Showing posts with label KSRTC. Show all posts
Showing posts with label KSRTC. Show all posts

22 July 2013

ജൻറം ബസ്സുകളിലെ ചാർജ്ജ് വർദ്ധന

                  കേന്ദ്രസർക്കാരിന്റെ നഗരവികസനമന്ത്രാലയത്തിന്റെ പദ്ധതിയുടെ ഭാഗമായി ലഭിച്ച ബസ്സുകൾ കെ എസ് ആർ ടി സിയ്ക്ക് കൈമാറിയപ്പോൾ തന്നെ ഈ പദ്ധതി അട്ടിമറിക്കപ്പെട്ടിരുന്നു. ഇപ്പോൾ 50% വരെയോ അതിനധികമോ ഉള്ള നിരക്ക് വർദ്ധനകൂടി ആയപ്പോൾ സംഗതി പൂർണ്ണമായി. ജെൻറം പദ്ധതിയുടെ ഭാഗമായി കേന്ദ്രം ബസ്സുകൾ അനുവദിച്ചത് നിലവിൽ കെ എസ് ആർ ടി സി; സ്വകാര്യബസ്സുകൾ എന്നിവയെ ആശ്രയിച്ച് യാത്രചെയ്യുന്നവർക്ക് ഒരു പകരം സർവ്വീസായിട്ടല്ല, മറിച്ച് സ്വകാര്യവാഹനങ്ങളുടെ നിരത്തിലെ ബാഹുല്യം കുറയ്ക്കുക, അങ്ങനെ നഗരങ്ങളിലെ ഗതാഗതക്കുരുക്കുകൾക്ക് ഒരു അളവിൽ കുറവു വരുത്തുക, നഗരത്തിലെ വായു ശബ്ദമലിനീകരണങ്ങൾക്ക് കുറവ് വരുത്തുക, ഇന്ധന ഉപയോഗം കുറയ്ക്കുക എന്നിങ്ങനെ പല ഉദ്ദേശങ്ങൾ മുന്നിൽ കണ്ടുകൊണ്ടാണ്. അതുകൊണ്ടാണ് സംസ്ഥാനത്തെ സർക്കാർ ഉടമസ്ഥതയിൽ ഉള്ള കെ എസ് ആർ ടി സി യ്ക്ക് നൽകാതെ ഈ ബസ്സുകൾ കൊച്ചി, തിരുവനന്തപുരം കോർപ്പറേഷനുകൾക്ക് നൽകിയത്. എന്നാൽ ഇടതുപക്ഷസർക്കാർ ഈ ബസ്സുകളുടെ സർവ്വീസ് നടത്തുന്നതിനുള്ള അവകാശം കെ എസ് ആർ ടി സി യ്ക്ക് നൽകുകയായിരുന്നു. കെ എസ് ആർ ടി സി ഈ സർവ്വീസുകൾ ആരംഭിച്ചത് നിലവിൽ ഉണ്ടായിരുന്ന പല ഓർഡിനറി സർവ്വീസുകളും നിർത്തലാക്കികൊണ്ടാണ്. കെ എസ് ആർ ടി സി യുടെ ജൻറം സർവ്വീസുകൾ പലതും ജനങ്ങൾ കൂടുതൽ യാത്രചെയ്യുന്ന സമയങ്ങളിൽ ഒതുങ്ങി. നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കണ്ടെത്താൻ നിർദ്ദേശിക്കപ്പെട്ട ബസ്സുകൾ നഗരത്തിനു വെളിയിലേയ്ക്ക് ഓരോ രാഷ്ട്രീയക്കാരും അവരുടെ സ്വാധീനത്തിന്റെ പേരിൽ നീട്ടി. ഇപ്പോൾ വന്നുവന്ന് ജെൻറം പദ്ധതിയുടെ ഭാഗമായി കൊച്ചി, തിരുവനന്തപുരം കോർപ്പറേഷനുകൾക്ക് ലഭിച്ച ബസ്സുകൾ യു ഡി എഫ് ഭരണത്തിന്റെ കീഴിൽ തിരുവനന്തപുരത്തുനിന്നും എറണാകുളത്തിനും, എറണാകുളത്തുനിന്നും കോഴിക്കോടിനു സർവ്വീസ് നടത്തുന്നു. ബസ്സിന്റെ ഉടമസ്ഥരായ കോർപ്പറേഷൻന്മേധാവികളുടെ സമരനാടകം ഒരു മണിക്കൂർ കുത്തിയിരുപ്പിൽ ഒതുങ്ങി. കൊച്ചി മേയർ ടോണി ചമ്മിണിയുടെയും തിരുവനന്തപുരം മേയർ പ്രൊഫസർ ജെ ചന്ദ്രയുടേയും പ്രതിഷേധപ്രകടനം ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ മാത്രമുള്ളതായിരുന്നു. ഗതാഗത മന്ത്രിയുടെ നാടായ നിലമ്പൂരിലേയ്ക്കും ഈ ബസ്സുകൾ സർവ്വീസ് നടത്തുന്നുണ്ടെന്നാണ് അറിവ്. ഒരു ഘട്ടത്തിൽ തിരുവനന്തപുരത്തുനിന്നും ബാംഗ്ലൂർ സർവ്വീസിനും ലോ ഫ്ലോർ എ സി ബസ്സ് കെ എസ് ആർ ടി സി ഉപയോഗിച്ചു (കോയമ്പത്തൂർ വരെ മാത്രമേ ഓടിച്ചുള്ളു എന്ന് കെ എസ് ആർ ടി സി വിശദീകരണം). 
 (ചിത്രത്തിനു കടപ്പാട് The Hindu)
               ഈ ബസ്സുകളുടെ ഇപ്പോഴെത്തെ അവസ്ഥ എന്താണ്. ശരിയായ അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ പല എ സി ബസ്സുകളും സർവീസ് നടത്താനാകാതെ കട്ടപ്പുറത്താണ്. നഗരപരിധിയ്ക്കുള്ളിൽ സർവ്വീസിനു രൂപകല്പന ചെയ്യപ്പെട്ട ബസ്സുകൾ ദീർഘദൂര സർവ്വീസിനു ഉപയോഗിക്കുന്നതു കൊണ്ടൂള്ള പ്രശ്നങ്ങൾ വേറെ. നഗരത്തിലെ യാത്രക്കാർക്ക് രാത്രി കാലങ്ങളിൽ ഈ ബസ്സുകളുടെ സേവനം ലഭ്യമല്ല. ജെൻറം സർവ്വീസുകൾ ഭൂരിഭാഗവും 8:30 ന് സർവ്വീസ് അവസാനിപ്പിക്കുന്നു.

       ഇത്രയും എഴുതിയതിൽ ചിലർക്കെങ്കിലും ചോദ്യം ഉണ്ടായേക്കാം എന്തിന് ഇത്ര ആശങ്കപ്പെടുന്നു. കാശുള്ളവൻ മാത്രം അതിൽ കയറിയാൽ മതി. അല്ലാത്തവർക്ക് സാധാരണ ബസ്സുകൾ ഉണ്ടല്ലൊ എന്ന്. അല്ലെങ്കിലും സാധാരണക്കാരെ ഉദ്ദേശിച്ചുള്ളതല്ലല്ലൊ ജൻറം സർവ്വീസുകൾ എന്ന്. അവിടെയാണ് ഇത് സാധാരണക്കാരുടെ മേൽ എങ്ങനെയാണ് അടിച്ചേല്പിക്കപ്പെടുന്നതെന്ന് വിശദീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നത്. ഞാൻ യാത്ര ചെയ്യുന്ന ആലുവ പറവൂർ ദേശസാൽകൃത റൂട്ട് തന്നെ എടുക്കാം. ഇവിടെ ഒരു പക്ഷെ ഏറ്റവും കൂടുതൽ ലോ ഫ്ലോർ നോൺ എ സി ബസ്സുകൾ സർവ്വീസ് നടത്തുന്നു. പല സർവീസുകളും ഓർഡിനറി സർവ്വീസ് ക്യാൻസൽ ചെയ്തിട്ടാണ് ഓടിക്കുന്നത്. പൊതുവെ തിരക്കു കുറവുള്ള ഉച്ചസമയത്ത് മൂന്ന് ലോഫ്ലോർ ബസ്സുകൾക്ക് ശേഷമാണ് ഒരു ഓർഡിനറി ബസ്സ് ഉണ്ടവുക. രാത്രികാലങ്ങളിൽ 7:30നു 8:30നു ഇടയിലും സ്ഥിതി വ്യത്യസ്തമല്ല. മൂന്നും നാലും ലോ ഫ്ലൊർ നോൺ എസി ബസ്സുകൾക്ക് ശേഷമാണ് ഒരു ഓർഡിനറി സർവ്വീസ് ആലുവയിൽ നിന്നും പറവൂർക്ക് ഉണ്ടാവുക. ഇത് ഏറ്റവും പ്രകടമായിരുന്നത് ഡീസൽ വിലവർദ്ധനയിലും ബൾക്ക് യൂസർ എന്നനിലയിൽ ഡീസൽ സബ്സിഡി ഇല്ലാതായപ്പോൾ  കെ എസ് ആർ ടി സിയ്ക്കുണ്ടായിരുന്ന പ്രതിസന്ധിയുടെയും സമയത്താണ്. അന്ന് ഓർഡിനറി സർവ്വീസുകൾ പലതും റദ്ദാക്കപ്പെട്ടപ്പോൾ നിരക്ക് കൂടൂതൽ ഉള്ള ലോ ഫ്ലോർ നോൺ എസി സർവ്വീസുകൾ മിക്കതും ഓടിക്കുന്നുണ്ടായിരുന്നു. നിലവിൽ ഓർഡിനറിയിൽ 13 രൂപയും ലോ ഫ്ലോർ നോൺ എ സി യിൽ 16രൂപയും ആണ് ആലുവ പറവൂർ റൂട്ടിലെ നിരക്ക്. പുതിയ വർദ്ധനയോടെ 16 രൂപ എന്ന നിലവിലെ നിരക്ക് 23രൂപയോ അതിനു മുകളിലോ ആവാം. അതായത് ഓർഡിനറിയിലും 75% അധികം തുകനൽകിവേണം ജനങ്ങൾ യാത്രചെയ്യാൻ എന്നർത്ഥം. ഇങ്ങനെ ദേശസാൽകൃത റൂട്ടുകളിൽ മറ്റ് ബസ്സുകൾക്ക് സർവ്വീസ് നടത്താൻ സാധിക്കാത്ത സ്ഥലങ്ങൾ അമിതനിരക്ക് ഈടാക്കുന്ന ജൻറം സർവ്വീസുകൾ ജനങ്ങളുടെ മേൽ അടിച്ചേല്പിച്ച് ജനങ്ങളെ ദ്രോഹിക്കുന്ന നടപടിയാണ് കെ എസ് ആർ ടി സി ചെയ്യുന്നത്. 

