20 November 2008

അഭയകേസ് ചരിത്രവും ആശങ്കകളും

കേരളത്തിൽ കോളിളക്കമുണ്ടാക്കിയ ഒട്ടനവധി കേസുകൾ ഉണ്ട്. അതിൽ മലയാളികൾ എന്നും ഓർക്കുന്ന ഒന്നാണ് സിസ്റ്റർ അഭയുടെ കൊലപാതകം. കേരളത്തിൽ ഏറ്റവും അധികം ചർച്ച ചെയ്യപ്പെട്ടതും, ഒട്ടനവധി വിവാദങ്ങൾ സൃഷ്ടിച്ചതുമായ ഒന്നാണ് ഈ കേസ് എന്നതിൽ തർക്കമില്ല. കോട്ടയം ബി സി എം കോളേജ് രണ്ടാം വർഷ പ്രി ഡിഗ്രീ വിദ്യാർത്ഥിനിയായിരുന്ന സിസ്റ്റർ അഭയയുടെ മൃതദേഹം 1992 മാർച്ച് 27നു രാവിലെ അവർ താമസിച്ചിരുന്ന സെന്റ് പിയൂസ് കോൺ‌വെന്റിലെ കിണറ്റിൽ കാണപ്പെട്ടതു മുതൽക്കാണ് വിവാദമായ സംഭവങ്ങൾ ആരംഭിക്കുന്നതു. ദുരൂഹമരണം സംബന്ധിച്ചു കേസ് അന്വേഷിച്ച പോലീസ് ഇതു ആത്മഹത്യയാണെന്നു വിധിയെഴുതി. തുടർന്നു ജനകീയ പ്രക്ഷോഭങ്ങളുടെ ഫലമായി കേസ് കേരള പോലീസിന്റെ ക്രൈംബ്രഞ്ചിനു കൈമാറുകയും ഏതാണ്ട് പോലീസ് നടത്തിയ അതേ നിഗമനങ്ങളൊടെ തന്നെ ആത്മഹത്യയായി കണ്ടെത്തുന്ന റിപ്പോർട്ടോടെ ക്രൈം ബ്രാഞ്ചും കേസന്വേഷണം അവസാനിപ്പിക്കുകയുമാണ് ഉണ്ടായത്. തുടർന്നു കേസ് സി ബി ഐ ക്കു കൈമാറി. സിസ്റ്റർ അഭയയുടെ അസ്വാഭാവിക മരണം നടന്നു ഒരു വർഷം കഴിഞ്ഞ വേളയിൽ വർഗ്ഗീസ് പി തോമസ് എന്ന സമർത്ഥനായ Dy SP യുടെ നേതൃത്വത്തിൽ സി ബി ഐ കേസന്വേഷണം ആരംഭിക്കുകയും ചെയ്തു. അന്വേഷണം ആരംഭിച്ച് ഏതാനും മാസങ്ങൾക്കുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥനായ ശ്രീ വർഗ്ഗീസ് പി തോമസ് സർവ്വീസിൽ നിന്നും രാജിവെയ്ക്കുകയാണ് ഉണ്ടായതു. എന്നാൽ പൊലീസും, ക്രൈംബ്രഞ്ചും ആത്മഹത്യയായി എഴുതിത്തള്ളിയ ഈ മരണം ആസൂത്രതിമായ ഒരു കൊലപാതകമായിരുന്നു എന്ന തന്റെ നിഗമനം സി ബി ഐ ഡയറിയിൽ രേഖപ്പെടുത്താൻ ഈ ഉദ്യോഗസ്ഥൻ മറന്നില്ല. സിസ്റ്റർ അഭയയുടെ മരണം ദേശീയശ്രദ്ധ നേടിയതു ശ്രീ വർഗ്ഗീസ് പി തോമസിന്റെ രാജിയും തുടർന്നു പത്രസമ്മേളനത്തിലൂടെ അദ്ദേഹം നടത്തിയ വെളിപ്പെടുത്തലുകളിലൂടേയുമാണ്. ഈ മരണം ഒരു ആത്മഹത്യയാണെന്നു രേഖപ്പെടുത്താൻ തന്റെ മുതിർന്ന ഉദ്യോഗസ്ഥനായ ത്യാഗരാജന്റെ സമ്മർദ്ദം ഉണ്ടെന്നും അപ്രകാരം പ്രവർത്തിക്കാൻ തന്റെ മനഃസാക്ഷി അനുവദിക്കാത്തതിനാലാണ് രാജിവെയ്ക്കുന്നതെന്നുമാണ് അദ്ദേഹം വെളിപ്പെടുത്തിയത്. (വർഷങ്ങൾക്കു ശേഷം തിരുവനന്തപുരത്തെ കോടതിയിൽ അദ്ദേഹം നൽ‌കിയ മൊഴിയിൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ശ്രീ നരസിംഹ റാവുവിന്റെ ഓഫീസ് പോലും ഈ കേസിൽ തിരിമറി നടത്താൻ ശ്രമിച്ചിരുന്നതായി താൻ സംശയിക്കുന്നുണ്ടെന്നും ശ്രീ വർഗ്ഗീസ് പി തോമസ് പറയുന്നു.) തുടർന്നു സി ബി ഐയുടെ പല സംഘങ്ങളും ഈ കേസ് അന്വേഷിച്ചു. ഇതു കൊലപാതകമാണെന്നും എന്നാൽ പ്രതികളിലേയ്ക്കു എത്തിച്ചേരാൻ സഹായകമായ എല്ലാ തെളിവുകളും നശിപ്പിക്കപ്പെട്ടതിനാൽ കേസ് അവസാനിപ്പിക്കാൻ അനുവദിക്കണം എന്ന സി ബി ഐയുടെ അപേക്ഷകൾ രൂക്ഷവിമർശനത്തോടെയാണ് പലപ്പോഴും ചീഫ് മജിസ്‌ട്രേറ്റ് കോടതിയും, ഹൈക്കോടതിയും തള്ളിയതു. കേസിന്റെ നിർണ്ണായകമായ ഘട്ടങ്ങളിൽ കോടതിയുടെ ഇടപെടൽ സാദ്ധ്യമാക്കിയതു ശ്രീ ജോമോൻ പുത്തൻപുരയ്ക്കൽ എന്ന മനുഷ്യാവകാശ പ്രവർത്തകന്റെ ഇടപെടലുകളാണ്. ഒടുവിൽ കേസന്വേഷണത്തിന്റെ മേൽനോട്ടം നേരിട്ട് ഹൈക്കോടതി ഏറ്റെടുക്കുകയായിരുന്നു.

