28 June 2008

DataOne-ന്റെ ചതി വീണ്ടും

ഒരാഴ്ചത്തെ ഇടവേളക്കുശേഷം ഇതാ DataOne-ന്റെ ചതി വീണ്ടും. 11:15 വരെ ഒരു കുഴപ്പവും ഇല്ലാതിരുന്ന നെറ്റ്‌‌ വീണ്ടും ലഭ്യമല്ലാതായിരിക്കുന്നു. Remote Computer does not respond.......... കാരണം വേറെഒന്നും അല്ല server ചത്തു. ഉപയോഗവിവരങ്ങല്‍ അറിയുന്നതിനുള്ള് സൈറ്റ്‌ ഇന്നലെ രാത്രി മുതല്‍ പ്രവര്‍ത്തിക്കുന്നില്ല. അതിനി മിക്കവാറും ഒരു മൂന്നാം തീയതിക്കുശേഷം നോക്കിയല്‍ മതി. എല്ലാ മാസവും അവസാനത്തെ ദിവസങ്ങളില്‍ ഇതു തന്നെയാണ് അവസ്ഥ. കൃത്യമായി ഒരുമാസം ഒരു പരാതിയും ഇല്ലാത്ത സേവനം നല്‍‌കാന്‍ ഭാരതത്തിന്റെ ഏറ്റവും വലിയ സേവനദാതാവിനു സാധിക്കുന്നില്ല. പരസ്യങ്ങളിലും മറ്റും ഏറ്റവും വലിയ വാചകക്കസര്‍ത്തുകള്‍ നടത്തുന്ന ഈ വിഭാഗം ഉപഭോക്തൃസേവനത്തില്‍ ഇപ്പോഴും വളരെ പിന്നില്‍ തന്നെ. ഇനി ഇതു എന്നു ശെരിയാവും എന്നറിയില്ല. അതുവരെ വീണ്ടും പഴയ ഡയല്‍-അപ്‌ കണക്ഷനിലേക്ക്............

25 June 2008

വധശിക്ഷയും ഭാരതത്തിന്റെ നീതിന്യായ വ്യവസ്ഥയും.

വളരെ ഉദാത്തമായ ആശയങ്ങള്‍ ഉള്ള ഒന്നാണ് നമ്മുടെ നീതിന്യായ വ്യവസ്ഥ. ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുതെന്ന അതിന്റെ ആശയം തന്നെ ഇതിനു ഉദാഹരണം ആണ്. എന്നാലും പലപ്പോഴും നീതി നടപ്പാക്കുന്നതില്‍ നമ്മുടെ നിയമസംവിധാനത്തില്‍ ‌ വരുന്ന കാലതാമസം നീതിനിഷേധിക്കുന്നതിനു തുല്ല്യമായ അവസ്ഥ ഉണ്ടാക്കുന്നു. നീതിനിര്‍വഹണം നടത്തിയാല്‍ പോരാ‍ ആ തോന്നലും ഉറപ്പും സാമാന്യജനത്തില്‍ ഉണ്ടാക്കുകയും വേണം. കടുത്തരീതിയിലുള്ള കുറ്റകൃത്യങ്ങള്‍ക്കു നമ്മുടെ നീതിപീഠങ്ങള്‍ അപൂര്‍വ്വമായെങ്കിലും വധശിക്ഷ വിധിക്കാറുണ്ട്‌. വധശിക്ഷക്കെതിരായ പ്രചാരണങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും നടക്കുന്നുണ്ട്‌. എന്നാലും നമ്മുടെ നാട്ടില്‍ നിയമപരമായ സാധുത ഉള്ള ഒന്നാണ് ഇപ്പോഴും വധശിക്ഷ. ഒരു വ്യക്തിക്കു വധശിക്ഷ നല്‍‌കുന്നതിനെപ്പറ്റി വ്യക്തമായ മാര്‍‌ഗ്ഗനിര്‍ദ്ദേശങ്ങള്‍ സുപ്രീംകോടതി പുറപ്പെടുവുച്ചിട്ടുണ്ട്‌. അതനുസരിച്ചു ‘അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കുറ്റകൃത്യങ്ങള്‍ക്കുമാത്രമേ‘ വധശിക്ഷ നല്‍‌കാറുള്ളു. ഔദ്യോഗികമായ ചിലകണക്കുകള്‍ പ്രകാരം സ്വതന്ത്ര്യാ‍നന്തര ഭാരതത്തില്‍ ഇതുവരെ 55 പേര്‍ വധശിക്ഷക്കു വിധേയരായിട്ടുണ്ട്. 1975 മുതല്‍ 1991 വരെയുള്ള കാലഘട്ടത്തില്‍ 40 പേരെ വധശിക്ഷക്കു വിധേയരാക്കി. എന്നാ‍ല്‍ 1991 മുതല്‍ 2004 വരെയുള്ള സമയത്തു ആരും തന്നെ വധശിക്ഷക്കു വിധേയരായിട്ടില്ല. ഭാരതത്തില്‍ നടക്കുന്ന അവസാനത്തെ വധശിക്ഷ 2004 ആഗസ്റ്റ് 14 നു കല്‍ക്കട്ടയില്‍ ആണ്. ധനഞ്ജയ്‌ ചാറ്റര്‍ജി എന്ന നാല്പതുവയാസ്സുകാരനെ 14 വയസ്സുള്ള ഒരു ബാലികയെ പീഠിപ്പിച്ചുകൊന്ന കേസില്‍ വധശിക്ഷക്കു വിധേയനാക്കി. നിയമപരമായ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കുകയും ഇയളുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളുകയും ചെയ്തതിനു ശേഷം ആയിരുന്നു ശിക്ഷ നടപ്പാക്കിയത്‌.

ഇതിനു മുന്‍പും ശേഷവും രാഷ്ട്രമനസാക്ഷിയെ ഞെട്ടിച്ച ഒട്ടനവധി ക്രൂരകൃത്യങ്ങള്‍ നമ്മുടെ നാട്ടില്‍ ഉണ്ടായിട്ടുണ്ട്`. അവയില്‍ ചിലതിനു അത്യുന്നത നീതിപീഠം വധശിക്ഷ വിധിക്കുകയും ചെയ്തു. എന്നാല്‍ പലനിയമക്കുരുക്കുകളിലും കുടുങ്ങി അവയൊന്നും നടപ്പാക്കപ്പെടാതെ ഇപ്പോഴും അന്തിമമായ തീര്‍പ്പു കാത്തിരിക്കുന്നു. അത്തരം രണ്ടു വിഷയങ്ങളെപ്പറ്റി ഇവിടെ പ്രതിപാദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

