ്ഥരും ഈ വിഷയവുമായി ബന്ധപ്പെട്ട് കേരളത്തിൽ എത്തിയത്. കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കൾ മുതൽ ഇന്ത്യൻ പ്രധാനമന്ത്രി വരെ എത്ര ആളുകളുമായി അവർ ചർച്ചകൾ നടത്തുന്നു. എത്രമാത്രം പണം ഇതിനായി അവർ ചിലവാക്കുന്നു. നയതന്ത്രതലത്തിൽ എത്രമാത്രം സമ്മ്ർദം അവർ ഇന്ത്യൻ ഭരണകൂടങ്ങളിൽ ഉണ്ടാക്കുന്നു. തീർച്ചയായും ആരാജ്യത്തോടും അതിന്റെ സംവിധാനങ്ങളോടും സ്വന്തം നാവീകരോടുള്ള പ്രതിബദ്ധതയോടും ആദരവ് തോന്നുന്നു.

കാർഗിൽ യുദ്ധത്തോടനുബന്ധിച്ച് ഉണ്ടായ ഒരു സംഭവം ശ്രദ്ധിക്കുന്നതും ഈ അവസരത്തിൽ ഉചിതമാകും എന്ന് കരുതുന്നു. ഇന്ത്യൻ ഭരണസംവിധാനം അതിന്റെ സൈനീകർക്ക് നൽകുന്ന പരിഗണനയെപ്പറ്റി ചിന്തിക്കാനും അത് സഹായിക്കും. കർഗിൽ യുദ്ധത്തിന്റെ ആദ്യനാളുകളിൽ പാക് പട്ടാളം ബന്ധികളാക്കി പീഢിപ്പിച്ച് കൊലപ്പെടുത്തിയ സൈരഭ് കാലിയയുടെയും മറ്റ് അഞ്ച് പട്ടാളക്കാരുടെയും ദുരവസ്ഥ ഇപ്പോൾ നമ്മുടെ മാദ്ധ്യമങ്ങൾ സജീവമായി ചർച്ച ചെയ്തിരുന്നു. അത്യന്തം നിഷ്ഠൂരമായ രീതിയിലാണ് പാക് പട്ടാളം ഈ ആറ് ഇന്ത്യൻ ഭടന്മാരേയും വധിച്ചത്. ഇരുപത്തിരണ്ട് ദിവസത്തിൽ അധികം ഇവരെ തടവിൽ പാർപ്പിച്ചു. ഇവരുടെ കണ്ണുകൾ ചൂഴ്ന്നെടുത്തു, കർണ്ണപുടങ്ങൾ പഴുപ്പിച്ച ഇരുമ്പുദണ്ഡുകൾ കൊണ്ട് കുത്തിപ്പൊട്ടിച്ചു, പല്ലുകൾ തല്ലിപ്പൊട്ടിച്ചു, അസ്ഥികൾ ഒടിച്ചു, തലയോട്ടി തകർത്തു, മൂക്കും, ചുണ്ടുകളും, ജനനേന്ദ്രിയങ്ങളും കൊത്തിയരിഞ്ഞു. അങ്ങനെ മനുഷ്യത്വരഹിതമായി എത്രക്രൂരമായി പെരുമാറാമോ അതെല്ലാം ചെയ്തു. ഒടുവിൽ വെടിവെച്ച് കൊന്നു. പാക് പട്ടാളം കൈമാറിയ ഇന്ത്യൻ പട്ടാളക്കാരുടെ പോസ്റ്റ്മാർട്ടം റിപ്പോർട്ട് പറയുന്നത് ഈ പീഢനങ്ങൾ എല്ലാം കൊല്ലപ്പെടുന്നതിനു മുൻപ് ഉണ്ടായതു തന്നെ എന്നാണ്. എന്നിട്ടും ഇന്ത്യൻ ഭരണകൂടം ഈ മനുഷ്യത്വരഹിതമായ ഹത്യയ്ക്കെതിരെ ശക്തമായ നടപടി ഒന്നും സ്വീകരിച്ചില്ല. ഇപ്പോൾ സൗരഭ് കാലിയയുടെ പിതാവ് നീതിതേടി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നു.

സ്വന്തം ഭടന്മാരുടെ ജീവനിൽ ഇന്ത്യൻ ഭരണകൂടത്തിന്റെ നിസ്സംഗതയാണ് ഇറ്റാലിയൻ സർക്കാരിന്റെ നടപടികളിൽ അഭിമാനം തോന്നാൻ കാരണം.

17 October 2012

വിളപ്പിൽ ശാല - ഒരുമയുടെ വിജയം | Vilappil Sala - Victory of Unity

കഴിഞ്ഞ പന്ത്രണ്ടുവർഷമായി തിരുവനന്തപുരം എന്ന നമ്മുടെ തലസ്ഥാനനഗരിയുടെ മുഴുവൻ മാലിന്യങ്ങളും വിളപ്പിൽ ഗ്രാമപഞ്ചായത്ത് ചുമക്കുന്നു. ഈ ദുർവിധിയ്ക്കെതിരെ അവർ നടത്തിവന്ന ധീരമായ സമരം ഏതാണ്ട് പരിസമാപ്തിയിലേയ്ക്ക് അടുക്കുകയാണ് എന്ന് വാർത്തകളിൽ നിന്നും മനസ്സിലാകുന്നു. മാലിന്യസംസ്കരണശാല അവിടെ പ്രവർത്തിപ്പിക്കുന്നതിൽ നഗരസഭയ്ക്കും തങ്ങൾക്കും പറ്റിയ വീഴ്ചകളും ജനങ്ങളുടെ ശക്തമായ എതിർപ്പും മൂലം ഈ മാലിന്യസംസ്കരണശാല അവിടെ തുടർന്നും പ്രവർത്തിപ്പിക്കാൻ കഴിയില്ലെന്നും ശാലപൂട്ടാൻ അനുവദിക്കണമെന്നും സർക്കാർ കോടതിയിൽ അഭ്യർത്ഥിച്ചാൽ, ആ അഭ്യർത്ഥന കോടതി അംഗീകരിച്ചാൽ അതൊരു വലിയ വിജയമാണ് വിളപ്പിൽ ഗ്രാമപഞ്ചായത്തിലെ ജനങ്ങളുടെ വിജയം. വിളപ്പിൽ പഞ്ചായത്തിലെ ഈ മാലിന്യസംസ്കരണകേന്ദ്രത്തിന്റെയും സമരത്തിന്റേയും ചരിത്രം ഞാൻ മനസ്സിലാക്കിയത് ഇവിടെ കുറിയ്ക്കുന്നു.