സിസ്റ്റർ അഭയ കൊല്ലപ്പെട്ടിട്ട് പതിനാറുവർഷങ്ങൾക്കു ശേഷം പ്രതിസ്ഥാനത്തു ചിലരെ നിറുത്താൻ ഇന്നു സി ബി ഐക്കു കഴിഞ്ഞു. നീണ്ട പതിനാറുവർഷങ്ങൾക്കു ശേഷം ഫാദർ തൊമസ് കോട്ടൂർ, ഫാദർ ജോസ് പൂതൃക്കയിൽ, സിസ്റ്റർ സ്റ്റെഫി എന്നിവരെ യഥാക്രമ ഒന്നും, രണ്ടും, മൂന്നും പ്രതികളാക്കി ഇന്നു എറണാകുളം സി ജെ എം കോടതി മുൻപാകെ സി ബി ഐ ഹാജറാക്കി. തുടർന്നുള്ള അന്വേഷണങ്ങൾക്കും തെളിവെടുപ്പിനുമായി കോടതി ഈ പ്രതികളെ 14 ദിവസത്തേയ്ക് സി ബി ഐ കസ്റ്റഡിയിൽ വിട്ടുകൊടുക്കുകയും ചെയ്തു. ഈ നടപടി നാളേത്തന്നെ പ്രതിഭാഗം ഹൈക്കോടതിയിൽ ചോദ്യം ചെയ്യും. അങ്ങനെ വീണ്ടും അഭയകേസ് കോടതിയിലും, മാധ്യമങ്ങളിലും ചർച്ചാവിഷയം ആവുകയും ചെയ്യും. പ്രതിഭാഗത്തിനു വേണ്ടി പ്രശസ്തരും പ്രഗൽഭരുമായ അഭിഭാഷകർ തന്നെ എത്തും. അവരുടെ വാദമുഖങ്ങളെ നേരിടാൻ സി ബി ഐയ്ക്കു സാധിക്കുമോ? ഇത്ര നാളും ഒരു മേൽനോട്ടക്കാരന്റെ സ്ഥാനം വഹിച്ചിരുന്ന കോടതിയ്ക്കു ഇനി ആ സ്ഥാനത്തുനിന്നും വിധികർത്താവിന്റെ സ്ഥാനത്തേയ്ക്കു മാറേണ്ടിവരുന്നു.

സിസ്റ്റർ അഭയയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ടും, ആന്തരീകാവയവങ്ങളുടെ രാസപരിശോധനാ റിപ്പോർട്ടും അവരുടെ മരണം കൊലപാതകമാണെന്ന നിഗമനങ്ങളെ തള്ളിക്കളയുന്നു. ഇവയുടെ വർക്ക് ബുക്കുകളിൽ പലതിലും തിരുത്തലുകൾ കണ്ടെത്തിയെങ്കിലും അന്തിമറിപ്പോർട്ട് ആത്മഹത്യയാണെന്ന നിഗമനമാണ് നൽകുന്നതു. സിസ്റ്റർ അഭയയുടെ ഡയറിയും മറ്റും കേസന്വേഷണത്തിനിടെ നശിപ്പിക്കപ്പെട്ടു. നാർക്കോ അനാലിസിസ് റിപ്പോർട്ട് കോടതി തെളിവായി സ്വീകരിക്കില്ലെന്നു ഒരു വിഭാഗം നിയമവിഗ്ദ്ധർ അവകാശപ്പെടുന്നു. എന്നാൽ കൂടുതൽ തെളിവുകൾ കണ്ടെത്തുന്നതിൽ നാർക്കൊ അനാലിസിസ് സഹായകമാകും എന്നതിൽ ആർക്കും തർക്കമില്ല.

പതിനാറുവർഷങ്ങൾക്കു ശേഷം പ്രതികളെ ചൂണ്ടിക്കാണിക്കാൻ സി ബി ഐ ക്കു സാധിച്ചു എങ്കിലും ഇവരുടെമേൽ ആരോപിക്കപ്പെടുന്ന കുറ്റം കോടതിയിൽ തെളിയിക്കപ്പെടുന്നതുവരെ ഈ കേസ് അവസാനിക്കുന്നില്ല. നമ്മുടെ രാജ്യത്തെ നീതിന്യായ സംവിധാ‍നത്തിൽ കേസന്വേഷണത്തേക്കാൾ നീണ്ടു പോവുന്നതാണ് അതിന്റെ വിചാരണ. കോടതി വിധിയും അതിന്മേലുള്ള അപ്പീലുകളുമായി ഈ കേസ് അവസാനിയ്ക്കാൻ കാലം ഇനിയും ഒരുപാടുകഴിയും എന്നുവേണം കരുതാൻ. ആയിരം അപരാധികൾ രക്ഷപെട്ടാലും ഒരു നിരപരാധിപോലും ശിക്ഷക്കപ്പെടരുതെന്ന ഉദാത്തമായ നീതിവ്യവസ്ഥ തെളിവുകൾ സമർപ്പിക്കുന്നതിൽ ഉണ്ടാവുന്ന ചെറിയ പിഴവുകൾ പോലും പ്രതികൾ ശിക്ഷിക്കപ്പെടുന്നതിൽ നിന്നും രക്ഷപ്പെടുവാൻ കാരണമാകും. അതുകൊണ്ട് തന്നെ പിഴവുകളില്ലാത്ത ഒരു കുറ്റപത്രം സമർപ്പിക്കാൻ സി ബി ഐയ്ക്കു സാധിക്കട്ടെ എന്നു പ്രത്യാശിക്കുന്നു. അതോടൊപ്പം പ്രതികൾക്കു മാതൃകാപരമായ ശിക്ഷ ലഭിക്കട്ടെ എന്നും പ്രാർത്ഥിക്കുന്നു. അല്ലാത്തപക്ഷം കോടതിയിലും രാജ്യത്തെ പരമോന്നത കുറ്റാന്വേഷണ ഏജൻസിയിലും സാമാന്യജനങ്ങൾക്കുള്ള വിശ്വാസ്യതയാവും നഷ്ടമാവുക.

12 comments:

  1. It is only a hope my friend. I still smell a conspiracy in this sudden arrest and show off. Both the CBI and the accused are sure that Indian Penal Code is best suited to those who commit crime with brain and cover it with money and power. Don't be surprised, on a fine day morning, if these three come out of court smiling.

    ReplyDelete
  2. പഥികന്‍ പറഞ്ഞതു വളരെ സത്യം.. സന്തോഷിക്കാന്‍ സമയം ആയിട്ടില്ല.... അത്ഭുതങ്ങള്‍  സംഭവിച്ചേക്കാം ... കൈ വച്ചിരിക്കുന്നതു സത്യത്തിനു സാക്ഷ്യം വഹിക്കുന്നവരുടെ മേല്‍ ആണല്ലൊ.. ദൈവത്തിനു നോകും .....

