25 June 2008

വധശിക്ഷയും ഭാരതത്തിന്റെ നീതിന്യായ വ്യവസ്ഥയും.

വളരെ ഉദാത്തമായ ആശയങ്ങള്‍ ഉള്ള ഒന്നാണ് നമ്മുടെ നീതിന്യായ വ്യവസ്ഥ. ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുതെന്ന അതിന്റെ ആശയം തന്നെ ഇതിനു ഉദാഹരണം ആണ്. എന്നാലും പലപ്പോഴും നീതി നടപ്പാക്കുന്നതില്‍ നമ്മുടെ നിയമസംവിധാനത്തില്‍ ‌ വരുന്ന കാലതാമസം നീതിനിഷേധിക്കുന്നതിനു തുല്ല്യമായ അവസ്ഥ ഉണ്ടാക്കുന്നു. നീതിനിര്‍വഹണം നടത്തിയാല്‍ പോരാ‍ ആ തോന്നലും ഉറപ്പും സാമാന്യജനത്തില്‍ ഉണ്ടാക്കുകയും വേണം. കടുത്തരീതിയിലുള്ള കുറ്റകൃത്യങ്ങള്‍ക്കു നമ്മുടെ നീതിപീഠങ്ങള്‍ അപൂര്‍വ്വമായെങ്കിലും വധശിക്ഷ വിധിക്കാറുണ്ട്‌. വധശിക്ഷക്കെതിരായ പ്രചാരണങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും നടക്കുന്നുണ്ട്‌. എന്നാലും നമ്മുടെ നാട്ടില്‍ നിയമപരമായ സാധുത ഉള്ള ഒന്നാണ് ഇപ്പോഴും വധശിക്ഷ. ഒരു വ്യക്തിക്കു വധശിക്ഷ നല്‍‌കുന്നതിനെപ്പറ്റി വ്യക്തമായ മാര്‍‌ഗ്ഗനിര്‍ദ്ദേശങ്ങള്‍ സുപ്രീംകോടതി പുറപ്പെടുവുച്ചിട്ടുണ്ട്‌. അതനുസരിച്ചു ‘അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കുറ്റകൃത്യങ്ങള്‍ക്കുമാത്രമേ‘ വധശിക്ഷ നല്‍‌കാറുള്ളു. ഔദ്യോഗികമായ ചിലകണക്കുകള്‍ പ്രകാരം സ്വതന്ത്ര്യാ‍നന്തര ഭാരതത്തില്‍ ഇതുവരെ 55 പേര്‍ വധശിക്ഷക്കു വിധേയരായിട്ടുണ്ട്. 1975 മുതല്‍ 1991 വരെയുള്ള കാലഘട്ടത്തില്‍ 40 പേരെ വധശിക്ഷക്കു വിധേയരാക്കി. എന്നാ‍ല്‍ 1991 മുതല്‍ 2004 വരെയുള്ള സമയത്തു ആരും തന്നെ വധശിക്ഷക്കു വിധേയരായിട്ടില്ല. ഭാരതത്തില്‍ നടക്കുന്ന അവസാനത്തെ വധശിക്ഷ 2004 ആഗസ്റ്റ് 14 നു കല്‍ക്കട്ടയില്‍ ആണ്. ധനഞ്ജയ്‌ ചാറ്റര്‍ജി എന്ന നാല്പതുവയാസ്സുകാരനെ 14 വയസ്സുള്ള ഒരു ബാലികയെ പീഠിപ്പിച്ചുകൊന്ന കേസില്‍ വധശിക്ഷക്കു വിധേയനാക്കി. നിയമപരമായ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കുകയും ഇയളുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളുകയും ചെയ്തതിനു ശേഷം ആയിരുന്നു ശിക്ഷ നടപ്പാക്കിയത്‌.