തിരുവനന്തപുരം നഗരത്തിലെ മാലിന്യങ്ങൾ സംസ്കരിച്ച് ജൈവവളം നിർമ്മിക്കുക എന്ന ഉദ്ദേശത്തോടെ തിരുവനന്തപുരം നഗരസഭയും സംസ്ഥാനസർക്കാരും കേന്ദ്രസർക്കാരിന്റെ ധനസഹായത്തോടെ ആരംഭിച്ചതാണ് നിലവിൽ "വിളപ്പിൽശാല" എന്നറിയപ്പെടുന്ന വിളപ്പിൽ ഗ്രാമപഞ്ചായത്തിലെ തിരുവനന്തപുരം നഗരസഭയുടെ ഉടമസ്ഥതയിലുള്ള  മാലിന്യസംസ്കരണകേന്ദ്രം. ഇതിനായി ശ്രീ ശിവൻകുട്ടി തിരുവനന്തപുരം മേയറായിരുന്ന കാലഘട്ടത്തിലാണ് ഈ സംസ്കരണ ശാലയുടെ നിർമ്മാണം ആരംഭിച്ചത്. ആദ്യകാലത്ത് പോബ്സ് ആണ് ഈ സംസ്കരണശാല പ്രവർത്തിപ്പിച്ചിരുന്നത്. തിരുവനന്തപുരം നഗരത്തിലെ മാലിന്യങ്ങൾ ഇവിടെ കൊണ്ടുവന്ന് തരംതിരിച്ച് അതിൽ ജൈവമാലിന്യങ്ങൾ സംസ്കരിച്ച് വളമാക്കി മാറ്റി വിൽക്കുക എന്നതാണ് പദ്ധതിപ്രകാരം ഉദ്ദേശിച്ചിരുന്നത്. ഇതുമൂലം മലിനീകരണം ഉണ്ടാവില്ലെന്ന ഉറപ്പ് ജനങ്ങൾക്ക് നൽകിയിരുന്നെങ്കിലും അത് ഉണ്ടായില്ല. ആദ്യകാലങ്ങളിൽ ഏറ്റവും വലിയപ്രശ്നം ദുർഗന്ധം ആയിരുന്നു, പിന്നീട് അവിടെ എത്തുന്ന മാംസാവശിഷ്ടങ്ങളും മറ്റും കാക്കയും മറ്റു പക്ഷികളും കൊത്തി സമീപ വീടുകളിലും കിണറുകളിലും ഇടാൻ തുടങ്ങി. അങ്ങനെ നാട്ടുകാർ പ്രക്ഷോഭം ആരംഭിച്ചു. ഒടുവിൽ തുറസ്സായസ്ഥലത്ത് മാലിന്യം ഇടാതെ അവിടെ മേൽക്കൂര നിർമ്മിക്കന്ന് ധാരണയായി. ഏതാനും നാളുകൾ കൊണ്ട് മേൽക്കൂര ഉണ്ടായി. അവിടെ നിർമ്മിച്ചിരുന്ന ജൈവവളത്തിന് ഉദ്ദേശിച്ച ഗുണനിലവാരം ഇല്ലാത്തതിനാൽ പ്രതീക്ഷിച്ച വില്പനയും ഉണ്ടായില്ല. വളം വിറ്റുപോകാതെ കെട്ടിക്കിടക്കാനും തുടങ്ങിയതോടെ പ്ലാന്റ് നഷ്ടത്തിൽ ആയി. അതോടെ പോബ്സ് ഈ സംരംഭം ഉപേക്ഷിച്ചു, എന്നാൽ മാലിന്യങ്ങൾ തിരുവനന്തപുരത്തുനിന്നും വിളപ്പിൽശാലയിലേയ്ക്ക് നിത്യവും വന്നുകൊണ്ടിരുന്നു. അങ്ങനെ മാലിന്യസംസ്കരണ കേന്ദ്രം "മാലിന്യസംഭരണകേന്ദ്രം" ആയിമാറി. അതോടെ ദുർഗന്ധം മാത്രമല്ല മാലിന്യങ്ങൾ അഴുകി അത് ഭൂമിയിലേയ്ക്ക് ഇറങ്ങാനും, ഭൂഗർഭജലവും, ഗ്രാമത്തിലെ വിവിധ ജലശ്രോതസ്സുകളും മലിനമാകാനും ഉപയോഗയോഗ്യമല്ലാതാകാനും തുടങ്ങി. ഈ ഘട്ടത്തിൽ സംസ്കരണകേന്ദ്രത്തിന്റെ പ്രവർത്തനചുമതലയും തിരുവനന്തപുരം നഗരസഭ ഏറ്റെടുത്തു. എന്നാൽ അവിടെ നിത്യവും എത്തുന്ന മാലിന്യം സംസ്കരണകേന്ദ്രത്തിന് കൈകാര്യം ചെയ്യാൻ സാധിക്കുന്നതിലും അധികമായതിനാൽ അവിടെ വീണ്ടും മാലിന്യം കുന്നുകൂടാൻ തുടങ്ങി. ഇങ്ങനെ സ്ഥലം തികയാതെ വന്നപ്പോൾ പല കാലഘട്ടങ്ങളിലായി സർക്കാർ സ്ഥലം ഏറ്റെടുത്ത് ഈ കേന്ദ്രത്തിന് നൽകിപ്പോന്നു. ഇന്ന് ഏകദേശം 2ലക്ഷം ടൺ മാലിന്യം ഇവിടെ കെട്ടിക്കിടക്കുന്നുണ്ടെന്ന് അനുമാനിക്കപ്പെടുന്നു. മഴക്കാലത്ത് ഈ മാലിന്യക്കൂമ്പാരത്തിൽ നിന്നും ഉള്ള അഴുക്കുജലം സമീപത്ത് ജലശ്രോതസ്സായ കടമ്പ്രയാറിനെപ്പോലും മലിനമാക്കുന്നതായാണ് റിപ്പോർട്ട്. ഏകദേശം പന്ത്രണ്ട് വർഷത്തോളമായി ഇവിടത്തെ ജനങ്ങൾക്ക് സർക്കാരും തിരുവന്തപുരം നഗരസഭയും പല ഉറപ്പുകളും നൽകി പറ്റിക്കുന്നു. അവ ഒന്നും പാലിക്കപ്പെട്ടില്ല. ഈ മാലിന്യസംഭരണകേന്ദ്രത്തിനെതിരായ സമരങ്ങൾ ഏറ്റവും ശക്തമാകുന്നത് കഴിഞ്ഞ ഡിസംബറിലാണ്. അന്ന് വിളപ്പിൽപഞ്ചായത്ത് ഈ സംസ്കരണകേന്ദ്രത്തിനുണ്ടായിരുന്ന പ്രവർത്തനാനുമതി റദ്ദാക്കുകയും മാലിന്യസംസ്കരണശാല താഴിട്ട് പൂട്ടുകയും ചെയ്തു. തുടർന്ന് നടന്ന ചർച്ചയിൽ ശാല അടച്ചുപൂട്ടാമെന്ന ഉറപ്പ് സർക്കാർ സമരക്കാർക്ക് നൽകി. പഞ്ചായത്തിന്റെ നടപടിക്കെതിരെ കോർപ്പറേഷൻ കേസിനു പോയി. ഇന്ന് ഹൈക്കോടതിയിൽ കേസ് നടക്കുന്നു. നഗരസഭയുടെ വാദം അംഗീകരിച്ച ഹൈക്കോടതി ശാല തുറക്കാനും മാലിന്യങ്ങളിൽ നിന്നും ഒഴുകിവരുന്ന ജലം സംസ്കരിക്കുന്നതിനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്താനും ഉള്ള സൗകര്യം നഗരസഭയ്ക്ക് ഒരുക്കിനൽകാൻ ഒരു ഇടക്കാല ഉത്തരവിലൂടെ സംസ്ഥാനസർക്കാരിനോട് ആവശ്യപ്പെട്ടു. ജനങ്ങളുടെ പ്രതിരോധത്തിനിടയിലും ശാലയുടെ പൂട്ട് പൊളിച്ച് ശാലതുറക്കാൻ പോലീസിന് സാധിച്ചെങ്കിലും ഊറിവരുന്ന ജലം സംസ്കരിക്കുന്നതിനുള്ള പ്ലാന്റിന്റെ ഉപകരണങ്ങൾ അവിടെ എത്തിക്കാൻ പോലീസിന് ജനങ്ങളുടെ പ്രതിരോധം മൂലം സാധിച്ചില്ല. അതാണ് ഒടുവിൽ രാത്രിയുടെ മറവിൽ പോലീസ് സാധിച്ചത്.