അതില്‍ ഒന്ന്‌ ഭാരതത്തിന്റെ മുന്‍ പ്രധാനമന്ത്രി ആയിരുന്ന രാജീവ്‌ ഗാന്ധിയുടെ വധം ആണ്. 1991 മെയ്‌ 21 നു തമിഴനാട്ടിലെ ശ്രീപെരുമ്പുതൂരില്‍ അദ്ദേഹത്തെ LTTE ധനു എന്ന് മനുഷ്യബോംബിനെ ഉപയോഗിച്ചു വധിക്കുമ്പോള്‍ അദ്ദേഹത്തോടൊപ്പം കൊല്ലപ്പെട്ടത് മറ്റു 14 പേര്‍ കൂടിയാണ്. തുടര്‍ന്നു CBI യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം 1992 മെയ്‌ 20 ന് തങ്ങളുടെ അന്വേഷണറിപ്പോര്‍ട്ട് മദ്രാസിലേ പ്രത്യേകകോടതിയില്‍ സമര്‍പ്പിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ ഇതിലെ മുഴുവന്‍ കുറ്റവാളികളേയും നിയമത്തിനു മുന്‍പില്‍ കൊണ്ടുവന്ന പ്രത്യേക അന്വേഷണസംഘം അന്നു ലോകശ്രദ്ധ പിടിച്ചുപറ്റി. തികച്ചും പ്രശംസാര്‍ഹമായ രീതിയില്‍ ആണ് ഈ അന്വോഷണം നടന്നത്‌. പിന്നീട്‌ 1997 നവംബര്‍‌ 11 ന് പ്രത്യേകകോടതി ഈ കേസില്‍ ഹജറാക്കപ്പെട്ട 26 പ്രതികള്‍ക്കും വധശിക്ഷ വിധിക്കുകയാണ് ഉണ്ടായത്‌. എന്നാല്‍ ഇതിന്റെ അപ്പീലില്‍ സുപ്രീംകോടതി ഇതില്‍ നാലുപേരുടെ വധശിക്ഷ മാത്രം ശെരിവെച്ചു. നളിനി, ശ്രീഹരന്‍ (മുരുകന്‍, നളിനി ഇദ്ദേഹത്തിന്റെ ഭാര്യയാണ്), പേരറിവാളന്‍, സുതെന്തിരാജ (ശാന്തന്‍) എന്നിവരാണ് ഈ നാലുപേര്‍. ഇവരുടെ റിവ്യൂ ഹര്‍ജി 1999 ഒക്‍ടോബര്‍ 8 ന് തീര്‍പ്പാക്കിയാ മൂന്നു ജഡ്ജിമാര്‍ അടങ്ങുന്ന സുപ്രീംകോടതി ബഞ്ച് ഈ ശിക്ഷ ശെരിവെക്കുകയാണ് ഉണ്ടായതു. ഈ ബഞ്ചില്‍ ഉണ്ടായിരുന്ന ജെസ്റ്റിസ് കെ ടി തോമസ്, നളിനിക്കു വധശിക്ഷ നല്‍കുന്നതിനെ എതിര്‍ത്തു. ഒരു സ്ത്രീ എന്ന പരിഗണന അവര്‍ അര്‍ഹിക്കുന്നു എന്നതായിരുന്നു അദ്ദേഹത്തിന്റെ വാദം. എന്നാല്‍‌ ഭൂരിപക്ഷ തീരുമാനത്തിനു വിധേയമായി എല്ലാവരുടെയും വധശിക്ഷ ശെരിവെക്കപ്പെടുകയായിരുന്നു. പിന്നീട് ഇവര്‍ രാഷ്ട്രപതിക്കു ദയാഹര്‍‌ജി നല്‍കി. 1999 നവംബര്‍ 1 ന് ഇവരുടെ ശിക്ഷാനടപടികള്‍ നിറുത്തിവെക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തമിഴനാടിനു നിര്‍ദ്ദേശം നല്‍‌കുകയായിരുന്നു. നളിനിയുടെ വധശിക്ഷ പിന്നീട്‌ ജീവപര്യന്തമാക്കി കുറച്ചു. എന്നല്‍ മറ്റു മൂന്നുപേരുടെ കാര്യത്തിലും ഇതുവരെ തീരുമാനം ആയിട്ടില്ല.


രണ്ടാമത്തെ വിഷയം 2001 ഡിസംബര്‍‌ 13 ന് ഭാരതത്തിന്റെ പാര്‍ലമെന്റ്‌ മന്ദിരത്തിനുനേരെ ഉണ്ടായ ആക്രമണമാണ്. അന്നു ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ അഞ്ചു പോലീസുകാരും, ഒരു പാര്‍ലമെന്റ്‌ സുരക്ഷാഉദ്യോഗസ്ഥനും, ഒരു തോട്ടക്കാരനും ആണ് കൊല്ലപ്പെട്ടത്‌. എന്നാല്‍ അഞ്ചു തീവ്രവാദികളെ വധിക്കാനും പോലീസിനു കഴിഞ്ഞു. പിന്നീടു നടന്ന അന്വേഷണത്തില്‍ നാലുപേരെ കുറ്റക്കാരായി കണ്ടെത്തുകയും പോട്ടാനിയമപ്രകാരം ചാര്‍ജ്ജ് ചെയ്യപ്പെട്ട ഈ കേസുകളില്‍ പോട്ടാകോടതി മൂന്നുപേര്‍ക്കു വധശിക്ഷയും ഒരാ‍ള്‍ക്കു അഞ്ചുവര്‍ഷം കഠിനതടവും വിധിച്ചു. S A R ഗിലാനി, ഷൌക്കത്ത്‌ ഹുസൈന്‍ ഗുരു, മുഹമ്മദ്‌ അഫ്‌സല്‍ എന്നിവരാണ് വധശിക്ഷക്കു വിധിക്കപ്പെട്ടത്‌. ഷൌക്കത്ത്‌ ഹുസൈന്‍ ഗുരുവിന്റെ ഭര്യ അഫ്‌സാന്‍ ഗുരുവിനെ ഭര്‍‌ത്താവിന്റെ നീക്കങ്ങള്‍ അറിഞ്ഞിട്ടും അതിനു കൂട്ടുനിന്നു എന്ന കുറ്റത്തിന് അഞ്ചു വര്‍ഷം കഠിനതടവിനും വിധിച്ചു. പിന്നീട്‌ ഇവരുടെ അപ്പീല്‍ പരിഗണിച്ച ഡെല്‍ഹി ഹൈക്കോടതി 2003 ഒക്‍ടോബര്‍ 21 ന് ഗിലാനിയേയും, അഫ്സാന്‍ ഗുരുവിനേയും കുറ്റവിമുക്തരാക്കുകയും ഷൌക്കത്ത്‌ ഹുസൈന്‍‌, മുഹമ്മദ് അഫ്‌സല്‍ എന്നിവരുടെ ശിക്ഷ ശരിവെക്കുകയും ചെയ്തു. തുടര്‍ന്ന് മുഹമ്മദ് അഫ്‌സല്‍‌, ഷൌക്കത്ത്‌ ഹുസൈന്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിച്ച സുപ്രീം കോടതി 2005 ആഗസ്റ്റ്‌ 4 ന് ഷൌക്കത്ത്‌ ഹുസൈന്റെ ശിക്ഷ 10 വര്‍ഷം കഠിനതടവായി ഇളവുചെയ്തു. എന്നാല്‍ മുഹമ്മദ്‌ അഫ്‌സലിന്റെ വധശിക്ഷ സുപ്രീംകോടതിയും ശരിവെക്കുകയാണ് ചെയ്തത്‌. പിന്നീടും നാലുതവണ പലകാരണങ്ങള്‍ പറഞ്ഞു ഷൌക്കത്‌ ഹുസൈന്‍‌ സുപ്രീംകോടതിയെ സമീപിച്ചു തന്റെ ശിക്ഷ ഇളവുചയ്യണം എന്നാവശ്യപ്പെട്ടു. എല്ലാത്തവണയും വിശദമായ വാദം കേട്ടതിനു ശേഷം സുപ്രീംകോടതി ആ ഹര്‍ജികള്‍ തള്ളൂകയാണുണ്ടായത്‌. ഏറ്റവും ഒടുവില്‍ 2008 മെയ്‌ പതിനാലിനാണ് സുപ്രീംകോടതി ഷൌക്കത്ത്‌ ഹുസൈന്റെ ഹര്‍ജിതള്ളിയത്‌. മുഹമ്മദ് അഫ്‌സലിനെ 2006 ഒക്‍ടേബര്‍ 20ന് രാവിലെ 6മണിക്കു തൂക്കികൊല്ലാനുള്ള ഉത്തരവില്‍ 2006 സെപ്റ്റംബര്‍ 26ന് ഡെല്‍ഹിയിലെ അഡീഷണല്‍ സെഷന്‍‌സ് ജഡ്ജിയായ രവീന്ദര്‍ കുമാര്‍ ഒപ്പുവെച്ചു. ഇതേതുടര്‍ന്നു 2006 ഒക്‍‌ടോബര്‍‌ മൂന്നാം തീയതി മുഹമ്മദ് അഫ്‌സലിന്റെ ഭാര്യ സമര്‍പ്പിച്ച ദയാഹര്‍ജി രാഷ്ടപതി സ്വീകരിക്കുകയും അഭിപ്രായം അറിയിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടു അന്നു തന്നെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു കൈമാറുകയുംചെയ്തു. ഇതോടെ മുഹമ്മദ്‌ അഫ്‌സലിന്റെ വധശിക്ഷയും നിറുത്തിവെക്കപ്പെട്ടു. ഇപ്പോള്‍ മുഹമ്മദ് അഫ്‌സല്‍ തീഹാര്‍ ജയിലില്‍ തടവിലാണ്. ആദ്യം ദയാഹര്‍ജി സമര്‍പ്പിക്കുന്നതിനെ എതിര്‍ത്ത മുഹമ്മദ് അഫ്‌സല്‍ പിന്നീട് 2006 നവംബര്‍ 9ന് ദയാഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്‌.