    ReplyDelete
  3. സത്യം പുറത്തു വരും എന്ന് തന്നെ പ്രതീക്ഷിക്കാം.

    ReplyDelete
  4. പഥികൻ, അനോണി, സ്മിത ആദർശ് സന്ദർശനത്തിനും അഭിപ്രായങ്ങൾക്കും നന്ദി.

    ഇവിടെ കേസന്വേഷണത്തിന്റെ ഒരു പ്രധാനഘട്ടം തരണം ചെയ്തു എന്ന സന്തോഷം മാത്രമാണ് എനിക്കും ഉള്ളത്. ഇതുവരെ കുറ്റം നടന്നു എന്നും എന്നാൽ കുറ്റവാളികളെ കണ്ടെത്താൻ തെളിവുകൾ ഇല്ലെന്നും പറഞ്ഞിരുന്ന അന്വേഷണ ഏജൻസി അവസാനം കുറ്റവാളികളെ അറസ്റ്റുചെയ്യാൻ തയ്യാറായിരിക്കുന്നു. അടുത്തഘട്ടം വിചാരണ. അത് പഥികൻ പറഞ്ഞതിനോടു ഞാൻ പൂർണ്ണമായും യോജിക്കുന്നു. വിചാരണകോടതികളിൽ കേസ് നടത്തുന്നതിൽ അന്വേഷണ ഏജൻസികൾ കാണിക്കുന്ന ശുഷ്കാന്തി പലപ്പോഴും അപ്പീൽകോടതികളിൽ എത്തുമ്പോൾ കാണാറില്ല. ഫലമോ വിചാരണകോടതികൾ കടുത്തശിക്ഷ വിധിക്കുന്ന പ്രതികൾ പലപ്പോഴും അപ്പീൽകോടതികളിൽ നിന്നും ശിക്ഷ ഇളവായ സന്തോഷത്തോടെ ഇറങ്ങിവരുന്നതു കാണാം. ഇതിനു ഏറ്റവും നല്ല ഉദാഹരണമാണ് ശ്രീ വർഗ്ഗീസ് പി തോമസ് തന്നെ ഇന്നലെ സൂചിപ്പിച്ച പോളക്കുളം കേസ്. എറണാകുളത്തു പാലാരിവട്ടത്തെ പോളക്കുളം ടൂറിസ്റ്റ് ഹോമിലെ ഒരു ജീവനക്കാരൻ കെട്ടിടത്തിനു മുകളിൽ നിന്നും ചാടി ആത്മഹത്യചെയ്തു എന്ന കേസ് ആത്മഹത്യ അല്ലെന്നും കൊലപാതകമാണെന്നും അതു പിന്നീട് അന്വേഷിച്ച വർഗ്ഗീസ് പി തോമസിന്റെ നേതൃത്വത്തിലുള്ള സി ബി ഐ അന്വേഷണ സംഘം തെളിയിച്ചു. വിചാരണകോടതിയും, കേരളാ ഹൈക്കോടതിയും സി ബി ഐ സംഘത്തിന്റെ കണ്ടെത്തലുകൾ ശരിവെച്ചു പ്രതികളെ ശിക്ഷിച്ചെങ്കിലും സുപ്രീം‌കോടതി സംശയത്തിന്റെ ആനുകൂല്യത്തിൽ പ്രതികളെ വെറുതെ വിട്ടു. ഇതിനുകാരണം സുപ്രീം‌കോടതിയിൽ കേസ് നടത്തുന്നതിൽ സി ബി ഐയ്ക്കു പറ്റിയ വീഴചാ‍ണെന്നു ശ്രീ വർഗ്ഗീസ് പി തോമസ് പറയുന്നു. കേരളത്തിൽ ആദ്യമായി ഡമ്മിടെസ്റ്റ് നടത്തുന്നതു ഈ കേസിലാണ്. ഒരു സി ബി ഐ ഡയറിക്കുറിപ്പ് എന്ന ചലച്ചിത്രം നിർമ്മിക്കാൻ ഉള്ള പ്രേരണയും ഇതേകേസ് ആയിരുന്നു. പോളക്കുളം കേസിൽ ഉണ്ടായതു പോലുള്ള വീഴ്ചകൾ ഇനി ഉണ്ടാവാതിരിക്കട്ടെ എന്നു പ്രത്യാശിക്കാം.

    ReplyDelete
  5. റ്റെപ്ലേറ്റ് പ്രശ്നം കാരണം താങ്കലുടെ പോസ്റ്റ് വായിക്കാനാകുന്നില്ല. ഫോണ്ട് മിസ്സിങ്ങ്.
    വിഷയം അഭയയാണെന്ന തോന്നലില്‍ താങ്കളുറ്റെ അറിവിലേക്കായി അതൊടനുബന്ധിച്ച ഒരു ലിങ്ക് ഇടുന്നു.
    പ്രതികള്‍ ശിക്ഷിക്കപ്പെട്ടാലും ഇല്ലെങ്കിലും ... സത്യം അറിയേണ്ടത് സാമൂഹ്യ നന്മയുടെ പൊതു ആവശ്യമാണ്. ചിത്രകാരന്റെ പോസ്റ്റ്:അഭയ-സഭക്ക് കുംബസരിക്കാമായിരുന്നു.

    ReplyDelete
  6. ചിത്രകാരൻ സന്ദർശനത്തിനു നന്ദി.

    ബ്ലോഗ് വായിക്കാൻ സധിക്കുന്നില്ല എന്നത് ഇതുവരെ ആരും പറയാത്ത പരാതി ആണ്. മൊഴി കീമാൻ, അഞ്ജലി ഓൾഡ് ലിപി (0.730) എന്നിവ ഉപയോഗിച്ചാണ് ഇതെഴുതിയത്. ചില്ലക്ഷരങ്ങൾ ചിലർക്കു കാണാൻ സാധിക്കുന്നില്ല എന്ന പരാതി മുൻപ് ചിലർ പറഞ്ഞിരുന്നു.

    സത്യം പുറത്തുവരുന്നതോടൊപ്പം പ്രതികൾ മാതൃകപരമായി ശിക്ഷിക്കപ്പെടുകയും വേണമെന്നതാണ് എന്റെ അഭിപ്രായം.