ഇതിനു മുന്‍പും ശേഷവും രാഷ്ട്രമനസാക്ഷിയെ ഞെട്ടിച്ച ഒട്ടനവധി ക്രൂരകൃത്യങ്ങള്‍ നമ്മുടെ നാട്ടില്‍ ഉണ്ടായിട്ടുണ്ട്`. അവയില്‍ ചിലതിനു അത്യുന്നത നീതിപീഠം വധശിക്ഷ വിധിക്കുകയും ചെയ്തു. എന്നാല്‍ പലനിയമക്കുരുക്കുകളിലും കുടുങ്ങി അവയൊന്നും നടപ്പാക്കപ്പെടാതെ ഇപ്പോഴും അന്തിമമായ തീര്‍പ്പു കാത്തിരിക്കുന്നു. അത്തരം രണ്ടു വിഷയങ്ങളെപ്പറ്റി ഇവിടെ പ്രതിപാദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

അതില്‍ ഒന്ന്‌ ഭാരതത്തിന്റെ മുന്‍ പ്രധാനമന്ത്രി ആയിരുന്ന രാജീവ്‌ ഗാന്ധിയുടെ വധം ആണ്. 1991 മെയ്‌ 21 നു തമിഴനാട്ടിലെ ശ്രീപെരുമ്പുതൂരില്‍ അദ്ദേഹത്തെ LTTE ധനു എന്ന് മനുഷ്യബോംബിനെ ഉപയോഗിച്ചു വധിക്കുമ്പോള്‍ അദ്ദേഹത്തോടൊപ്പം കൊല്ലപ്പെട്ടത് മറ്റു 14 പേര്‍ കൂടിയാണ്. തുടര്‍ന്നു CBI യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം 1992 മെയ്‌ 20 ന് തങ്ങളുടെ അന്വേഷണറിപ്പോര്‍ട്ട് മദ്രാസിലേ പ്രത്യേകകോടതിയില്‍ സമര്‍പ്പിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ ഇതിലെ മുഴുവന്‍ കുറ്റവാളികളേയും നിയമത്തിനു മുന്‍പില്‍ കൊണ്ടുവന്ന പ്രത്യേക അന്വേഷണസംഘം അന്നു ലോകശ്രദ്ധ പിടിച്ചുപറ്റി. തികച്ചും പ്രശംസാര്‍ഹമായ രീതിയില്‍ ആണ് ഈ അന്വോഷണം നടന്നത്‌. പിന്നീട്‌ 1997 നവംബര്‍‌ 11 ന് പ്രത്യേകകോടതി ഈ കേസില്‍ ഹജറാക്കപ്പെട്ട 26 പ്രതികള്‍ക്കും വധശിക്ഷ വിധിക്കുകയാണ് ഉണ്ടായത്‌. എന്നാല്‍ ഇതിന്റെ അപ്പീലില്‍ സുപ്രീംകോടതി ഇതില്‍ നാലുപേരുടെ വധശിക്ഷ മാത്രം ശെരിവെച്ചു. നളിനി, ശ്രീഹരന്‍ (മുരുകന്‍, നളിനി ഇദ്ദേഹത്തിന്റെ ഭാര്യയാണ്), പേരറിവാളന്‍, സുതെന്തിരാജ (ശാന്തന്‍) എന്നിവരാണ് ഈ നാലുപേര്‍. ഇവരുടെ റിവ്യൂ ഹര്‍ജി 1999 ഒക്‍ടോബര്‍ 8 ന് തീര്‍പ്പാക്കിയാ മൂന്നു ജഡ്ജിമാര്‍ അടങ്ങുന്ന സുപ്രീംകോടതി ബഞ്ച് ഈ ശിക്ഷ ശെരിവെക്കുകയാണ് ഉണ്ടായതു. ഈ ബഞ്ചില്‍ ഉണ്ടായിരുന്ന ജെസ്റ്റിസ് കെ ടി തോമസ്, നളിനിക്കു വധശിക്ഷ നല്‍കുന്നതിനെ എതിര്‍ത്തു. ഒരു സ്ത്രീ എന്ന പരിഗണന അവര്‍ അര്‍ഹിക്കുന്നു എന്നതായിരുന്നു അദ്ദേഹത്തിന്റെ വാദം. എന്നാല്‍‌ ഭൂരിപക്ഷ തീരുമാനത്തിനു വിധേയമായി എല്ലാവരുടെയും വധശിക്ഷ ശെരിവെക്കപ്പെടുകയായിരുന്നു. പിന്നീട് ഇവര്‍ രാഷ്ട്രപതിക്കു ദയാഹര്‍‌ജി നല്‍കി. 1999 നവംബര്‍ 1 ന് ഇവരുടെ ശിക്ഷാനടപടികള്‍ നിറുത്തിവെക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തമിഴനാടിനു നിര്‍ദ്ദേശം നല്‍‌കുകയായിരുന്നു. നളിനിയുടെ വധശിക്ഷ പിന്നീട്‌ ജീവപര്യന്തമാക്കി കുറച്ചു. എന്നല്‍ മറ്റു മൂന്നുപേരുടെ കാര്യത്തിലും ഇതുവരെ തീരുമാനം ആയിട്ടില്ല.


