Showing posts with label Election. Show all posts
Showing posts with label Election. Show all posts

12 March 2012

അനൂപ് ജേക്കബും ചട്ട ലംഘനവും.

പിറവം ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയായ അനൂപ് ജേക്കബ് തന്റെ പേരിലുള്ള ക്രിമിനൽ കേസുകൾ മനഃപൂർവ്വം സത്യവാങ്‌മൂലത്തിൽ ഉൾപ്പെടുത്താതെ ചട്ടലംഘനം നടത്തി എന്ന “ദേശാഭിമാനിയിലെ” ഈ വാർത്തയാണ് ഇങ്ങനെ ഒരു കുറിപ്പെഴുതാൻ പ്രേരിപ്പിച്ചത്. ദേശാഭിമാനി ഇങ്ങനെ പറയുന്നു “നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഡമ്മി സ്ഥാനാര്‍ഥിയായി അനൂപിന്റെ അമ്മ ആനി ജേക്കബ് (ഡെയ്സി) പൊടുന്നനെ പത്രിക സമര്‍പ്പിച്ചത് വിവാദമായിരുന്നു. ഡമ്മി സ്ഥാനാര്‍ഥിയായി പാര്‍ടി ചെയര്‍മാന്‍ ജോണി നെല്ലൂരിനെയാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. കേസിന്റെ കാര്യം ആരെങ്കിലും ഉന്നയിച്ചാല്‍ പത്രിക തള്ളാന്‍ സാധ്യതയുണ്ടെന്നത് മുന്നില്‍ക്കണ്ടാണ് ആനിയെക്കൊണ്ട് അവസാനദിവസം പത്രിക കൊടുപ്പിച്ചത്. സൂക്ഷ്മപരിശോധനവേളയില്‍ എറണാകുളത്തെ മുതിര്‍ന്ന അഭിഭാഷകന്‍ കെ രാംകുമാറിനെ കൊണ്ടുവന്നതും വെറുതെയായിരുന്നില്ല. സത്യവാങ്മൂലത്തിലെ പിഴവ് ഉയര്‍ന്നുവന്നാല്‍ ശക്തമായി വാദിക്കാനാണ് അദ്ദേഹത്തെ കൊണ്ടുവന്നത്. ഇങ്ങനെയൊരു കേസ് നിലവിലുണ്ടെന്നും അത് സത്യവാങ്മൂലത്തില്‍ പരാമര്‍ശിച്ചിട്ടില്ലെന്നും പത്രിക സമര്‍പ്പിച്ച അനൂപിനടക്കം അറിവുള്ളതാണെന്ന് ഇതില്‍നിന്ന് വ്യക്തമാണ്“ ഇത്രയും വായിച്ചപ്പോൾ നമ്മുടെ നിലവിലെ എം എൽ എ മാരുടെ ക്രിമിനൽ പശ്ചാത്തലം ഒന്ന് പരിശോധിക്കാം എന്ന് കരുതി. ഇന്ന് എല്ലാവിവരങ്ങളും ഇന്റെർനെറ്റ് വഴി വിരൽത്തുമ്പിൽ ലഭ്യമാണല്ലോ. അങ്ങനെ കിട്ടിയ ചില കാര്യങ്ങൾ ഇവിടെ കുറിക്കുന്നു.

2011-ൽ കേരള നിയമസഭയിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പിൽ ജയിച്ചവരിൽ 67 പേർക്കെതിരെ നിലവിൽ ക്രിമിനൽ കേസുകൾ ഉണ്ട്. അതിൽ 11 പേർക്കെതിരെ ഗുരുതരമായ കുറ്റങ്ങൾക്ക് (കൊലപാതകശ്രമം, കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, മോഷണം) കേസെടുത്തിട്ടുണ്ട്. ഐ പി സി 324, 308, 307, 304, 326, 325, 243, 294, 198, 383, 253 എന്നിങ്ങനെയുള്ള വകുപ്പുകൾ പ്രകാരം കേസ് ചുമത്തപ്പെട്ടിട്ടുള്ളവർ സി പി ഐ (എം), കോൺഗ്രസ്സ് എന്നീപാർട്ടികളിൽ 5 പേർ വീതം. ഇത്തരത്തിൽ ഗുരുതരമായ കുറ്റങ്ങൾ ചുമത്തപ്പെട്ടവർ സി ദിവാകരൻ (4), അൻ‌വർ സാദത്ത് (3) ബാലകൃഷ്ണൻ (3), എ പ്രദീപ് കുമാർ (3), ടി വി രജേഷ് (2), വിഷ്ണുനാഥ് (2), കെ വി വിജയദാസ് (2), ഹൈബി ഈഡൻ (1) ഷിബു ബേബി ജോൺ (1), അഡ്വ. എം എ വഹീദ് (1). രസകരമായ ഒരു കാര്യം 2006-ൽ ശ്രീ ബാബു എം പാലിശ്ശേരി കുന്ദംകുളത്തുനിന്നും മത്സരിക്കുമ്പോൾ അദ്ദേഹത്തിനെതിരെ ഐ പി സി 143, 147, 148, 283, 323, 324, 353 എന്നിങ്ങനെ പല വകുപ്പുകളിലായി തൃശ്ശൂർ സി ജെ എം കോടതിയിലും കുന്ദംകുളം എഫ് ജെ എം കോടതിയിയിലും മൂന്നു കേസുകൾ നിലവിലുണ്ടായിരുന്നു. 2011-ൽ അദ്ദേഹം സമർപ്പിച്ച സത്യവാങ്‌മൂലം അനുസരിച്ച് ഗുരുതരമായ കേസുകൾ ഒന്നും അദ്ദേഹത്തിനെതിരെ ഇല്ല. ഇത് ഒരാളുടെ മാത്രം കാര്യമല്ല. ഭരണം മാറുന്നതോടെ ഇങ്ങനെ പലതും എഴുതിത്തള്ളും. അത്രയൊക്കയേ ഈ കേസുകൾക്ക് ആയുസ്സുള്ളു. മാരകായുധം ഉപയോഗിച്ച് മുറിവേല്പിച്ച കുറ്റത്തിന് വിചാരണ നേരിടുന്ന ഒരാൾ (ഐ പി സി 324) മന്ത്രിയായും ഉണ്ട്. ഇവിടെ അനൂപ് ജേക്കബിനെതിരെയുള്ള 143, 147 149, 188 എന്നീവകുപ്പുകൾ ഗുരുതരമായ കുറ്റകൃത്യങ്ങൾ എന്ന നിലവാരത്തിൽ വരുന്നതും അല്ല.

പറഞ്ഞു വന്നത് ഇതൊക്കെ സത്യവാങ്‌മൂലത്തിൽ ചേർത്താലും അയോഗ്യത ഒന്നും ഉണ്ടാകില്ല. അതുകൊണ്ട് ഈ ആരോപിക്കപ്പെടുന്നതുപോലെ മനഃപൂർവ്വം ചേർക്കാതിരുന്നതാണെന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ല. അത്രമാത്രം.

അവലംബം:
1. http://myneta.info/
2. http://www.empoweringindia.org/new/home.aspx