    ReplyDelete
  7. ഇന്ന് ഒടുവിൽ ഈ കേസിൽ രണ്ട് പേർ തോമസ് എം കോട്ടൂരും സ്റ്റെഫിയും കുറ്റക്കാരാണെന്ന് സി ബി ഐ പ്രത്യേക കോടതി കണ്ടെത്തിയിരിക്കുന്നു. കുറ്റക്കാർക്കുള്ള ശിക്ഷ നാളെ 23/12/2020നു കോടതി പ്രസ്താവിക്കും. പലരും സ്വാധീനം ഉപയോഗിച്ച് തേച്ചു മാച്ചുകളയാൻ ശ്രമിച്ച കേസ് ഒടുവിൽ വിചാരണക്കോടതി ശിക്ഷ വിധിക്കുന്നു. എങ്കിലും ഈ കേസ് ഇവിടെ അവസാനിക്കുന്നില്ല. കുറ്റവാളികൾ വിചാരണക്കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയിൽ പോകും എന്നത് ഏതാണ്ട് ഉറപ്പാണ്. അടയ്ക്ക രാജു എന്ന സാക്ഷിയുടെ മൊഴിയാണ് ഈ കേസിൽ നിർണ്ണായകമായത്. പല വാഗ്ദാനങ്ങൾ ഉണ്ടായിട്ടും മൊഴിമാറ്റാൻ തയ്യാറാകാതെ രാജു തന്റെ മൊഴിയിൽ ഉറച്ചു നിന്നു. അഭയക്കൊപ്പം നിലകൊള്ളും എന്ന് കരുതിയ കന്യാസ്ത്രീ പോലും മൊഴിമാറ്റിയപ്പോൾ തന്റെ മൊഴിയിൽ ഉറച്ചു നിന്ന രാജുവും അഭിനന്ദനം അർഹിക്കുന്നു.

    ReplyDelete
  8. മാതൃഭൂമി വാർത്ത
    തിരുവനന്തപുരം: അഭയ കേസിലെ വിധിയിലൂടെ പണവും സ്വാധീനവും ഉപയോഗിച്ച് കോടതിയെ വിലയ്‌ക്കെടുക്കാവില്ലെന്ന് തെളിഞ്ഞെന്ന് കേസിലെ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി എല്ലാവരും ചേര്‍ന്ന് നീതിക്കായി നടത്തിയ പോരാട്ടത്തിന്റെ വിജയമാണിതെന്നും വിധി പ്രസ്താവനത്തിന് ശേഷം ജോമോന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

    വിധിയിലൂടെ ജനങ്ങള്‍ക്ക് കോടതിയിലുള്ള വിശ്വാസം വര്‍ധിച്ചു. പണവും അധികാരവുമുണ്ടെങ്കില്‍ സത്യത്തെ അട്ടിമറിക്കാനാവില്ലെന്ന് തെളിഞ്ഞു. ദൈവമാണ് അടയ്ക്കാ രാജുവിന്റെ രൂപത്തില്‍ ദൃക്‌സാക്ഷിയായത്‌. വിജയത്തില്‍ താനൊരു നിമിത്തം മാത്രമാണെന്നും ജോമോന്‍ പറഞ്ഞു.

    കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരേ നിലകൊണ്ട തന്നെ ഇല്ലാതാക്കാന്‍ ചിലര്‍ ശ്രമിച്ചു. സഹോദരനെ കൊണ്ടുപോലും കൊലപ്പെടുത്താന്‍ ശ്രമമുണ്ടായി. ആറാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള തനിക്ക് ഇത്രത്തോളം ചെയ്യാന്‍ സാധിക്കുമെന്ന് കരുതിയിരുന്നില്ല. കോടികള്‍ മുടക്കി പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ചിട്ടും നീതിപൂര്‍വമായി സിബിഐ കോടതി വിധി പറഞ്ഞു. ദൈവത്തിന്റെ കൈയ്യൊപ്പോടെയുള്ള വിധിയാണിതെന്നും ജോമോന്‍ വ്യക്തമാക്കി.

    അഭയയുടെ ബന്ധുക്കളെന്ന് പറഞ്ഞ് ചിലര്‍ ഇപ്പോള്‍ രംഗത്തെത്തിയതില്‍ സന്തോഷമുണ്ട്. അഭയയുടെ അച്ഛനെയും അമ്മയേയും സെക്രട്ടേറിയേറ്റില്‍ ധര്‍ണയ്ക്കായി കൊണ്ടുവന്നപ്പോള്‍ ഈ കേസ് ഒരിക്കലും തെളിയാന്‍ പോകുന്നില്ലെന്നാണ് സഹോദരന്‍ അന്ന് പറഞ്ഞിരുന്നത്. സമരങ്ങളില്‍ ഒരിക്കല്‍ പോലും പങ്കെടുക്കാത്തവര്‍ ഇന്ന് ചാനലുകള്‍ക്ക് മുന്നില്‍ വന്നതില്‍ സന്തോഷമുണ്ടെന്നും ജോമോന്‍ പറഞ്ഞു.

    സത്യത്തിന് വേണ്ടി ഭീഷണികളെയും പീഢനങ്ങളെയും അതിജീവിച്ച് അടിയുറച്ച് നിന്നു. ഇന്നത്തെ ഒരുദിവസത്തിനായാണ് ഇത്രയുംകാലം കാത്തിരുന്നത്. സന്തോഷമുണ്ട്. ഇന്നു മരിച്ചാലും തന്റെ ജീവതാഭിലാഷം പൂര്‍ത്തിയായി. പ്രതികള്‍ക്ക് ചുരുങ്ങിയത് ജീവപര്യന്തം ശിക്ഷയെങ്കിലും കിട്ടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.

    അഭയ മരിച്ച് നാലാമത്തെ ദിവസം ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ തുടങ്ങിവെച്ച പോരാട്ടമാണ് 28 വര്‍ഷങ്ങള്‍ക്ക് ശേഷം അഭയയുടെ കൊലപാതകത്തില്‍ പ്രതികള്‍ക്ക് ശിക്ഷ വാങ്ങിനല്‍കിയതില്‍ നിര്‍ണായകമാണ്. കേസ് അന്വേഷണം അട്ടിമറിച്ച് അഭയയുടെ മരണം ആത്മഹത്യയാക്കാന്‍ ലോക്കല്‍ പോലീസ് ശ്രമിച്ചതോടെ 1992 മാര്‍ച്ച് 31-നാണ് കോട്ടയം മുനിസിപ്പല്‍ ചെയര്‍മാന്‍ പി.സി.ചെറിയാന്‍ മടുക്കാനി പ്രസിഡന്റും ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ കണ്‍വീനറുമായി ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ചിരുന്നത്.
    https://www.mathrubhumi.com/news/kerala/jomon-puthanpuackal-comments-in-abhaya-case-verdict-1.5299821

    ReplyDelete
  9. ഈ കേസന്വേഷിച്ച സി ബി ഐ ഉദ്യോഗസ്ഥനായിരുന്ന വർഗ്ഗീസ് പി തോമസിന്റെ പ്രതികരണം