രണ്ടാമത്തെ വിഷയം 2001 ഡിസംബര്‍‌ 13 ന് ഭാരതത്തിന്റെ പാര്‍ലമെന്റ്‌ മന്ദിരത്തിനുനേരെ ഉണ്ടായ ആക്രമണമാണ്. അന്നു ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ അഞ്ചു പോലീസുകാരും, ഒരു പാര്‍ലമെന്റ്‌ സുരക്ഷാഉദ്യോഗസ്ഥനും, ഒരു തോട്ടക്കാരനും ആണ് കൊല്ലപ്പെട്ടത്‌. എന്നാല്‍ അഞ്ചു തീവ്രവാദികളെ വധിക്കാനും പോലീസിനു കഴിഞ്ഞു. പിന്നീടു നടന്ന അന്വേഷണത്തില്‍ നാലുപേരെ കുറ്റക്കാരായി കണ്ടെത്തുകയും പോട്ടാനിയമപ്രകാരം ചാര്‍ജ്ജ് ചെയ്യപ്പെട്ട ഈ കേസുകളില്‍ പോട്ടാകോടതി മൂന്നുപേര്‍ക്കു വധശിക്ഷയും ഒരാ‍ള്‍ക്കു അഞ്ചുവര്‍ഷം കഠിനതടവും വിധിച്ചു. S A R ഗിലാനി, ഷൌക്കത്ത്‌ ഹുസൈന്‍ ഗുരു, മുഹമ്മദ്‌ അഫ്‌സല്‍ എന്നിവരാണ് വധശിക്ഷക്കു വിധിക്കപ്പെട്ടത്‌. ഷൌക്കത്ത്‌ ഹുസൈന്‍ ഗുരുവിന്റെ ഭര്യ അഫ്‌സാന്‍ ഗുരുവിനെ ഭര്‍‌ത്താവിന്റെ നീക്കങ്ങള്‍ അറിഞ്ഞിട്ടും അതിനു കൂട്ടുനിന്നു എന്ന കുറ്റത്തിന് അഞ്ചു വര്‍ഷം കഠിനതടവിനും വിധിച്ചു. പിന്നീട്‌ ഇവരുടെ അപ്പീല്‍ പരിഗണിച്ച ഡെല്‍ഹി ഹൈക്കോടതി 2003 ഒക്‍ടോബര്‍ 21 ന് ഗിലാനിയേയും, അഫ്സാന്‍ ഗുരുവിനേയും കുറ്റവിമുക്തരാക്കുകയും ഷൌക്കത്ത്‌ ഹുസൈന്‍‌, മുഹമ്മദ് അഫ്‌സല്‍ എന്നിവരുടെ ശിക്ഷ ശരിവെക്കുകയും ചെയ്തു. തുടര്‍ന്ന് മുഹമ്മദ് അഫ്‌സല്‍‌, ഷൌക്കത്ത്‌ ഹുസൈന്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിച്ച സുപ്രീം കോടതി 2005 ആഗസ്റ്റ്‌ 4 ന് ഷൌക്കത്ത്‌ ഹുസൈന്റെ ശിക്ഷ 10 വര്‍ഷം കഠിനതടവായി ഇളവുചെയ്തു. എന്നാല്‍ മുഹമ്മദ്‌ അഫ്‌സലിന്റെ വധശിക്ഷ സുപ്രീംകോടതിയും ശരിവെക്കുകയാണ് ചെയ്തത്‌. പിന്നീടും നാലുതവണ പലകാരണങ്ങള്‍ പറഞ്ഞു ഷൌക്കത്‌ ഹുസൈന്‍‌ സുപ്രീംകോടതിയെ സമീപിച്ചു തന്റെ ശിക്ഷ ഇളവുചയ്യണം എന്നാവശ്യപ്പെട്ടു. എല്ലാത്തവണയും വിശദമായ വാദം കേട്ടതിനു ശേഷം സുപ്രീംകോടതി ആ ഹര്‍ജികള്‍ തള്ളൂകയാണുണ്ടായത്‌. ഏറ്റവും ഒടുവില്‍ 2008 മെയ്‌ പതിനാലിനാണ് സുപ്രീംകോടതി ഷൌക്കത്ത്‌ ഹുസൈന്റെ ഹര്‍ജിതള്ളിയത്‌. മുഹമ്മദ് അഫ്‌സലിനെ 2006 ഒക്‍ടേബര്‍ 20ന് രാവിലെ 6മണിക്കു തൂക്കികൊല്ലാനുള്ള ഉത്തരവില്‍ 2006 സെപ്റ്റംബര്‍ 26ന് ഡെല്‍ഹിയിലെ അഡീഷണല്‍ സെഷന്‍‌സ് ജഡ്ജിയായ രവീന്ദര്‍ കുമാര്‍ ഒപ്പുവെച്ചു. ഇതേതുടര്‍ന്നു 2006 ഒക്‍‌ടോബര്‍‌ മൂന്നാം തീയതി മുഹമ്മദ് അഫ്‌സലിന്റെ ഭാര്യ സമര്‍പ്പിച്ച ദയാഹര്‍ജി രാഷ്ടപതി സ്വീകരിക്കുകയും അഭിപ്രായം അറിയിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടു അന്നു തന്നെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു കൈമാറുകയുംചെയ്തു. ഇതോടെ മുഹമ്മദ്‌ അഫ്‌സലിന്റെ വധശിക്ഷയും നിറുത്തിവെക്കപ്പെട്ടു. ഇപ്പോള്‍ മുഹമ്മദ് അഫ്‌സല്‍ തീഹാര്‍ ജയിലില്‍ തടവിലാണ്. ആദ്യം ദയാഹര്‍ജി സമര്‍പ്പിക്കുന്നതിനെ എതിര്‍ത്ത മുഹമ്മദ് അഫ്‌സല്‍ പിന്നീട് 2006 നവംബര്‍ 9ന് ദയാഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്‌.