മേല്‍പ്പറഞ്ഞ രണ്ടുകേസുകളും നിസ്സാരമായി തള്ളിക്കളയാന്‍ സാധിക്കുന്നവയല്ല. ഇതില്‍ രണ്ടിലും ഭാരതത്തിന്റെ പരമാധികാരത്തിനുനേരെയാണ് ആക്രമണം ഉണ്ടായത്. രണ്ടിലും അന്വേഷണവും വിചാരണയും നടന്നു. എന്നാല്‍ ശിക്ഷയെപ്പറ്റി അന്തിമ തീരുമാനം എടുക്കേണ്ട ആഭ്യന്തരമന്ത്രാലയം ഇപ്പോഴും മൌനത്തിലാണ്. രാജീവ ഗാന്ധിവധക്കേസില്‍ പ്രതികള്‍ക്കു ശിക്ഷ‌ ഇളവുചെയ്യണം എന്നു സോണിയ ഗാന്ധി കേന്ദ്രസര്‍ക്കാരിനോടു അഭ്യര്‍ത്ഥിച്ചു എന്നാണ് വിവിധ മാധ്യമങ്ങളില്‍ നിന്നും മനസ്സിലാക്കുന്നത്‌. ആ അഭ്യര്‍ത്ഥന പരിഗണിക്കുകയാണെങ്കില്‍ അദ്ദേഹത്തോടോപ്പം കൊല്ലപ്പെട്ട മറ്റു പതിന്നാലുപേരുടെ കുടുംബാംഗങ്ങളുടേയും അഭിപ്രായം ആരായുന്നതാണ് അഭികാമ്യം. അതുപോലെ തന്നെ മുഹമ്മദ് അഫ്‌സലിന്റെ ശിക്ഷനടപ്പാക്കുന്നതിന് എതിരെ കാശ്മീരില്‍ ശക്തമായ പ്രതിക്ഷേധങ്ങളാണ് നടന്നത്‌. ശിക്ഷ നടപ്പാക്കാന്‍ വൈകുന്നതില്‍ തങ്ങള്‍‌ക്കുള്ള പ്രതിക്ഷേധം പാര്‍ലമെന്റ്‌ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബാംഗങ്ങളും രാഷ്ട്രപതിയെ അറിയിച്ചിട്ടുണ്ട്‌. ജമ്മു - കാശ്മീര്‍ ആസ്ഥാനമായ ജൈഷ്-എ-മുഹമ്മദ് എന്ന തീവ്രവാദ സംഘടനയുടെ നേതാവാണ് ഇദ്ദേഹം. എന്തുകൊണ്ടാണ് ഈ ശിക്ഷാവിധികളില്‍ അന്തിമമായ തീരുമാനം എടുക്കുന്നതിനു ആഭ്യന്തരമന്ത്രാലയം ഇത്രയും വൈകുന്നതെന്നു മനസ്സിലാവുന്നില്ല. രാജ്യസുരക്ഷയുടെകാര്യത്തിലും രാഷ്ട്രീയം കളിക്കുകയാണ് നമ്മുടെ സര്‍ക്കാര്‍ എന്നു തോന്നുന്നു.

ഇതു മാത്രമല്ല ഇത്തരം നിരവധി ദയാഹര്‍ജികള്‍ നാമ്മുടെ കേന്ദ്ര‌ആഭ്യന്തരമന്ത്രാലയത്തിന്റെ തീരുമാനത്തിനു കാത്തിരിക്കുന്നുണ്ട്‌. എന്നാല്‍ ഈ അടുത്തയിടെ പ്രിയങ്ക വധേര, നളിനിയെ സന്ദര്‍ശിച്ചതും, മുഹമ്മദ് അഫ്‌സല്‍ ഒരു മാധ്യമപ്രവര്‍‌ത്തകനുനല്‍‌കിയ അഭിമുഖവും വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. അപ്പോള്‍ എനിക്കുണ്ടായ സംശയങ്ങളാണ് ഇത്തരം ഒരു ബ്ലോഗിനു വഴിതെളിച്ചത്‌. ഭരണഘടനയുടെ 72ആം അനുശ്ഛേദം രാഷ്ട്രപതിക്കു ഏതൊരുവ്യക്തിക്കും ഒരു കോടതിയോ, പട്ടാ‍ളകോടതിയോ വിധിക്കുന്ന ശിക്ഷ ഇളവുചെയ്യാനും, റദ്ദുചെയ്യാനും ഉള്ള അധികാരം നല്‍കുന്നുണ്ട്‌. ഇത്തരം സന്ദര്‍ഭത്തില്‍ രാഷ്ട്രപതി ആഭ്യന്തരമന്ത്രാലയത്തിന്റെ അഭിപ്രായം ആരായുകയാണ് സാധാരണ ചെയ്യാറുള്ളതെന്നു ഞാന്‍ മനസ്സിലക്കുന്നു. ഇവിടേയും ആഭ്യന്തരമന്ത്രാലയത്തിന്റെ മറുപടി വൈകുന്നതാണ് പ്രശ്നങ്ങള്‍ക്കു കാരണം.

(വിവരങ്ങള്‍ക്കു കടപ്പാട് wikipedia മറ്റു നിരവധി പത്രറിപ്പോര്‍ട്ടുകളും, വിവിധ വ്യക്തികളുടെ ലേഖനങ്ങളും)