    കോട്ടയം: തന്റെ അന്വേഷണം സത്യസന്ധമായിരുന്നുവെന്നും അതിനുള്ള തെളിവാണ് കോടതി വിധിയെന്നും സി.ബി.ഐ. മുന്‍ ഡിവൈ. എസ്.പി. വര്‍ഗീസ് പി. തോമസ്‌. പ്രതികള്‍ കുറ്റക്കാരാണെന്ന കോടതി വിധി വന്നതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുക്കയായിരുന്നു അദ്ദേഹം. വിതുമ്പി കൊണ്ടാണ് വര്‍ഗീസ് തോമസ് മാധ്യമങ്ങളോട് പ്രതികരിച്ചത്. അഭയയുടെ മരണം കൊലപാതകമാണെന്ന് റിപ്പോര്‍ട്ട് നല്‍കിയ വര്‍ഗീസ് തോമസ് സമ്മര്‍ദ്ദങ്ങള്‍ വഴങ്ങാതെ വി.ആര്‍.എസ്. എടുക്കുകയായിരുന്നു

    വര്‍ഗീസ് തോമസിന്റെ വാക്കുകള്‍

    "സത്യമായിട്ടേ കേസുകള്‍ അന്വേഷിക്കാറുള്ളു. ജനശ്രദ്ധ കൂടുതല്‍ ഉണ്ടായിരുന്നത് കൊണ്ട് കൃത്യമായിട്ടും ആഴത്തിലും അഭയ കേസ് അന്വേഷിച്ചു. എല്ലാ കേസും അങ്ങനെയാണ്‌ അന്വേഷിക്കുന്നത്. ഈ കേസും നൂറ് ശതമാനം സത്യസന്ധമായാണ് അന്വേഷിച്ചിട്ടുള്ളത്. അതിന്റെ തെളിവാണ് കോടതിയുടെ ഈ വിധി.

    കുറ്റം തെളിഞ്ഞു എന്നുപറഞ്ഞാല്‍ സത്യം ജയിച്ചു എന്നാണ്. ഇനി ശിക്ഷ എന്തായാലും കൂടിപ്പോയാലും കുറഞ്ഞാലും പ്രശ്‌നമില്ല. കുറ്റം തെളിഞ്ഞപ്പോള്‍ തന്നെ എന്റെ അന്വേഷണം നീതിപൂര്‍വ്വമായിരുന്നു എന്നു തെളിഞ്ഞു. ഞാന്‍ സന്തുഷ്ടനാണ്‌.

    സന്തോഷം കൊണ്ടാണ് കണ്ണു നിറഞ്ഞു പോകുന്നത്. സമ്മര്‍ദ്ദങ്ങള്‍ക്ക് അടിപ്പെടാതിരിക്കാനാണ് ഇങ്ങനെ ചെയ്യേണ്ടിവന്നത്‌. സത്യത്തിന് വേണ്ടി നിലകൊണ്ടു. അതിന് കൊടുത്ത വിലയാണ് എന്റെ വിആര്‍എസ്. പത്ത് വര്‍ഷം ബാക്കിയുള്ളപ്പോഴാണ് വിആര്‍എസ് എടുത്തത്. തെറ്റായത് അനുസരിയ്ക്കാന്‍ മനസ് അനുവദിച്ചില്ല. എന്റെ കൂടെയുണ്ടായിരുന്നവര്‍ ഡി.ഐ.ജിമാരായി. എനിക്ക് ക്ലിയറായ ട്രാക്ക് റെക്കോര്‍ഡാണ്. ഞാനും അവിടെയെത്തിയേനെ.. സത്യസന്ധമായി ജോലി ചെയ്യാന്‍ കഴിയുകയില്ലെന്ന് ബോധ്യമായപ്പോഴാണ് അങ്ങനെ ഒരു തീരുമാനം എടുത്ത്. അത് പൂര്‍ണമായും എന്റെ തീരുമാനം ആയിരുന്നു. പോലീസിലായാലും ഡിഫന്‍സിലായാലും, മേലുദ്യോഗസ്ഥന്‍ പറയുന്നത് തെറ്റായാലും ശരിയായാലും അനുസരിച്ചില്ലെങ്കില്‍ തുടരാന്‍ ബുദ്ധിമുട്ടാകും.

    എനിക്ക് മുന്‍പില്‍ മറ്റൊരു മാര്‍ഗവും ഇല്ലായിരുന്നു. ഇന്ത്യയിലെവിടെ വേണമെങ്കിലും സ്ഥലം മാറ്റം തരാമെന്ന് അന്നത്തെ സി.ബി.ഐ. അഡീഷണല്‍ ഡയറക്ടര്‍ പറഞ്ഞതാണ്. പക്ഷേ, അത് ഞാന്‍ സ്വീകരിച്ചില്ല. കാരണം അങ്ങനെ ഒരു സ്ഥലം മാറ്റം ജനങ്ങള്‍ തെറ്റിദ്ധരിക്കും. തെറ്റ് ചെയ്യാതെ, അങ്ങനെ ഒരു പേര് സമ്പാദിക്കാന്‍ ഞാന്‍ ഒരുക്കമായിരുന്നില്ല. കേസിന്റെ അന്വേഷണത്തിന്റെ അവസാന ഘട്ടത്തില്‍ നില്‍ക്കുമ്പോള്‍ ട്രാന്‍സ്ഫര്‍ ഞാന്‍ ചോദിച്ചുവാങ്ങിയതാണേല്‍ പോലും ജനങ്ങള്‍ പണിഷ്‌മെന്റ് ട്രാന്‍സ്ഫറായേ കരുതൂ. അതിന് ഞാന്‍ ഒരുക്കമായിരുന്നില്ല. പ്രതികള്‍ക്ക് എതിരെ തെളിവുകള്‍ ഉണ്ട്. അതിനാല്‍തന്നെ ശിക്ഷിക്കപ്പെടും. അതിനായി നാളെവരെ കാത്തിരിക്കാം."