ഇവിടെ കുറ്റക്കാർ നഗരസഭയും സർക്കാരും തന്നെയാണെന്ന് ഞാൻ വിശ്വസിക്കുന്നു. ശുദ്ധവായുവും ജലവും ഏതൊരാളുടേയും മൗലീക അവകാശമാണ്. തിരുവനന്തപുരത്തു നിന്നും സംസ്കരിക്കാൻ സാധിക്കുന്ന മാലിന്യങ്ങൾ മാത്രമേ വിളപ്പിൽശാലയിൽ എത്തിക്കാൻ പാടുണ്ടായിരുന്നുള്ളു. അതും തരം തിരിച്ച് ജൈവാവശിഷ്ടങ്ങൾ മാത്രം. അങ്ങനെ ഉണ്ടായില്ല. ഇത് വിളപ്പിൽ ശാലയിൽ മാലിന്യങ്ങൾ കുമിഞ്ഞുകൂടാൻ ഇടയാക്കി. മാലിന്യങ്ങൾ കുന്നുകൂടുമ്പോൾ അതുമൂലം പരിസരമലിനീകരണം ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് ശാലയുടെ ഉടമസ്ഥൻ എന്ന നിലയിൽ തിരുവനന്തപുരം നഗരസഭയുടെ ബാധ്യതയാണ്. ഇത് നിറവേറ്റാതെ വിളപ്പിൽ പഞ്ചായത്തിലെ ജലശ്രോതസ്സുകൾ മലിനമാക്കിയതിന് പഞ്ചായത്തിന് നഷ്ടപരിഹാരം നൽകേണ്ട ഉത്തരവാദിത്വവും, തുടർന്ന് മലിനീകരണം ഉണ്ടാകില്ലെന്ന് ഉറപ്പ് വരുത്തേണ്ട ബാധ്യതയും നഗരസഭയ്ക്കുണ്ട്. ഇത് നിറവേറ്റാത്തതിന് നഗരസഭാ സെക്രട്ടറിയ്ക്കും മേയർക്കും എതിരെ പരിസരമലീനികരണ നിയന്ത്രണ വകുപ്പ് അനുസരിച്ചുള്ള ശിക്ഷാനടപടികൾ സ്വീകരിക്കണം. വിളപ്പിൽശാല ആരംഭിച്ചതുമുതൽ അവിടത്തെ ജനങ്ങൾക്ക് നൽകിയ ഒരു ഉറപ്പും പാലിക്കാൻ സർക്കാരിനോ നഗരസഭക്കോ സാധിച്ചിട്ടില്ല. ഒടുവിൽ കഴിഞ്ഞ ഡിസംബറിൽ ശാല അടച്ചുപൂട്ടാം എന്ന ഉറപ്പ് നൽകിയ ശേഷമാണ് അവിടെ കോടതി വിധിയെ മുൻനിറുത്തി മലിനജലസംസ്കരണപ്ലാന്റിനുള്ള സാമഗ്രികൾ സർക്കാർ ഒളിച്ചുകടത്തിയത്. ഇനി ഒരുകാലത്തും വിളപ്പിൽ പഞ്ചായത്തിലെ ജനങ്ങൾ സർക്കാരിനെ വിശ്വസിക്കില്ല.

എത്രയും പെട്ടന്ന് വിളപ്പിൽ പഞ്ചായത്തിലെ ഈ മാലിന്യസംസ്കരണ ശാലയുടെ പ്രവർത്തനം അവസാനിപ്പിക്കണം എന്ന അവിടത്തെ ജനങ്ങളുടെ ആവശ്യത്തെ ഞാനും പിന്താങ്ങുന്നു. ഒപ്പം അവിടെ കെട്ടിക്കിടക്കുന്ന മാലിന്യം ശരിയായി സംസ്കരിക്കണം അല്ലാത്തപക്ഷം വരുന്ന മഴക്കാലങ്ങൾ വിളപ്പിൽ പഞ്ചായത്തിലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും. കേന്ദ്രീകൃതമാലിന്യസംസ്കരണം അവസാനിപ്പിക്കണം. ചെറിയ ചെറിയ കേന്ദ്രങ്ങളിൽ ഉത്ഭസ്ഥലത്തുതന്നെ മാലിന്യം സംസ്കരിക്കാൻ സാധിക്കണം. അത്തരം സംവിധാനങ്ങൾ സർക്കാർ കൂടുതൽ പ്രചാരണം നൽകണം. വിളപ്പിൽ പഞ്ചായത്തിലെ ജനങ്ങളുടെ ശക്തി നഗരത്തിന്റെ മാലിന്യം പേറാൻ വിധിക്കപ്പെട്ട കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലേയും പ്രതിരോധശേഷിയുള്ള ജനങ്ങൾക്ക് പ്രചോദനമാണ്. ലാലുരും, ഞെളിയൻ പറമ്പും, ബ്രഹ്മപുരവും എല്ലാം ഈ വിജയഗാഥ ആവർത്തിക്കട്ടെ.

ഓരോ വീടുകളിലും മാലിന്യസസ്കരണം എങ്ങനെ സാധ്യമാക്കാം എന്ന സംശയത്തിന് ഈ ലിങ്ക് ഉപകാരപ്പെടും എന്ന് കരുതുന്നു.

30 September 2012

അധാർമ്മികമായ ഫെയർ സ്റ്റേജ് സംവിധാനം|Unfair FARE-STAGE System

ഡീസൽ വിലവർദ്ധനയുടെ പശ്ചാത്തലത്തിൽ ബസ്സ് ചാർജ്ജ് വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് എൻ രാമചന്ദ്രൻ അദ്ധ്യക്ഷനായ നാലംഗസമിതി അതിന്റെ റിപ്പോർട്ട് ഇന്ന് സർക്കാരിന് സമർപ്പിച്ചതായി പത്രവാർത്തകളിൽ നിന്നും മനസ്സിലാക്കുന്നു. ഇതനുസരിച്ച് മിനിമം നിരക്ക് നിലവിലെ അഞ്ചു രൂപയിൽ നിന്നും 6 രൂപ ആക്കണമെന്നും ഓർഡിനറി ബസ്സുകളുടെ നിലവിലുള്ള 55 പൈസ എന്ന കിലോമീറ്റർ നിരക്ക് മൂന്നു പൈസ കൂട്ടി 58 പൈസ എന്നാക്കണമെന്നും കമ്മീഷന്റെ ശുപാശയിൽ ഉണ്ട്. ആനുപാതികമായ വർദ്ധനവ് മറ്റു സർവ്വീസുകളുടെ കാര്യത്തിലും കമ്മീഷൻ ശുപാർശ ചെയ്യുന്നു. വിവാദമാകുന്ന മറ്റൊരു ശുപാർശ വിദ്യാർത്ഥികളുടെ നിരക്ക് വർദ്ധനയാണ്.

മുകളിൽ പറഞ്ഞ ശുപാർശകൾ സർക്കാർ അംഗീകരിക്കുകയാണെങ്കിൽ കഴിഞ്ഞ തവണത്തേക്കാൾ കാര്യമായ വർദ്ധനവ് ഇത്തവണ പ്രതീക്ഷിക്കാം. മിനിമം ചാർജ്ജ് ആറുരൂപയാവുകയും കിലോമീറ്റർ ചാർജ്ജ് 55-ൽ നിന്നും 58 പൈസ ആയികൂടുകയും ചെയ്യുമ്പോൾ യാത്രക്കാരന് 25% മുകളിൽ വർദ്ധനയുണ്ടാകും. കിലോമീറ്റർ നിരക്ക് വർദ്ധിപ്പിക്കുന്നത് ദീർഘദൂരയാത്രക്കാരേയും പ്രതികൂലമായി ബാധിയ്ക്കും. എന്റെ അഭിപ്രായം നിലവിൽ അൺഫെയറാണ് പല ഫെയർ സ്റ്റേജുകളും. അതുകൊണ്ട് തന്നെ ആ സമ്പ്രദായം ഒഴിവാക്കുക. എല്ലാ സ്റ്റോപ്പിലേയും ടിക്കറ്റ് നിരക്ക് തയ്യാറാക്കുന്നതിനു പകരം ഓരോ സ്റ്റോപ്പും തമ്മിലുള്ള ദൂരം കണക്കാക്കി അതിനനുസരിച്ച് കിലോമീറ്റർ ചാർജ്ജ് മാത്രം ഈടാക്കുക. നിലവിൽ ഉള്ള  ഫെയർ സ്റ്റേജ് സമ്പ്രദായം യാത്രക്കാരനെ കൊള്ളയടിക്കാനുള്ള ഒരു ഉപാധിമാത്രം.

