29 October 2008

വിവരാവകാശ നിയമം - എന്റെ അനുഭവം.

വിവരാവകാശനിയമത്തിന്റെ വ്യവസ്ഥകൾ അനുസരിച്ച് പാർലമെന്റ് നടപടിക്രമങ്ങൾ സംബന്ധിക്കുന്ന വിവരങ്ങൾ നൽകുന്നതിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ശുപാർശചെയ്യുന്ന വി കിഷോർ എസ് ദേവ് കമ്മറ്റിയുടെ റിപ്പോർട്ടിൽ ഉത്കണ്ഠരേഖപ്പെടുത്തി വികടശിരോമണി എഴുതിയ വിവരാവകാശനിയമത്തെ ദുർബലമാക്കണോ? എന്ന പോസ്റ്റിൽ ഞാൻ എഴുതിയ അഭിപ്രായം ഇവിടെ ചേർക്കുന്നു. വിവരാവകാശനിയമത്തിന്റെ അടിസ്ഥാനത്തിൽ അപേക്ഷനൽകാൻ ചെന്ന എനിക്കുണ്ടായ രണ്ടു അനുഭവങ്ങൾ ആണ് ഇതിലെ പ്രതിപാദ്യം.

വിവരാവകാശ നിയമത്തെ സംബന്ധിച്ച് എനിക്കുള്ള രണ്ടു അനുഭവങ്ങൾ ഞാൻ പറയാം. ഓന്നമത്തേതു ബി എസ് എൻ എല്ലു മായി ബന്ധപ്പെട്ടതാണ്. ഒരു ബ്രോഡ്‌ബാന്റ് ഇന്റെർനെറ്റ് കണക്ഷനു അപേക്ഷനൽകി എട്ടുമാസത്തോളം കാത്തിരുന്നു. പലതവണ ബന്ധപ്പെട്ട അധികാരികളെക്കണ്ട് ഇതിന്റെ വിവരങ്ങൾ അന്വേഷിച്ചു. എന്നാൽ ഒരിക്കലും വ്യക്തമായ ഒരു മറുപടി ലഭിച്ചില്ല. ഒടുവിൽ വിവരാവകാശനിയമം അനുസരിച്ചു അപേക്ഷിക്കാം എന്നു കരുതി ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ആരാണെന്നറിയാൻ ബി എസ് എൻ എലിന്റെ സൈറ്റിൽ നോക്കി ആഫീസ് വിലാസവും കണ്ടുപിടിച്ചു എറണാകുളം കളത്തിപറൻപിൽ റോഡിലുള്ള ബി എസ് എൻ എൽ ഭവനിൽ എത്തി. അപ്പോൾ അറിയാൻ കഴിഞ്ഞത് സൈറ്റിൽ പേരുനൽകിയിരിക്കുന്ന ഉദ്യോഗസ്ഥൻ വിരമിച്ചിട്ടു മസങ്ങൾ ആയെന്നും പുതിയ ആൾ സ്ഥലത്തില്ലെന്നും ആണ് (വിവരാവകാശ നിയമം അദ്ധ്യായം 2 4ബി (2) പ്രകാരം ഈ വിവരങ്ങൾ കൃത്യമായി പ്രസിദ്ധീകരിക്കേണ്ട ചുമതല ബന്ധപ്പെട്ട വകുപ്പിനുണ്ട്) പിന്നീട് വരുവാൻ ആണ് എനിക്കുകിട്ടിയ മറുപടി. പിന്നീട് ആ വഴി പോയില്ല മൂന്നു മസത്തിനുള്ളിൽ നെറ്റ് കണക്ഷൻ കിട്ടി.

രണ്ടാമത്തേത് രാത്രികാലങ്ങളിൽ ഞങ്ങളുടെ റൂട്ടിൽ സ്വകാര്യ ബസ്സുകൾ ട്രിപ്പ് കാൻസൽ ചെയ്യുന്നതു പതിവാണ്. അങ്ങനെ പെരുവഴിയിൽ ആയ ഒരു ദിവസം ഇപ്രകാരം രാത്രി 8:30നു ശേഷം സർവ്വീസ് നടത്തേണ്ട ബസ്സുകളുടെ ചില വിവരങ്ങൾ നൽകാൻ ആവശ്യപ്പെടുന്ന ഒരു അപേക്ഷ പറവൂർ ജോയിന്റ് ആർ ടി ഓഫീസിൽ നൽകാൻ തീരുമാനിച്ചു. ആവശ്യപ്പെട്ട വിവരങ്ങൾ
1. എറണാകുളത്ത് ഹൈക്കോടതി ജംങ്‌ഷനിൽ നിന്നും വൈപ്പിൻ - പള്ളിപ്പുറം റൂട്ടിൽ രാത്രി 8:30നു ശേഷം സർവ്വീസ് നടത്തേണ്ട ബസ്സുകളുടെ പേര്, രജിസ്‌ട്രേഷൻ നമ്പർ, ഉടമസ്ഥന്റെ പേര്, സർവീസ് അവസാനിപ്പിക്കേണ്ട സ്ഥലം.
2. ബസ്സുകൾ മുടങ്ങാതെ സർവ്വീസ് നടത്തുന്നു എന്നുറപ്പിക്കാൻ ആർ ടി എ, പോലീസ് എന്നിവർ സ്വീകരിച്ചിട്ടുള്ള നടപടികൾ.
3. സർവ്വീസ് മുടക്കുന്ന ബസ്സുടമകൾക്കെതിരേ പരാതിപ്പെടുന്നതിനുള്ള നടപടികൾ.
4. ഇത്തരം പരാതികൾ പ്രകാരം ഉടമക്കു ലഭിക്കാവുന്ന ശിക്ഷയുടെ വിശദാംശങ്ങൾ.