    അന്നത്തെ സി.ബി.ഐ. എസ്.പിയായിരുന്ന വി ത്യാഗരാജന്റെ സമ്മര്‍ദമുണ്ടായതായി അദ്ദേഹം പറയുന്നു. അഭയയുടെ മരണം കൊലപാതകമല്ല ആത്മഹത്യായിരുന്നു എന്ന് റിപ്പോര്‍ട്ട് നല്‍കാനാണ് ത്യാഗരാജന്‍ ആവശ്യപ്പെട്ടത്. അതിന് വഴങ്ങാതെ വര്‍ഗീസ് പി. തോമസ് അഭയയുടെ മരണം കൊലപാതകം ആണെന്ന റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ച ശേഷം. 1993 ഡിസംബറില്‍ വി.ആര്‍.എസ്. എടുത്തു. മൂന്ന് മാസങ്ങള്‍ക്കു ശേഷം വാര്‍ത്തസമ്മേളനം വിളിച്ച് തന്റെ മേല്‍ ഉണ്ടായിരുന്ന സമ്മര്‍ദ്ദങ്ങളെക്കുറിച്ച് അദ്ദേഹം തുറന്ന് പറഞ്ഞത് കേരളം ഞെട്ടലോടെയാണ് കേട്ടത്.
    https://www.mathrubhumi.com/crime-beat/crime-news/abhaya-probe-officer-former-cbi-dysp-varghese-p-thomas-response-1.5299768

    ReplyDelete
  10. അഭയ കേസിന്റെ നാൾവഴി (മാതൃഭൂമി വാർത്ത)
    തിരുവനന്തപുരം: ഏറെ കോളിളക്കം സൃഷ്ടിച്ച സിസ്റ്റര്‍ അഭയ കൊലക്കേസില്‍ ഒടുവില്‍ വിചാരണ കോടതി വിധി പ്രസ്താവിച്ചിരിക്കുന്നു. വര്‍ഷങ്ങള്‍ നീണ്ട അന്വേഷണങ്ങള്‍ക്കും നിയമ പോരാട്ടങ്ങള്‍ക്കും ഒടുവിലാണ് കേസിന്റെ വിധി. ഏഴ് അന്വേഷണ ഉദ്യോഗസ്ഥരടക്കം 49 സാക്ഷികളെയാണ് കോടതിയില്‍ വിസ്തരിച്ചത്.

    ഏറെ കോളിളക്കം സൃഷ്ടിച്ച കേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചില്‍ നിന്ന് 1993-ലാണ് സിബിഐ ഏറ്റെടുത്തത്. സിസ്റ്റര്‍ ആത്മഹത്യ ചെയ്തതാണെന്നായിരുന്നു ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. എന്നാല്‍ സിബിഐ അന്വേഷണത്തില്‍ ഇത് കൊലപാതകമാണെന്ന് കണ്ടെത്തുകയും 2008-ല്‍ ആരോപണ വിധേയരായ ഫാ. തോമസ് എം. കോട്ടൂര്‍, ഫാ. പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ സിബിഐ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പിന്നീട് ഫാ. പൂതൃക്കയിലെ കോടതി പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി.

    ഏറെ വിവാദമായ കേസില്‍ നിരവധി സാക്ഷികള്‍ പ്രതിഭാഗത്തിന് അനുസൃതമായി കൂറുമാറിയതും വാര്‍ത്തകളായിരുന്നു. വിചാരണ വേളകള്‍ പലപ്പോഴും നാടകീയത നിറഞ്ഞതായിരുന്നു. നിരവധി നിയമ യുദ്ധത്തിന് ശേഷമാണ് കേസില്‍ കൃത്യമായ അന്വേഷണം നടന്നത്. 28 വര്‍ഷം നീണ്ട നിയമ പോരാട്ടങ്ങള്‍ക്കാണ് ഇതോടെ തീരുമാനമായത്. വിചാരണകോടതി വിധിക്കെതിരെ മേല്‍ കോടതികളിലെ അപ്പീലുകളുമായി നിയമ പോരാട്ടം ഇനിയും നീളാനാണ് സാധ്യത.

    കേസിന്റെ നാള്‍വഴി ഇങ്ങനെ

    * 1992 മാര്‍ച്ച് 27 കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റ് അന്തേവാസിനിയും ബി.സി.എം. കോളേജ് പ്രീഡിഗ്രി വിദ്യാര്‍ഥിനിയുമായ സിസ്റ്റര്‍ അഭയയുടെ മൃതദേഹം കോണ്‍വെന്റിലെ കിണറ്റില്‍ കണ്ടെത്തി.

    *1992 മാര്‍ച്ച് 31 ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ കണ്‍വീനറായി ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ചു.

    *1993 ജനുവരി 30 സിസ്റ്റര്‍ അഭയയുടെ മരണം ആത്മഹത്യയെന്ന് ക്രൈംബ്രാഞ്ച്.

    *1993 ഏപ്രില്‍ 30 ഡിവൈ.എസ്.പി. വര്‍ഗീസ് പി.തോമസിന്റെ നേതൃത്വത്തില്‍ സി.ബി.ഐ. കേസ് അന്വേഷണം ഏറ്റു.

    *1993 ഡിസംബര്‍ 30 വര്‍ഗീസ് പി.തോമസ് രാജിവെച്ചു.

    *1994 മാര്‍ച്ച് 27 സി.ബി.ഐ. എസ്.പി. കേസ് ആത്മഹത്യയാക്കണമെന്നാവശ്യപ്പെട്ട് തനിക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് വര്‍ഗീസ് പി.തോമസ് വെളിപ്പെടുത്തി.

    *1994 ജൂണ്‍ 2 സി.ബി.ഐ. പ്രത്യേക സംഘത്തിന് അന്വേഷണച്ചുമതല.

    *1996 ഡിസംബര്‍ 6 തുമ്പുണ്ടാക്കാന്‍ കഴിയില്ലെന്നും അന്വേഷണം അവസാനിപ്പിക്കാന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് സി.ബി.ഐ. എറണാകുളം സി.ജെ.എം. കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.

    *1997 ജനുവരി 18 സി.ബി.ഐ. റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് അഭയയുടെ പിതാവ് ഹര്‍ജി നല്‍കി.

    *1997 മാര്‍ച്ച് 20 പുനരന്വേഷിക്കാന്‍ എറണാകുളം സി.ജെ.എം. കോടതി ഉത്തരവിട്ടു.

    *1999 ജൂലായ് 12 അഭയയെ കൊലപ്പെടുത്തിയതെന്ന് സി.ബി.ഐ. റിപ്പോര്‍ട്ട്. തെളിവുകള്‍ നശിപ്പിക്കപ്പെട്ടതിനാല്‍ പ്രതികളെ പിടികൂടാനാകുന്നില്ലെന്നും സി.ബി.ഐ.

    *2000 ജൂണ്‍ 23 സി.ബി.ഐ. ഹര്‍ജി എറണാകുളം സി.ജെ.എം. കോടതി തള്ളി. സത്യം പുറത്തുകൊണ്ടുവരണമെന്ന ആഗ്രഹത്തോടെയായിരുന്നില്ല സി.ബി.ഐ. അന്വേഷണമെന്നും കോടതി.

    *2001 മേയ് 18 കേസില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ ഹൈക്കോടതി നിര്‍ദേശം.

