3 October 2009

പ്രഹസനമാകാത്ത ഒരു അന്വേഷണം നടക്കട്ടെ

ലോകത്ത് നിത്യവും അനേകം ദുരന്തങ്ങൾ സംഭവിക്കുന്നു. പ്രകൃതി ദുരന്തങ്ങളായും മനുഷ്യന്റെ, അശ്രദ്ധകൊണ്ടും, യുദ്ധത്തിന്റെ രൂപത്തിലും എല്ലാം. ഇതിൽ പല അപകടങ്ങളും ഒഴിവാക്കാനാവുന്നതു തന്നെയാണെന്ന് ഞാൻ കരുതുന്നു. ഇന്ന് കേരളം ഞടുക്കം മാറാത്ത ഒരു ദുരന്തത്തിന്റെ ആലസ്യത്തിലാണ്. ദൈവത്തിന്റെ സ്വന്തം നാടെന്ന് നാം നൽകിയ ഖ്യാതിയ്ക്കുമേൽ ഈ ദുരന്തം കരിനിഴൽ വീഴ്ത്തിയിരിക്കുന്നു. ഇന്നലെ തേക്കടിയിലെ തടാകത്തിൽ ഉണ്ടായ ദുരന്തത്തിൽ ഇതുവരെ പൊലിഞ്ഞത് 41 ജീവനുകളാണ്. പൂജ അവധിദിനങ്ങൾ ആഘോഷിക്കാൻ എത്തിയ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളാണ് അപകടത്തിനിരയായവരിൽ ഏറെയും. കഴിഞ്ഞ മാസം ഉദ്ഘാടനം നിർവ്വഹിച്ച ജലകന്യക എന്ന നൗകയാണ് അപകടത്തില്‍പ്പെട്ടത്. ഇതുവരെ എൺപതിലധികം തവണ വിനോദസഞ്ചാരികളേയും കൊണ്ട് പെരിയാർ തടകാത്തിലൂടെ ഈ നൗക സഞ്ചരിച്ചിരിക്കുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഏജൻസി നിർമ്മിച്ച ബോട്ട്, ഏറ്റവും മികച്ച സാങ്കേതിക സ്ഥാപനം രൂപകല്പന നിർവ്വഹിച്ച ബോട്ട്, സുരക്ഷയുടെ എല്ലാ പരിശോധനയും പൂർത്തിയാക്കി എന്ന് അധികാരികൾ അവകാശപ്പെടുന്ന ബോട്ട്, അങ്ങനെ എല്ലാം കൊണ്ടും മികച്ചതത്രേ ജലകന്യക. പിന്നെ എവിടെയാണ് പിഴച്ചത്?

അതിനുള്ള മറുപടിയായി ഇന്ന് നമ്മുടെ മുൻപിലുള്ളത് മാധ്യമങ്ങളിലൂടെ പരക്കുന്ന ഊഹാപോഹങ്ങൾ മാത്രം. വന്യമൃഗങ്ങളെക്കാണാനുള്ള ആവേശത്തിൽ സഞ്ചാരികൾ എല്ലാം ബോട്ടിന്റെ ഒരു വശത്തേയ്ക്ക് പെട്ടന്ന് നീങ്ങിയതാണ് അപകടകാരണം എന്ന് ഒരു വിഭാഗം. അതല്ല ബോട്ട് യാത്രതിരിക്കുമ്പോഴെ കൂടുതൽ ഉലച്ചിൽ ഉണ്ടായിരുന്നു എന്ന് മറ്റുചിലർ. തടാകത്തിനടിയിലുള്ള മരക്കുറ്റിയിൽ ബോട്ട് ഇടിച്ചതാകാം എന്ന് ഇനിയൊരു വിഭാഗം. കാറ്റുപിടിച്ചതും, ബോട്ട് അമിതവേഗത്തിൽ ഒരു വശത്തേയ്ക്ക് തിരിച്ചതും ആണ് കാരണമെന്ന് ഇനിയൊരു വിഭാഗം അങ്ങനെ ഊഹാപോഹങ്ങളുടെ ഒരു ചിത്രം മാത്രമാണ് നമുക്ക് മുൻപിൽ ഉള്ളത്. ഇതെല്ലാം മറ്റി യഥാർഥ വസ്തുതകൾ വെളിച്ചത്തുകൊണ്ടുവരുന്ന ഒരു അന്വേഷണമാണ് നമുക്കാവശ്യം.