എന്നാൽ ഈ അപേക്ഷ സ്വീകരിക്കാൻ കഴിയില്ല എന്നും ഈ കാര്യങ്ങൾ തീരുമാനിക്കുന്നത് അർ ടി ഒ ആണെന്നും അദ്ദേഹത്തെ സമീപിക്കാനും ആണ് പറവൂർ ജോയിന്റ് ആർ ടി ഓഫീസിൽ നിന്നും എനിക്കു കിട്ടിയ മറുപടി. (വിവരാവകാശനിയമം അനുസരിച്ച് (II 6(3)) “ഒരു വിവരത്തിനു വേണ്ടി പബ്ലിക് അഥോറിറ്റിയോടു അപേക്ഷനൽകുമ്പോൾ; മറ്റൊരു പബ്ലിക് അഥോറിറ്റി കൈവശം വെച്ചിട്ടുള്ള വിവരമോ അല്ലെങ്കിൽ മറ്റൊരു പബ്ലിക് അഥോറിറ്റിയുമായി വളരെ അടുത്തുബന്ധപ്പെട്ടിരിക്കുന്ന വിഷയമോ ആകുമ്പോൾ അത്തരം അപേക്ഷനൽകുന്നതു ഏതു പബ്ലിക് അഥോറിറ്റിക്കാണോ ആ ഥോറിറ്റി അപേക്ഷയോ അതിന്റെ ആവശ്യമായിട്ടുള്ള ഭാഗമോ മറ്റേ പബ്ലിക് അഥോറിറ്റിക്കു കൈമറേണ്ടതും അങ്ങനെ കൈമാറിയതിനെക്കുറിച്ച് അപേക്ഷകനെ അറിയിക്കേണ്ടതും ആണ്” എന്നു വിവക്ഷിക്കുന്നു. എന്നാൽ ഇതു ഒരേ അഥോറിറ്റിയുടെ തന്നെ കീഴിലുള്ള വിവരമായിട്ടും അപേക്ഷ സ്വീകരിച്ചില്ല. കക്കാനാട്ടുള്ള ആർ ടി ഓഫീസിൽ അപേക്ഷ നൽകുന്നതിനു മുൻപ വിവരാവകാശനിയമത്തെക്കുറിച്ച് അല്പം വിവരം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് ഞാൻ.

പിന്നെ ഒരു അപേക്ഷകനു മറുപടിനൽകുന്നത് വിവരം വളരെ ബൃഹത്താനെന്ന കാരണത്താൽ നിഷേധിക്കാൻ പാടില്ല എന്നു Kananra Bank Vs Central Information Commission (2007(3) KHC 185) എന്ന കേസിന്റെ വിധിപ്രസ്താവിച്ചുകൊണ്ട് ബഹുമാനപ്പെട്ട കേരള ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.

അഭിപ്രായം അല്പം ദീർഘിച്ചതിനു വികടശിരോമണിയോടു ക്ഷമ ചോദിക്കുന്നു.

28 October 2008

തേൻ‌കുരുവി

ദാ ഈ ചിത്രം കണ്ടിട്ട് എന്തെങ്കിലും പ്രത്യേകത തോന്നുന്നുണ്ടോ? ഓ ഒരു സാധാരണ ചെത്തി അല്ലാതെ ഇതിലെന്താ ഇത്ര പ്രത്യേകത. ഇയാൾക്ക് തലക്കുവട്ടായോ? എന്തായലും അല്പം വട്ട് പണ്ടേ ഉണ്ട് ഇന്നാലും മുഴുവട്ടായി എന്നു പറയാൻ സമയം ആയില്ലെന്നു തോന്നുന്നു. അതുപോട്ടെ ആ ചിത്രത്തിലേക്കൊന്നു സൂക്ഷിച്ചു നോക്കൂ. വലതു വശത്തു ഏറ്റവും മുകളിലായിഉള്ള ചെത്തിപൂക്കുലയിൽ ഒരാൾ ഇരിക്കുന്നതു കണ്ടോ? ഇത്തരം ചേറിയ തേൻ‌കുരുവികളെ പണ്ടു വീട്ടിലും പരിസരത്തും ഇടക്കു കാണുമായിരുന്നു. ഇപ്പോൾ കുറേ വർഷങ്ങളായി ഇങ്ങനെ ഒന്നിനെകണ്ടിട്ടു. ഇപ്പോഴും കണ്ടില്ലെ എന്നാൽ അല്പം കൂടി വലുതാക്കിയ ചിത്രം ആയിക്കളയാം.
വർഷങ്ങളുക്കു ശേഷം അവിചാരിതമായി ഇന്നുവൈകീട്ടു വർക്ൿഷോപ്പിനു മുന്നിലുള്ള ചെത്തിയിൽ ഇവനെ കണ്ടപ്പോൾ എടുത്തതാണ് ഈ ചിത്രം. എന്നാൽ ഇതു ബൂലോകർക്കും കാണിച്ചു കൊടുക്കാം എന്നു കരുതി. ഈ ചങ്ങാതിയുടെ ശരിയായ പേരെന്താണാവോ? തേൻ‌കുരുവി, വാഴപ്പൂങ്കുരുവി, അങ്ങനെ പലപേരുകളും വിളിച്ചുകേൾക്കാറുണ്ട്.