21 June 2008

BSNL DataOne എന്റെ കൈപ്പേറിയ അനുഭവങ്ങള്‍‌

ഭാരതത്തിലെ ഇന്റെര്‍‌നെറ്റ് സേവനദാതാക്കളില്‍ ഒന്നാം സ്ഥാനം അവകാശപ്പെടുന്നവരാണ് ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റ്‌ഡ്‌ അഥവാ BSNL. അത്തരം പരസ്യങ്ങളില്‍ ആകൃഷ്ടനായി ഞാനും 03/01/2007 ല്‍ ഒരു കണക്ഷനു അപേക്ഷിച്ചു. നീണ്ട 11 മാസത്തെ കാത്തിരിപ്പിനു ശേഷം 27/11/2007ല്‍ എനിക്കു കണക്ഷന്‍ കിട്ടി. തുടര്‍ന്നിങ്ങോട്ടുണ്ടായ കുറെ കൈപ്പേറിയ അനുഭവങ്ങള്‍ ഞാന്‍ എന്റെ മറ്റൊരു ബ്ലോഗില്‍ വിശദമായിത്തന്നെ ഇതിനു മുന്‍പേ പ്രതിപാദിച്ചിട്ടുണ്ട്‌. കഴിഞ്ഞ രണ്ടു മാസക്കാലമായി ഞാന്‍ ആ ബ്ലോഗില്‍ ഒന്നും എഴുതാറില്ല. അതിലെ അവസാനത്തെ പോസ്റ്റ് കഴിഞ്ഞ ഏപ്രില്‍ എട്ടിനായിരുന്നു. പിന്നീട്‌ അതില്‍ എന്തെന്കിലും എഴുതുന്നത്‌ നിറുത്തിവെക്കാനുള്ള പ്രധാന കാരണം എന്നെക്കാള്‍ വലിയ ദുരിതങ്ങളാണ് മറ്റുള്ളവര്‍ക്കുള്ളത്‌ എന്ന അറിവാണ്. എന്നാലും ഉപഭോക്താക്കളോടുള്ള BSNL ന്റെ അവഞ്ജ വീണ്ടും എന്തെങ്കിലും എഴുതാന്‍ എന്നെ പ്രേരിപ്പിക്കുന്നു. ഇവിടത്തെ ഏറ്റവും വലിയ പ്രശ്നം എപ്പോഴും down ആവുന്ന server ആണ്. ഇതു പരിഹരിക്കപ്പെടുന്നതിന് പലപ്പോഴും രണ്ടു ദിവസം വരെ എടുക്കും എന്നതാണ്. ഈ ആഴ്ചയില്‍ ഇന്നത്തേതുള്‍‌പ്പെടെ ഇതു രണ്ടാമത്തെ തവണയാണ് server down ആവുന്നത്‌. BSNL ന് ഉപഭോക്താക്കളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി ഒരു tolefree call centre number 12678 (നേരത്തെ ഇതു 1957 ആയിരുന്നു). ഒരിക്കലും പെട്ടന്നു ലഭ്യമല്ലാത്ത ഒരു നമ്പര്‍‌. പലപ്പോഴും തുടര്‍ച്ചയായി അരമണിക്കൂറെങ്കിലും വിളിച്ചാല്‍‌ മാത്രമേ ഒരു ഉദ്യോഗസ്ഥനോടു സംസാരിക്കന്‍ തന്നെ സാധിക്കൂ. അതിലും രസകരം രാവിലെ 9:30 മുതല്‍ വൈകീട്ടു 05:00 മണിവരെ മാത്രമെ ഈ സേവനം ലഭ്യമായുള്ളു എന്നതാണ്. ഏതൊരു സേവനമേഖലക്കും വേണ്ട പ്രധാന ഗുണമായ ഉപഭോക്തൃസേവനം Broadband Internet ന്റെ കാര്യത്തില്‍ BSNL വളരെ പിന്നിലാണ്. അതുപോലെ തന്നെ ആദ്യത്തെ പ്ലാന്‍ Home250യില്‍ നിന്നും Home500 ലേക്കുമാറാനും ഒരു വര്‍‌ഷത്തേക്കുള്ള വരിസംഖ്യ ഒരുമിച്ചടക്കുന്നതിനും വേണ്ടി ഞാന്‍ 19/12/2007ല്‍‌ നല്‍കിയ അപേക്ഷ ഇന്നു വരെയും പൂര്‍‌ണ്ണമായും നടപ്പാക്കിയിട്ടില്ല. എന്റെ അപേക്ഷപ്രകാരം പ്ലാന്‍‌ മാറ്റവും, വരിസംഖ്യ ഒരുമിച്ചടക്കുന്നതിനു അനുവദിച്ചുകൊണ്ടും ബന്ധപ്പെട്ട accounts officer 20/12/2007ല്‍ തന്നെ ഉത്തരവായിട്ടുണ്ട്‌. കഴിഞ്ഞമാസം വരെ പലവട്ടം എറണാകുളത്തുള്ള കാത്തോലിക്‍ സെന്ററിലെ BSNL ആഫീസില്‍ കയറിയിറങ്ങിയ ശേഷം ഈ മാസം മാത്രമാണ് പ്ലാന്‍ മാറ്റം അനുസരിച്ചുള്ള ബില്ല്‌ എനിക്കു ലഭിക്കുന്നത്‌. കഴിഞ്ഞ മാസങ്ങളില്‍ Home500 അനുസരിച്ചുള്ള fixed charge വാങ്ങുകയും usage Home250 അനുസരിച്ചു കണക്കാക്കുകയുമാണ് ചെയ്തത്‌. ഈ മാസം അതു ശെരിയാക്കി എങ്കിലും വാര്‍‌ഷികവരിസംഖ്യ ഒന്നിച്ചടക്കുന്നതു സംബന്ധിച്ച അറിയിപ്പൊന്നും ഇതു വരെ ഉണ്ടായിട്ടില്ല. ശരിയായി നടത്താവുന്ന കാര്യങ്ങളില്‍ BSNL കാണിക്കുന്ന കെടുകാര്യസ്ഥതക്കു ഉദാഹരണം ആണിത്‌. അതിനു പുറമേയാണ് ഇടക്കിടക്കുണ്ടാവുന്ന ഈ സാങ്കേതിക തകരാറുകള്‍. ഇന്നു BSNL Broadband ലഭ്യമല്ല. നാളയോ മറ്റന്നാളോ ഈ തകരാര്‍ പരിഹരിക്കപ്പെടും എന്ന പ്രതീക്ഷയിലാണ് ഞാന്‍.

17 June 2008

കെ എസ് ആര്‍‌ ടി സിയുടെ ജനദ്രോഹങ്ങള്‍‌

ജനങ്ങള്‍ക്ക്‌ മെച്ചപ്പെട്ട യാത്രാസൌകര്യം ഒരുക്കുകയും സ്വകാര്യബസ്സ്‌ സംവിധാനം ജനങ്ങളെ ചൂഷണം ചെയ്യുന്നതില്‍‌ നിന്നു സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് കെ എസ്സ് ആര്‍‌ ടി സി യുടെ പ്രാഥമികമായ ലക്ഷ്യം എന്നാണ് ഞാന്‍ മനസ്സിലാക്കിയിരുന്നത്‌. എന്നാല്‍ വര്‍‌ഷങ്ങളായി കേരളത്തിന്റെ വിവിധ സ്ഥലങ്ങളില്‍‌ യാത്രചെയ്തുവരുന്ന എനിക്കു എന്റെ ആ ധാരണ വാസ്തവവിരുദ്ധമാണെന്ന്‌ ഇപ്പോള്‍ തീരുമാനിക്കേണ്ടിവരുന്നു. കേരളത്തില്‍ ഏറ്റവും അധികം നിയമലംഘനം നടത്തുന്നത്‌ ഈ സര്‍ക്കാര്‍‌സ്ഥാപനം തന്നെയാണെന്നാണ് ഞാന്‍‌ മനസ്സിലക്കുന്നത്‌. പലപ്പോഴും യാത്രക്കാരോടു യാതൊരു പ്രതിബദ്ധതയും ഇല്ലാത്ത പെരുമാറ്റമാണ് ചില കെ എസ്സ് ആര്‍‌ ടി സി ജീവനക്കാരില്‍ നിന്നും ഉണ്ടാവുന്നത്‌.