               അതുപോലെ പറവൂരിൽ നിന്നും കാക്കാനാട്ടേയ്ക്ക് (ജില്ലഭരണസിരാകേന്ദ്രം, വിവിധ ഐ ടി കമ്പനികൾ, പ്രത്യേക വ്യവസായ മേഖല എന്നിവയിൽ ധാരാളം ആളുകൾ പറവൂരിൽ നിന്നും നിത്യവും കാക്കനാട്ടേയ്ക്ക് പോകുന്നുണ്ട്) എത്തുന്നതിനുള്ള ഏറ്റവും എളുപ്പമാർഗ്ഗം പറവൂർ - വരാപ്പുഴ - കളമശ്ശേരി -(സീ പോർട്ട് -എയർ പോർട്ട്) - കാക്കനാട് എന്നതാണ്. ഇതിൽ കളമശ്ശേരി - കാക്കനാട് റൂട്ട് ദേശസാൽകൃതറൂട്ടാണ്. പറവൂരിൽ നിന്നും ഈ റൂട്ടിൽ ആകെ സർവീസ് നടത്തുന്നത് ഒരു ലോഫ്ലോർ നോൺ എ സി ബസ്സാണ്. ഇപ്പോഴത്തെ ഭീമമായ നിരക്ക് വർദ്ധന ഇതിലെ യാത്രക്കാർക്ക് തീർച്ചയായും ഇരുട്ടടി ആകും. പറവൂരിൽ നിന്നും കാക്കനാട്ടേയ്ക്കുള്ള ഓർഡിനറി കെ എസ് ആർ ടി സി സർവ്വീസുകൾ ആലുവ കളമശേരി വഴിയാണ് സർവ്വീസ് നടത്തുന്നത്. പറവൂർ - കാക്കനാട് റൂട്ടിൽ വരാപ്പുഴ, കളമശ്ശേരി വഴി കൂടുതൽ സർവ്വീസുകൾ വേണം എന്ന ആവശ്യം കെ എസ് ആർ ടി യുടെ സാമ്പത്തികപരാധീനതയുടെ പേരിൽ നടപ്പിലാക്കപ്പെടാതെ പോകുന്നു. എന്നാൽ ഈ റൂട്ടുകൾ സ്വകാര്യബസ്സുകൾക്ക് നൽകുന്നതിനെ കെ എസ് ആർ ടി സി എതിർക്കുകയും ചെയ്യുന്നു. തങ്ങളുടെ സാമ്പത്തീകനില മെച്ചപ്പെടുന്നതുവരെ ജനങ്ങൾ ദുരിതം അനുഭവിക്കട്ടെ എന്നതാണ് കെ എസ് ആർ ടി സിയുടെ നിലപാട്. കെ എസ് ആർ ടി സിയുടെ തലതിരിഞ്ഞ റൂട്ട് നിർണ്ണയത്തിനും ഇവിടെ ഒരു ഉദാഹരണം ഉണ്ട്. കാക്കനാട് നിന്നും വൈകീട്ട് 5 മണീയ്ക്ക് ശേഷം സർവ്വീസ് നടത്തുന്ന ഒരു ലോ ഫ്ലോർ നോൺ എസി ബസ്സ് കടന്നു പോകുന്നത് കാക്കനട്-കളമശ്ശേരി-വരാപ്പുഴ-കണ്ടെയ്നർ റോഡ് വഴി ഹൈക്കോടതി-ഗോശ്രീപാലങ്ങൾ വഴി-ഞാറയ്ക്കൽ-ചെറായി-പറവൂർ ഇങ്ങനെയാണ്! വരാപ്പുഴ കണ്ടെയ്നർ റോഡ് - ദേശീയപാത 17 ജങ്ഷനിൽ നിന്നും അരമണിക്കൂറിനകം പറവൂരിൽ എത്താം എന്നിരിക്കെ പിന്നെയും ഒന്നര മണിക്കൂറിലധികം സമയം വേണ്ടിവരുന്ന ഗോശ്രീപാലങ്ങൾ വഴിയുള്ള റൂട്ട് ഏതെങ്കിലും രാഷ്ട്രീയക്കാരന്റെ തലതിരിഞ്ഞ ബുദ്ധിതന്നെ ആവണം. അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ ഊട്ടിയ കൃസ്തുദേവനെപ്പോലെ കിട്ടിയ ഒരു ബസ്സുകൊണ്ട് നാട്ടുകാരെ മൊത്തം സന്തോഷിപ്പിക്കാം എന്ന് കരുതിക്കാണണം. എന്തായാലും ആ ഫലം ഉണ്ടായില്ലെന്നത് തീർച്ചയാണ്

    ഇതിനു പുറമെ സൂപ്പർ ഫാസ്റ്റ് സൂപർ എക്സ്പ്രസ്സ് നിരക്കുകളിലും വർദ്ധയുണ്ടായിട്ടുണ്ട്. നിലവിൽ പല റൂട്ടുകളിലും സൂപ്പർ ഫാസ്റ്റിലും സൂപ്പർ എക്സ്പ്രസ്സുകളിലും അമിതമായി ആളെനിറച്ചാണ് സർവീസ് നടക്കുന്നത്. ആവശ്യത്തിന് ബസ്സുകൾ ഇല്ല എന്നതുതന്നെ കാരണം. ആലപ്പുഴയ്ക്കും ചേർത്തലയ്ക്കും ഇടയിൽ സർവ്വീസ് നടത്തുന്ന സൂപ്പർഫാസ്റ്റുകളിലെ രാവിലേയും വൈകീട്ടും ഉള്ള തിരക്ക് തന്നെ ഉദാഹരണം.    അതുകൊണ്ട് തന്നെ പൊതുഗതാഗത മാർഗ്ഗങ്ങളെ അവലംബിക്കുന്ന ദേശസാൽകൃതറൂട്ടുകളിലെ സാധാരണക്കാർക്ക് തീർച്ചയായും ഈ തീരുമാനം ഇരുട്ടടി തന്നെയാണ്. അല്ലാത്തറൂട്ടുകളിൽ ജെൻറം സർവ്വീസിന്റെ മരണമണിയും.

23 November 2011

സ്ത്രീകളുടെ സീറ്റ് | Ladies Seat

             പലപ്പോഴും കെ എസ് ആർ ടി സി യിലും സ്വകാര്യ ബസ്സുകളിലും യാത്രചെയ്യുമ്പോൾ ഏറ്റവും പ്രശ്നം സൃഷ്ടിക്കുന്ന ഒന്നാണ് സ്ത്രീകൾക്കായി സംവരണം ചെയ്തിരിക്കുന്ന സീറ്റുകൾ. ദീർഘദൂരയാത്രകളിൽ ആണ് ഇത് ഏറ്റവും പ്രശ്നം ഉണ്ടാക്കുന്നത്. എറണാകുളത്ത് നിന്നും തിരുവനന്തപുരത്തിന് പോകുമ്പോഴും മറ്റും ഏറ്റവും ശല്യപ്പെടുത്തുന്നതും ഇതു തന്നെ. ഹൈക്കോടതി ജങ്‌ഷനിൽ നിന്നും ഓട്ടോ പിടിച്ച് കെ എസ് ആർ ടി സി സ്റ്റാന്റിൽ എത്തുന്നതുതന്നെ ഇരുന്നു പോകണം എന്ന സൗകര്യത്തിനു വേണ്ടിയാണ്. മിക്കവാറും സീറ്റ് കിട്ടാറുണ്ട്. എന്നാൽ ചിലപ്പോഴെല്ലാം കാലിയായി ഉണ്ടാവുക സ്ത്രീകൾക്കായി സംവരണം ചെയ്തിരിക്കുന്ന സീറ്റുകൾ മാത്രമാണ്. ദീർഘദൂര യാത്രയല്ലെ കിട്ടിയ സീറ്റിൽ ഇരിക്കാം എന്ന് കരുതിയാൽ തന്നെ തോപ്പും‌പടിയോ അരൂരോ എത്തുമ്പോഴേയ്ക്കും സ്ത്രീകൾ ആരെങ്കിലും എത്തി സീറ്റ് അവകാശപ്പെടും. ഇങ്ങനെ കയറുന്നവർ മിക്കവാറും ചേർത്തലയിലോ, ആലപ്പുഴയിലോ ഇറങ്ങേണ്ടവർ തന്നെയാകും. എന്നാലും സീറ്റ് ഒഴിഞ്ഞു കൊടുക്കാതെ തരമില്ല. നിയമം അതാണല്ലൊ. ഈ കാര്യത്തിൽ മാത്രം നിയമം കൃത്യമായി പാലിക്കാൻ ബസ്സ് കണ്ടക്റ്റർ മാർക്കും വല്ലാത്ത ഉത്സാഹമാണ്. ദീർഘദൂര സർവ്വീസുകളിൽ ഇത്തരം സംവരണം ആവശ്യമില്ലെന്ന പക്ഷക്കാരനാണ് ഞാൻ. നിയമം പൂർണ്ണമായും നടപ്പിലാക്കിയാൽ സർവ്വീസ് നടത്താൻ തന്നെ ബുദ്ധിമുട്ടാകും.