മേല്‍പ്പറഞ്ഞ രണ്ടുകേസുകളും നിസ്സാരമായി തള്ളിക്കളയാന്‍ സാധിക്കുന്നവയല്ല. ഇതില്‍ രണ്ടിലും ഭാരതത്തിന്റെ പരമാധികാരത്തിനുനേരെയാണ് ആക്രമണം ഉണ്ടായത്. രണ്ടിലും അന്വേഷണവും വിചാരണയും നടന്നു. എന്നാല്‍ ശിക്ഷയെപ്പറ്റി അന്തിമ തീരുമാനം എടുക്കേണ്ട ആഭ്യന്തരമന്ത്രാലയം ഇപ്പോഴും മൌനത്തിലാണ്. രാജീവ ഗാന്ധിവധക്കേസില്‍ പ്രതികള്‍ക്കു ശിക്ഷ‌ ഇളവുചെയ്യണം എന്നു സോണിയ ഗാന്ധി കേന്ദ്രസര്‍ക്കാരിനോടു അഭ്യര്‍ത്ഥിച്ചു എന്നാണ് വിവിധ മാധ്യമങ്ങളില്‍ നിന്നും മനസ്സിലാക്കുന്നത്‌. ആ അഭ്യര്‍ത്ഥന പരിഗണിക്കുകയാണെങ്കില്‍ അദ്ദേഹത്തോടോപ്പം കൊല്ലപ്പെട്ട മറ്റു പതിന്നാലുപേരുടെ കുടുംബാംഗങ്ങളുടേയും അഭിപ്രായം ആരായുന്നതാണ് അഭികാമ്യം. അതുപോലെ തന്നെ മുഹമ്മദ് അഫ്‌സലിന്റെ ശിക്ഷനടപ്പാക്കുന്നതിന് എതിരെ കാശ്മീരില്‍ ശക്തമായ പ്രതിക്ഷേധങ്ങളാണ് നടന്നത്‌. ശിക്ഷ നടപ്പാക്കാന്‍ വൈകുന്നതില്‍ തങ്ങള്‍‌ക്കുള്ള പ്രതിക്ഷേധം പാര്‍ലമെന്റ്‌ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബാംഗങ്ങളും രാഷ്ട്രപതിയെ അറിയിച്ചിട്ടുണ്ട്‌. ജമ്മു - കാശ്മീര്‍ ആസ്ഥാനമായ ജൈഷ്-എ-മുഹമ്മദ് എന്ന തീവ്രവാദ സംഘടനയുടെ നേതാവാണ് ഇദ്ദേഹം. എന്തുകൊണ്ടാണ് ഈ ശിക്ഷാവിധികളില്‍ അന്തിമമായ തീരുമാനം എടുക്കുന്നതിനു ആഭ്യന്തരമന്ത്രാലയം ഇത്രയും വൈകുന്നതെന്നു മനസ്സിലാവുന്നില്ല. രാജ്യസുരക്ഷയുടെകാര്യത്തിലും രാഷ്ട്രീയം കളിക്കുകയാണ് നമ്മുടെ സര്‍ക്കാര്‍ എന്നു തോന്നുന്നു.

