23 July 2008

ലജ്ജിക്കാം നമുക്ക് ഈ സാമാജികരെ ഓര്‍‌ത്ത്.

ഇന്നു ഒരു നാടകത്തിനു കൂടി അന്ത്യം ആയിരിക്കുന്നു. മന്‍‌മോഹന്‍ സിങ് നേതൃത്വം നല്‍‌കുന്ന മന്ത്രിസഭ ലോക്‍സഭയുടെ വിശ്വാസം നേടുന്നതില്‍ വിജയിച്ചിരിക്കുന്നു. ജനാധിപത്യത്തിന്റെ ആ പരമോന്നത വേദിയില്‍ എന്തെല്ലാം ദൌര്‍‌ഭാഗ്യകരങ്ങളായ സംഭവങ്ങളാണ് നടന്നത് എന്നതിനെ സംബന്ധിക്കുന്ന ചില റിപ്പോര്‍‌ട്ടുകള്‍ വ്യത്യസ്ത വാര്‍ത്താമാധ്യമങ്ങളില്‍ വന്നത് കാണുകയായിരുന്നു ഞാന്‍ ഇതു വരെ. നമ്മുടെ ജനാധിപത്യസംവിധാനത്തിന്റെ മൂല്ല്ല്യം എത്രമാത്രം അധഃപതിച്ചു എന്നതിനുള്ള ഏറ്റവും വലിയ ദൃഷ്‌ടാന്തങ്ങളാണ് കഴിഞ്ഞ രണ്ടു ദിവസമായി സഭയില്‍ നടന്നത്‌.

പല മാധ്യമങ്ങളും എറ്റവും ഖേദകരമായി വിവരിക്കുന്നത് പാര്‍ലമെന്റ് മന്ദിരത്തിന് അകത്തു അംഗങ്ങള്‍ നോട്ടുകെട്ടുകള്‍ കൊണ്ടുവന്ന നടപടിയാണ്. സാധാരണ കുതിരിക്കച്ചവടം കഴുതക്കച്ചവടം എന്നെല്ലാം കേട്ടു മാത്രം ശീലിച്ചവരാണ് നമ്മള്‍. എന്നാല്‍ ഇന്നു അതിനു തെളിവു സഹിതം അംഗങ്ങള്‍ നമ്മളെ കാണിച്ചുതന്നിരിക്കുന്നു. ഇതും ഇവിടെ നടക്കുമെന്ന്. അതില്‍ വലിയ അത്ഭുതം ഒന്നും ഇല്ലെന്നണ് ഞാന്‍ കരുതുന്നത്‌. പാര്‍‌ലമെന്റില്‍ ചോദ്യം ചോദിക്കുന്നതിനു പോലും കൈക്കൂലിവാങ്ങിച്ച മഹാന്‍‌മാര്‍ നമുക്കുണ്ടെന്ന സത്യം നാം മറക്കരുത്. നമ്മുടെ പ്രതിനിധികളാണ് പാര്‍ലമെന്റില്‍ ഉള്ളത്. അപ്പോള്‍ തീര്‍ച്ചയായും കള്ളന്മാരുടേയും, കൊലപാതകികളുടെയും പ്രതിനിധികളും അവിടെക്കാണും. അത്തരക്കാര്‍ എവിടെയിരുന്നാലും ആ സ്വഭാവം കാണിക്കുകതന്നെ ചെയ്യും. ഇവിടെ മൂന്നു അംഗങ്ങള്‍ തങ്ങള്‍ക്കു വാഗ്ദാനം ചെയ്തു എന്ന അവകാശത്തോടെ ഇത്രയും പണം പാര്‍ലമെന്റില്‍ എത്തിച്ചു എങ്കില്‍ ഇതില്‍ കൂടുതല്‍ എത്രപേര്‍ വാങ്ങി പോക്കറ്റില്‍ ഇട്ടിരിക്കും. നമ്മുടെ സാമാന്യസമൂഹത്തെ ബാധിച്ചിരിക്കുന്ന അഴിമതിയില്‍ നിന്നും ജനപ്രതിനിധികള്‍ മുക്തരാണെന്നു വിശ്വസിക്കുന്നത് ശുദ്ധ മണ്ടത്തരം ആണെന്നേ ഞാന്‍ പറയൂ. തിഹാര്‍ ജയിലില്‍ അടക്കപ്പെടുന്നതിനു മുന്‍പേ ഒരു മുന്‍ പ്രധാനമന്ത്രി മരിച്ചു എന്നതാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഭാഗ്യം എന്നു വിശ്വസിക്കുന്ന ആളാണ് ഞാന്‍.