             ദീർഘദൂര സർവ്വീസുകളിൽ ഇതാണ് സ്ഥിതിയെങ്കിൽ സിറ്റി ബസ്സുകളിൽ മറ്റൊന്നാണ് അവസ്ഥ. പല ബസ്സുകളിലും സ്ത്രീകൾക്കും മറ്റ് സംവരണ വിഭാഗങ്ങൾക്കും മാത്രമുള്ള സീറ്റുകളാണ് കാണാൻ സാധിക്കുക. പൊതുസീറ്റുകളുടെ എണ്ണം സ്വതവേ വളരെ കുറവായി തോന്നും. എന്തുകൊണ്ടാണ് ഇങ്ങനെ വരുന്നതെന്ന് അറിയില്ല. അതുകൊണ്ട് ഈ കാര്യത്തിൽ വ്യക്തത ഉണ്ടാക്കുന്നതിനായി ഈ വിവരങ്ങൾ സംബന്ധിച്ച് എറണാകുളും ആർ ടി ഒയ്ക്ക് വിവരാവകാശനിയമപ്രകാരം ഒരു അപേക്ഷ കൊടുത്തു. അതിനു കിട്ടിയ മറുപടി (G7/168/11/E) അനുസരിച്ച് യാത്രക്കാർക്കായി അനുവദിക്കപ്പെട്ടിരിക്കുന്ന സീറ്റുകളുടെ 25% മാത്രമാണ് സ്ത്രീകൾക്കായി സംവരണം ചെയ്തിരിക്കുന്നത്. ഇതിൽ കൂടുതൽ സീറ്റുകൾ സ്ത്രീകൾക്കായി മാറ്റിവെയ്ക്കുന്നത് നിയമപരമായി തെറ്റാണ്. അത്തരം ബസ്സുകൾക്കെതിരെ ആർ ടി ഒയ്ക്ക് പരാതി നൽകാവുന്നതാണ്.  നിയമം ഇങ്ങനെ ആയിരിക്കെ പല സിറ്റി ബസ്സുകളും പന്ത്രണ്ടോ അതിലധികമോ സീറ്റുകൾ സ്ത്രീകൾക്കായി രേഖപ്പെടുത്തിയിരിക്കുന്നത് കാണാം. പന്ത്രണ്ട് സീറ്റുകൾ സ്ത്രീകൾക്കായി രേഖപ്പെടുത്തിയിരിക്കുന്ന ഒരു ബസ്സിൽ 48 സീറ്റുകൾ ആകെ യാത്രക്കാർക്കായി ഉണ്ടാവണം. എന്നാൽ പലപ്പോഴും ബസ്സുകളിലെ ആകെ സീറ്റുകൾ നാല്പതിൽ താഴെ ആയിരിക്കും. ഇത്തരത്തിൽ ഏറ്റവും തെറ്റായി രേഖപ്പെടുത്തിയിരിക്കുന്ന ഒരു സ്വകാര്യ ബസ്സ് എറണാകുളം - പറവൂർ - മാല്യങ്കര റൂട്ടിൽ സർവ്വീസ് നടത്തുന്ന KL-07AN-3123 ആർ സി നമ്പറുള്ളതാണ്. ആകെ 31 സീറ്റുകൾ മാത്രമുള്ള ഈ ബസ്സിൽ 12 സീറ്റുകൾ സ്ത്രീകൾക്കായി രേഖപ്പെടുത്തിയിട്ടുണ്ട്. വിവരാവകാശനിയമപ്രകാരം ലഭിച്ച മറുപടി അനുസരിച്ച് ഈ ബസ്സിൽ ആകെ 7 സീറ്റുകൾ മാത്രമാണ് സ്ത്രീകൾക്കായി അനുവദിക്കപ്പെട്ടിട്ടുള്ളത്.

              ആനുപാതികമായി സംവരണം നടപ്പാക്കുന്നതിൽ പലപ്പോഴും കെ എസ് ആർ ടി സി മാതൃക ആണെങ്കിലും ചിലപ്പോഴെല്ലാം അവയും തോന്നിയ രീതിയിൽ സ്ത്രീകൾക്കായി സീറ്റുകൾ എഴുതി വെച്ച് കാണുന്നു. അധികവും ഇത്തരം പിശകുകൾ തിരു കൊച്ചി ബസ്സുകളിൽ ആണ്. തിരുകൊച്ചി ബസ്സുകൾ 40 സീറ്റുകൾ ഉള്ളവയാണ്. ചില ബസ്സിൽ 41 സീറ്റുകൾ ഉണ്ട്. കണ്ടക്റ്റർക്ക് നീക്കിവെച്ചിട്ടുള്ള ഒരു സീറ്റൊഴിവാക്കിയാൽ ബാക്കി സീറ്റുകൾ പരമാവധി 40 മാത്രമേ ഉണ്ടാകൂ. അതിൽ സ്ത്രീകൾക്കായി നിയമപ്രകാരം 10 സീറ്റുകൾ മാത്രം നീക്കിവെച്ചാൽ മതി. എന്നാൽ ചില തിരുകൊച്ചി ബസ്സുകളിൽ (RNE 272, Aluva)  13 സീറ്റ്  സ്ത്രീകൾക്കായി രേഖപ്പെടുത്തിക്കാണാം.

               തെറ്റായരീതിയിൽ സ്ത്രീകൾക്കായി സീറ്റുകൾ രേഖപ്പെടുത്തിയ ഇത്തരം ബസ്സുകൾക്കെതിരെ പരാതി നൽകിയിട്ടുണ്ട്. ഒരു ബസ്സിൽ ആകെ അനുവദിക്കപ്പെട്ടിട്ടുള്ള സീറ്റുകളും അതിൽ വിവിധ വിഭാഗക്കാർക്കായി സംവരണം ചെയ്യപ്പെട്ടിട്ടുള്ള സീറ്റുകളും, ബസ്സ് വിവിധ സർവ്വീസുകൾ നടത്തേണ്ട സമയക്രമവും നിർബന്ധമായും രേഖപ്പെടുത്തണം എന്ന ആവശ്യവും പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്. ഇനി ബസ്സിൽ കയറുമ്പോൾ കിട്ടുന്നത് സ്ത്രീകൾ എന്നെഴുതിയ സീറ്റായാലും ആരെങ്കിലും വന്ന് എഴുന്നേല്‍പ്പിക്കുന്ന അവസരത്തിൽ ആ ബസ്സിലെ ആകെ സീറ്റും അതിൽ സ്ത്രീകൾക്കായുള്ള സീറ്റും നോക്കി മാത്രമേ സീറ്റ് വിട്ടുകൊടുക്കൂ. ഇരുന്ന് യാത്രചെയ്യുക എന്നത് എന്റേയും അവകാശമാണല്ലൊ.

ചില സഹായകമായ പരാമർശങ്ങൾ
  1. ബസ്സുകളുടെ വീൽ ബേസും സീറ്റുകളുടെ എണ്ണവും
  2. ടാക്സും സീറ്റുകളുടെ എണ്ണവും വീൽ ബേസും

22 July 2010

ബഹുമാനപ്പെട്ട കെ എസ് ആര്‍ ടി സി എം ഡി സമക്ഷം

കെ എസ് ആര്‍ ടി സി യുടെ ബഹുമാനപ്പെട്ട എം ഡി സമക്ഷം കേരളത്തിലെ റോഡുകളില്‍ അങ്ങയുടെ വകുപ്പിന്റെ പീഢനങ്ങള്‍ ദിനവും ഏറ്റുവാങ്ങുന്ന ദശലക്ഷങ്ങളില്‍ ഒരുവന്‍ സമര്‍പ്പിക്കുന്ന ആവലാതി,

സര്‍,

ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്ക് 20/07/2010-ല്‍ അടൂരില്‍ പോകേണ്ടിയിരുന്നു. എറണാകുളത്തു നിന്നും തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റില്‍ രാവിലെ 9:30ന് കയറി ഉച്ചയ്ക്ക് 12:15ന് കായംകുളത്തെത്തി അവിടെ നിന്നും അടൂരിലേയ്ക്കും യാത്രചെയ്തു. മടക്കയാത്രയും ഇതേ റൂട്ടില്‍ തന്നെ ആയിരുന്നു. വൈകീട്ട് 6:50ന് കായംകുളം ഡിപ്പോയില്‍ എത്തുമ്പോള്‍ അവിടെ കാന്റീനു സമീപം മൂന്നു വണ്ടികള്‍ ഉണ്ടായിരുന്നു. ഒരു തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റും രണ്ട് പാലക്കാട് സൂപ്പര്‍ ഫാസ്റ്റുകളും. ഇതില്‍ ഒരു പാലക്കാട് സൂപ്പര്‍ ഫാസ്റ്റ് ഞാന്‍ എത്തുമ്പോഴേയ്ക്കും നീങ്ങിത്തുടങ്ങിയിരുന്നു. എതിനാല്‍ അതിനു പിന്നാലെ ഓടാതെ രണ്ടാമത്തെ വണ്ടിയില്‍ കയറി (ചിറ്റൂര്‍ (CTR) RRA705, KL15-6891) പിന്നീട് ഈ തീരുമാനം ഇരു അബദ്ധമായി എന്ന് ബോധ്യപ്പെട്ടു.