ഫാസ്റ്റ്‌പാസെഞ്ചറിനും അതിനു മുകളിലും പെര്‍‌മിറ്റുള്ള വാഹനങ്ങളില്‍ കയറ്റാവുന്ന പരമാവധി യാത്രക്കാരുടെ എണ്ണം ആ വാഹനത്തിന്റെ സീറ്റുകളുടെ എണ്ണത്തിനു തുല്ല്യമാണ്. എന്നാല്‍ ‘സൂപ്പര്‍‌ ഫാസ്റ്റും’ അതിനു മുകളിലും ഉള്ള മിക്ക കെ എസ്സ് ആര്‍ ടി സി വാഹനങ്ങളും സീറ്റുകളുടെ എണ്ണത്തിന്റെ മൂന്നിരട്ടി വരെ യാത്രക്കാരെ കുത്തിനിറച്ചാണ് സര്‍‌വീസ്‌ നടത്തുന്നതു. കഴിഞ്ഞ പത്തുവര്‍‌ഷത്തെ എന്റെ യാത്രനുഭവത്തില്‍ ഇത്തരത്തില്‍ ‘സേവനം’ നടത്തുന്ന ഒരു കെ എസ്സ്‌ ആര്‍‌ ടി സി വാഹനത്തെപ്പോലും ‘സഞ്ചരിക്കുന്ന കോടതികളോ’ വഴിനീളെ ഗതാഗതനിയമപാലനത്തിനു കര്‍മ്മനിരതരായി നില്‍ക്കുന്ന ‘പോലീസു’കാരോ ശിക്ഷിച്ചതായി കണ്ടിട്ടില്ല. എന്തിനു അമിതവേഗത കണ്ടെത്തുന്നതിനുള്ള സംവിധാനങ്ങള്‍ പോലും ഈ വാഹനത്തിനുമുന്‍പില്‍ കണ്ണടക്കുകയാണ് പതിവ്‌. (അല്ലെങ്കിലും ഗതാഗത നിയമപാലനത്തെക്കാള്‍ പെട്ടിയിലും പോക്കറ്റിലും വല്ലതും വീഴാന്‍‌ സാധ്യതയുള്ള ഇരകളിലാണ് ഇവര്‍ക്കു താത്പര്യം.)


പലറൂട്ടുകളിലും സമ്പത്തികലാഭത്തിനു വേണ്ടി ഫാസ്റ്റ്പാസെഞ്ചര്‍ ബസ്സുകള്‍ കൂടുതലായി ഓടിക്കാറുണ്ട്‌. എന്റെ അനുഭവത്തില്‍ ദേശസാല്‍കൃത പാതയായ ആലപ്പുഴ - ചങ്ങനാശ്‌ശേരി തന്നെ ഉദാഹരണം. ഇവിടെ ‘ഫാസ്റ്റ്പസെഞ്ചറുകളെ’ പിന്തള്ളി ‘ഓര്‍ഡീനറി ലിമിറ്റഡ്‌ സ്‌റ്റോപ്പ്‌‘ബസ്സുകള്‍ കടന്നുപോവുന്ന അനുഭവം പലപ്പോഴും എനിക്കുണ്ടായിട്ടുണ്ട്‌.
ഇത്തരത്തില്‍ കേരളത്തിലെ ഏറ്റവും ദൂരിതപൂര്‍‌ണ്ണമായ യാത്ര കോട്ടയം മുതല്‍ കിളിമാനൂര്‍ വരെ എം സി റോഡ്‌ വഴിയുള്ളതാണെന്നു ഞാന്‍ കരുതുന്നു.

ഇതു പോലുള്ള ദേശസാത്കൃത റൂട്ടുകളില്‍ ഉള്ളവരാണ് കെ എസ്സ് ആര്‍ ടി സി യുടെ ദുരന്തം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത്‌. ഞാന്‍ സ്ഥിരമായി യാത്രചെയ്തിരുന്ന ആലുവ - പറവൂര്‍ ‌ ഇത്തരം ദുരിതയാത്രക്കു ഉദാഹരണമാണ്. രാവിലെ പറവൂരില്‍‌നിന്നും സര്‍വീസ്‌ ആരംഭിക്കുന്ന ബസ്സുകള്‍ പറവൂര്‍‌ടൌണ്‍ വിടുന്നതിനുമുന്‍‌പേ നിറയും. പിന്നെ അങ്ങോട്ടുള്ള പത്തൊന്‍പതുകിലോമീറ്റര്‍ ദൂരത്തു കാത്തുനില്‍ക്കുന്നവര്‍ക്കു വല്ലബസ്സും നിറുത്തിക്കിട്ടിയാല്‍‌ ഭാഗ്യം. രാവിലെ പതിനഞ്ചു മിനിറ്റ് വ്യത്യാസത്തില്‍ പറവൂരില്‍നിന്നും ആലുവായ്ക്കു ടൌണ്‍‌ലിമിറ്റഡ് ബസ്സുകള്‍ ഉണ്ട്. പറവൂര്‍ വിട്ടാല്‍ പിന്നെ പതിനാറുകിലോമീറ്റര്‍ കഴിഞ്ഞു ദേശീയപാത നാല്‍‌പത്തിയേഴില്‍ പറവൂര്‍ക്കവലയിലെ ഇവയ്ക്കു സ്‌റ്റോപ്പുള്ളു. ഈ ബസ്സുകള്‍ പോലും രാവിലെ 7:30 നും 10:30 നും ഇടക്കു പറവൂര്‍‌ടൌണ്‍ വിടുന്നതുതന്നെ മിക്കാവാറും അറുപതില്‍ കുറയാത്ത യാത്രക്കാരുമായാണ്. മറ്റു സമയങ്ങളില്‍ 50% യാത്രക്കര്‍ ഉറപ്പായും ഉണ്ടാവുകയും ചെയ്യും. എന്നാലും ഈ റൂട്ടില്‍ ബസ്സുകളുടെ എണ്ണം കൂട്ടണം എന്ന ആവശ്യം ഇപ്പോഴും പരിഗണിക്കപ്പെടതെ കിടക്കുന്നു. ഇതിനു കാരണമായി പറയുന്നതു ആവശ്യത്തിനു ബസ്സുകള്‍ ഇല്ല എന്നതാണ്. എന്നാല്‍ ഗോശ്രീപാലം വഴി പുതുതായി 18 ബസ്സുകള്‍ ഇപ്പോള്‍ സര്‍വീസ്‌ നടത്തുന്നുണ്ട്. നൂറ്റി‌ഇരുപതോളം സ്വകാര്യബസ്സുകള്‍ ഉള്ളപ്പോഴാണ് ഇവിടെ 18 കെ എസ്സ് ആര്‍ ടി സി ബസ്സുകള്‍ പുതുതായി ആരംഭിച്ചതെന്നോര്‍ക്കണം. നിലവില്‍ ഉള്ള റൂട്ടുകളിലെ സര്‍വീസ് കാര്യക്ഷമമാക്കാതെ കൂടുതല്‍ പുതിയ റൂട്ടുകളില്‍ സര്‍വീസ് ആരംഭിക്കുന്നതും, കൂടുതല്‍ റൂട്ടുകള്‍ ദേശസാത്കരിക്കുന്നതും പൊതുജനങ്ങളോടു ചെയ്യുന്ന കടുത്ത അനീതി തന്ന്നെയാണ്.


സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ചര്‍ജിന്‌ അനുസരിച്ചാണ് സ്വകാര്യ ബസ്സുകളും സര്‍വീസ്‌ നടത്തുന്നത്‌. എന്നാല്‍ കെ എസ്സ് ആര്‍ ടി സി ക്കു ഈ നിരക്കുകള്‍ക്കു പുറമെ ഇരുപത്റ്റിഅഞ്ചു രൂപക്കു മുകളിലുള്ള ഓരോ ടിക്കറ്റിലും ഒരു രൂപ ഇന്‍ഷുറന്‍സ് സെസ്സ് ആയി പിരിക്കാന്‍ അവകാശം ഉണ്ട്. ഇങ്ങനെ എല്ലാം ചെയ്താലും വൃത്തിഹീനവും, ചോര്‍ന്നൊലിക്കുന്നതും ആയ ബസ്സുകളാണ് മിക്കപ്പോഴും കാണന്‍‌ സാധിക്കുന്നത്‌. എറണാകുളത്തുനിന്നും പലപ്പോഴും ഔദ്യോഗീകാവശ്യങ്ങള്‍ക്കായി കണ്ണൂരിലോ കാസര്‍‌ഗോടിനോ പോകേണ്ടിവരുമ്പോള്‍ പലപ്പോഴും ഞാന്‍ ആശ്രയിക്കുന്നത്‌ കലൂരില്‍ നിന്നും പുറപ്പെടുന്ന ഹൈറേഞ്ച് - മലബാര്‍ബസ്സുകളെത്തന്നെയാണ്. ഓര്‍‌ഡിനറി ബസ്സിന്റെ ചാര്‍ജില്‍‌ സെമിസ്ലീപ്പര്‍ യാത്ര സൌകര്യം ഉള്ളവയാണ് അവയില്‍ പലതും. അമിതമായി യാത്രക്കാരും ഉണ്ടാവാറില്ല. ഈ സമയത്തുള്ള കെ എസ്സ് ആര്‍ ടി സി ബസ്സുകളാവട്ടെ തീരെ സൌകര്യപ്രദമല്ലാത സീറ്റുകളും, തിങ്ങിനിറഞ്ഞ യാത്രക്കാരുമായി പോകുന്നവയാണ്. അതിനെല്ലാം പുറമെയാണ് ഈടാക്കുന്ന അമിത ചാര്‍ജ്ജ്. ദൌര്‍‌ഭഗ്യവശാല്‍ തിരുവനന്തപുരത്തിനോ കൊല്ലത്തിനോ പോകേണ്ടിവരുമ്പോള്‍ കെ എസ്സ് ആര്‍ ടി സി യെത്തന്നെ ആശ്രയിക്കേണ്ടിവരുന്നു.

കെ എസ്സ് ആര്‍ ടി സി യാത്രയില്‍ പിന്നെ ഏറ്റവും അരോചകമായി തൊന്നുന്നതു നിറുത്താതെയുള്ള എയര്‍‌ഹോണ്‍‌ പ്രയോഗം ആണ്. നിയമം മൂലം എയര്‍‌ഹോണിന്റെ ഉപയോഗം നിരോധിച്ചിട്ടുണ്ടെങ്കിലും മിക്കവാറും കെ എസ്സ് ആര്‍ ടി സി ബസ്സുകളിലും, സ്വകാര്യബസ്സുകളിലും ഇതിന്റെ ഉപയോഗം നിര്‍ബാധം തുടരുന്നു. വ്യത്യാസം സ്വകാര്യബസ്സുകളിലെ എയര്‍‌ഹോണ്‍ പോലീസ്‌ പിടിച്ചിടുക്കാറുണ്ടെന്നതുമാത്രം. ഇടുങ്ങിയ വഴിയില്‍ പോലും നിറുത്താതെ എയര്‍ ഹോണ്‍ അടിക്കുന്ന സ്വഭാവം പല ഡ്രൈവര്‍മാരിലും കാണാം. സത്യത്തില്‍ ആ എയര്‍ ഹോണ്‍ ഒന്നിന്റെ ബലത്തില്‍ മാത്രമണ് പല കെ എസ്സ് ആര്‍ ടി സി ബസ്സുകളും ഓടുന്നതുതന്നെ.


രസകരമായി തോന്നിയ മറ്റൊരുകാര്യം ഏതെങ്കിലും ബസ്സു ഒരു ഡിപ്പോയില്‍നിന്നും പുറ്പ്പെടുന്ന സമയം ചോദിച്ചാല്‍ ലഭിക്കുന്ന മറുപടിയാണ്. മിക്കവാറും കിട്ടുക ‘ഉടനെ‘ എന്ന മറുപടിയാണ്. അതുകേട്ടു കയറിയിരുന്നാല്‍ ചിലപ്പോള്‍ ഒരു പതിനഞ്ചുമിനുറ്റെങ്കിലും കഴിഞ്ഞെ ആ വണ്ടി പുറപ്പെടൂ. ഇനി അബദ്ധത്തില്‍ ഒരു കൃത്യസമയം പറഞ്ഞാലോ അതിനും വളരെ മുന്‍പേ വണ്ടി പോയിരിക്കും. അത്തരം ഒരനുഭവമാണ് ഇന്നു (16/06/2008) രാവിലെ ഉണ്ടായത്‌. പത്തനം‌തിട്ടക്കുള്ള ഒരു ഫാസ്റ്റ്പാസെഞ്ചര്‍‌ പുറപ്പെടുന്നസമയം ചോദിച്ച എനിക്കു കിട്ടിയ മറുപടി 9:15 എന്നാണ്. അപ്പോള്‍ എന്റെ വാച്ചിലെ സമയം 8:55. സ്‌റ്റേഷനിലെ ക്ലോക്കില്‍ 9:00. പതിനഞ്ചു മിനിറ്റുണ്ടല്ലൊ എന്നുകരുതി ചായകുടിക്കാന്‍‌ ഞാന്‍ സ്റ്റാളിനടുത്തേക്കു നടന്നു. സ്റ്റാളില്‍ ഞാന്‍ എത്തുമ്പോഴേക്കും ബസ്സ്‌ നീങ്ങിത്തുടങ്ങിയിരുന്നു. എന്നോടു പറഞ്ഞതിലും 10 മിനിറ്റ് നേരത്തെ.

കെ ബി ഗണേശ്‌കുമാര്‍ ഗതാഗത മന്ത്രിയായിരുന്നപ്പോള്‍ ഇറക്കിയ ‘ഹൈട്ടെക്’ ഡിസൈനില്‍ ഉള്ള ബസ്സുകളിലെ യാത്ര ഇപ്പോഴും നടുവൊടിക്കുന്നതുതന്നെ. ‘ഹൈടെക്’ എന്നതു ഡിസൈനിന്റെ പ്രത്യേകത അല്ലെന്നും അതു നിര്‍മ്മിച്ച സ്ഥാപനത്തിന്റെ (ഹൈടെക്‌ ഇന്‍ഡസ്‌ട്രീസ്‌) പേരാണെന്നതും ഞാന്‍ മനസ്സിലാക്കിയതു വൈകിയാണ്. എന്നാല്‍ പിന്നീട് അങ്ങോട്ട് ആ ഡിസൈന്‍ ഉപേക്ഷിച്ചു എന്നതു ആശ്വാസകരമായി തോന്നുന്നു. അതുപോലെ ‘വേണാട്’ ‘അനന്തപുരിഫാസ്റ്റ്’ എന്നീ മോഡലുകളും ഇപ്പോള്‍ പുതുതായി വന്നിരിക്കുന്ന മോഡലുകളും സൌകര്യപ്രദമായ സീറ്റുകള്‍ ഉള്ളവയാണ്.