സങ്കടകരമായി തോന്നിയതു ചന്തകളെപ്പോലും നാണിപ്പിക്കുന്ന തരത്തിലാണ് ഭൂരിഭാഗം അംഗങ്ങളും സഭയില്‍ പേരുമാറിയത് എന്നതാണ്. സഭക്കു അതിന്റെ നടപടികളുമായി മുന്നോട്ടു പോവുന്നതിനു വ്യക്തമായ ചട്ടങ്ങള്‍ ഉണ്ട് നടപടിക്രമങ്ങള്‍ ഉണ്ട്. ഇതെല്ലാം ഇത്തവണ ലംഘിക്കപ്പെട്ടു. ഒരംഗത്തേയും വ്യക്തമായി പ്രസംഗിക്കാന്‍ മറുഭാഗത്തുള്ളവര്‍ സമ്മതിച്ചില്ല എന്നതു എറ്റവും നാണിപ്പിക്കുന്ന ഒന്നാണ്. സാധാരണയായി ഒരംഗം പ്രസംഗിക്കുമ്പോല്‍ അതിനെ എതിര്‍‌ക്കുന്നവര്‍ എന്തെങ്കിലും ക്രമപ്രശ്നം (point of order) ഉന്നയിക്കുനയാണ് പതിവ്‌. എന്നാല്‍ ഇത്തവണ കണ്ടത്‌ സംഘം ചേര്‍ന്നു ഒച്ചവെച്ച് പ്രസംഗം തടസ്സപ്പെടുത്തുന്ന രീതിയാണ്. സ്‌പീക്കറുടെ ആവര്‍‌ത്തിച്ചുള്ള പല അഭ്യര്‍ത്ഥ്നകളും ബധിരകര്‍‌ണ്ണങ്ങളിലാണ് പതിച്ചത്. ഇത്തരം പ്രവൃത്തികളില്‍ നിന്നും അംഗങ്ങളെ പിന്തിരിപ്പിക്കുവാന്‍ പാര്‍‌ട്ടിനേതാക്കള്‍ ശ്രമിച്ചില്ല എന്നതാണ് സത്യം. ഇതൊരിക്കലും ഒരു ജനാധിപത്യ സംവിധാനത്തിനോ, പാര്‍ലമെന്റിനോ ഭൂഷണം അല്ല.

അതിലും അപമാനകരം താന്‍ മുന്നോട്ടുവച്ച വിശ്വാസപ്രമേയത്തില്‍ നടത്തിയ ചര്‍ച്ചകള്‍ക്കും, വാദമുഖങ്ങള്‍ക്കും ഉത്തരം നല്‍കുന്നതിനുള്ള പ്രധാനമന്ത്രിയുടെ അവകാശവും ലംഘിക്കപ്പെട്ടു എന്നതാണ്. പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ അപൂര്‍വ്വമായ ഒരു സംഭവം ആവും ഇതു. പ്രധാനമന്ത്രിക്കു തന്റെ മറുപടിപ്രസംഗം ഒരു വരിപോലും പൂര്‍ത്തിയാക്കാനാ‍കാതെ സഭയുടെ മേശപ്പുറത്തു വെച്ചു പിന്‍‌മാറേണ്ടി വരുക. സഭാനേതാവുകൂടിയാണ് പ്രധാനമന്ത്രി എന്നതു വിസ്മരിക്കരുത്. അംഗങ്ങള്‍ക്കുള്ള ഇത്തരം അവകാശങ്ങള്‍ സംരക്ഷിക്കേണ്ട ചുമതല സ്‌പീക്കറുടേതാണ്. ഇവിടെ എത്രയും പെട്ടന്ന് ഇതെല്ലാം അവസാനിപ്പിച്ച “ഊണും കഴിച്ച് ഉറങ്ങാനുള്ള” ധൃതിയിലായുരുന്നു സ്‌പീക്കര്‍ എന്നു തോന്നുന്നു. പ്രക്ഷുബ്‌ധമായ രംഗങ്ങള്‍ മുറുപടിപ്രസംഗത്തിനിടെ ഇതിനു മുന്‍‌പും ഉണ്ടായിട്ടുണ്ട്. അന്നെല്ലാം ശ്രീ സോമനാഥ്‌ ചാറ്റര്‍‌ജിയെക്കാളും പ്രാഗത്ഭ്യം കുറഞ്ഞ സ്‌പീക്കര്‍മാര്‍ ഇതിലും ഭംഗിയായി അതു കൈകാര്യം ചെയ്യുകയും പ്രധാനമന്ത്രിയെ തന്റെ മറുപടി പൂര്‍‌ണ്ണമായും പറയാന്‍ സഹായിക്കുകയും ചെയ്തിട്ടുണ്ട്. അതു അദ്ദേഹത്തിന്റെ അവകാശം ആണ്. അതുപോലും ഇന്നു ലംഘിക്കപ്പെട്ടു, തീരെ സഹിഷ്‌ണുത ഇല്ലാത്തവരായിരിക്കുന്നു നമ്മുടെ സാമാജികര്‍.

ഇന്നു സഭയില്‍ നടന്ന ഈ സംഭവങ്ങളെല്ലാം നമ്മുടെ ജനാധിപത്യത്തിനും, ഉന്നതമായ സംസ്കാരികതക്കും അപമാനകരമാണ്. നമുക്കു ലജ്ജിക്കാം ഇത്തരം അധനന്മാരെ ഓര്‍‌ത്ത്.

20 July 2008

ചെത്തിയും ചെമ്പരത്തിയും പിന്നെ....