സംഭവത്തെക്കുറിച്ച് കഴിയുമെങ്കിൽ ഹൈക്കോടതിയിലെത്തന്നെ ഒരു സിറ്റിങ് ജഡജിയെക്കൊണ്ടു അന്വേഷിപ്പിക്കും എന്ന നമ്മുടെ മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ച് ഒരു ഡി എസ് പിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിരിക്കുന്നതായും മാധ്യമങ്ങളിൽ നിന്നും അറിയാൻ സാധിക്കുന്നു. സാധാരണ ഏതൊരു ദുരന്തത്തിലും ഉള്ള ആദ്യത്തെ പ്രഖ്യാപനമാണ് ജുഡീഷ്യൽ അന്വേഷണം. എന്താണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. ഇതുവരെ നടന്ന ജുഡീഷ്യൽ അന്വേഷണങ്ങളിൽ എത്രയെണ്ണത്തിന്റെ റിപ്പോർട്ട് വെളിച്ചം കണ്ടിട്ടുണ്ട്. ഏറ്റവും ഒടുവിൽ നടന്ന തട്ടേക്കാട് ബോട്ടപകടത്തിന്റെ അന്വേഷണ റിപ്പോർട്ട് തന്നെ ഉദാഹരണം. അതുകൊണ്ട് കേവലം പ്രഹസനമാകുന്ന ഇത്തരം അന്വേഷണങ്ങൾ വേണ്ട എന്നതാണ് എന്റെ അഭിപ്രായം. കാരണം ഇരു ജുഡീഷ്യൽ അന്വേഷണത്തിന്റെ റിപ്പോർട്ട് അംഗീകരിക്കാനും, പരസ്യപ്പെടുത്താനും ഉള്ള പൂർണ്ണ അവകാശം സർക്കാരിനാണ്. ഇത്തരം അന്വേഷണങ്ങളിൽ കുറ്റവാളികൾ എന്ന് കണ്ടെത്തുന്നവരെ ചൂണ്ടിക്കാണിക്കാൻ മാത്രമേ സധ്യമാവൂ. അത്തരം നിർദ്ദേശങ്ങൾ സ്വീകരിക്കാനും തിരസ്കരിക്കാനും സർക്കാരിന് അവകാശമുണ്ട്. സർക്കാർ സംവിധാങ്ങൾക്ക് എതിരേ റിപ്പോർട്ടിൽ വരുന്ന പരാമർശങ്ങൾ സർക്കാർ പലപ്പോഴും പുറം‌ലോകം അറിയാറുതന്നെയില്ല. എന്തുകൊണ്ട് ഈ ദുരന്തം സംഭവിച്ചു എന്നറിയാനുള്ള അവകാശം ഓരോ ഇന്ത്യൻ പൗരനുമുണ്ട്. ഇതിനുത്തരവാദികൾ ആരായാലും അവർ മാതൃകാപരമായിത്തന്നെ ശിക്ഷിക്കപ്പെടുകയും വേണം. അതിനു കൂടുതൽ ഫലവത്തായ ഒരു അന്വേഷണം നടക്കണം.

അപകടങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങളിൽ ഏറ്റവും അപഹാസ്യമായത് 1988 ജൂലയ് 8നു ഐലന്റ് എക്സ്‌പ്രസ്സ് അഷ്ടമുടിക്കായലിലേക്ക് മറിഞ്ഞ് 105 പേരുടെ മരണത്തിനിടയാക്കിയ പെരുമൺ ദുരന്തമാത്തെക്കുറിച്ചുള്ള അന്വേഷണമാണ്. ദുരന്തിന്റെ ആഘാതത്തേക്കാൾ കേരള മനഃസാക്ഷിയെ ഞെട്ടിച്ചത് അതിന്റെ അന്തിമറിപ്പോർട്ടാണ്. ദുരന്തകാരണം ടോർണാഡോ എന്ന ശക്തിയായ ചുഴലിക്കാറ്റാണത്രെ. അത്തരം വിഢിത്തങ്ങൾ ഇനിയും ആവർത്തിക്കപ്പെടുകയില്ലെന്ന് നമുക്ക് പ്രത്യാശിക്കാം. നിലവിലുള്ള സുരക്ഷാചട്ടങ്ങൾ അനുസരിച്ചാണോ ഈ ബോട്ട് നിർമ്മിച്ചിരിക്കുന്നതെന്ന് അന്വേഷിക്കണം. അല്ലെങ്കിൽ അത്തരത്തിലുള്ള ഒരു ബോട്ട് പൊതു ഉപയോഗത്തിന് അനുവദിച്ചവർക്കെതിരെ നരഹത്യക്ക് തന്നെ കേസെടുക്കണം. ഒപ്പം തന്നെ അനുവദനീയമായതിൽ കൂ‍ടുതൽ ആളുകൾ കയറിയിട്ടുണ്ടോ എന്നും അന്വേഷിക്കണം. അങ്ങനെയെങ്കിൽ അതിനുത്തരവാദികളായവർക്കെതിരെ നടപടിവേണം. വിനോദസഞ്ചാര രംഗത്തെ നമ്മുടെ യശസ്സിനേറ്റ ഒരു വലിയ ആഘാതം തന്നെയാണ് തേക്കടിയിലെ ദുരന്തം. ഇവിടെ സംഭവിച്ച തെറ്റുകൾ തിരുത്തിയും കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിച്ചും മാത്രമേ നഷ്ടപ്പെട്ട സല്‌പേരു വീണ്ടെടുക്കാൻ സാധിക്കൂ.

(ജലകന്യകയുടെ ചിത്രത്തിനു കടപ്പട് ഹരീഷേട്ടന്റെ കണ്ണീർതടാകം എന്ന ബ്ലോഗിന്)