ഇതു മാത്രമല്ല ഇത്തരം നിരവധി ദയാഹര്‍ജികള്‍ നാമ്മുടെ കേന്ദ്ര‌ആഭ്യന്തരമന്ത്രാലയത്തിന്റെ തീരുമാനത്തിനു കാത്തിരിക്കുന്നുണ്ട്‌. എന്നാല്‍ ഈ അടുത്തയിടെ പ്രിയങ്ക വധേര, നളിനിയെ സന്ദര്‍ശിച്ചതും, മുഹമ്മദ് അഫ്‌സല്‍ ഒരു മാധ്യമപ്രവര്‍‌ത്തകനുനല്‍‌കിയ അഭിമുഖവും വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. അപ്പോള്‍ എനിക്കുണ്ടായ സംശയങ്ങളാണ് ഇത്തരം ഒരു ബ്ലോഗിനു വഴിതെളിച്ചത്‌. ഭരണഘടനയുടെ 72ആം അനുശ്ഛേദം രാഷ്ട്രപതിക്കു ഏതൊരുവ്യക്തിക്കും ഒരു കോടതിയോ, പട്ടാ‍ളകോടതിയോ വിധിക്കുന്ന ശിക്ഷ ഇളവുചെയ്യാനും, റദ്ദുചെയ്യാനും ഉള്ള അധികാരം നല്‍കുന്നുണ്ട്‌. ഇത്തരം സന്ദര്‍ഭത്തില്‍ രാഷ്ട്രപതി ആഭ്യന്തരമന്ത്രാലയത്തിന്റെ അഭിപ്രായം ആരായുകയാണ് സാധാരണ ചെയ്യാറുള്ളതെന്നു ഞാന്‍ മനസ്സിലക്കുന്നു. ഇവിടേയും ആഭ്യന്തരമന്ത്രാലയത്തിന്റെ മറുപടി വൈകുന്നതാണ് പ്രശ്നങ്ങള്‍ക്കു കാരണം.

(വിവരങ്ങള്‍ക്കു കടപ്പാട് wikipedia മറ്റു നിരവധി പത്രറിപ്പോര്‍ട്ടുകളും, വിവിധ വ്യക്തികളുടെ ലേഖനങ്ങളും)

10 comments:

  1. വ്യത്യസ്തമായ ഒരു പോസ്റ്റ്, വളരെ പ്രസക്തവും.