പല ബഡ്ജറ്റുകളിലും കെ എസ്സ് ആര്‍ ടി സിക്കുവേണ്ടി സര്‍ക്കാര്‍ ധാരാളം പണം നീക്കിവെക്കുന്നുണ്ട്‌. ഇത്തവണത്തെ ബഡ്ജറ്റ് അതില്‍ സര്‍വ്വകാല റെക്കോര്‍‌ഡിട്ടു എന്നു വേണമെങ്കില്‍ പറയാം. എന്നിട്ടും കഴിഞ്ഞമാസം ജീവനക്കാരുടേ പെന്‍‌ഷനും മറ്റാനുകൂല്യങ്ങളും നല്‍‌കുന്നതിനു ഡീസല്‍ വാങ്ങിയ വകയില്‍ നല്‍‌കാന്‍ വെച്ച പണം വകമാറ്റിയതു പല ട്രിപ്പുകളും റദ്ദാക്കുന്നതിലാണ് അവസാനിച്ചത്‌. ഇതു മൂലം കഷ്ടപ്പെട്ടാതാവട്ടെ സാധരണ ജനവും. കെ എസ്സ് ആ‍ര്‍ റ്റി ബസ്സിന്റെ ശരാശരി ഒരു കിലോമീറ്ററില്‍ നിന്നുള്ള വരുമാനം 12 രൂപക്കു മുകളില്‍ ആണെന്നാണ്‌ പറയുന്നതു. സ്വകാര്യബസ്സുകളില്‍ പലതും ഇതിലും താ‍ഴ്ന്ന വരുമാനത്തിലാണ് ഓറടുന്നത്‌. എന്നിട്ടും അവ റോഡ് നികുതിയും, തൊഴിലാളീ ക്ഷേമനിധി വിഹിതവും, അറ്റകുറ്റപ്പണികളും, പിന്നെ ഉള്ളതിനും ഇല്ലാത്തതിനും അടക്കേണ്ട പിഴയും കഴിച്ചിട്ടും ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നു. അതുകൊണ്ടാണല്ലൊ കൂടുതല്‍ ആളുകള്‍ ഈ രംഗത്തേക്കു നിക്ഷേപിക്കാന്‍ വരുന്നതും, ഉള്ളവര്‍ കൂടുതല്‍ റൂട്ടുകളില്‍ പുതിയ ബസ്സുകള്‍ ഇറക്കാന്‍ സന്നദ്ധരാവുന്നതും. എന്നാലും സര്‍ക്കാര്‍ സ്ഥാപനം എന്നും നഷ്ടത്തില്‍ തുടരുന്നു.

മുഴുവന്‍ സ്വകാര്യ ബസ്സുകളും നിയമാനുസൃതം ഓടുന്നവയാണെന്നു ഞാന്‍ അവകാശപ്പെടുന്നില്ല. അവയിലും ധാരാളം കള്ളനാണയങ്ങള്‍ ഉണ്ട്‌. എന്നാല്‍ പൊതുഗതാഗതരംഗത്തിനു മാതൃകയാവേണ്ട കെ എസ്സ് ആര്‍ ടി സി യുടെ പ്രവര്‍ത്തനം ഒട്ടും ആശാവഹം അല്ല അന്നതാണ് എന്റെ അഭിപ്രായം.

3 June 2008

ഗോള്‍‌ഫ്‌ക്ലബ് - ഞാന്‍‌ മനസ്സിലാക്കുന്ന കാര്യങ്ങള്‍‌

തിരുവനന്തപുരം ഗോള്‍‌ഫ്‌ക്ലബ്ബ് സര്‍ക്കാര്‍ ഏറ്റെടുത്തതു വലിയ വിവാദം ആയിരിക്കുകയാണല്ലൊ. ഈ വിഷയത്തില്‍ ഞാന്‍‌ മറ്റോരു ബ്ലോഗില്‍‌ രേഖപ്പെടുത്തിയ അഭിപ്രായങ്ങള്‍ എവിടെ ചേര്‍ക്കുന്നു.

ഈ വിഷയത്തില്‍ കോടതിയുടെ മുന്‍പിലുള്ള നിയമപ്രശ്നത്തിന്റെ ന്യായാന്യായങ്ങളിലേക്കു കോടതി കടന്നിട്ടില്ല. ഈ വിഷയം തിങ്കളാഴ്ച് ഹൈക്കോടതി പരിഗണിക്കുന്നതാണെന്നും അതിനാല്‍ ഈ വിഷയത്തിലുള്ള സര്‍‌ക്കാര്‍‌നടപടികള്‍‌ തിങ്കളാഴ്ചവരെ നിറുത്തിവെക്കണമെന്നും അഭ്യര്‍‌ത്ഥിച്ചു കൊണ്ടുള്ള അഡ്വക്കേറ്റ്‌ ജനറലിന്റെ അറിയിപ്പ്‌ നിയമ സെക്രട്ടറി റവന്യു സെക്രട്ടറിയെ കത്തുമുഖാന്തരം അറിയിച്ചിരുന്നതാണ്. അഡ്വക്കേറ്റ്‌ ജനറലിന്റെ ഈ അഭ്യര്‍‌ത്ഥന തള്ളിക്കളഞ്ഞ റവന്യു പ്രിന്‍‌സിപ്പല്‍‌ സെക്രട്ടറിയുടെ നിലപാടാണ് ഇന്നത്തെ ഈ ഉത്തരവിനു കാരണം. അഡ്വക്കേറ്റ് ജനറലിന്റെ തീരുമാനത്തോടു കാട്ടിയ ഈ അവഗണന ആണ് ഹൈക്കോടതി വിമര്‍‌ശിച്ചതിനും റവന്യു പ്രിന്‍‌സിപ്പല്‍‌ സെക്രട്ടറിയോടു നേരിട്ടു ഹാജരാവാന്‍‌ ഉത്തരവിറക്കിയതിനും കാരണം. ഇത്തരം ഒരു അറിയിപ്പു അഡ്വക്കേറ്റ്‌ ജനറലില്‍‌ നിന്നും ഉണ്ടായകാര്യം ഹൈക്കോടതിയെ അറിയിച്ചതും സര്‍ക്കാര്‍‌ അഭിഭാഷകന്‍‌ തന്നെയാണ്. സാധരണ ഇത്തരം കേസുകളില്‍ ഇടക്കാ‍ല ഉത്തരവുകള്‍‌ ഉണ്ടാവുക സാധരണമാണ്. കരാറിലെ വ്യവസ്ഥകളും രണ്ടു കക്ഷികളുടേയും വാദങ്ങളും കേട്ടശേഷം ആവും അന്തിമവിധിവരുക. അഡ്വക്കേറ്റ് ജനറലിന്റെ ഇത്തരം അറിയിപ്പുകള്‍‌ സ്വീകരിക്കേണ്ട ഭരണഘടനാപരമായ ബാധ്യത സര്‍ക്കാരിനും സെക്രട്ടറിമാര്‍ക്കും ഉണ്ടെന്നാണ് വിവിധ ദൃശ്യമാധ്യമങ്ങളില്‍ കണ്ട ചര്‍ച്ചയില്‍‌നിന്നും ഞാന്‍‌ മനസ്സിലാക്കുന്നത്‌.

വീണ്ടുവിചാരം ഇല്ലാത്ത ഇത്തരം എടുത്തുചാട്ടങ്ങളാണ് സര്‍ക്കാരിന്റെ പ്രതിഛായക്കു കോട്ടം വരുത്തുന്നത്‌. നാം ധന്യശ്രീയിലും, എം ജി റോഡിലും, മൂലമ്പള്ളിയിലും കണ്ടതു തന്നെയാണ് ഇന്നു ഗോള്‍‌ഫ്‌ക്ലബ്ബിന്റെ കാര്യത്തിലും സംഭവിച്ചത്. സര്‍ക്കാരയതുകൊണ്ട്‌ ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ സാദ്ധ്യമല്ല.

തുടര്‍ന്നുവന്ന ചില അഭിപ്രായങ്ങള്‍ക്കു മറുപടിയായി ഞാന്‍ ഇപ്രകാരം എഴിതി.

സങ്കീര്‍‌ണ്ണമായ ഇത്തരം നിയമപ്രശ്നങ്ങള്‍‌ക്കു നിയമപരിഞ്ജാനം ഉള്ള ആരെയെങ്കിലും നമുക്കു സമീപിക്കേണ്ടതായി വരും. എന്നാലും എന്റെ അഭിപ്രായത്തെപ്പറ്റിവന്ന ചില ചോദ്യങ്ങള്‍ക്ക്‌ ഞാന്‍ മനസ്സിലക്കിയിട്ടുള്ള ചില വസ്തുതകള്‍ ഇവിടെ രേഖപ്പെടുത്താന്‍ ആഗ്രഹിക്കുന്നു. “സ്വാര്‍ത്ഥം” അനുവദിക്കുമന്നു കരുതുന്നു.