ഞാന്‍ കയറി ഉടന്‍ തന്നെ ആ ബസ്സും യാത്ര ആരംഭിച്ചു. ആദ്യത്തെ വണ്ടി പുറപ്പെട്ടിട്ട് ഒരു മിനുറ്റുപോലും ആയിരുന്നില്ല. ആരൊക്കെ എന്തെല്ലാം പറഞ്ഞാലും കോണ്‍‌വോയി ആയിത്തന്നെയേ സര്‍വ്വീസ് നടത്തൂ എന്നത് ഈ വകുപ്പിന്റെ നിലപാടാണല്ലൊ. എന്നാലും എനിക്ക് സന്തോഷമായി. കാരണം സമയനഷ്ടം ഇല്ലല്ലൊ. ഈ വണ്ടി സ്റ്റാന്റിനു വെളിയിലേയ്ക്ക് ഇറങ്ങുമ്പോള്‍ ഒരു വഴിക്കടവ് ബസ്സും സ്റ്റാന്റിലേയ്ക്ക് കയറുന്നുണ്ടായിരുന്നു. സമയ നഷ്ടം ഉണ്ടാവില്ലെന്ന എന്റെ പ്രതീക്ഷ അസ്ഥാനത്താണെന്ന് അറിയാന്‍ അധികം താമസം ഉണ്ടായില്ല. ഞങ്ങളുടെ വണ്ടി അത്രയും പതുക്കെയാണ് പോയിരുന്നത്. ഞങ്ങള്‍ ഹരിപ്പാട് എത്തിയപ്പോഴേയ്ക്കും നേരത്തെ പറഞ്ഞ വഴിക്കടവ് വണ്ടി ഞങ്ങളെ കടന്നു പോയിരുന്നു. എന്നാലും ഞങ്ങളുടെ വണ്ടി സൂപ്പര്‍ സ്ലോയില്‍ തന്നെ യാത്ര തുടര്‍ന്നു. ഒടുവില്‍ ആലപ്പുഴ സ്റ്റാന്റില്‍ എത്തി. അവിടെ ഞങ്ങള്‍ കയറുമ്പോള്‍ വഴിക്കടവ് വണ്ടി അവിടെ നിന്നും യാത്ര പുറപ്പെട്ടു കഴിഞ്ഞിരുന്നു. പിന്നേയും ഞങ്ങളുടെ യാത്ര തുടര്‍ന്നു. കലവൂര്‍ എത്തിയപ്പോള്‍ ഒരു ചേര്‍ത്തല ഫാസ്റ്റും ഞങ്ങളെ കടന്ന് പോയി. അതോടെ യാത്രക്കാരുടെ സകല നിയന്ത്രണവും വിട്ടു. ഞങ്ങള്‍ ചേര്‍ത്തല എത്തുമ്പോഴേയ്ക്കും ഞങ്ങളെ കടന്നു പോയ മോട്ടോറ് സൈക്കിളുകള്‍ക്കും, ഓട്ടോറിക്ഷകള്‍ക്കും എണ്ണമില്ല. അങ്ങനെ ഒടുവില്‍ 3:15 മണിക്കൂറിലധികം സമയം എടുത്ത് എറണാകുളത്തെത്തുമ്പോള്‍ നേരത്തെ പറഞ്ഞ വഴിക്കടവ് ബസ്സ് സ്റ്റാന്റില്‍ നിന്നും പുറത്തേയ്ക്ക്. ഈ വണ്ടിയ്ക്കൊപ്പം കായംകുളത്തു നിന്നും പുറപ്പെട്ട പാലക്കാട് സൂപ്പര്‍ ഫാസ്റ്റ് മിക്കവാറും ആലുവയും പിന്നിട്ടിരിക്കണം. എനിക്ക് എറണാകുളത്തു നിന്നും കിട്ടുമായിരുന്നു അവസാനത്തെ ബസ്സും അപ്പോള്‍ പോയിരുന്നു. പിന്നെ ആലുവ പറവൂര്‍ വഴി വീട്ടില്‍ എത്താന്‍ രണ്ടു മണിക്കൂറ് കൂടെ വൈകി. ഓട്ടോറിക്ഷ ചിലവും ചേര്‍ത്ത് ഉണ്ടായ ധനനഷ്ടം 150 രൂപയും.

സാധാരണ സൂപ്പര്‍ ഫാസ്റ്റ് ബസ്സുകള്‍ രണ്ടരമണിക്കൂര്‍ കൊണ്ട് എത്തിക്കുന്ന സാഹചര്യത്തിലാണ് ഈ തന്തോന്നിത്തരം. യാത്രക്കാരോട് യാതൊരു പ്രതിബദ്ധതയും ഇല്ലാത്ത് ഇത്തരം ഡ്രൈവര്‍മാരെ സൂപ്പര്‍ ഫാസ്റ്റ് പോലുള്ള സര്‍വ്വീസുകള്‍ ഓടിക്കുന്നതില്‍ നിന്നും ഒഴിവാക്കണം എന്ന അഭ്യര്‍ത്ഥിക്കുന്നു. സൂപ്പര്‍ ഫാസ്റ്റുകള്‍ പോലുള്ള ബസ്സുകളിലെ ഡ്രൈവര്‍മാരുടെ കാഴ്ചശക്തി കൃത്യമായ ഇടവേളകളില്‍ പരിശോധിക്കണമെന്നും ഇവര്‍ക്ക് നിശാന്ധത ഇല്ലെന്ന് ഉറപ്പുവരുത്തണമെന്നും അപേക്ഷിക്കുന്നു. പലപ്പോഴും റോഡ് കൃത്യമായി കാണാത്തുപോലെ യാണ് ഇദ്ദേഹം ബസ്സ് ഓടിച്ചിരുന്നത്. എറണാകുളത്ത് എത്തുമ്പോള്‍ ഇദ്ദേഹത്തിന്റെ കണ്ണുകള്‍ ചുവന്ന് വീര്‍ത്തിരുന്നു. യാത്രക്കാരുടെ ജീവന്‍ പന്താടാതെ നല്ല കാഴ്ചശക്തിയും വാഹനം ഓടിച്ച് പരിചയവും ഉള്ള ആളുകളെ മാത്രം സൂപ്പര്‍ ഫാസ്റ്റ് പോലുള്ള ബസ്സുകളില്‍ ഡ്രൈവര്‍മാരായി നിയമിക്കാവൂ എന്നും അപേക്ഷിക്കുന്നു.

ട്രാന്‍‌സ്പോര്‍ട്ട് ഭവനിലേയ്ക്കയച്ച് ചവറ്റുകൊട്ടയില്‍ പോവാതിരിക്കാന്‍ ഒരു തുറന്ന കത്തായി ഇതിവിടെ ഇടുന്നു. ഇത്തരം ദുരനുഭവങ്ങള്‍ ഉള്ള സഹയാത്രികര്‍ ഉണ്ടാവും എന്ന പ്രതീക്ഷയില്‍.

വിശ്വാസപൂര്‍വ്വം,

18 July 2010

കൊച്ചി നഗരത്തില്‍ കെ എസ് ആര്‍ ടി സി യുടെ സിറ്റി സര്‍വ്വീസ്

കൊച്ചി നഗരത്തില്‍ ഇന്നു മുതല്‍ 50 കെ എസ് ആര്‍ ടി സി ബസ്സുകള്‍ സിറ്റി സര്‍വ്വീസ് ആരംഭിച്ചിരിക്കുന്നു. പൊതുവില്‍ വാഹനങ്ങളുടെ ബാഹുല്യം കൊണ്ട് വീര്‍പ്പുമുട്ടുന്ന മഹാനഗരത്തിലെ ഗതാഗതക്കുരുക്ക് കുറക്കുക എന്ന് ഒരു ലക്ഷ്യം കൂടി ഈ സേവനത്തിനുണ്ട് എന്നത് ഇതു സംബന്ധിച്ചു വന്ന വാര്‍ത്തകളില്‍ രസകരമായി തോന്നി. തിരു കൊച്ചി എന്നാണ് ഈ ബസ്സുകള്‍ക്ക് നല്‍കിയിരിക്കുന്ന പേര്. പ്രശസ്ത തിരക്കഥാകൃത്തായ ശ്രീ.ജോണ്‍ പോളാണത്രെ ഈ പേര് നിര്‍ദ്ദേശിച്ചത്. ഇരു വശത്തും രണ്ടു വീതം സീറ്റുകള്‍. ആകെ നാല്പത് യാത്രക്കാര്‍ക്ക് ഇരിക്കാവുന്ന സംവിധാനം‍.

നിലവില്‍ ഭൂരിഭാഗം സ്വകാര്യ ബസ്സുകളാണ് കൊച്ചിയില്‍ സര്‍വ്വീസ് നടത്തുന്നത്. പരക്കെ പരാതികളാണ് സ്വകാര്യ ബസ്സുകളെക്കുറിച്ചും അവയിലെ തൊഴിലാളികളേക്കുറിച്ചും മാദ്ധ്യമങ്ങളിലും പൊതുവിലും കേള്‍ക്കുക. ഇതിനൊരു പരിഹാരം എന്ന നിലയിലാണ് കൊച്ചി നഗരത്തില്‍ കെ എസ് ആര്‍ ടി ബസ്സുകള്‍ സിറ്റി സര്‍വ്വീസ് ആരംഭിക്കുന്നത് എന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. വര്‍ഷങ്ങളോളം കെ എസ് ആര്‍ ടി സി കുത്തകയാക്കി വെച്ചിരുന്ന തിരുവനന്തപുരത്തെ സിറ്റി സര്‍വ്വീസുകളില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്വകാര്യ ബസ്സുകള്‍ക്ക് കൂടി പെര്‍മിറ്റ് നല്‍കാന്‍ തീരുമാനിച്ച കാര്യം വിസ്മരിക്കരുത്. ഒരു രംഗത്തും കുത്തക വല്‍ക്കരണം പാടില്ല എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍.