വീട്ടുമുറ്റത്തെ ചെത്തിയും ചെമ്പരത്തിയും ഒക്കെ ഇവിടെയും ഒന്നു പ്രദര്‍ശിപ്പിക്കാം എന്നു കരുതുന്നു. ഗാര്‍‌ഡനിങ് എന്നതു എന്റെ അമ്മക്കു ഏറ്റവും ഇഷ്‌ടമുള്ള ഒരു കാര്യം ആണ്. എന്നാലും അത്ര വലിയ പൂന്തോട്ടം ഒന്നും ഇല്ല. ചില ഇലച്ചെടികളും, ചെത്തിയും, ചെമ്പരത്തിയും മാത്രം. ഇതാ അതെല്ലാം ഒന്നു നോക്കാം.
ഇതാണ് ആകെയുള്ള ഒരു ചെത്തി
ഈ ചെമ്പരത്തിയുടെ പ്രത്യേക കണ്ടോ. ഇതു രണ്ടു നിലയാണ്. താഴെ അഞ്ചിതളുള്ള ഒന്നും മുകളില്‍ അല്പം അടുത്ത് ഇതളുകള്‍ ഉള്ള മറ്റൊന്നും. രണ്ടു പൂവുകള്‍ വച്ചതു പോലെ ഇല്ലെ.
ഇതു നേരത്തെകണ്ട ചെമ്പരത്തിയുടെ ഒരു “ക്ലോസ്‌അപ്”
ഇതു കടുംചുവപ്പു നിറമുള്ള മറ്റൊന്നു.
ഇങ്ങനെ ആകെ എത്ര തരം ചെമ്പരത്തിപ്പൂക്കള്‍ ഉണ്ടാവോ?
ഇവന്‍ തനി നാടന്‍. സാധാരണ ഏറ്റവും കൂടുതല്‍ കാണുന്നത്‌ ഇതാണെന്നു തോന്നുന്നു.
ഒരേചെമ്പരത്തിയിലെ രണ്ടുപൂവുകള്‍ കണ്ടോ? എന്താണു വ്യത്യാസം എന്നാണോ? പറയാം താഴെ നോക്കൂ.
ഒന്നു നമ്മള്‍ നേരത്തെ കണ്ട “ഡബ്ബിള്‍ ഡെക്കര്‍”
പിന്നത്തേതു ‘സിംങ്കിളും” ഈചെടിയില്‍ മാത്രമാണ് ഇങ്ങനെ മൂന്നുതരം പൂവുകള്‍ ഉണ്ടാവുന്നതു ഞാന്‍ കണ്ടിട്ടുള്ളത്. അടുത്ത ഇനം സാധാരണകാണുന്ന ചുവന്ന ചെമ്പരത്തിപൂവാണ്.
“ഡബ്ബിള്‍ ഡെക്കറിന്റെ” മറ്റൊരു ചിത്രം കൂടി.
ഇതെന്താ നാലുമണിപ്പൂവോ? എനിക്കറിയില്ല. നിങ്ങള്‍ക്കു മനസ്സിലായോ? അല്പം‌കൂടി വ്യക്തമായ ചിത്രം വേണൊ? ദാ തഴെ ഉണ്ട്.
ഇപ്പൊ മനസ്സിലായോ എന്താണെന്നു? എങ്കില്‍ പറഞ്ഞോളു.
കുറച്ചു ഇലച്ചെടികളും കാണാം അല്ലെ? ഒന്നിന്റേയും പേരു ചോദിക്കരുത്‌. പ്ലീസ്.
ഇത ഒന്നു കൂടെ.
അങ്ങനെ ഉദ്യാനചിത്രങ്ങള്‍ തത്ക്കലം ഇത്ര മാത്രം.


18 July 2008

സോമനാഥ് ചാ‍റ്റര്‍‌‌ജിയും സ്പീക്കര്‍‌ പദവിയും

സോമനാഥ് ചാറ്റര്‍‌ജി ഇപ്പോള്‍ എടുത്തിരിക്കുന്ന നിലപാട് അദ്ദേഹം വഹിക്കുന്ന പദവിയോടു പൂര്‍‌ണ്ണമായും നീതിപുലര്‍‌ത്തുന്ന ഒന്നാണെന്നു ഞാന്‍ കരുതുന്നില്ല. കാരണം ലോകസഭയുടെ അധ്യക്ഷന്‍ എന്നനിലയില്‍ എല്ലാ അംഗങ്ങളെയും, വിഭാഗങ്ങളെയും തുല്യമായി കാ‍ണേണ്ട ഉത്തരവാദിത്വം അദ്ദേഹത്തിന് ഉണ്ട്‌. ഇവിടെ സ്പീക്കര്‍‌സ്ഥാനത്ത് തുടരുന്നതിന് അദ്ദേഹം പറഞ്ഞ ന്യായം ഉചിതമാണെന്നു കരുതാന്‍ വയ്യ. പദവി രാജിവെക്കാതിരിക്കുന്നതിന് അദ്ദേഹം പറഞ്ഞന്യായീകരണം താന്‍ ബി ജെ പിയോടൊപ്പം വോട്ടുചെയ്യാന്‍ ആഗ്രഹിക്കുന്നില്ല എന്നതാണ്. ആ ന്യായീകരണമാണ് എനിക്കു സ്വീകാര്യമായി തോന്നത്തത്‌. കാരണം സ്പീക്കര്‍ എന്ന പദവി ആവശ്യപ്പെടുന്ന നിഷ്പക്ഷത അദ്ദേഹത്തിനില്ല. ഒരു കമ്മ്യൂണിസ്റ്റ് പ്രവര്‍‌ത്തകന്‍ എന്ന നിലയില്‍ തന്റെ വിശ്വാസങ്ങളില്‍ അടിയുറച്ചു നില്‍കുന്ന സോമനാഥ് ചാറ്റര്‍ജി എന്ന രാഷ്ട്രീയക്കാരനോടു എനിക്ക് ആദരവുണ്ട്. തന്റെ സുദീര്‍ഘമായ രാഷ്‌ട്രീയജീവിതത്തില്‍ മികച്ച പാര്‍‌ലമെന്റേറിയന്‍ എന്നനിലയില്‍ സോമനാഥ് ചാറ്റര്‍‌ജിയോടു എനിക്കു ആദരവുണ്ട്. കഴിഞ്ഞ നാലരവര്‍‌ഷക്കാലം നല്ലനിലയില്‍ തന്റെ ചുമതലകള്‍ കാഴ്ചവെച്ച സ്പീക്കര്‍ സോമനാഥ് ചാറ്റര്‍‌ജിയോടും എനിക്കു ആദരവുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ ഈ പ്രസ്‌താവന ന്യായീകരിക്കാന്‍ എനിക്കു സാധിക്കുന്നില്ല.