    ReplyDelete
  2. ഓര്‍ക്കുന്നുവോ പണ്ട്‌ 14 വയസ്സുകാരി ബാലികയെ ബലാല്‍സംഗം ചെയ്‌തുകൊന്ന ധനഞ്‌ജയ്‌ ചാറ്റര്‍ജിയെന്ന നരാധമന്റെ ജീവന്റെ വിലയെക്കുറിച്ച്‌ വാദിച്ച സാംസ്‌കാരിക ഗുണ്ടകളെ

    ReplyDelete
  3. മത്തായി, യൂനുസ്‌, നിത്യന്‍‌, ബഷീര്‍‌ നന്ദി.

    ReplyDelete
  4. മണികണ്ഠന്‍, പോസ്റ്റ് വായിച്ചു. നന്നായിട്ടുണ്ട്. തുടര്‍ന്നും എഴുതുക...

    - സുമേഷ്

    ReplyDelete
  5. സുമേഷ്‌ നന്ദി. മലയാളം ബ്ലോഗ്‌ എഴുതുന്നതിന് എനിക്കു പ്രചോദനം നല്‍‌കിയതിന്, അഞ്ജലി എന്ന മലയാളം ലിപി പരിചയപ്പെടുത്തിയതിന്, മൊഴികീമാനെപ്പറ്റിയുള്ള വിവരങ്ങള്‍‌ തന്നതിന് എല്ലാം. തുടര്‍ന്നും നിര്‍ദ്ദേശങ്ങള്‍‌ പ്രതീക്ഷിക്കുന്നു.

    ReplyDelete
  6. മണികണ്ഠന്‍ ജീ,

    ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുത്‌ എന്നതിന്റെ അര്‍ത്ഥം ഇങ്ങനെയും ആകാം

    മാഹാത്മ്യമായല്ല തോന്നുന്നത്‌- നിരപരാധികളെ കൊല്ലാന്‍ വെറുതേ വിടുന്ന കുറ്റവാളികള്‍ തന്നെ മതിയാകും അതിനു സര്‍ക്കാര്‍ ബുദ്ധിമുട്ടേണ്ടതില്ല എന്നല്ലേ?
    അല്ല കാണുന്നതങ്ങനെ ആയതു കൊണ്ട്‌ ചോദിച്ചു പോയതാണ്‌

    ReplyDelete
  7. ഇത്തരത്തില്‍ കുറ്റങ്ങള്‍ ചെയ്യുന്നവര്‍‌ക്ക് എത്രയും പെട്ടന്ന് ശിക്ഷ നല്‍‌കാത്തതും കുറ്റകൃത്യങ്ങല്‍ കൂടാന്‍ കാരണമല്ലെ ഒന്ന ഒരു സംശയം ഉണ്ട്.

    ReplyDelete
  8. അങ്ങനെ അജ്മൽ അമീർ കസബ് ഒരു ഹഡിത്സ് കൂടെ ചാടിയിരിക്കുന്നു. അടുത്തത് സുപ്രീംകോടതി അതും കഴിഞ്ഞാൽ ദയാഹർജി പിന്നെയും നീണ്ട വർഷങ്ങൾ. കാരണം ഇപ്പോൾ തന്നെ 40നു മുകളിൽ ദയാഹർജികൾ കേന്ദ്ര ആഭ്യന്തരകാര്യമന്ത്രാലയം തീർപ്പ് കല്‍പ്പിക്കാൻ ഉണ്ട്. ഇദ്ദേഹത്തിനു മുൻപേ തൂക്കുകയർ വിധിക്കപ്പെട്ട മുഹമ്മദ് അഫ്‌സൽ ഇപ്പോഴും ജയിലിൽ ഉണ്ടല്ലൊ. മതിയാക്കൂ വധശിക്ഷ എന്ന ഈ പ്രഹനം. ഒന്നുകിൽ ശിക്ഷിക്കുക അല്ലെങ്കിൽ ഈ ശിക്ഷാരീതി നിറുത്തലാക്കുക.

    ReplyDelete