1. അഡ്വക്കേറ്റ് ജനറല്‍‌ എന്നതു ഭരണഘടന 165, 177 എന്നീ ഖണ്ഡങ്ങളില്‍ വിവരിച്ചിരിക്കുന്ന ഒരു പദവിയാണ്‍. അദ്ദേഹത്തെ നിയമിക്കുന്നത്‌ ഗവര്‍‌ണ്ണര്‍ ആണ്‍` ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെടുന്നതിനു തുല്യമായ യോഗ്യതകള്‍ ഉള്ള ഒരാളെയാണ് അഡ്വക്കേറ്റ്‌ ജനറല്‍ ആയി നിയമിക്കുന്നത്‌. അദ്ദേഹം ഒരു സംസ്ഥാനത്തിന്റെ ഏറ്റവും ഉയര്‍ന്ന നിയമ‌ഉദ്യോഗസ്ഥന്‍‌ ആണ്. അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങള്‍ (വാക്കല്‍‌ ഉള്ളവപോലും) അനുസരിക്കന്‍‌ മറ്റു ഉദ്യോഗസ്ഥര്‍‌ ബാദ്ധ്യസ്ഥരാണ്.

2. ജസ്റ്റിസ്‌ ശിരി ജഗന് ഈക്കേസില്‍ പ്രത്യേകതാത്പര്യം ഉള്ളതായി ഞാന്‍‌ കരുതുനില്ല. ഗോള്‍‌ഫ്‌ ക്ലബ്ബ്‌ഭാരവാഹികള്‍ സമര്‍പ്പിച്ച ഹര്‍ജി അവധിദിവസമായ ശനിയാഴ്ച പ്രത്യേകസിറ്റിങ് നടത്തി പരിഗണിക്കുന്നതിനേപ്പറ്റി അഡ്വക്കേറ്റ് ജനറലിന്റെ അഭിപ്രാ‍യം രജിസ്ട്രാര്‍ മുഖാന്തരം ആരയുകമാത്രമാണ് അദ്ദേഹം ചെയ്തത്‌. ഇത്തരം ആശയവിനിമയങ്ങള്‍ ജഡ്ജിമാരും അഡ്വക്കേറ്റ്ജനറലും തമ്മില്‍ നടക്കാറുള്ളതണെന്നും ഞാന്‍‌ വിശ്വസിക്കുന്നു. അടിയന്തിരസ്വഭാവമുള്ള കേസുകള്‍ അവധി ദിവനങ്ങളില്‍ വീട്ടില്‍ വെച്ചുപോലും ജഡ്ജിമാര്‍‌ വാദം കേള്‍ക്കറുണ്ട്‌. ഇതിനു മറുപടിയായി തിങ്കളാഴ്ച വാദം കേട്ടാല്‍ മതിയാവും എന്നു അഡ്വക്കേറ്റ് ജനറല്‍‌ രജിസ്ട്രാറെ അറിയിക്കുകയും അതു റജിസ്ട്രാര്‍ ജസ്റ്റിസ്‌ ശിരി ജഗന് കൈമാറുകയും ആണ് ചെയ്തിട്ടുള്ളത്‌. ഇതില്‍ ഞാന് മനസ്സിലക്കുന്നതു തിങ്കളാഴ്ച കോടതി ഈ വിഷയം പരിഗണിക്കുന്നതുവരെ ഈ വിഷയത്തില്‍ സര്‍ക്കാര്‍ നടപടികള്‍ ഉണ്ടാകില്ലെന്ന്‌ അഡ്വക്കേറ്റ് ജനറല്‍‌ ഹൈക്കോടതിക്കു ഉറപ്പുനല്‍കി എന്നാണ്. ഇതു അദ്ദേഹം നിയമവകുപ്പ്‌ സെക്രട്ടറിയേയും, റവന്യു പ്രിന്‍‌സിപ്പല്‍‌ സെക്രട്ടറിയേയും അറിയിച്ചിട്ടുള്ളതാണ്. ഇപ്രകാരം അഡ്വക്കേറ്റ് ജനറല്‍ നല്‍കിയ ഉറപ്പു പാലിക്കേണ്ട ഭരണഘടനാപരമായ ബാദ്ധ്യത സെക്രട്ടറിമാര്‍‌ക്കുണ്ട്‌ എന്നും ഞാന്‍ കരുതുന്നു.

3. അഡ്വക്കേറ്റ് ജനറല്‍ ഉദ്യോഗസ്ഥര്‍ക്കും സെക്രട്ടറിമാര്‍ക്കും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ മാന്റേറ്ററി ആണെന്നാണ് ഞാന് വിശ്വസിക്കുന്നത്‌.

4. സാധരണഗതിയില്‍ അഡ്വക്കേറ്റ് ജനറല്‍ നല്‍കുന്ന ഉറപ്പുകള്‍ കോടതി മുഖവിലക്കെടുക്കുന്നതാണ്. ഇതു കൊണ്ടാവണം ഗോള്‍‌ഫ് ക്ലബ്‌ ഏറ്റെടുക്കുന്നത്‌ സംബന്ധിച്ച ഹര്‍‌ജി പ്രത്യേകസിറ്റിങ്ങ് നടത്തി കോടതി പരിഗണിക്കാതിരുന്നത്‌.

5. ഹൈക്കോടതി ജഡ്ജിയുടെ തീരുമാനങ്ങള്‍ അതിനു മുകളില്‍ ഉള്ള ഒരു നീതിന്യായപീഠം അസ്ഥിരപ്പെടുത്തുന്നതുവരെ അനുസരിക്കന്‍‌ എല്ലാവരും ബാദ്ധ്യസ്ഥരാണ്.

ഈ വിഷയത്തെപ്പറ്റി ഞാന്‍‌ മനസ്സിലക്കിയ കാര്യങ്ങളാണ് മേല്പറഞ്ഞതു.

അതുപോലെ തന്നെ ഗോള്‍ഫ്ക്ലബ് ഒഴിപ്പിക്കുന്നതിനു 24 മണിക്കൂര്‍‌നോട്ടീസ്‌ ശനിയാഴ്ച നല്‍കിയത്‌ ഗോള്‍ഫ് ക്ലബ് അധികൃതര്‍‌ കോടതിയെ സമീപിക്കുന്നതു തടയാന്‍‌ വേണ്ടിയാണെന്നും സംശയിക്കുന്നതില്‍‌ തെറ്റില്ല.

ഗോള്‍ഫ്‌ക്ലബ്ബും അതിന്റെ 25 ഏക്കറോളം വരുന്ന ഭൂമിയുടേയും ഉടമസ്ഥന്‍ കേരളസര്‍‌ക്കര്‍‌ തന്നെ ആണെന്നതില്‍ സംശയമില്ല. എന്നാല്‍ ഈ ഭൂമി തിരിച്ചുപിടിക്കുന്നതിനു സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളും ധൃതിയും അനാവശ്യമായി തോന്നുന്നു. പതിനൊന്നു പേരുള്ള ഇതിന്റെ ഭരണസമിതിയില്‍ ആറ്‌ അംഗങ്ങള്‍ സര്‍ക്കാര്‍‌പ്രതിനിധികളാണെന്നും കേട്ടൂ. ചീഫ്‌സെക്രട്ടറിയും, തിരുവനന്തപുരം ജില്ലാ കളക്ടറും, പൊതുമരാമത്തുവകുപ്പു ചീഫ്‌എഞ്ചിനീയറും ഒക്കെ ആണത്രെ അവര്‍. പിന്നെ എന്തിനാണ് സര്‍ക്കാര്‍‌ ഇത്ര ധൃതിപിടിച്ചു നടപടികള്‍ കൈക്കൊള്ളുന്നത്‌.