നമ്മുടെ പാര്‍ലമെന്ററി സംവിധാനത്തില്‍ ഏതെങ്കിലും സ്‌പീക്കര്‍ സ്വീകരിച്ചിട്ടുള്ള നിഷ്പക്ഷമായ ഒരു നിലപാടിനു എന്നോടു ഒരു ഉദാഹരണം ആവശ്യപ്പെട്ടാല്‍ ഞാന്‍ പറയുക 1998 അടല്‍ ബിഹാരി വാജ്‌പേയി കൊണ്ടുവന്ന വിശ്വാസപ്രമേയത്തില്‍ മനഃസാക്ഷിക്കനുസരിച്ചു പ്രവര്‍‌ത്തിക്കാന്‍ ശ്രീ ഗിരിധര്‍‌ ഗോമാങിനോടു ആവശ്യപ്പെട്ട അന്നത്തെ ലോകസഭാസ്പീക്കര്‍ ശ്രീ ജി എം സി ബാലയോഗിയുടെ നടപടിയാവും. പാര്‍ലമെന്റെ അംഗമായിരിക്കെ ഒറീസ്സാ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ ഗിരിധര്‍ ഗോമാങ് പാര്‍ലമെന്റ് അംഗത്വം രാജിവെക്കണം എന്നതായിരുന്നു കീഴ്‌വഴക്കം. എന്നാല്‍ ഈ വിശ്വാസപ്രമേയം സഭ ചര്‍ച്ചക്കെടുത്ത ഘട്ടത്തില്‍ ശ്രീ ഗിരിധര്‍ ഗോമാങ് തന്റെ പാര്‍ലമെന്റ് അംഗത്വം രാജിവെച്ചിരുന്നില്ല. വിശ്വാസപ്രമേയത്തിന്മേലുള്ള ചര്‍ച്ചക്കുശേഷം പ്രമേയം വോട്ടിനിടുന്നതിനു മുന്‍പ് ശ്രീ ഗിരിധ ഗോമാങിന് വോട്ടുചെയ്യാനുള്ള അവകാശത്തെപ്പറ്റി ചൂടേറിയ വാഗ്വാദങ്ങള്‍‌ക്കാണ് സഭ സാക്ഷ്യം വഹിച്ചത്. പലതരത്തിലുമുള്ള ക്രമപ്രശ്നങ്ങള്‍ പല മുതിര്‍ന്ന അംഗങ്ങളും ഉന്നയിച്ചു. എന്നാല്‍ ഇത്തരം ഒരു അവസരത്തില്‍ അനുവര്‍‌ത്തിക്കേണ്ട വ്യക്തമായ മാര്‍‌ഗ്ഗ നിര്‍ദ്ദേശങ്ങളോ കീഴ്‌വഴക്കങ്ങളോ സഭാധ്യക്ഷനായ ശ്രീ ബാലയോഗിക്കു മുന്‍പില്‍ ഇല്ലായിരുന്നു. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ തീരുമാനം അന്തിമമാവുകയും ചെയ്യും. ഈ ഘട്ടത്തില്‍ കോണ്‍‌ഗ്രസ്സുകാരനായ ശ്രീ ഗിരിധര്‍ ഗൊമാങിനോടു വോട്ടെടുപ്പില്‍ നിന്നു വിട്ടുനില്‍‌ക്കാനല്ല ഭരണകക്ഷിയായ തെലുങ്കുദേശം പാര്‍ട്ടിയുടെ പ്രതിനിധിയായി സ്പീക്കര്‍ പദവിയിലെത്തിയ ശ്രീ ബാലയോഗി നിര്‍‌ദ്ദേശിച്ചത്‌; മറിച്ച് സ്വന്തം മനഃസാക്ഷിക്കനുസരിച്ച് പ്രവര്‍‌ത്തിക്കാന്‍ അദ്ദേഹം ശ്രീ ഗിരിധര്‍ ഗൊമാങിനു നിര്‍‌ദ്ദേശം നല്‍‌കുകയായിരുന്നു. ശ്രീ ഗിരിധര്‍ ഗൊമാങ് വോട്ടെടുപ്പില്‍ പങ്കെടുക്കുകയും കേവലം ഒരു വോട്ടിന് ആ വിശ്വാസപ്രമേയം പരാജയപ്പെടുകയും ചെയ്തു. അങ്ങനെ വാജ്‌പേയ് സര്‍‌ക്കാര്‍ പുറത്തായി. തുടര്‍ന്നു 1999 വീണ്ടും എന്‍ ഡി എ അധികാരത്തില്‍ വന്നപ്പോള്‍ ശ്രീ ജി എം സി ബാലയോഗി തന്നെ സ്പീക്കര്‍ സ്ഥാനത്തേയ്ക്കു നിര്‍‌ദ്ദേശിക്കപ്പെടുകയും അദ്ദേഹം ഏകകണ്ഠമായി ആസ്ഥാനത്തേയ്‌ക്കു തിരഞ്ഞെടുക്കപ്പെടുകയും ചെയ്‌തു.