ഉദാഹരണം പറഞ്ഞാൽ പറവൂരിൽ നിന്നും ഇടപ്പള്ളി വരെയുള്ള ദൂരം 17 കിലോമീറ്റർ ആണ്. പറവൂരിൽ നിന്നും വരാപ്പുഴ, കൂനമ്മാവ് എന്നീ ഭാഗങ്ങളിൽ നിന്നും ഉള്ള നല്ലൊരുശതമാനം ആളുകൾ ഗുരുവായൂർ - വൈറ്റില ഹബ്ബ് ബസ്സിൽ ഇടപ്പള്ളി ജങ്ഷനിൽ ഇറങ്ങുന്നു. എന്നാൽ ഇവരിൽ നിന്നും ഈടാക്കുന്നത് പൈപ്പ് ലൈൻ വരെയുള്ള ചാർജ്ജാണ്. നിലവിലുള്ള നിരക്കിൽ 17 കിലോ മീറ്റർ യാത്രചെയ്യാൻ 9രൂപ മുപ്പത്തിയഞ്ചു പൈസയാണ് ആവുക (17 * 0.55) എന്നാൽ നിലവിൽ യാത്രക്കാരിൽ നിന്നും ഈടാക്കിവരുന്ന ബസ്സ് ചാർജ്ജ് 15രൂപയാണ്. 9.35 ചിട്ടപ്പെടുത്തിയാലും 10രൂപയെ വരൂ. എന്നാൽ ഈടക്കുന്നത് 50% അധിക ചാർജ്ജും. ഈ പകൽക്കൊള്ള ഫെയർ സ്റ്റേജിന്റെ പേരിലാണെന്ന് മാത്രം. യാത്രചെയ്യുന്ന ദൂരത്തിനുമാത്രം ചാർജ്ജ് നൽകുക അതല്ലെ മാന്യമായ ചാർജ്ജ് നിർണ്ണയ രീതി.

24 September 2012

റെയിൽ - റോഡ് ക്രോസിങ് | Rail - Road Crossing

ഇന്ന് അരൂരിൽ ഉണ്ടായ അപകടം, ആളില്ലാത്ത ഒരു ലെവൽ ക്രോസ്സിൽ തീവണ്ടിയും കാറും തമ്മിലിടിച്ച് അഞ്ചുപേർ മരിക്കാനിടയായ അപകടം ആണ് ദീർഘനാളുകൾക്ക് ശേഷം ഇങ്ങനെ ഒന്ന് എഴുതിയിടാൻ പ്രേരണ നൽകിയത്. അപകടവും അതിൽ പിഞ്ചുകുട്ടിയടക്കം അഞ്ചുപേർ മരിക്കാനിടയായതും തികച്ചും ദൗർഭാഗ്യകരം തന്നെ. കേരളത്തിൽ പലപ്പോഴും ഇത്തരം അപകടങ്ങൾ ആവർത്തിക്കപ്പെടുന്നു. 1996 മെയ്മാസത്തിൽ വിവാഹപ്പാർട്ടി സഞ്ചരിച്ചിരുന്ന ഒരു ബസ്സ് കായംകുളത്തിനടുത്ത് ചേപ്പാട് ആളില്ലാത്ത ഒരു ലെവൽക്രോസ്സിൽ വെച്ച്  തീവണ്ടിയുമായി കൂട്ടിയിടിച്ച് 38 ആളുകൾ മരിച്ചതും, 1976 മെയ് 9ന് തിരുവനന്തപുരത്തുനിന്നും ബോംബെയ്ക്ക് പോവുകയായിരുന്ന ജയന്തിജനത എക്സ്പ്രസ്സ് അകപ്പറമ്പിൽ വെച്ച് ആളില്ലാത്ത ലെവൽക്രോസ്സിൽ ഒരു ടൂറിസ്റ്റ് ബസ്സുമായി കൂട്ടിയിടിച്ച് 40 ആളുകൾ മരിച്ചതും ഇത്തരം അപകടങ്ങളിൽ പ്രത്യേകം പരാമർശം അർഹിക്കുന്നവയാണ്.

എന്നാൽ ഇത്തരം അപകടങ്ങൾക്ക് പ്രധാനകാരണം മനുഷ്യന്റെ അമിതമായ ആത്മവിശ്വാസവും, അക്ഷമയും മാത്രമാണ്. ഒരു തീവണ്ടി കടന്നു പോകാൻ എടുക്കുന്ന സമയം ഒന്നോ രണ്ടോ മിനുറ്റുകൾ മാത്രമാണ്. മിക്കവാറും റെയിൽ - റോഡ് ക്രോസിങ്ങ് ഉള്ള സ്ഥലങ്ങളിൽ റോഡിലും റെയിലിലും ഇതു സംബന്ധിക്കുന്ന മുന്നറിയിപ്പുകൾ ഉണ്ട്. ഇത് പാലിക്കാൻ തയ്യാറാകാത്തതാണ് അപകടങ്ങൾക്കുള്ള പ്രധാനകാരണം. ആളില്ലാത്ത ലെവൽ ക്രോസുകളെക്കുറിച്ച് റോഡിൽ ഉള്ള സിഗ്നൽ പലർക്കും പരിചിതമായിരിക്കും  
ഇത്തരത്തിലുള്ള ഒരു അടയാളം റെയിൽ-റോഡ് ക്രോസിങിനെ സൂചിപ്പിക്കുന്നു. അതുപൊലെ തീവണ്ടി ഓടിക്കുന്ന ആൾക്കും (ലോക്കോ പൈലറ്റ്) ഇത്തരത്തിൽ ലെവൽ ക്രോസിനെ സംബന്ധിക്കുന്ന മുന്നറിയിപ്പ് നൽകുന്നുണ്ട്. ഒരു ചതുരഫലകത്തിൽ ലെവൽ ക്രോസ്സ് എത്തുന്നതിനു മുൻപേ W/L  എന്ന് രേഖപ്പെടുത്തിയിരിക്കും. ഇതിനർത്ഥം മുൻപിൽ ഒരു ലെവൽ ക്രോസ്സ് ഉണ്ടെന്നും ചൂളം അടിക്കുക എന്നതും ആണ്. (blow Whistle Level-cross ahead). ഈ സിഗ്നൽ കണ്ടാൽ ലോക്കോ പൈലറ്റ് ഒരു മിനിട്ടിനടുത്ത് വിസിൽ തുടർച്ചയായി മുഴക്കും. ഇതെല്ലാം കേട്ടാലും കണ്ടാലും വാഹനം ഓടിക്കുന്നവർ തീവണ്ടിയ്ക്കും മുൻപേ അപ്പുറം കടക്കാൻ വേഗം കൂട്ടും. അല്ലാതെ വണ്ടി നിറുത്തി തീവണ്ടി കടന്നു പോകുന്നതുവരെ കാത്തു നിൽക്കുന്നവർ കുറവാണ്. ഇങ്ങനെ കടന്നുപോകാം എന്ന അമിത ആത്മവിശ്വാസമാണ് പലപ്പോഴും അപകടകാരണം.