ഇതു പോലെ തന്നെ സ്വകാര്യ ബസ്സുകള്‍ മാത്രം സര്‍വ്വീസ് നടത്തിയിരുന്ന മറ്റൊരു മേഖലയാണ് കൊടുങ്ങല്ലൂര്‍ - തൃശ്ശൂര്‍ റൂട്ട്. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് അവിടേയും കെ എസ് ആര്‍ ടി സി ചെയിന്‍ സര്‍വ്വീസ് ആരംഭിച്ചിരുന്നു. കഴിഞ്ഞ ദിവസം ആ റൂട്ടില്‍ യാത്ര ചെയ്ത്പ്പോള്‍ ഉണ്ടായ അനുഭവം, കൃത്യമായ സമയ ക്രമം പാലിച്ച് മുന്‍പ് സര്‍വ്വീസ് നടത്തിയിരുന്ന സ്വകാര്യ ബസ്സുകള്‍ ഇപ്പോള്‍ കെ എസ് ആര്‍ ടി സി ബസ്സുകളെ മറികടക്കാന്‍ മത്സരിച്ച് ഓടുന്നതാണ്. നിലവില്‍ ഓരോ 3 മിനിട്ടിലും ഒരു സ്വകാര്യ ബസ്സുള്ള റൂട്ടാണ് കൊടുങ്ങല്ലൂര്‍ - തൃശ്ശൂര്‍. കൂടാതെ ഓരോ പത്തു മിനിട്ടിലും ഒരു സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സും സര്‍വ്വീസ് നടത്തുന്നു. അതിനിടയിലാണ് ഒരോ പതിനഞ്ചു മിനിട്ടിലും ഒരു ഫെയര്‍ സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ് എന്ന അനുപാതത്തില്‍ കെ എസ് ആര്‍ ടി സി ബസ് സര്‍വ്വീസ് ആരംഭിച്ചിരിക്കുന്നത്.

ഇതേ അനുഭവം തന്നെയാവും കൊച്ചിയിലും ഉണ്ടാവുക. എന്തു നഷ്ടം വന്നാലും കെ എസ് ആര്‍ ടി സി യെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഉണ്ടാവും. നിലവില്‍ ഒരു സര്‍വ്വീസിന് സര്‍ക്കാര്‍ ഒരു ദിവസം ചെലവാക്കുന്നത് 2052 രൂപയാണ്. എന്നാല്‍ സ്വകാര്യ ബസ്സുകളുടെ കാര്യം അങ്ങനെയല്ലല്ലൊ. കൂടുതല്‍ ആളുകളെ കയറ്റിയാന്‍ തന്നെയെ അവയ്ക്ക് നിലനില്‍പ്പുള്ളു. അതുകൊണ്ട് തന്നെ മത്സരം മുന്‍പത്തേതിനേക്കാള്‍ ശക്തമാകാനാണ് സദ്ധ്യത. ഇന്ന് ആരംഭിച്ചിരിക്കുന്ന സിറ്റി സര്‍വ്വീസുകളില്‍ ഏറ്റവും കൂടുതല്‍ എറണാകുളം - ആലുവ റൂട്ടിലാണ്. നിലവില്‍ അഞ്ചു മിനിട്ടിലും താഴെയാണ് ഈ റൂട്ടില്‍ രണ്ടു ബസ്സുകള്‍ തമ്മിലുള്ള സമയ വ്യത്യാസം. പുതുതായി ആരംഭിച്ചിരിക്കുന്ന തിരു കൊച്ചി സര്‍വ്വീസിലാകട്ടെ ഓരോ പത്തു മിനിട്ടിലും ഒരു സര്‍വ്വീസ് എറണാകുളത്ത് നിന്നും ആലുവയ്ക്ക് ഉണ്ട്. ഇത് തീര്‍ച്ചയായും മത്സരം വര്‍ദ്ധിപ്പിക്കും
  • പൊതുവായ നിയമവ്യവസ്ഥകള്‍ ബാധകമാകുന്ന വിധത്തിലാവണം കൊച്ചിയിലും കെ എസ് ആര്‍ ടി സി സര്‍വ്വീസുകള്‍ നടത്താന്‍ എന്നതാണ് എന്റെ അഭിപ്രായം.
  • നിലവിലുള്ള സമയ ക്രമം കെ എസ് ആര്‍ ടി സി ബസ്സുകളേയും ഉള്‍പ്പെടുത്തി പുനഃക്രമീകരിക്കണം.
  • നിലവില്‍ സ്വകാര്യബസ്സുകള്‍ക്കുള്ള ടൈം പഞ്ചിങ് (രവിപുരം, മേനക, കലൂര്‍, കളമശ്ശേരി എന്നിവിടങ്ങളില്‍) തിരു കൊച്ചി സര്‍വ്വീസുകള്‍ക്ക് കൂടി ബാധകമാക്കണം
  • വിദ്യാര്‍ത്ഥികള്‍ക്ക് തിരു കൊച്ചി സര്‍വ്വീസുകളില്‍ സ്വകാര്യ ബസ്സുകളിലേതു പോലെ യത്രാ ഇളവ് അനുവദിക്കണം.
  • ട്രാഫിക് നിയമ ലംഘനങ്ങള്‍ക്ക് സ്വകാര്യ ബസ്സ് ഡ്രൈവര്‍മാര്‍ക്ക് നല്‍കിവരുന്ന ശിക്ഷാനടപടികള്‍ തന്നെ തിരു കൊച്ചി സര്‍വ്വീസിനും ബാധകമാക്കണം.
  • ലൈന്‍ ട്രാഫിക് നിയമങ്ങള്‍ തിരു കൊച്ചിയ്ക്കും നിര്‍ബന്ധമാക്കണം.
ഒരേ രംഗത്ത് സേവനം നടത്തുന്ന രണ്ടു പേര്‍ക്ക് രണ്ടു തരം നിയമവ്യവസ്ഥ ശരിയല്ലല്ലൊ. പൊതുവായ നിയമങ്ങള്‍ അനുസരിച്ച് സര്‍വ്വീസ് നടത്തുന്നത് ജനങ്ങള്‍ക്ക് ഉപകാര പ്രദമാകും എന്ന് ഞാന്‍ കരുതുന്നു.

11 July 2010

കെ എസ്സ് ആര്‍ ടി സി കൊച്ചി സിറ്റി സര്‍വ്വീസ്.

കെ എസ്സ് ആര്‍ ടി സി യെക്കുറിച്ചുള്ള ബ്ലോഗില്‍ കൊച്ചിക്കാര്‍ കെ എസ്സ് ആര്‍ ടി സി യുടെ സിറ്റി സര്‍വ്വീസിനായി അക്ഷമരായി കാത്തിരിക്കുന്നു എന്ന് പോസ്റ്റില്‍ ഞാന്‍ ചില അഭിപ്രായങ്ങള്‍ എഴുതിയിരുന്നു. ആദ്യമൊന്നും കമന്റ് മോഡറേഷന്‍ ഇല്ലായിരുന്ന പോസ്റ്റില്‍ പിന്നീട് എപ്പോളോ കമന്റ് മോഡറേഷന്‍ വന്നു. രണ്ടു വലിയ മറുപടികള്‍ കുത്തിയിരുന്നു റ്റൈപ്പ് ചെയ്തിട്ട് ഇതുവരെ പബ്ലിഷ് ചെയ്തു കണ്ടില്ല. അരമണിക്കൂര്‍ സമയം കളഞ്ഞതല്ലെ ആരും കാണാതെ പോകണ്ട എന്നു കരുതി ഇവിടെ അതു ചേര്‍ക്കുന്നു.
@Sujith

Sujith thank you for not deleting my comments against KSRTC in this blog. You really deserve appreciation for making and maintaining this blog. It also give a lot of useful informations about KSRTC to general public. I would like to see this blog as a platform were people can criticise KSRTC. It should not be a venture only to glorify KSRTC. I hope KSRTC authorities pay proper attention to this blog. Once again my best wishes to you and to your blog.

Coming to the points you said it is really a new information to me that MVD & RTA charges KSRTC for over speeding, overload. I have travelled many times from Kasaragod to Thiruvanamthapuram during the past 13 years as a part of my job. Not a single time I was able to face such a situation with KSRTC. But many times they have come across private buses during night. I do personally know many drivers / conductors of KSRTC some of them are my classmates too. I will ask to them and will come back to you.

In my view the majority of standing passengers in superfast / express bus are short distance travellers. Due this long distance travellers are not able to catch a comfortable seat. This always make problem. I would suggest that KSRTC should start chain services like Town - Town service (ordinary rate) and long service buses should have very limited stops. also the minimum charge of a long service must be some percentage of total journey rate. Here peoples are forced to travel for long distance by standing because of less number of short distance services. KSRTC is exploiting people.

Regarding interstate services peoples are ready stand in KSRTC only when no other service is available or they prefer money not the quality of service. I have few friends who shuttle between BGLR - EKM every week. They always prefer private bus because they are more punctual so that the passengers can reach for duty on time on Monday. On private bus no standing passengers are allowed. They may accommodate few on driver cabin. I do not have much experience in this route.

@ Mithun

I do believe that on nationalised routes there is only KSRTC conducting through service. Private buses are conducting partial service. Legal protection that KSRTC buses have is not available to private buses and its staff.

If private bus need more charges let them collect it. Why KSRTC is implementing the same change each time? It is not mandatory to collect the same charge as private buses do. If you take my route from my station to ernakulam all private buses charge Rs.10 where as KSRTC ordinary service charges Rs.11/- There are about 200 private buses and 30 KSRTC buses operating in my route. The deference is because of the incorrect fare staging. Private operators where ready to correct it. But KSRTC is collecting higher charges. There are three more such points in my route (Ernakulam - Paravur via Gosree Brudges). What a social responsibility.

Season pass is good technique to ensure volume of passengers. Hope KSRTC will not cheat them by reducing number of services.

KSRTC is collecting money from passenger equal to or more than that collected by private buses. We pay insurance cess only in KSRTC. Private buses are paying insurance and road tax and employees welfare fund from their income. No subsidy is offered by government. So KSRTC should meet their expense from their own income. As per the news letter of KSRTC about 330Crore rupees has already given to KSRTC. i.e. about Rs.2050 to each schedule (5002 schedule total)per day.

There is no one beat KSRTC so they run as they wish. For example running time from my station to Ernakulam is 45 minutes (about 21km) private bus do keep this time. In every two minute there is a bus. But KSRTC ordinary bus will only take 35 minutes and they will overtake at least 5 buses. So to save time many wait for KSRTC.