13 July 2008

DataOne-ഉം എന്റെ ആവലാതികളും (തുടര്‍ച്ച)

പതുവുതെറ്റിക്കാതെ അത്ഭുതങ്ങള്‍ക്കൊന്നും ഇടനല്‍‌കാതെ ഈ ആഴ്‌ച്ചയും BSNL DataOne എന്ന എന്റെ ബ്രോഡ്‌ബാന്റ്‌ കണക്ഷന്‍ അതിന്റെ ജോലി കൃത്യമായി ചെയ്തു. ഇന്നലെ മുതല്‍ (11/07/2008) നെറ്റ് ലഭ്യമല്ലാതായിരിക്കുന്നു. ഇത്തവണ സംഭവം അല്പം ഗൌരവതരമാണ്. എല്ലാ ആഴ്‌ച്ചയും കൃത്യമായി ഇങ്ങനെ നെറ്റ് ഇല്ലാതാവുന്ന ഈ പ്രതിഭാസത്തെപ്പറ്റി കഴിഞ്ഞ ആഴ്‌ച ഞാന്‍ ഉപഭോക്‍തൃ സേവന കേന്ദ്രത്തിലെ സാറന്മാരോടു ചോദിച്ചു. വളരെ നേരത്തെ ശ്രമത്തിനു ശേഷം 12678 എന്ന സൌജന്യ നമ്പറിന്റെ അങ്ങേത്തലക്കല്‍ ഒരു മനുഷ്യ ശബ്ദം കേള്‍‌ക്കാന്‍ സാധിച്ചു. (അപ്പോള്‍ മനസ്സില്‍ കരുതിയതാണ് പുറത്തിറങ്ങിയാല്‍ ഉടനെ ഒരു ലോട്ടറി എടുക്കണം എന്നു, പക്ഷേ ഈ സാറിന്റെ മറുപടിയെപ്പടി ചിന്തിച്ചിരുന്നു അതു മറന്നുപോയി.)

“സാര്‍ ഞാന്‍ ഒരു ബ്രോഡ്‌ ബാന്റ്റ് കസ്റ്റമര്‍‌ ആണ്‍`. ഒരു പരാതി ഉണ്ടായിരുന്നു” ഞാന്‍ പറഞ്ഞു.

എന്താണ് പറയൂ.? അങ്ങേത്തലക്കല്‍‌ നിന്നുള്ള ചോദ്യം.

“ഇന്നലെ മുതല്‍ നെറ്റ്‌ ലഭ്യമല്ല“ എന്റെ മറുപടി.

“ഏതാ എക്സ്‌ചേഞ്ച്?“ ചോദ്യം

“ചെറായി“ ഞാന്‍ പറഞ്ഞു.

“ഓഹോ നിങ്ങളുടെ ഒ എഫ് സി വരുന്നതു ഗോശ്രീപാലങ്ങള്‍ വഴിയാണ്. അവിടെ എപ്പോഴും ഈ പൊക്ലെയിന്‍ വച്ചു മണ്ണു മാന്തുകയല്ലെ. എങ്ങനെ ഒ എഫ് സി കട്ടാവുന്നതാണ്. ഒന്നും ചെയ്യാന്‍ സാധ്യമല്ല. വേറെ എന്തെങ്കിലും??“

ഇതായിരുന്നു മറുപടി. വേറെ ഞാന്‍ എന്തുപറയാന്‍‌ എല്ലാ ആഴ്ചയും കൃത്യമായി ഇതു ചെയ്യുന്നവനെ മനസ്സാ ശപിച്ചുകൊണ്ട്‌ ഞാന്‍ ഫോണ്‍ വെച്ചു. പക്ഷെ അപ്പോളാണ് മറ്റൊരു സംശയം തോന്നിയതു. കുറച്ചു മാസങ്ങള്‍‌ക്കു മുന്‍പു ഞങ്ങളുടെ എക്സ്‌ചേഞ്ചിലെ എല്ലാ ഫോണുകളും നിശ്ചലമായിരുന്നു. അന്നു അതിന്റെ കാരണമായി പറഞ്ഞത്‌ ഇവിടെനിന്നും പറവൂര്‍ ആലുവ വഴി റൂട്ട്‌ ചെയ്തിരിക്കുന്ന ഒ എഫ് സി എവിടെയോ തകരാറായെന്നും അതു മൂലമാണ് ഫോണ്‍ വിളിക്കാന്‍‌ സാധിക്കാത്തതെന്നും ആണ്. തകരാറായസ്ഥലം കൃത്യമായി അറിയാത്തതിനാല്‍ അന്നു രണ്ടു മൂന്നു ദിവസം എടുത്തു അതു പരിഹരിക്കാന്‍‌ ഇപ്പോള്‍ പറയുന്നു ഒ എഫ് സി ഗോശ്രീവഴിയാണെന്നു. അവര്‍‌ പറയുന്നതു വിശ്വസിക്കുകയല്ലാതെ വേറെ എന്തു നിവൃത്തി. എവിടെ എന്തു പ്രശ്നം വന്നാലും അതൊക്കെ ആദ്യം നമുക്കാണല്ലോ.

ഇത്തവണ ഇന്നലെ മുതല്‍‌ പഴയപടിതന്നെ. നെറ്റ് ഇല്ല. ഇന്നു കുറേനേരം 12678 കുത്തിനോക്കി ഒരു രക്ഷയും ഇല്ല. busy തന്നെ. ഒടുവില്‍ വൈകുന്നേരത്തോടെ നമ്മുടെ എക്സ്‌ചെഞ്ച് അധികാരിയെ വിളിച്ചുനോക്കി.

“സര്‍ ഒരു ബ്രോഡ് ബാന്റ് കസ്റ്റമര്‍ ആണ്. പേരു മണികണ്ഠന്‍‌ ഫോണ്‍ നമ്പര്‍ ------ ഇന്നലെ മുതല്‍ നെറ്റ് കിട്ടുന്നില്ല“

കിട്ടിയ മറുപടി ഇതായിരുന്നു. “ങാ അതെന്തോ തകരാറുണ്ട്‌ പറവൂരോ മറ്റോ ആണ് എന്താണെന്നറിയില്ല്”
(ഹാവൂ ആശ്വാസം ആയി അപ്പോള്‍ തകരാറുണ്ട് അതു സമ്മതിച്ചു ഭാ‍ഗ്യം.)