ഇനി അവിടെ ആളെ വച്ച് ഗേറ്റ് ഉണ്ടാക്കിയാലോ, അപ്പോഴും വ്യത്യാസം വരുന്നില്ല. ഗേറ്റ് അടയ്ക്കാൻ തുടങ്ങുമ്പോൾ മുന്നറിയിപ്പായി മണി മുഴങ്ങും. അപ്പോൾ ഗേറ്റിനു രണ്ടു വശവും വാഹനങ്ങൾ നിറുത്തണം എന്നാണ് നിയമം. എന്നാൽ നമ്മൾ ചെയ്യുന്നത് ഗേറ്റ് അടയുന്നതുമുൻപേ വാഹനം അപ്പുറം കടത്തുക എന്നതാണ്. ഇത് പലപ്പോഴും വാഹനങ്ങൾ ഇടിച്ച് ഗേറ്റ് തകരാറിൽ ആകുന്നതിനും റോഡ് ഗതാഗതം തടസ്സപ്പെടുന്നതിനും കാരണമാകും. അതുപോലെ തന്നെ തീവണ്ടി പുറപ്പെടുന്നതിനും മുൻപേ എല്ലാ ലെവൽ ക്രോസ്സുകളിലും വിളിച്ചറിയിച്ച് ഗേറ്റുകൾ അടച്ച് തീവണ്ടി കടന്നുപോകുന്നതുവരെ വാഹനങ്ങൾ കാത്തു കിടക്കുക എന്ന അവസ്ഥ വന്നാൽ അത് തീവണ്ടി യാത്രികർക്കും റോഡ് യാത്രികർക്കും ഒരു പോലെ സമയനഷ്ടം ഉണ്ടാക്കും. വളരെ തിരക്കേറിയ റോഡുകളിൽ റെയിൽ ഗേറ്റ് എന്ന ആശയം നല്ലതുതതന്നെ. പക്ഷെ എല്ലാ റെയിൽ - റോഡ് ക്രോസിങ്ങിലും റെയിൽ ഗേറ്റ് എന്നത് തീർച്ചയായും അപ്രായോഗീകം ആണെന്നാണ് എന്റെ അഭിപ്രായം.

ഇവിടെ ആവശ്യം എല്ലാ റോഡ് - റെയിൽ ക്രോസിങ്ങുകളിലും ആളെ നിയമിച്ച ഗേറ്റ് ഉണ്ടാക്കുക എന്നതല്ല മറിച്ച് ആളുകളെ ബോധവത്കരിക്കുക എന്നതാണ്. അതിനാവണം ജനപ്രതിനിധികളും മാദ്ധ്യമങ്ങളും ശ്രമിക്കേണ്ടത്. അല്ലാതെ ഇതു പോലെ അസാദ്ധ്യമായ സുന്ദരമോഹനവാഗ്ദാനങ്ങൾ നൽകി ജനങ്ങളെ കൂടുതൽ തെറ്റിലേയ്ക്ക് നയിക്കാനല്ല. സീബ്രാക്രോസുകൾ കാൽനടക്കാരന്റെ അവകാശം ആണെന്നതുപോലെ തന്നെ റെയിലുകൾ തീവണ്ടിയുടെ അവകാശമാണ്.

4 May 2012

ബസ്സുകളിലെ സ്ത്രീകളുടെ സീറ്റ് | Ladies Seat in Bus

ബസ്സിൽ യത്രചെയ്യുന്ന പുരുഷന്മാരുടെ മാത്രം ശ്രദ്ധയ്ക്ക്
അധികം താമസിയാതെ ബസ്സിൽ പുരുഷന്മാർക്ക് ഇരിക്കാൻ സീറ്റില്ലാത്ത അവസ്ഥ സംജാതമായേക്കും. ഇന്നനെ ചിന്തിക്കാൻ കാരണം ഇന്ന് മലപ്പുറം വരെ യാത്രചെയ്തപ്പോൾ ബസ്സിൽ പുതുതായി രേഖപ്പെടുത്തിയ ചില റിസർവേഷൻ സീറ്റുകൾ ആണ്. "മുതിർന്ന സ്ത്രീകൾ" "വികലാംഗയായ സ്ത്രീ" ഇത്തരത്തിൽ ഉള്ള അധിക സംവരണസീറ്റുകൾ ഞാൻ ആദ്യമായി കാണുകയാണ്. ഇതേക്കുറിച്ച് അൻവേഷിച്ചപ്പോൾ സർക്കാർ റിസർവേഷൻ സമ്പ്രദായത്തിൽ വരുത്തിയ ചില കൂട്ടിച്ചേർക്കലുകൾ ആണ് ഇതിന് കാരണം എന്ന് മനസ്സിലക്കാൻ സാധിച്ചു. അത് ഇപ്രകാരമാണ്.
മുതിർന്ന സ്ത്രീകൾ
കേരള മോട്ടോർ വാഹന നിയമം 1989-ൽ 18/10/2011-ൽ G O (P) No.56/2011/Tran അനുസരിച്ച് വരുത്തിയ ഭേദഗതി പ്രകാരം എല്ലാ ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി ബസ്സുകളിലേയും ഡ്രൈവർക്കും കണ്ടക്‌റ്റർക്കും അനുവദിച്ചിട്ടുള്ള സീറ്റുകൾ ഒഴികെ ബാക്കിയുള്ള സീറ്റുകളുടെ 10 ശതമാനവും, മറ്റു ബസ്സുകളിൽ 5 ശതമാനവും മുതിർന്ന പൗരന്മാർക്കായി മാറ്റി വെച്ചു കൊണ്ട് സർക്കാർ ഉത്തരവായി. ഇപ്രകാരം മാറ്റിവെച്ചിട്ടുള്ള സീറ്റുകളിൽ പകുതി സ്ത്രീകൾക്കും പകുതി പുരഷന്മാർക്കും ആയി അനുവദിച്ചിട്ടുണ്ട്. സ്ത്രീകൾക്കായി അനുവദിച്ചിട്ടുള്ള സീറ്റുകൾ നിലവിൽ സ്ത്രീകൾക്ക് അനുവദിച്ചിട്ടുള്ള സീറ്റുകളുടെ സമീപത്ത് തന്നെ അടയാളപ്പെടുത്തണം. ഇത്തരത്തിൽ മുതിർന്ന സ്ത്രീയാത്രക്കാർ ഇല്ലാത്ത അവസരങ്ങളിൽ ഈ സീറ്റുകൾ‌ മറ്റ് സ്ത്രീയാത്രക്കാർക്ക് നൽകണമെന്നും നിയമം പറയുന്നു.
വികലാംഗയായ സ്ത്രീ
കേരള മോട്ടോർ വാഹന നിയമം 1989-ൽ 02/02/2012 -ൽ G O (P) No.5/2012/Tran അനുസരിച്ച് വരുത്തിയ ഭേദഗതി പ്രകാരം എല്ലാ സ്റ്റേജ് കാരിയറുകളിലേയും ഡ്രൈവർക്കും കണ്ടക്റ്റർക്കും അനുവദിച്ചിട്ടുള്ള സീറ്റുകൾ ഒഴിച്ചുള്ള സീറ്റുകളുടെ 5% അംഗവൈകല്യം ഉള്ളവർക്കായി സം‌വരണം ചെയ്തുകൊണ്ട് സർക്കാർ ഉത്തരവായിട്ടുണ്ട്. ഇപ്രകാരം ഉള്ള സീറ്റുകളിൽ ഒന്ന് കണ്ടക്റ്റർ സീറ്റിനു മുൻപിലും രണ്ടാമത്തേത് ബസ്സിന്റെ മുൻവാതിലിൽ സ്ത്രീകളുടെ സീറ്റിന് സമീപത്തായും രേഖപ്പെടുത്തണം എന്നും നിയമം പറയുന്നു.

ഇങ്ങനെ പോയാൽ ഭാവിയിൽ ഗർഭിണിയായ സ്ത്രീയ്ക്കും സീറ്റ് റിസർവ് ചെയ്ത് സർക്കാർ ഉത്തരവ് പ്രതീക്ഷിക്കാം.

നിലവിൽ കെ എസ് ആർ ടി സി ബസ്സുകളിൽ 25% സീറ്റുകളാണ് സ്ത്രീകൾക്ക് സംവരണം ചെയ്തിരുന്നത് എങ്കിലും പല സ്വകര്യബസ്സുകളിലും 40% വരെ സീറ്റുകൾ സ്ത്രീകൾ എന്ന് രേഖപ്പെടുത്തിയവയാണ്. ഇപ്രകാരം തെറ്റായി രേഖപ്പെടുത്തിയിട്ടുള്ള ചില ബസ്സുകൾക്കെതിരെ എറണാകുളം ആർ ടി ഒയ്ക്ക് പരാതി നൽകി എങ്കിലും ഇതുവരെ ഫലമൊന്നും കണ്ടില്ല. പുതിയ നിരക്കിലെ സംവരണവും കൂടി വരുമ്പോൾ സ്വകാര്യബസ്സുകളിൽ 50% അധികം സീറ്റുകൾ സ്ത്രീകൾക്കായി നീക്കവെച്ചിട്ടുള്ളവ ആയിമാറും.