I always prefer a service which is economical, saves time and comfortable regardless of Private or RTC

Private buses are not running for public cause. For them it is a business. But KSRTC is a government body. In many routes they have monopoly. Collection from all route goes to a single management. So they should adjust it with other routes. KSRTC can not act like a private bus owner. It also get a huge amount from government as financial aid. There are many late night services that KSRTC has stopped saying that it is not feasible. Some are Aluva - N.Paravur (1:10 AM from Aluva) Aluva - Paravur is a nationalised route. All other service are making profit. They can not stop last trip because it is loss. Ernakulam - Kannur (via Paravur, Guruvayur arout 00:30AM from Ernakualam) These were two services that I used to travel during late night.

This is the same as in KSRTC PC48 LUG105. Are they following it. Neither Private nor KSRTC is keeping passenger capacity. But even in Super fast and Express buses passengers are forced to travel by standing.

I don't have much experience in that route. Only once I went to nilambur. Then I waited 45 minutes for a TT to perinthalamanna. I was not able to get one.

Train and Bus are two deferment mode of transport. I don't want to compare them.

8 June 2009

മഴപെയ്താൽ മുങ്ങുന്ന ബസ്‌റ്റേഷൻ

ദീർഘമായ ഒരു യാത്രയ്ക്കു ശേഷം രാത്രി വളരെ വൈകി 1:30-നാണ് ഞാൻ ശനിയാഴ്ച രാത്രി എറണാകുളം കെ എസ് ആർ ടി സി ബസ്റ്റാന്റിൽ എത്തുന്നത്. ജോലി സംബന്ധമായി പീരുമേടിൽ പോയി അവിടത്തെ മഴയും കോടയും എല്ലാം അനുഭവിച്ച് തണുത്തുവിറച്ച് ഒരു വിധം കോട്ടയം ബസ്റ്റാന്റിലും അവിടെ നിന്നും അവസാനത്തെ എറണാകുളം ബസ്സിൽ കയറി രാത്രി 1:30ന് എറണാകുളത്തും എത്തി. യാത്രയിൽ മിക്കവാറും എല്ലാ സ്ഥലത്തും സാമാന്യം നന്നായി മഴ പെയ്യുന്നുണ്ടായിരുന്നു. എറണാകുളത്ത് എത്തിയപ്പോഴേയ്ക്കും മഴ ശമിച്ചിരുന്നു. ശനിയാഴ്ച രാത്രികളിൽ പൊതുവെ തിരക്കു കൂടുതൽ കാണേണ്ടതാണ്. പതിവിനു വിപരീതമായി വളരെ ശൂന്യമായിരുന്നു ബസ്റ്റാന്റ്.
ആകെ വിരലിൽ എണ്ണാവുന്ന യാത്രക്കാർ മാത്രമാണ് അപ്പോൾ ബസ്‌റ്റേഷനിൽ ഉണ്ടായിരുന്നത്. കെ എസ് ആർ ടി സി യെ “ലാഭകരമാക്കാൻ” സ്വകാര്യ ബസ് മുതലാളിമാരെ കടത്തിവെട്ടുന്ന രീതിയിൽ ശ്രീ മാത്യു ടി തോമസ് എടുത്ത നടപടികൾമൂലം ഞങ്ങൾ വൈപ്പിൻ പറവൂർ മേഖലയിൽ ഉള്ളവർക്ക് രാത്രികാലങ്ങളിൽ ഇപ്പോൾ കെ എസ് ആർ ടി സിയും പ്രയോജനപ്രദമല്ല. മുൻപ് 12:10നും, 1 മണിക്കും പറവൂർ വഴിയുണ്ടായിരുന്ന സർവീസുകൾ ലാഭകരമല്ല എന്ന കാരണം പറഞ്ഞ് നിറുത്തലാക്കിയത് മാത്യു ടി തോമസിന്റെ കാലഘട്ടത്തിലാണ്. രാത്രികാലങ്ങളിലെ ഇത്തരം ഓർഡിനന്രി സർവീസുകൾ നിറുത്തലാക്കി സൂപ്പർ ഫാസ്റ്റ് ഉൾപ്പടെയുള്ള ബസുകൾക്ക് യാത്രക്കാർ ആവശ്യപ്പെടുന്ന എല്ലാ സ്ഥലത്തും സ്‌റ്റോപ്പ് അനുവദിക്കുകയുമാണ് ഈ മാന്യദേഹം ചെയ്തത്. അതു വഴി യാത്രക്കാർക്ക് സാമ്പത്തിക നഷ്ടവും കെ എസ് ആർ ടി സി ക്ക് കൊള്ള ലാഭവും. സീറ്റിങ്ങ് കപ്പാസിറ്റിയിൽ മാത്രം യാത്രകാർ അനുവദിക്കപ്പെട്ടിട്ടുള്ള ഇത്തരം സർവീസുകൾ പകൽ പലപ്പോഴും ആളെ കുത്തിനിറച്ചണല്ലൊ സർവ്വീസ് നടത്തുന്നത്. ഇത്രക്കെല്ലാം യാത്രക്കാരെ പിഴിഞ്ഞിട്ടും യാത്രക്കാർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ നൽകാൻ ഇക്കൂട്ടർ ശ്രദ്ധിക്കുന്നില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ശനിയാഴ്ച രാത്രിയിൽ കണ്ട എറണാകുളം കെ എസ് ആർ ടി സി ബസ്‌റ്റേഷൻ. ശക്തമാ‍യ ഒരു മഴ പെയ്താൽ മുഴുവൻ വെള്ളവും ബസ്‌റ്റേഷന്റെ അകത്ത് സംഭരിക്കപ്പെടും.
മുൻ‌കാലങ്ങളിൽ ബസുകൾ പാർക്ക് ചെയ്യുന്ന സ്ഥലവും വെള്ളക്കെട്ടിൽ ആകുമായിരുന്നു. എന്നാൽ വർഷങ്ങൾക്ക് മുൻ‌പ് ഇവിടം കോൺ‌ക്രീറ്റ് ചെയ്ത് പൊക്കിയതിനാൽ അത് ഒഴിവായി. എന്നാൽ ബസ്‌റ്റേഷന്റെ കെട്ടിടത്തിനകത്ത് ഇരച്ചു കയറുന്ന വെള്ളം ഒഴിവാക്കാ‍ൻ ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. കച്ചവടസ്ഥാപനങ്ങളും ഒഫീസ് മുറികളും എല്ലാം വെള്ളത്തിൽ തന്നെ.
അന്വേഷണ കൗണ്ടറിൽ പോലും നീന്തിക്കടക്കാതെ എത്താൻ കഴിയാത്ത അവസ്ഥ. ഇതിനുള്ളിൽ തന്നെയാണ് ജീവനക്കരുടെ വിശ്രമത്തിനുള്ള സ്ഥലവും. മറ്റുപലതിലും ശക്തിയുക്തം പ്രതികരിക്കുന്ന തൊഴിലാളി യൂണിയനുകൾ ഇതിൽ മൗനം പാലിക്കുന്നതെന്തെന്നു മനസിലാവുന്നില്ല.
പോലീസ് സഹായവിഭാഗം

വെള്ളത്തിൽ മുങ്ങിയ വോൾവോ പരസ്യം.
യാത്രക്കാർക്ക് വിശ്രമിക്കുന്നതിനുള്ള ബഞ്ചുകൾ. അതും വള്ളത്തിൽ തന്നെ. രാത്രിസർവീസ് പലതും നിറുത്തലാക്കിയതു മൂലം ബസ്‌റ്റേഷനിൽ പെട്ടുന്ന യാത്രക്കാ‍രുടെ ദുരിതം ഇരട്ടിയാക്കുന്നു ഈ വെള്ളക്കെട്ട്. നേരം പുലരുന്നതു വരെ നിന്നു കഴിച്ചുകൂട്ടേണ്ട ഗതികേടിലാണ് യാത്രക്കാർ. മലിന ജലവും, മഴവെള്ളവും എല്ലാം കൂടിക്കലർന്ന ഈ വെള്ളത്തിൽ ഇറങ്ങിയാൽ തന്നെ കാൽ ചൊറിയാൻ തുടങ്ങും. എറണാകുളത്തിന്റെ എല്ലാ മാലിന്യവും ഈ വെള്ളത്തിൽ അടങ്ങിയിരിക്കും.
അന്തർസംസ്ഥന ബസുകളുടെ ടിക്കറ്റ് ബുക്ക് ചെയ്യുന്ന ഓഫീസിനോടു ചേർന്ന് യാത്രക്കാർക്ക് വിശ്രമിക്കാൻ ഒരുക്കിയിട്ടുള്ള ഇരിപ്പിടങ്ങൾ. ഇവയ്ക്കു പിന്നിലായി ഭിത്തിയിൽ വെള്ളം ആദ്യം ഉണ്ടായിരുന്ന് നില അറിയാം. ഞാൻ ഇവിടെ എത്തുമ്പോൾ ഏകദേശം അരയടിയ്ക്കു മേൽ വെള്ളം ഉണ്ടായിരുന്നു. യാത്രക്കാരെ പരമാവധിപിഴിയുകയും മിക്കവാറും എല്ലാ നിയമങ്ങളും പരസ്യമായി ലംഘിക്കുകയും ചെയ്യുന്ന ഈ സർക്കാർ പൊതുമേഖലാ സ്ഥാപനം എന്നെങ്കിലും ഗതിപിടിക്കും എന്ന പ്രത്യാശ എനിക്കില്ല.

കെ എസ് ആർ ടി സിയെ സംബന്ധിക്കുന്ന കെ എസ് ആർ ടി സി യുടെ ജനദ്രോഹങ്ങൾ എന്ന പഴയ ഒരു പോസ്റ്റിലേയ്ക്കും നിങ്ങളൂടെ ശ്രദ്ധക്ഷണിക്കുന്നു.