“സര്‍ എന്താകുഴപ്പം” ഞാന്‍ വിനയപുരസ്സരം ചോദിച്ചു.

“അതറിയില്ല. ഒ എഫ് സി ആണെന്നു തോന്നുന്നു. എന്താണെന്നു നോക്കുന്നുണ്ട്”

അപ്പോള്‍ പിന്നത്തെ ചോദ്യം വേണ്ടാന്നു വെച്ചു. എന്താ കുഴപ്പം എന്നറിയില്ല പിന്നെ എപ്പോ ശെരിയാവും എന്നു ചോദിക്കുന്നതില്‍ അര്‍‌ത്ഥമില്ലല്ലോ. വീണ്ടും ചിന്താക്കുഴപ്പം കഴിഞ്ഞ ആഴ്ച എടവനക്കാട്, ഞാറയ്ക്കല്‍ വഴി എറണാകുളത്തിനു പോയിരുന്നു ഒ എഫ് സി ഈ ആഴ്‌ച്ച പറവൂര്‍‌ ആലുവ വഴി ആയോ??. ഇനി ശെരിയാവുന്നതുവരെ കാത്തിരിക്കുക തന്നെ.

ഇതു പറയാനായി ഞാന്‍‌ അടുത്ത എക്സ്‌ചേഞ്ചിന്റെ പരിധിയില്‍ വരുന്ന എന്റെ സുഹൃത്തിനെ വിളിച്ചു. അപ്പോള്‍ അദ്ദേഹം എന്നോടൊരു ചോദ്യം. ചോദ്യം കേട്ടപ്പോള്‍ എനിക്കും ന്യായമാണെന്നു തോന്നി. അദ്ദേഹത്തിന്റേതു പരിമിതികളില്ലാതെ (Un-Limited Home Plan) ഉപയോഗിക്കാവുന്ന കണക്ഷന്‍ ആണ്. മാസം 750/- രൂപ. അതായതു ഒരു ദിവസം ശരാശരി 25/- രൂപാവീതം. ഇങ്ങനെ ഓരോ ആഴ്ചയും ഒന്നോരണ്ടോദിവസം വീതം കണക്ഷന്‍ ഇല്ലാതായാല്‍ ആ ദിവസത്തെ വാടക കൊടുക്കേണ്ടല്ലൊ? ഒരു മാസം ശരാശരി ഒരു നൂറു രൂപയെങ്കിലും ലാഭിക്കാം. എന്താ കൂട്ടരെ ശരിയല്ലെ?

ഞാനും ചില കാര്യങ്ങള്‍ തീരുമാനിച്ചു. എന്റെ പഴയ ഡയലപ് കണക്ഷനില്‍ ഇനി 16 മണിക്കൂറെ ബാക്കിയുള്ളു. അതു ഇനി പുതുക്കേണ്ട എന്നു കരുതിയതായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരു കാര്യം വ്യക്തമായി. ബി എസ്സ് എന്‍ എല്ലിനെ വിശ്വസിക്കുക പ്രയാസം. അതു കൊണ്ടു 900/- രൂപ പോയാലും വേണ്ടില്ല അതു ഒരു വര്‍‌ഷത്തേക്കുകൂടി പുതുക്കുകതന്നെ. വീണ്ടും നെറ്റ് ശെരിയാവുന്നതുവരെ വിട.