28 March 2012

തീവ്രവാദികളെ പിന്താങ്ങുന്ന ഭരണകൂടങ്ങൾ

തീവ്രവാദത്തിന്റെ ദുരിതഫലങ്ങൾ ഏറ്റവും അനുഭവിച്ച രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. എന്നാൽ പലപ്പോഴും പിടിയിലാകുന്ന തീവ്രവാദികളോട് അനുഭാവപൂർണ്ണമായ നിലപാടുകളാണ് ഭരണകൂടങ്ങൾ സ്വീകരിച്ചിട്ടുള്ളത്. ഇതിന് നിരവധി ഉദാഹരണങ്ങൾ നമുക്ക് കണ്ടെത്താൻ സാധിക്കും. അത്തരത്തിൽ ഒന്നാണ് ഇപ്പോൾ പഞ്ചാബിൽ നിന്നും കേൾക്കുന്നത്. ഭീകരവാദത്തിന്റെ കയ്പുനീർ ഏറെ അനുഭവിച്ച ഒരു സംസ്ഥാനമാണ് പഞ്ചാബ്. പഞ്ചാബിൽ നിന്നും ഭീകരവാദം തുടച്ചു നീക്കാൻ ഏറെ ശ്രമിക്കുകയും അതിൽ വിജയം കണ്ടെത്തുകയും ചെയ്ത മുഖ്യമന്ത്രിയാണ് ബിയാന്ത് സിങ്ങ്. 1995 ആഗസ്ത് 31ന് അദ്ദേഹം അതീവസുരക്ഷാമേഖലയായ പഞ്ചാബ് സിവിൽ സെക്രട്ടേറിയറ്റിലെ തന്റെ ഓഫീസിൽ നിന്നും പുറത്തേയ്ക്ക് ഇറങ്ങുമ്പോൾ ദിലാവർ സിങ് എന്ന വ്യക്തി സ്വന്തം ദേഹത്ത് ഘടിപ്പിച്ച് ബോംബ് പൊട്ടിച്ച് അദ്ദേഹത്തെ വധിക്കുകയായിരുന്നു. ഏതെങ്കിലും കാരണവശാൽ ദിലാവർ സിങിന്റെ ശ്രമം പരാജയപ്പെട്ടാൽ ദേഹത്ത് ഘടിപ്പിച്ച ബോംബുമായി ബൽ‌വന്ത് സിങ് രജൂന എന്ന രണ്ടാമത്തെ വ്യക്തിയും അവിടെ ഉണ്ടായിരുന്നു. അന്ന് മുഖ്യമന്ത്രി ബിയന്ത് സിങിനൊപ്പം 17 പേരാണ് കൊല്ലപ്പെട്ടത്.

ഈ കേസ് പിന്നീട് സി ബി ഐ അന്വേഷിക്കുകയും തുടർന്ന് സി ബി ഐയുടെ പ്രത്യേക കോടതി പ്രതികളായ ജഗ്‌താർ സിങ് ഹവാര, ബൽവന്ത് സിങ് രജൂന, സംഷേർ സിങ്, ലഖ്‌വീന്ദർ സിങ്, ഗുർമീത് സിങ് എന്നിവരെ 2007 ജൂലയ് മാസത്തിൽ കുറ്റക്കാരായി വിധിക്കുകയും ചെയ്തു. 2007 ആഗസ്റ്റിൽ കോടതി ജഗ്‌താർ സിങ് ഹവാര, ബൽവന്ത് സിങ് രജൂന എന്നിവരെ വധശിക്ഷയ്ക്കും മറ്റ് കൂട്ടുപ്രതികളെ ജീപര്യന്തം തടവിനും ശിക്ഷിച്ചു. തുടർന്ന് അപ്പീലുമായി പഞ്ചാബ് - ഹരിയാന ഹൈക്കോടതിയെ സമീപിച്ച ജഗ്‌താർ സിങ് ഹവാരയുടെ വധശിക്ഷ കോടതി ജീവപര്യന്തം തടവായി ചുരുക്കി. ബൽവന്ത് സിങ് രജൂന പ്രത്യേക കോടതിയുടെ വിധിയ്ക്കെതിരായി അപ്പീൽ പോകാൻ വിസമ്മതിച്ചു. ഒടുവിൽ ഈ വരുന്ന മാർച്ച് 31ന്ബൽവന്ത് സിങിന്റെ വധശിക്ഷ നടപ്പാക്കാൻ ചാണ്ഢീഗഡ് ജില്ലാ ജഡ്ജി ശാലിനി നാഗ്പാൽ ഉത്തരവിട്ടു.

തുടർന്നാണ് പല സംഭവവികാസങ്ങളും ഉണ്ടായിരിക്കുന്നത്. ബല്‌വിന്ത് സിങ് ഇപ്പോൾ ഉള്ളത് പട്യാല സെൻട്രൽ ജെയിലിലാണ്. ഈ ജയിൽ സൂപ്രണ്ട് കോടതി ഉത്തരവ് നടപ്പാക്കാൻ സാധിക്കില്ലെന്ന് കാണിച്ച് ഉത്തരവ് കോടതിയ്ക്ക് മടക്കി നൽകി. കോടതി വീണ്ടും ഉത്തരവ് നടപ്പാക്കാൻ സൂപ്രണ്ടിനോട് ആവശ്യപ്പെടുകയും, കോടതി അലക്ഷ്യ നടപടികൾ സ്വീകരിക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ഏപ്രിൽ 16ന് മുൻപ് ബോധിപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനം ഭരിക്കുന്ന ബി ജെ പി - ശിരോമണി അകാലി ദൾ സഖ്യവും,   പ്രതിപക്ഷമായ കോൺഗ്രസ്സ് പാർട്ടിയും ബൽവിന്ദർ സിങിന്റെ ശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കണം എന്ന അഭിപ്രായക്കാരാണ്. കൂടാതെ ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിയും ബൽവിന്ദറിന്റെ വധശിക്ഷ ഇളവുചെയ്യണം എന്ന ആവശ്യമാണ് ഉന്നയിക്കുന്നത്. ഉത്തരവ് നടപ്പാക്കാൻ ആവശ്യപ്പെട്ട കോടതി വിധിയ്ക്ക് അപ്പഌ പോവുകയാണ് പഞ്ചാബ് സർക്കാർ. എല്ലാവരും തന്റെ ശിക്ഷ ഇളവുചെയ്യാൻ ആവശ്യപ്പെടുമ്പോൾ ബൽവീന്ദർ കോടതി വിധിക്കെതിരെ അപ്പീൽ നൽകാനോ, ദയാഹർജി നൽകാനോ തയ്യാറല്ല.

ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രി അടക്കം 18 പേരെ തീവ്രവാദികൾ കൊലപ്പെടുത്തുക. തുടർന്ന് കുറ്റവാളികളെ അറസ്റ്റ് ചെയ്ത് അവർക്ക് വധശിക്ഷ നൽകണം എന്ന ആവശ്യവുമായി കോടതിയെ സമീപിക്കുക, കോടതി വധശിക്ഷ നൽകുമ്പോൾ നടപ്പാക്കാൻ ആകില്ലെന്ന് അതേ സംസ്ഥാനം തന്നെ വാദിക്കുക. പ്രതിയ്ക്ക് പകരം സംസ്ഥനസർക്കാർ തന്നെ പ്രതിയുടെ ദയാഹർജി തയ്യാറാക്കി രഷ്ട്രപതിയേയും പ്രധാനമന്ത്രിയേയും സമീപിക്കുക. എന്തൊരു വിരോധാഭാസമാണിത്. ബൽവന്ദിനെ തൂക്കിലേറ്റിയാൽ പഞ്ചാബിലെ ക്രമസമാധാനം തകരും എന്നാണ് പറയുന്നത്. കുറ്റവാളികളെ ശിക്ഷിക്കാൻ നട്ടെല്ലില്ലാത്ത ഭരണകൂടങ്ങളാണ് രാജ്യത്ത് ഉള്ളത്. വലിയ കുറ്റവാളികളെ ശിക്ഷിക്കേണ്ട ഘട്ടം വരുമ്പോൾ ഭരണകൂടങ്ങൾക്ക് ധൈര്യം ഇല്ലാതാകുന്നു. നമ്മുടെ അയൽസംസ്ഥാനം ഒരു മുൻപ്രധാനമന്ത്രിയെ വധിച്ച മൂന്നു പ്രതികളുടെ വധശിക്ഷ റദ്ദാക്കണമെന്ന ആവശ്യം നിയമസഭ വിളിച്ചു കൂട്ടി പാസ്സാക്കിയിട്ട് അധികം കാലംആയിട്ടീല്ല. പാർലമെന്റ് ആക്രമണക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തീഹാർ ജയിലിൽ കഴിയുന്ന അഫ്‌സൽ ഗുരുവിന്റെ ശിക്ഷ നടപ്പാക്കാൻ കേന്ദ്രസർക്കാർ ഭയക്കുന്നതും കശ്മീരിലെ ക്രമസമാധാന അന്തരീക്ഷം തകരാറിലാവും എന്ന ഭയത്താലാണ്.  തീവ്രവാദത്തിനെതിരെ ശക്തമായ നിയമം / നടപടികൾ വേണമെന്ന് ആവശ്യപ്പെടുന്ന ഭരണകൂടങ്ങൾ തന്നെ തീവ്രവാദികളെ പിന്താങ്ങുന്ന നിലപാടാണ് സ്വീകരിക്കുന്നത്.

Reference:- 
www.thehindu.com/todays-paper/article3249005.ece
http://timesofindia.indiatimes.com/india/Beant-Singhs-killer-Rajoana-to-be-hanged-on-Saturday-Court/articleshow/12427842.cms
http://timesofindia.indiatimes.com/india/Punjab-govt-to-challenge-order-to-hang-Beant-Singhs-killer/articleshow/12432230.cms
http://www.indianexpress.com/news/dont-plead-to-save-me-from-gallows-rajoana-tells-akalis/929054/
http://ibnlive.in.com/news/hang-beants-coassassin-on-march-31-punjab-court/243230-3.html
http://indiatoday.intoday.in/story/beant-assassination-reconstructing-the-killing/1/179629.html
http://ibnlive.in.com/news/beant-singh-murder-case-sentence-to-be-handed-today/45845-3.html
http://www.thehindu.com/news/states/other-states/article2995397.ece
http://www.indiavisiontv.com/2012/03/27/52398.html
http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?programId=1073753763&contentId=11298875&tabId=11

12 March 2012

അനൂപ് ജേക്കബും ചട്ട ലംഘനവും.

പിറവം ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയായ അനൂപ് ജേക്കബ് തന്റെ പേരിലുള്ള ക്രിമിനൽ കേസുകൾ മനഃപൂർവ്വം സത്യവാങ്‌മൂലത്തിൽ ഉൾപ്പെടുത്താതെ ചട്ടലംഘനം നടത്തി എന്ന “ദേശാഭിമാനിയിലെ” ഈ വാർത്തയാണ് ഇങ്ങനെ ഒരു കുറിപ്പെഴുതാൻ പ്രേരിപ്പിച്ചത്. ദേശാഭിമാനി ഇങ്ങനെ പറയുന്നു “നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഡമ്മി സ്ഥാനാര്‍ഥിയായി അനൂപിന്റെ അമ്മ ആനി ജേക്കബ് (ഡെയ്സി) പൊടുന്നനെ പത്രിക സമര്‍പ്പിച്ചത് വിവാദമായിരുന്നു. ഡമ്മി സ്ഥാനാര്‍ഥിയായി പാര്‍ടി ചെയര്‍മാന്‍ ജോണി നെല്ലൂരിനെയാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. കേസിന്റെ കാര്യം ആരെങ്കിലും ഉന്നയിച്ചാല്‍ പത്രിക തള്ളാന്‍ സാധ്യതയുണ്ടെന്നത് മുന്നില്‍ക്കണ്ടാണ് ആനിയെക്കൊണ്ട് അവസാനദിവസം പത്രിക കൊടുപ്പിച്ചത്. സൂക്ഷ്മപരിശോധനവേളയില്‍ എറണാകുളത്തെ മുതിര്‍ന്ന അഭിഭാഷകന്‍ കെ രാംകുമാറിനെ കൊണ്ടുവന്നതും വെറുതെയായിരുന്നില്ല. സത്യവാങ്മൂലത്തിലെ പിഴവ് ഉയര്‍ന്നുവന്നാല്‍ ശക്തമായി വാദിക്കാനാണ് അദ്ദേഹത്തെ കൊണ്ടുവന്നത്. ഇങ്ങനെയൊരു കേസ് നിലവിലുണ്ടെന്നും അത് സത്യവാങ്മൂലത്തില്‍ പരാമര്‍ശിച്ചിട്ടില്ലെന്നും പത്രിക സമര്‍പ്പിച്ച അനൂപിനടക്കം അറിവുള്ളതാണെന്ന് ഇതില്‍നിന്ന് വ്യക്തമാണ്“ ഇത്രയും വായിച്ചപ്പോൾ നമ്മുടെ നിലവിലെ എം എൽ എ മാരുടെ ക്രിമിനൽ പശ്ചാത്തലം ഒന്ന് പരിശോധിക്കാം എന്ന് കരുതി. ഇന്ന് എല്ലാവിവരങ്ങളും ഇന്റെർനെറ്റ് വഴി വിരൽത്തുമ്പിൽ ലഭ്യമാണല്ലോ. അങ്ങനെ കിട്ടിയ ചില കാര്യങ്ങൾ ഇവിടെ കുറിക്കുന്നു.

2011-ൽ കേരള നിയമസഭയിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പിൽ ജയിച്ചവരിൽ 67 പേർക്കെതിരെ നിലവിൽ ക്രിമിനൽ കേസുകൾ ഉണ്ട്. അതിൽ 11 പേർക്കെതിരെ ഗുരുതരമായ കുറ്റങ്ങൾക്ക് (കൊലപാതകശ്രമം, കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, മോഷണം) കേസെടുത്തിട്ടുണ്ട്. ഐ പി സി 324, 308, 307, 304, 326, 325, 243, 294, 198, 383, 253 എന്നിങ്ങനെയുള്ള വകുപ്പുകൾ പ്രകാരം കേസ് ചുമത്തപ്പെട്ടിട്ടുള്ളവർ സി പി ഐ (എം), കോൺഗ്രസ്സ് എന്നീപാർട്ടികളിൽ 5 പേർ വീതം. ഇത്തരത്തിൽ ഗുരുതരമായ കുറ്റങ്ങൾ ചുമത്തപ്പെട്ടവർ സി ദിവാകരൻ (4), അൻ‌വർ സാദത്ത് (3) ബാലകൃഷ്ണൻ (3), എ പ്രദീപ് കുമാർ (3), ടി വി രജേഷ് (2), വിഷ്ണുനാഥ് (2), കെ വി വിജയദാസ് (2), ഹൈബി ഈഡൻ (1) ഷിബു ബേബി ജോൺ (1), അഡ്വ. എം എ വഹീദ് (1). രസകരമായ ഒരു കാര്യം 2006-ൽ ശ്രീ ബാബു എം പാലിശ്ശേരി കുന്ദംകുളത്തുനിന്നും മത്സരിക്കുമ്പോൾ അദ്ദേഹത്തിനെതിരെ ഐ പി സി 143, 147, 148, 283, 323, 324, 353 എന്നിങ്ങനെ പല വകുപ്പുകളിലായി തൃശ്ശൂർ സി ജെ എം കോടതിയിലും കുന്ദംകുളം എഫ് ജെ എം കോടതിയിയിലും മൂന്നു കേസുകൾ നിലവിലുണ്ടായിരുന്നു. 2011-ൽ അദ്ദേഹം സമർപ്പിച്ച സത്യവാങ്‌മൂലം അനുസരിച്ച് ഗുരുതരമായ കേസുകൾ ഒന്നും അദ്ദേഹത്തിനെതിരെ ഇല്ല. ഇത് ഒരാളുടെ മാത്രം കാര്യമല്ല. ഭരണം മാറുന്നതോടെ ഇങ്ങനെ പലതും എഴുതിത്തള്ളും. അത്രയൊക്കയേ ഈ കേസുകൾക്ക് ആയുസ്സുള്ളു. മാരകായുധം ഉപയോഗിച്ച് മുറിവേല്പിച്ച കുറ്റത്തിന് വിചാരണ നേരിടുന്ന ഒരാൾ (ഐ പി സി 324) മന്ത്രിയായും ഉണ്ട്. ഇവിടെ അനൂപ് ജേക്കബിനെതിരെയുള്ള 143, 147 149, 188 എന്നീവകുപ്പുകൾ ഗുരുതരമായ കുറ്റകൃത്യങ്ങൾ എന്ന നിലവാരത്തിൽ വരുന്നതും അല്ല.