17 June 2008

കെ എസ് ആര്‍‌ ടി സിയുടെ ജനദ്രോഹങ്ങള്‍‌

ജനങ്ങള്‍ക്ക്‌ മെച്ചപ്പെട്ട യാത്രാസൌകര്യം ഒരുക്കുകയും സ്വകാര്യബസ്സ്‌ സംവിധാനം ജനങ്ങളെ ചൂഷണം ചെയ്യുന്നതില്‍‌ നിന്നു സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് കെ എസ്സ് ആര്‍‌ ടി സി യുടെ പ്രാഥമികമായ ലക്ഷ്യം എന്നാണ് ഞാന്‍ മനസ്സിലാക്കിയിരുന്നത്‌. എന്നാല്‍ വര്‍‌ഷങ്ങളായി കേരളത്തിന്റെ വിവിധ സ്ഥലങ്ങളില്‍‌ യാത്രചെയ്തുവരുന്ന എനിക്കു എന്റെ ആ ധാരണ വാസ്തവവിരുദ്ധമാണെന്ന്‌ ഇപ്പോള്‍ തീരുമാനിക്കേണ്ടിവരുന്നു. കേരളത്തില്‍ ഏറ്റവും അധികം നിയമലംഘനം നടത്തുന്നത്‌ ഈ സര്‍ക്കാര്‍‌സ്ഥാപനം തന്നെയാണെന്നാണ് ഞാന്‍‌ മനസ്സിലക്കുന്നത്‌. പലപ്പോഴും യാത്രക്കാരോടു യാതൊരു പ്രതിബദ്ധതയും ഇല്ലാത്ത പെരുമാറ്റമാണ് ചില കെ എസ്സ് ആര്‍‌ ടി സി ജീവനക്കാരില്‍ നിന്നും ഉണ്ടാവുന്നത്‌.

ഫാസ്റ്റ്‌പാസെഞ്ചറിനും അതിനു മുകളിലും പെര്‍‌മിറ്റുള്ള വാഹനങ്ങളില്‍ കയറ്റാവുന്ന പരമാവധി യാത്രക്കാരുടെ എണ്ണം ആ വാഹനത്തിന്റെ സീറ്റുകളുടെ എണ്ണത്തിനു തുല്ല്യമാണ്. എന്നാല്‍ ‘സൂപ്പര്‍‌ ഫാസ്റ്റും’ അതിനു മുകളിലും ഉള്ള മിക്ക കെ എസ്സ് ആര്‍ ടി സി വാഹനങ്ങളും സീറ്റുകളുടെ എണ്ണത്തിന്റെ മൂന്നിരട്ടി വരെ യാത്രക്കാരെ കുത്തിനിറച്ചാണ് സര്‍‌വീസ്‌ നടത്തുന്നതു. കഴിഞ്ഞ പത്തുവര്‍‌ഷത്തെ എന്റെ യാത്രനുഭവത്തില്‍ ഇത്തരത്തില്‍ ‘സേവനം’ നടത്തുന്ന ഒരു കെ എസ്സ്‌ ആര്‍‌ ടി സി വാഹനത്തെപ്പോലും ‘സഞ്ചരിക്കുന്ന കോടതികളോ’ വഴിനീളെ ഗതാഗതനിയമപാലനത്തിനു കര്‍മ്മനിരതരായി നില്‍ക്കുന്ന ‘പോലീസു’കാരോ ശിക്ഷിച്ചതായി കണ്ടിട്ടില്ല. എന്തിനു അമിതവേഗത കണ്ടെത്തുന്നതിനുള്ള സംവിധാനങ്ങള്‍ പോലും ഈ വാഹനത്തിനുമുന്‍പില്‍ കണ്ണടക്കുകയാണ് പതിവ്‌. (അല്ലെങ്കിലും ഗതാഗത നിയമപാലനത്തെക്കാള്‍ പെട്ടിയിലും പോക്കറ്റിലും വല്ലതും വീഴാന്‍‌ സാധ്യതയുള്ള ഇരകളിലാണ് ഇവര്‍ക്കു താത്പര്യം.)


പലറൂട്ടുകളിലും സമ്പത്തികലാഭത്തിനു വേണ്ടി ഫാസ്റ്റ്പാസെഞ്ചര്‍ ബസ്സുകള്‍ കൂടുതലായി ഓടിക്കാറുണ്ട്‌. എന്റെ അനുഭവത്തില്‍ ദേശസാല്‍കൃത പാതയായ ആലപ്പുഴ - ചങ്ങനാശ്‌ശേരി തന്നെ ഉദാഹരണം. ഇവിടെ ‘ഫാസ്റ്റ്പസെഞ്ചറുകളെ’ പിന്തള്ളി ‘ഓര്‍ഡീനറി ലിമിറ്റഡ്‌ സ്‌റ്റോപ്പ്‌‘ബസ്സുകള്‍ കടന്നുപോവുന്ന അനുഭവം പലപ്പോഴും എനിക്കുണ്ടായിട്ടുണ്ട്‌.
ഇത്തരത്തില്‍ കേരളത്തിലെ ഏറ്റവും ദൂരിതപൂര്‍‌ണ്ണമായ യാത്ര കോട്ടയം മുതല്‍ കിളിമാനൂര്‍ വരെ എം സി റോഡ്‌ വഴിയുള്ളതാണെന്നു ഞാന്‍ കരുതുന്നു.

ഇതു പോലുള്ള ദേശസാത്കൃത റൂട്ടുകളില്‍ ഉള്ളവരാണ് കെ എസ്സ് ആര്‍ ടി സി യുടെ ദുരന്തം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത്‌. ഞാന്‍ സ്ഥിരമായി യാത്രചെയ്തിരുന്ന ആലുവ - പറവൂര്‍ ‌ ഇത്തരം ദുരിതയാത്രക്കു ഉദാഹരണമാണ്. രാവിലെ പറവൂരില്‍‌നിന്നും സര്‍വീസ്‌ ആരംഭിക്കുന്ന ബസ്സുകള്‍ പറവൂര്‍‌ടൌണ്‍ വിടുന്നതിനുമുന്‍‌പേ നിറയും. പിന്നെ അങ്ങോട്ടുള്ള പത്തൊന്‍പതുകിലോമീറ്റര്‍ ദൂരത്തു കാത്തുനില്‍ക്കുന്നവര്‍ക്കു വല്ലബസ്സും നിറുത്തിക്കിട്ടിയാല്‍‌ ഭാഗ്യം. രാവിലെ പതിനഞ്ചു മിനിറ്റ് വ്യത്യാസത്തില്‍ പറവൂരില്‍നിന്നും ആലുവായ്ക്കു ടൌണ്‍‌ലിമിറ്റഡ് ബസ്സുകള്‍ ഉണ്ട്. പറവൂര്‍ വിട്ടാല്‍ പിന്നെ പതിനാറുകിലോമീറ്റര്‍ കഴിഞ്ഞു ദേശീയപാത നാല്‍‌പത്തിയേഴില്‍ പറവൂര്‍ക്കവലയിലെ ഇവയ്ക്കു സ്‌റ്റോപ്പുള്ളു. ഈ ബസ്സുകള്‍ പോലും രാവിലെ 7:30 നും 10:30 നും ഇടക്കു പറവൂര്‍‌ടൌണ്‍ വിടുന്നതുതന്നെ മിക്കാവാറും അറുപതില്‍ കുറയാത്ത യാത്രക്കാരുമായാണ്. മറ്റു സമയങ്ങളില്‍ 50% യാത്രക്കര്‍ ഉറപ്പായും ഉണ്ടാവുകയും ചെയ്യും. എന്നാലും ഈ റൂട്ടില്‍ ബസ്സുകളുടെ എണ്ണം കൂട്ടണം എന്ന ആവശ്യം ഇപ്പോഴും പരിഗണിക്കപ്പെടതെ കിടക്കുന്നു. ഇതിനു കാരണമായി പറയുന്നതു ആവശ്യത്തിനു ബസ്സുകള്‍ ഇല്ല എന്നതാണ്. എന്നാല്‍ ഗോശ്രീപാലം വഴി പുതുതായി 18 ബസ്സുകള്‍ ഇപ്പോള്‍ സര്‍വീസ്‌ നടത്തുന്നുണ്ട്. നൂറ്റി‌ഇരുപതോളം സ്വകാര്യബസ്സുകള്‍ ഉള്ളപ്പോഴാണ് ഇവിടെ 18 കെ എസ്സ് ആര്‍ ടി സി ബസ്സുകള്‍ പുതുതായി ആരംഭിച്ചതെന്നോര്‍ക്കണം. നിലവില്‍ ഉള്ള റൂട്ടുകളിലെ സര്‍വീസ് കാര്യക്ഷമമാക്കാതെ കൂടുതല്‍ പുതിയ റൂട്ടുകളില്‍ സര്‍വീസ് ആരംഭിക്കുന്നതും, കൂടുതല്‍ റൂട്ടുകള്‍ ദേശസാത്കരിക്കുന്നതും പൊതുജനങ്ങളോടു ചെയ്യുന്ന കടുത്ത അനീതി തന്ന്നെയാണ്.


സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ചര്‍ജിന്‌ അനുസരിച്ചാണ് സ്വകാര്യ ബസ്സുകളും സര്‍വീസ്‌ നടത്തുന്നത്‌. എന്നാല്‍ കെ എസ്സ് ആര്‍ ടി സി ക്കു ഈ നിരക്കുകള്‍ക്കു പുറമെ ഇരുപത്റ്റിഅഞ്ചു രൂപക്കു മുകളിലുള്ള ഓരോ ടിക്കറ്റിലും ഒരു രൂപ ഇന്‍ഷുറന്‍സ് സെസ്സ് ആയി പിരിക്കാന്‍ അവകാശം ഉണ്ട്. ഇങ്ങനെ എല്ലാം ചെയ്താലും വൃത്തിഹീനവും, ചോര്‍ന്നൊലിക്കുന്നതും ആയ ബസ്സുകളാണ് മിക്കപ്പോഴും കാണന്‍‌ സാധിക്കുന്നത്‌. എറണാകുളത്തുനിന്നും പലപ്പോഴും ഔദ്യോഗീകാവശ്യങ്ങള്‍ക്കായി കണ്ണൂരിലോ കാസര്‍‌ഗോടിനോ പോകേണ്ടിവരുമ്പോള്‍ പലപ്പോഴും ഞാന്‍ ആശ്രയിക്കുന്നത്‌ കലൂരില്‍ നിന്നും പുറപ്പെടുന്ന ഹൈറേഞ്ച് - മലബാര്‍ബസ്സുകളെത്തന്നെയാണ്. ഓര്‍‌ഡിനറി ബസ്സിന്റെ ചാര്‍ജില്‍‌ സെമിസ്ലീപ്പര്‍ യാത്ര സൌകര്യം ഉള്ളവയാണ് അവയില്‍ പലതും. അമിതമായി യാത്രക്കാരും ഉണ്ടാവാറില്ല. ഈ സമയത്തുള്ള കെ എസ്സ് ആര്‍ ടി സി ബസ്സുകളാവട്ടെ തീരെ സൌകര്യപ്രദമല്ലാത സീറ്റുകളും, തിങ്ങിനിറഞ്ഞ യാത്രക്കാരുമായി പോകുന്നവയാണ്. അതിനെല്ലാം പുറമെയാണ് ഈടാക്കുന്ന അമിത ചാര്‍ജ്ജ്. ദൌര്‍‌ഭഗ്യവശാല്‍ തിരുവനന്തപുരത്തിനോ കൊല്ലത്തിനോ പോകേണ്ടിവരുമ്പോള്‍ കെ എസ്സ് ആര്‍ ടി സി യെത്തന്നെ ആശ്രയിക്കേണ്ടിവരുന്നു.

കെ എസ്സ് ആര്‍ ടി സി യാത്രയില്‍ പിന്നെ ഏറ്റവും അരോചകമായി തൊന്നുന്നതു നിറുത്താതെയുള്ള എയര്‍‌ഹോണ്‍‌ പ്രയോഗം ആണ്. നിയമം മൂലം എയര്‍‌ഹോണിന്റെ ഉപയോഗം നിരോധിച്ചിട്ടുണ്ടെങ്കിലും മിക്കവാറും കെ എസ്സ് ആര്‍ ടി സി ബസ്സുകളിലും, സ്വകാര്യബസ്സുകളിലും ഇതിന്റെ ഉപയോഗം നിര്‍ബാധം തുടരുന്നു. വ്യത്യാസം സ്വകാര്യബസ്സുകളിലെ എയര്‍‌ഹോണ്‍ പോലീസ്‌ പിടിച്ചിടുക്കാറുണ്ടെന്നതുമാത്രം. ഇടുങ്ങിയ വഴിയില്‍ പോലും നിറുത്താതെ എയര്‍ ഹോണ്‍ അടിക്കുന്ന സ്വഭാവം പല ഡ്രൈവര്‍മാരിലും കാണാം. സത്യത്തില്‍ ആ എയര്‍ ഹോണ്‍ ഒന്നിന്റെ ബലത്തില്‍ മാത്രമണ് പല കെ എസ്സ് ആര്‍ ടി സി ബസ്സുകളും ഓടുന്നതുതന്നെ.


രസകരമായി തോന്നിയ മറ്റൊരുകാര്യം ഏതെങ്കിലും ബസ്സു ഒരു ഡിപ്പോയില്‍നിന്നും പുറ്പ്പെടുന്ന സമയം ചോദിച്ചാല്‍ ലഭിക്കുന്ന മറുപടിയാണ്. മിക്കവാറും കിട്ടുക ‘ഉടനെ‘ എന്ന മറുപടിയാണ്. അതുകേട്ടു കയറിയിരുന്നാല്‍ ചിലപ്പോള്‍ ഒരു പതിനഞ്ചുമിനുറ്റെങ്കിലും കഴിഞ്ഞെ ആ വണ്ടി പുറപ്പെടൂ. ഇനി അബദ്ധത്തില്‍ ഒരു കൃത്യസമയം പറഞ്ഞാലോ അതിനും വളരെ മുന്‍പേ വണ്ടി പോയിരിക്കും. അത്തരം ഒരനുഭവമാണ് ഇന്നു (16/06/2008) രാവിലെ ഉണ്ടായത്‌. പത്തനം‌തിട്ടക്കുള്ള ഒരു ഫാസ്റ്റ്പാസെഞ്ചര്‍‌ പുറപ്പെടുന്നസമയം ചോദിച്ച എനിക്കു കിട്ടിയ മറുപടി 9:15 എന്നാണ്. അപ്പോള്‍ എന്റെ വാച്ചിലെ സമയം 8:55. സ്‌റ്റേഷനിലെ ക്ലോക്കില്‍ 9:00. പതിനഞ്ചു മിനിറ്റുണ്ടല്ലൊ എന്നുകരുതി ചായകുടിക്കാന്‍‌ ഞാന്‍ സ്റ്റാളിനടുത്തേക്കു നടന്നു. സ്റ്റാളില്‍ ഞാന്‍ എത്തുമ്പോഴേക്കും ബസ്സ്‌ നീങ്ങിത്തുടങ്ങിയിരുന്നു. എന്നോടു പറഞ്ഞതിലും 10 മിനിറ്റ് നേരത്തെ.

കെ ബി ഗണേശ്‌കുമാര്‍ ഗതാഗത മന്ത്രിയായിരുന്നപ്പോള്‍ ഇറക്കിയ ‘ഹൈട്ടെക്’ ഡിസൈനില്‍ ഉള്ള ബസ്സുകളിലെ യാത്ര ഇപ്പോഴും നടുവൊടിക്കുന്നതുതന്നെ. ‘ഹൈടെക്’ എന്നതു ഡിസൈനിന്റെ പ്രത്യേകത അല്ലെന്നും അതു നിര്‍മ്മിച്ച സ്ഥാപനത്തിന്റെ (ഹൈടെക്‌ ഇന്‍ഡസ്‌ട്രീസ്‌) പേരാണെന്നതും ഞാന്‍ മനസ്സിലാക്കിയതു വൈകിയാണ്. എന്നാല്‍ പിന്നീട് അങ്ങോട്ട് ആ ഡിസൈന്‍ ഉപേക്ഷിച്ചു എന്നതു ആശ്വാസകരമായി തോന്നുന്നു. അതുപോലെ ‘വേണാട്’ ‘അനന്തപുരിഫാസ്റ്റ്’ എന്നീ മോഡലുകളും ഇപ്പോള്‍ പുതുതായി വന്നിരിക്കുന്ന മോഡലുകളും സൌകര്യപ്രദമായ സീറ്റുകള്‍ ഉള്ളവയാണ്.

പല ബഡ്ജറ്റുകളിലും കെ എസ്സ് ആര്‍ ടി സിക്കുവേണ്ടി സര്‍ക്കാര്‍ ധാരാളം പണം നീക്കിവെക്കുന്നുണ്ട്‌. ഇത്തവണത്തെ ബഡ്ജറ്റ് അതില്‍ സര്‍വ്വകാല റെക്കോര്‍‌ഡിട്ടു എന്നു വേണമെങ്കില്‍ പറയാം. എന്നിട്ടും കഴിഞ്ഞമാസം ജീവനക്കാരുടേ പെന്‍‌ഷനും മറ്റാനുകൂല്യങ്ങളും നല്‍‌കുന്നതിനു ഡീസല്‍ വാങ്ങിയ വകയില്‍ നല്‍‌കാന്‍ വെച്ച പണം വകമാറ്റിയതു പല ട്രിപ്പുകളും റദ്ദാക്കുന്നതിലാണ് അവസാനിച്ചത്‌. ഇതു മൂലം കഷ്ടപ്പെട്ടാതാവട്ടെ സാധരണ ജനവും. കെ എസ്സ് ആ‍ര്‍ റ്റി ബസ്സിന്റെ ശരാശരി ഒരു കിലോമീറ്ററില്‍ നിന്നുള്ള വരുമാനം 12 രൂപക്കു മുകളില്‍ ആണെന്നാണ്‌ പറയുന്നതു. സ്വകാര്യബസ്സുകളില്‍ പലതും ഇതിലും താ‍ഴ്ന്ന വരുമാനത്തിലാണ് ഓറടുന്നത്‌. എന്നിട്ടും അവ റോഡ് നികുതിയും, തൊഴിലാളീ ക്ഷേമനിധി വിഹിതവും, അറ്റകുറ്റപ്പണികളും, പിന്നെ ഉള്ളതിനും ഇല്ലാത്തതിനും അടക്കേണ്ട പിഴയും കഴിച്ചിട്ടും ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നു. അതുകൊണ്ടാണല്ലൊ കൂടുതല്‍ ആളുകള്‍ ഈ രംഗത്തേക്കു നിക്ഷേപിക്കാന്‍ വരുന്നതും, ഉള്ളവര്‍ കൂടുതല്‍ റൂട്ടുകളില്‍ പുതിയ ബസ്സുകള്‍ ഇറക്കാന്‍ സന്നദ്ധരാവുന്നതും. എന്നാലും സര്‍ക്കാര്‍ സ്ഥാപനം എന്നും നഷ്ടത്തില്‍ തുടരുന്നു.

മുഴുവന്‍ സ്വകാര്യ ബസ്സുകളും നിയമാനുസൃതം ഓടുന്നവയാണെന്നു ഞാന്‍ അവകാശപ്പെടുന്നില്ല. അവയിലും ധാരാളം കള്ളനാണയങ്ങള്‍ ഉണ്ട്‌. എന്നാല്‍ പൊതുഗതാഗതരംഗത്തിനു മാതൃകയാവേണ്ട കെ എസ്സ് ആര്‍ ടി സി യുടെ പ്രവര്‍ത്തനം ഒട്ടും ആശാവഹം അല്ല അന്നതാണ് എന്റെ അഭിപ്രായം.