9 July 2008

ജനാധിപത്യത്തിന്റെ കഷ്ടകാലം

അങ്ങനെ വളരെനാളത്തെ കാത്തിരുപ്പിനും ഊഹാപോഹങ്ങള്‍ക്കും ഇടയില്‍ ആ രണ്ടു മഹദ്‌സംഭവങ്ങളും നടന്നിരിക്കുന്നു. ജമ്മു-കാഷ്മീരിലും, ദല്‍‌ഹിയിലും സഖ്യക്ഷികളുടെ കാലുവാരലില്‍‌ സര്‍ക്കാരുകള്‍ നിലം‌പതിച്ചിരിക്കുന്നു. ഇനി ജമ്മു-കാഷ്മീരില്‍ കഴുതകച്ചവടം ഇല്ലെങ്കിലും ദല്‍‌ഹിയില്‍ അതിനുള്ള ചരടുവലികള്‍ വളരെ മുന്‍‌പന്തിയില്‍ ആണെന്നാണ് മാധ്യമങ്ങളില്‍ നിന്നു മനസ്സിലക്കുന്നത്‌. ജനാധിപത്യത്തിന്റെ കഷ്ടകാലം എന്നല്ലതെ എന്തുപറയാന്‍. ജനാധിപത്യത്തെക്കുറിച്ചു എനിക്കു കുറെമിഥ്യാധാരണകള്‍ ഉണ്ടായിരുന്നു. ദൂരദര്‍‌ശനും പിന്നെ ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ നടക്കുന്ന സംഭവങ്ങള്‍ നേരിട്ടു നമ്മളെക്കാണിക്കാന്‍ തീരുമാനിച്ച സര്‍ക്കാരിനും (ഏതു സര്‍‌ക്കാരാണ് അത്തരം ഒരു തീരുമാനം എടുത്തതെന്നു ഓര്‍‌മ്മയില്ല) ആദ്യമെ നന്ദി അറിയിക്കട്ടെ. കാരണം ഞാന്‍ വിചരിച്ച രീതിയില്‍ ഒന്നുമല്ല അവിടെ കാര്യങ്ങള്‍ നടക്കുന്നതെന്നു മനസ്സിലാക്കാന്‍ അതു വളരെ സഹായിച്ചു. പാര്‍‌ലമെന്റ്‌ നടപടികളുടെ നേരിട്ടുള്ള സം‌പ്രേഷണം തുടങ്ങാന്‍ കാരണം അങ്ങനെയെങ്കിലും ജനപ്രതിനിധികള്‍ മര്യാ‍ദക്കു പെരുമാറട്ടെ എന്നു കരുതിയാവണം. അതും ഫലം കണ്ടില്ല. സ്പീക്കറെ അവഗണിച്ചു പല നിയമസഭകളിലും കസേരകള്‍ പറക്കുന്നതും, മൈക്കുകള്‍ വലിച്ചൂരി അംഗങ്ങള്‍ പരസ്പരം തല്ലുന്നതും നാം കണ്ടു. പാര്‍‌ലമെന്റിലാകട്ടെ ഇത്തരം സന്ദര്‍‌ഭങ്ങളില്‍ സ്പീക്കറുടെ മുഖം മാത്രം പ്രക്ഷേപണം ചെയ്തു ദൂരദര്‍‌ശന്‍ സഭയുടെ മാനം രക്ഷിച്ചു. എന്നാലും ദൂരദര്‍ശനും തോറ്റുപോയിട്ടുണ്ട്‌ ഒരിക്കല്‍‌. തോല്‍‌പ്പിച്ചതു മറ്റാരും അല്ല നമ്മുടെ കുര്യന്‍ മാസ്റ്റര്‍‌ തന്നെ. തന്റെ പാ‍ര്‍ട്ടിനടപടിയെ കളിയാക്കികൊണ്ടുള്ള പ്രധാനമന്ത്രി വാജ്‌പേയിയുടെ പ്രസംഗം (അങ്ങനെയാണ് എന്റെ ഓര്‍‌മ്മ) അദ്ദേഹത്തിന്റെ സകല നിയന്ത്രണവും കളയുന്നതായിരുന്നു. സകല കീഴ്‌വഴക്കങ്ങളും കാറ്റില്‍‌പറത്തി കുര്യന്‍‌സര്‍ ആ പ്രസംഗം തടസപ്പെടുത്തി. തന്റെ സുഹൃത്തിനെ അനുനയിപ്പിക്കാന്‍ സ്പീക്കര്‍‌ ആയിരുന്ന സാംഗ്മയുടെ അഭ്യര്‍‌ത്ഥനകള്‍ കൂടിവന്നപ്പോള്‍ പുറകില്‍‌ നില്‍ക്കുന്ന ഉദ്യോഗസ്ഥന്‍‌ അദ്ദേഹത്തിന്റെ ചെവിയില്‍‌ മന്ത്രിച്ചു. “Sir TV cameras!!" എന്നാല്‍ ഈ ഉപദേശം അന്നു ദൂരദര്‍‌ശനിലൂടെ എല്ലാവരും കേട്ടു. ഉടനെ വന്നു സാംഗ്മയുടെ മറുപടി “No! no cameras. Switch off the cameras!" പിന്നെ രണ്ടുമിനിറ്റ് ടി വി സ്ക്രീനില്‍‌ ഇരുട്ടുമാത്രം. പിന്നീട്‌ സം‌പ്രേക്ഷണം തുടര്‍ന്നപ്പോള്‍ എല്ലാം ശാന്തം. അധികം താനസിയാതെ ഈ രംഗങ്ങള്‍ വീണ്ടും ആവര്‍‌ത്തിക്കും. നാലു വര്‍ഷം ഒന്നിച്ചു താമസിച്ചതിന്റെ പിണക്കവും, ചതിയും എല്ലാം കൂട്ടുകക്ഷികള്‍ പരസ്പരം വിളിച്ചു പറയും. അങ്ങനെ ശ്രീകോവിലില്‍ വീണ്ടും വിഴുപ്പലക്കും. ഇതു കണ്ടും കേട്ടും മറുപുറത്തുള്ളവരും കുത്തിവെയ്പും നുള്ളിനോവിക്കലും നടത്തും. അപ്പോഴും പ്രധാന ചര്‍‌ച്ചാവിഷയമാകേണ്ട ആണവകരാരിനെക്കുറിച്ചുള്ള ന്യായാന്യായങ്ങള്‍ അവിടെ വിശദമായ വിശകലനത്തിനോ ചര്‍ച്ചക്കോ വരും എന്നു കരുതാന്‍‌ വയ്യ. പാര്‍ലമെന്റിനുള്ളില്‍ ഇത്തരം കണ്ഠക്ഷോഭങ്ങള്‍ നടക്കുമ്പോള്‍ പുറത്തു പല സാമജീകരും തങ്ങളെ വില്‍‌പനക്കു വെച്ചിരിക്കുകയോ വിറ്റുകഴിയുകയോ ചെയ്തിരിക്കും. പിന്നെ വോട്ടിങ്ങ് ആയി. അതാണ് ഏറ്റവും രസകരമായി ഞാന്‍‌ കാണുന്നത്‌. എന്തിനണ് ഈ ചര്‍ച്ചകള്‍ സംഭവങ്ങളെപ്പറ്റി സാമാജികരെ ബോധവാന്മാരക്കനാണെന്നണു ഞാന്‍ ആദ്യം കരുതിയിരുന്നത്‌. പിന്നീടുമനസ്സിലായി ഇതു വെറും തട്ടിപ്പു പരുപാടിയാണെന്ന്‌. കാരണം ചര്‍ച്ച കഴിയുമ്പോഴേക്കും ഓരോ പര്‍ട്ടിയും “വിപ്പു” പുറപ്പെടുവിച്ചിരിക്കും. “സത്യസന്ധമായും, തന്റെ മുന്‍പില്‍ വരുന്ന വിഷങ്ങളില്‍ വ്യക്തി പരിഗണനകള്‍‌ക്കതീതമായും പ്രവര്‍‌ത്തിക്കും” എന്ന “സത്യ പ്രതിഞ്ജ“ ചെയ്ത ഓരോ സാമാജികനും പിന്നെ “വിപ്പു” അനുസരിക്കാന്‍ ബാദ്ധ്യസ്ഥനാണ്. അല്ലെങ്കില്‍ കക്ഷി കൂറുമാറിയതായും അയോഗ്യനാക്കിയതായും കണക്കാക്കും. പിന്നെ എന്തിന്നണ് ഈ ചര്‍ച്ചകള്‍‌. ഇന്നു വരെ ഒരു രാഷ്ട്രീയപാര്‍‌ട്ടിയും ഇത്തരം സന്ദര്‍‌ഭങ്ങളില്‍ തങ്ങളുടെ അംഗങ്ങളോട് മനഃസാക്ഷി വോട്ടുചെയ്യാന്‍ ആവശ്യപ്പെട്ടതായി വായിച്ചിട്ടില്ല. അത്രക്കുണ്ട് ഓരോപാര്‍‌ട്ടിക്കും സ്വന്തം സാമാജികരിലുള്ള വിശ്വാസം. അതുകഴിഞ്ഞ് അധികാരം കിട്ടിയാല്‍‌ കരാര്‍‌ അനുസരിച്ചു ഭാഗം വെയ്പാവും. അതെല്ലാം ഒന്നു സുഖിച്ചു വരാന്‍‌ സമയം ഉണ്ടോ അതും ഇല്ല. അപ്പൊ കച്ചവടം വഴികയറിയവര്‍‌ക്കു രാജ്യപുരോഗതി നോക്കാന്‍ സമയം എവിടെ. കിട്ടിയ അവസരം ശെരിക്കും ആസ്വദിക്കുക. നീണാല്‍‌ വാഴട്ടെ നമ്മുടെ ജനാധിപത്യം.