    *2005 ഓഗസ്റ്റ് 21 കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ അനുമതി തേടി സി.ബി.ഐ. മൂന്നാം തവണയും അപേക്ഷ നല്‍കി.

    *2006 ഓഗസ്റ്റ് 30 സി.ബി.ഐ. ആവശ്യം കോടതി നിരസിച്ചു.

    * 2007 ഏപ്രില്‍: അഭയ കേസിലെ ആന്തരികാവയവ പരിശോധനാ റിപ്പോര്‍ട്ടില്‍ തിരുത്തല്‍ നടന്നുവെന്ന വെളിപ്പെടുത്തലോടെ കേസ് വീണ്ടും സജീവമാകുന്നു. കോട്ടയം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരുന്ന രജിസ്റ്ററില്‍ നിന്ന് അഭയയുടെ റിപ്പോര്‍ട്ട് കാണാതായെന്നു കോടതിയില്‍ പോലീസ് സര്‍ജന്റെ റിപ്പോര്‍ട്ട്.

    ReplyDelete
  11. അഭയ കേസിന്റെ നാൾവഴി മാതൃഭൂമി വാർത്ത...
    * 2007 മേയ് 22: ഫൊറന്‍സിക് റിപ്പോര്‍ട്ടില്‍ തിരുത്തല്‍ നടന്നതായി തിരുവനന്തപുരം സിജെഎം കോടതി വ്യക്തമാക്കുന്നു.

    *2007 ജൂണ്‍ 11 കേസ് അന്വേഷണം പുതിയ സി.ബി.ഐ. സംഘത്തിന്.

    *2007 ജൂലായ് 6 കേസില്‍ ആരോപണവിധേയരായവരെയും മുന്‍ എ.എസ്.ഐ.യെയും നാര്‍കോ അനാലിസിസിന് വിധേയരാക്കാന്‍ കോടതി ഉത്തരവ്.

    *2007 ഓഗസ്റ്റ് 3 നാര്‍കോ പരിശോധന.

    *2007 ഡിസംബര്‍ 11 സി.ബി.ഐ. ഇടക്കാല റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു.


    *2008 ജനുവരി 21 പരിശോധനാ റിപ്പോര്‍ട്ട് സി.ബി.ഐ. സമര്‍പ്പിച്ചു.

    *2008 നവംബര്‍ 18 ഫാ. തോമസ് കോട്ടൂര്‍, ഫാ. ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സ്റ്റെഫി എന്നീ പ്രതികളെ സി.ബി.ഐ. സംഘം അറസ്റ്റ് ചെയ്തു.

    * 2008 നവംബര്‍ 24: സിസ്റ്റര്‍ അഭയയുടെ കൊലപാതകക്കേസ് അന്വേഷിച്ച മുന്‍ എ.എസ്.ഐ വി.വി. അഗസ്റ്റിന്‍ ആത്മഹത്യ ചെയ്തു. ആത്മഹത്യക്കുറിപ്പില്‍ സി.ബി.ഐ. മര്‍ദ്ദിച്ചതായുള്ള ആരോപണം.

    * 2008 ഡിസംബര്‍ 29: പ്രതികളുടെ ജാമ്യാപേക്ഷ തള്ളിക്കളയുന്നു.

    * 2009 ജനുവരി 2: കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് ഹേമ പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം അനുവദിക്കുന്നു.

    * 2009 ജനുവരി 14: കേസിന്റെ മേല്‍നോട്ടം കേരള ഹൈക്കോടതിയുടെ ഒരു ഡിവിഷന്‍ ബെഞ്ച് ഏറ്റെടുക്കുന്നു.

    *2018 ജനുവരി 22: കേസിലെ നിര്‍ണായക തെളിവുകളായിരുന്ന അഭയയുടെ ഡയറിയും വസ്ത്രങ്ങളും നശിപ്പിച്ച സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ക്രൈം ബ്രാഞ്ച് മുന്‍ എസ്.പി. കെ.ടി. മൈക്കിളിനെ കോടതി നാലാം പ്രതിയാക്കി

    *2018 മാര്‍ച്ച് 7: ഫാ. ജോസ് പൂതൃക്കയിലെ കേസിലെ പ്രതിസ്ഥാനത്തുനിന്ന് കോടതി ഒഴിവാക്കി.

    * 2019 ഓഗസ്റ്റ് 26: സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട് 27 വര്‍ഷങ്ങള്‍ക്ക് ശേഷം കേസില്‍ വിചാരണ ആരംഭിച്ചു

    * 2020 ഡിസംബര്‍ 22: കേസില്‍ തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി വിധി പ്രസ്താവിക്കുന്നു
    https://www.mathrubhumi.com/crime-beat/crime-special/sister-abhaya-murder-case-timeline-1.5299666

    ReplyDelete
  12. ഫാ. കോട്ടൂരിന് ഇരട്ട ജീവപര്യന്തം, സിസ്റ്റര്‍ സെഫിക്ക് ജീവപര്യന്തം; അഭയയ്ക്ക് വൈകിക്കിട്ടിയ നീതി

    തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസില്‍ ഫാ. തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തം തടവും സിസ്റ്റര്‍ സെഫിക്ക് ജീവപര്യന്തം തടവും ശിക്ഷ. തിരുവനന്തപുരം സി.ബി.ഐ. പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. തടവ് ശിക്ഷയ്‌ക്കൊപ്പം തോമസ് കോട്ടൂര്‍ ആകെ ആറര ലക്ഷം രൂപയും സിസ്റ്റര്‍ സെഫി അഞ്ചര ലക്ഷം രൂപയും പിഴ അടയ്ക്കണം.

    കൊലക്കുറ്റത്തിന് ഫാ. തോമസ് കോട്ടൂരിന് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. കോണ്‍വെന്റില്‍ അതിക്രമിച്ച് കയറിയതിന് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും തെളിവ് നശിപ്പിച്ചതിന് ഏഴ് വര്‍ഷം തടവും 50000 രൂപ പിഴയും കോടതി വിധിച്ചു. സിസ്റ്റര്‍ സെഫിക്ക് കൊലക്കുറ്റത്തിന് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.

    തെളിവ് നശിപ്പിച്ച കുറ്റത്തിന് സിസ്റ്റര്‍ സെഫിയും ഏഴ് വര്‍ഷം തടവ് അനുഭവിക്കണം. 50000 രൂപ പിഴയും അടയ്ക്കണം. പ്രതികള്‍ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നും കോടതി പറഞ്ഞു. ശിക്ഷാവിധി കേള്‍ക്കാന്‍ ഫാ. തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും സി.ബി.ഐ. കോടതിയില്‍ എത്തിയിരുന്നു.