പറഞ്ഞു വന്നത് ഇതൊക്കെ സത്യവാങ്‌മൂലത്തിൽ ചേർത്താലും അയോഗ്യത ഒന്നും ഉണ്ടാകില്ല. അതുകൊണ്ട് ഈ ആരോപിക്കപ്പെടുന്നതുപോലെ മനഃപൂർവ്വം ചേർക്കാതിരുന്നതാണെന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ല. അത്രമാത്രം.

അവലംബം:
1. http://myneta.info/
2. http://www.empoweringindia.org/new/home.aspx





24 January 2012

വിളപ്പിൽശാലയും ഹൈക്കോടതി വിധിയും | Vilappilsala & High Court Order

വിളപ്പിൽശാലയിലെ “മാലിന്യസംസ്കരണപ്ലാന്റ്” പൂട്ടിക്കൊണ്ട് വിളപ്പിൽശാല ഗ്രാമപഞ്ചായത്ത് സ്ഥാപിച്ച പൂട്ട് തല്ലൊപ്പൊളിച്ചും ഈ “പ്ലാന്റ്“ തുറന്നു പ്രവർത്തിപ്പിക്കണമെന്നും ഈ പ്ലാന്റിന്റെ പ്രവർത്തനത്തിന് പോലീസ് സംരക്ഷണം നൽകണമെന്നുമുള്ള ഇന്നത്തെ ഹൈക്കോടതി വിധിയാണ് ഈ പ്രതിക്ഷേധക്കുറിപ്പിന് ആധാരം. ഒരു ഗ്രാമത്തെ മുഴുവൻ മാലിന്യത്തിൽ മുക്കുന്ന നഗരസഭയുടെ നടപടിയ്ക്ക് കുടപിടിയ്ക്കുന്ന ഈ ഹൈക്കോടതി വിധി തികച്ചും അപലപനീയം തന്നെ. കഴിഞ്ഞ പന്ത്രണ്ട് വർഷങ്ങളായി വിളപ്പിൽ ശാലയിൽ “പ്രവർത്തിക്കുന്ന” ഈ മാലിന്യസംസ്കരണ “പ്ലാന്റ്” നിമിത്തം ആ പ്രദേശവും അവിടത്തെ ജല ശ്രോതസ്സുകളും ശുദ്ധവായുവും പോലും മലിനീകരിക്കപ്പെട്ടെന്ന് കോടതി നിയോഗിച്ച അഭിഭാഷകകമ്മീഷൻ രേഖാമൂലമുള്ള റിപ്പോർട്ട് സമർപ്പിച്ചിട്ടും അതിനെ മാനിക്കതെ വീണ്ടും നഗരത്തിന്റെ മാലിന്യം അവിടെ തള്ളാൻ ഉത്തരവിട്ട ന്യായാധിപന്മാർ ചില്ലുമേടയിൽ ഇരിക്കുന്നവർ തന്നെ. ഒരു ഗ്രാമത്തിലെ ജലശ്രോതസ്സുകളും പ്രാണവായും മലീമസമാക്കിയവരെ ശിക്ഷിക്കേണ്ടതിനു പകരം ആ ഗ്രാമത്തെ വീണ്ടും മാലിന്യക്കൂമ്പാരമാക്കാൻ ശ്രമിക്കുന്നവർ ആർക്കാണ് ന്യായം ചെയ്യുന്നത്? 34 ദിവസം കെട്ടിക്കിടന്ന മാലിന്യം തിരുവനന്തപുരം നഗരത്തിലെ ജനത്യ്ക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെങ്കിൽ പന്ത്രണ്ട് വർഷങ്ങളായി ഇതേ നഗരത്തിന്റെ മുഴുവൻ മാലിന്യവും ചുമക്കുന്ന വിളപ്പിൽശാല നിവാസികൾക്കുണ്ടായിക്കൊണ്ടിരിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ എത്രയാണ്? ഇതൊന്നും പരിഗണിക്കാതെ തിരുവനന്തപുരം നഗരവാസികളുടെ മാത്രം ഭാഗം പരിഗണിച്ചുകൊണ്ടുള്ള ഈ വിധി അന്യായമാണെന്ന് പറയാതെ തരമില്ല. ഭരണഘടന ഉറപ്പു നൽകുന്ന അടിസ്ഥാന ആവശ്യങ്ങൾക്ക് വേണ്ടി സമരം ചെയ്യുന്ന വിളപ്പിൽശാല നിവാസികൾ അഭിനന്ദനം അർഹിക്കുന്നു.

മതിയായ മലിനീകരണനിയന്ത്രണ സംവിധാനങ്ങൾ ഇല്ലാതെയാണ് വിളപ്പിൽശാലയിൽ തിരുവന്തപുരം നഗരസഭയുടെ ഈ സ്ഥപനം പ്രവർത്തിക്കുന്നതെന്ന് പല മാദ്ധ്യമങ്ങളും കാണിക്കുന്ന ചിത്രങ്ങളിൽ നിന്നും വ്യക്തമാണ്. അവിടത്തെ മാലിന്യപ്രശ്നത്തെ കുറിച്ച് പഠിക്കാൻ ഹൈക്കോടതി തന്നെ ചുമതലപ്പെടുത്തിയ അഭിഭാഷക കമ്മീഷനും മാലിന്യപ്രശ്നത്തിന്റെ രൂക്ഷത വ്യക്തമാക്കുന്ന റിപ്പോർട്ടാണ് ഹൈക്കോടതിക്ക് നൽകിയതെന്നും മാദ്ധ്യമങ്ങളിൽ നിന്നും അറിയാൻ കഴിയുന്നു. കാര്യങ്ങൾ ഇങ്ങനെ വ്യക്തമായിരിക്കെ ഹൈക്കോടതിയുടെ ഇന്നത്തെ വിധി ഏകപക്ഷീയമായിപ്പോയി. കഴിഞ്ഞ ഒരു വർഷമായി വിളപ്പിൽശാലനിവാസികൾ ഈ ദുരിതത്തിനെതിരെ നിരാഹാരസമരത്തിലാണ്. ജീവിക്കാനുള്ള അവകാശത്തിന് വേണ്ടി സമരം ചെയ്യുന്ന ഈ ജനതയ്ക്ക് ഒരിക്കൽക്കൂടി അഭിവാദ്യങ്ങൾ.