ജനാധിപത്യത്തെക്കുറിച്ചു ചില സംശയങ്ങള്‍ ഇപ്പോഴും മറുപടിയില്ലാത്തതായുണ്ട്. ആരെയാണ് നമ്മള്‍ തിരഞ്ഞെടുക്കുന്നത്‌. നമ്മുടെ പ്രതിനിധികളെയോ അതോ രാഷ്ട്രീയപാര്‍‌ട്ടികള്‍ മുന്‍‌പോട്ടുവയ്ക്കുന്ന നോമിനികളേയോ? നമ്മുടെ പ്രതിനിധികളെയാണെങ്കില്‍ അവര്‍ക്കു നിഷ്പക്ഷമായും, നിര്‍‌ഭയമായും പ്രവര്‍‌ത്തിക്കാന്‍‌ കഴിയേണ്ടേ? അങ്ങനെയെങ്കില്‍‌ വിപ്പു പോലുള്ള നടപടികള്‍ ഭൂഷണമാണോ? വിപ്പു നിയമാനുസൃതമെങ്കില്‍ എന്തിനു എല്ലാ സാമജികരും വോട്ടു ചെയ്യണം. ഓരോ പാര്‍ട്ടിയുടെയും സഭാനേതാക്കള്‍ മാത്രം വോട്ടു രേഖപ്പെറ്റുത്തിയാല്‍‌ പോരെ? പിന്നെ സ്വതന്ത്രര്‍‌ ഉണ്ടെങ്കില്‍ അവര്‍ക്കും സ്വന്തം വേട്ടു രേഖപ്പെടുത്താം. അങ്ങനെ ആണെങ്കില്‍ കച്ചവടം കുറെ ഒഴിവാക്കന്‍‌ സാധിക്കില്ലെ?

പണ്ടു അമേരിക്കന്‍‌ പാര്‍‌ലമെന്റില്‍ പാക്കിസ്ഥാനുള്ള സൈനികസഹായം വര്‍ദ്ധിപ്പിക്കാന്‍ പ്രസിഡന്റു കൊണ്ടുവന്ന ഒരു നിയമത്തിന് ഒരു സെനറ്റര്‍‌ കൊണ്ടുവന്ന ഭേദഗതി പാര്‍ലമെന്റ്‌ അംഗീകരിച്ചതായും അങ്ങനെ സൈനീകസഹായത്തിന്റെ തോത്‌ വെട്ടി കുറച്ചതായും അറിയാന്‍‌ കഴിഞ്ഞു. ലാറി പ്രെസ്‌ലര്‍ ആണ് ആ സെനറ്റര്‍‌. പ്രേസ്‌ലര്‍ ഭേദഗതി എന്ന പേരില്‍ ഇതു വളരെ ചര്‍‌ച്ചചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്‌. അത്തരം നടപടികള്‍ വല്ലതും നമ്മുടെ പാര്‍ലമെന്റിലും നടക്കാറുണ്ടോ? ഇവിടെ പാര്‍‌ലമെന്റിലും, നിയമസഭകളിലും ചര്‍‌ച്ചകള്‍ കുറവും എന്നാല്‍ ടി വി സ്റ്റുഡിയോവില്‍ ചര്‍ച്ചകള്‍ കൂടുതലും ആണെന്നാണ് തോന്നുന്നത്‌.