    ശിക്ഷ വിധിക്കുന്നതിന് മുമ്പ് രാവിലെ 11.10-ഓടെ കോടതിയില്‍ വാദം തുടങ്ങി. പ്രതികള്‍ കൊലക്കുറ്റമാണ് ചെയ്തിരിക്കുന്നതെന്നും അതിനാല്‍ പരമാവധി ശിക്ഷയായ വധശിക്ഷയോ ജീവപര്യന്തമോ നല്‍കണമെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഫാ. തോമസ് കോട്ടൂര്‍ കോണ്‍വെന്റില്‍ അതിക്രമിച്ചുകയറി കുറ്റകൃത്യം നടത്തിയെന്നത് ഗൗരവതരമാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

    മൂന്നാം പ്രതിയായ സെഫി ഇരയ്‌ക്കൊപ്പം താമസിച്ചിരുന്നയാളാണെന്നും അവരാണ് കൃത്യത്തില്‍ പങ്കാളിയായതെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. അതിനിടെ, ഇതൊരു ആസൂത്രിതമായ കൊലപാതകമാണോ എന്ന് കോടതി ചോദിച്ചു. അല്ലെന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി. പ്രോസിക്യൂഷന്റെ വാദത്തിനിടെ പ്രതികള്‍ മരണശിക്ഷ അര്‍ഹിക്കുന്നില്ലെന്നും കോടതി പരാമര്‍ശം നടത്തി.

    കാന്‍സര്‍ രോഗിയായതിനാല്‍ ശിക്ഷയില്‍ ഇളവ് വേണമെന്നായിരുന്നു ഫാ. തോമസ് കോട്ടൂരിന്റെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. താന്‍ നിരപരാധിയാണെന്ന് കോട്ടൂര്‍ ആവര്‍ത്തിച്ചു. പ്രായവും രോഗവും കണക്കിലെടുത്ത് ശിക്ഷയില്‍ ഇളവ് വേണമെന്നും ആവശ്യപ്പെട്ടു. ഫാ. കോട്ടൂരിനെ കോടതി അടുത്തേക്ക് വിളിപ്പിച്ച് വിവരങ്ങള്‍ ആരായുകയും ചെയ്തു. ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് സിസ്റ്റര്‍ സെഫിയും കോടതിയില്‍ പറഞ്ഞു. 11.35-ഓടെ ശിക്ഷാവിധിയിലുള്ള വാദം പൂര്‍ത്തിയായി. തുടര്‍ന്നാണ് സി.ബി.ഐ. പ്രത്യേക കോടതി ജഡ്ജി കെ. സനില്‍കുമാര്‍ പ്രതികളുടെ ശിക്ഷ വിധിച്ചത്.

    കഴിഞ്ഞ ദിവസമാണ് അഭയ കൊലക്കേസിലെ പ്രതികള്‍ കുറ്റക്കാരാണെന്ന് തിരുവനന്തപുരം സി.ബി.ഐ. പ്രത്യേക കോടതി വിധിച്ചത്. രണ്ടു പ്രതികള്‍ക്കുമെതിരായ കൊലക്കുറ്റവും തെളിവ് നശിപ്പിക്കല്‍ കുറ്റവും കോടതി ശരിവെച്ചു. പ്രതികള്‍ തമ്മിലുള്ള ശാരീരികബന്ധം സിസ്റ്റര്‍ അഭയ നേരിട്ട് കണ്ടതിനെത്തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് അഭയയെ തലയ്ക്കടിച്ചു വീഴ്ത്തി കിണറ്റിലിട്ടുവെന്നാണ് സി.ബി.ഐയുടെ കണ്ടെത്തല്‍. കോണ്‍വെന്റില്‍ അതിക്രമിച്ചു കടന്നുവെന്ന കുറ്റം കൂടി കോട്ടൂരിനുണ്ട്. 28 വര്‍ഷം നീണ്ട നടപടികള്‍ക്കൊടുവിലാണ് പ്രതികള്‍ കുറ്റക്കാരെന്ന് പ്രത്യേക സി.ബി.ഐ. കോടതി ജഡ്ജി കെ. സനില്‍ കുമാര്‍ കണ്ടെത്തിയത്.

    കോണ്‍വെന്റില്‍ മോഷണത്തിനെത്തിയ അടയ്ക്കാ രാജുവിന്റെ മൊഴിയും കേസില്‍ തങ്ങള്‍ക്ക് അനുകൂലമായ പ്രചാരണം നടത്താന്‍ ഫാ. കോട്ടൂര്‍ സമീപിച്ച പൊതുപ്രവര്‍ത്തകനായ കളര്‍കോട് വേണുഗോപാലിന്റെ മൊഴിയുമാണ് കേസില്‍ നിര്‍ണായകമായത്. അഭയയുടെ മുറിയില്‍ ഒപ്പം താമസിച്ചിരുന്ന സിസ്റ്റര്‍ ഷെര്‍ളി അടക്കമുള്ള എട്ടു സാക്ഷികള്‍ വിചാരണയ്ക്കിടെ കൂറുമാറി. കോണ്‍വെന്റിന്റെ അയല്‍പക്കത്തുള്ള സഞ്ജു പി. മാത്യു മജിസ്ട്രേറ്റിനു മുന്നില്‍ നല്‍കിയ രഹസ്യമൊഴിപോലും തിരുത്തി. സഞ്ജുവിനെതിരായ കേസുമായി സി.ബി.ഐ. മുന്നോട്ടുപോകുകയാണ്.

    ശക്തം ശാസ്ത്രീയ തെളിവുകള്‍

    സാഹചര്യത്തെളിവുകളും ബ്രെയിന്‍ മാപ്പിങ്, ബ്രെയിന്‍ ഫിംഗര്‍ പ്രിന്റ് ടെസ്റ്റ്, പോളിഗ്രാഫ് ടെസ്റ്റ്, നാര്‍ക്കോ ടെസ്റ്റ് എന്നീ ശാസ്ത്രീയ പരിശോധനകളും പ്രതികള്‍ക്ക് കുറ്റത്തിലുളള പങ്ക് തെളിയിക്കാന്‍ സി.ബി.ഐക്കു സഹായകമായി. ചൊവ്വാഴ്ച രാവിലെ മൂന്നാമതായാണ് അഭയ കേസ് കോടതി പരിഗണിച്ചത്. സി. ബി.ഐക്കു വേണ്ടി പ്രോസിക്യൂട്ടര്‍ എം. നവാസ് ഹാജരായി.

    https://www.mathrubhumi.com/crime-beat/legal/sister-abhaya-case-verdict-1.5302433

    ReplyDelete