20 July 2008

ചെത്തിയും ചെമ്പരത്തിയും പിന്നെ....

വീട്ടുമുറ്റത്തെ ചെത്തിയും ചെമ്പരത്തിയും ഒക്കെ ഇവിടെയും ഒന്നു പ്രദര്‍ശിപ്പിക്കാം എന്നു കരുതുന്നു. ഗാര്‍‌ഡനിങ് എന്നതു എന്റെ അമ്മക്കു ഏറ്റവും ഇഷ്‌ടമുള്ള ഒരു കാര്യം ആണ്. എന്നാലും അത്ര വലിയ പൂന്തോട്ടം ഒന്നും ഇല്ല. ചില ഇലച്ചെടികളും, ചെത്തിയും, ചെമ്പരത്തിയും മാത്രം. ഇതാ അതെല്ലാം ഒന്നു നോക്കാം.
ഇതാണ് ആകെയുള്ള ഒരു ചെത്തി
ഈ ചെമ്പരത്തിയുടെ പ്രത്യേക കണ്ടോ. ഇതു രണ്ടു നിലയാണ്. താഴെ അഞ്ചിതളുള്ള ഒന്നും മുകളില്‍ അല്പം അടുത്ത് ഇതളുകള്‍ ഉള്ള മറ്റൊന്നും. രണ്ടു പൂവുകള്‍ വച്ചതു പോലെ ഇല്ലെ.
ഇതു നേരത്തെകണ്ട ചെമ്പരത്തിയുടെ ഒരു “ക്ലോസ്‌അപ്”
ഇതു കടുംചുവപ്പു നിറമുള്ള മറ്റൊന്നു.
ഇങ്ങനെ ആകെ എത്ര തരം ചെമ്പരത്തിപ്പൂക്കള്‍ ഉണ്ടാവോ?
ഇവന്‍ തനി നാടന്‍. സാധാരണ ഏറ്റവും കൂടുതല്‍ കാണുന്നത്‌ ഇതാണെന്നു തോന്നുന്നു.
ഒരേചെമ്പരത്തിയിലെ രണ്ടുപൂവുകള്‍ കണ്ടോ? എന്താണു വ്യത്യാസം എന്നാണോ? പറയാം താഴെ നോക്കൂ.
ഒന്നു നമ്മള്‍ നേരത്തെ കണ്ട “ഡബ്ബിള്‍ ഡെക്കര്‍”
പിന്നത്തേതു ‘സിംങ്കിളും” ഈചെടിയില്‍ മാത്രമാണ് ഇങ്ങനെ മൂന്നുതരം പൂവുകള്‍ ഉണ്ടാവുന്നതു ഞാന്‍ കണ്ടിട്ടുള്ളത്. അടുത്ത ഇനം സാധാരണകാണുന്ന ചുവന്ന ചെമ്പരത്തിപൂവാണ്.
“ഡബ്ബിള്‍ ഡെക്കറിന്റെ” മറ്റൊരു ചിത്രം കൂടി.
ഇതെന്താ നാലുമണിപ്പൂവോ? എനിക്കറിയില്ല. നിങ്ങള്‍ക്കു മനസ്സിലായോ? അല്പം‌കൂടി വ്യക്തമായ ചിത്രം വേണൊ? ദാ തഴെ ഉണ്ട്.
ഇപ്പൊ മനസ്സിലായോ എന്താണെന്നു? എങ്കില്‍ പറഞ്ഞോളു.
കുറച്ചു ഇലച്ചെടികളും കാണാം അല്ലെ? ഒന്നിന്റേയും പേരു ചോദിക്കരുത്‌. പ്ലീസ്.
ഇത ഒന്നു കൂടെ.
അങ്ങനെ ഉദ്യാനചിത്രങ്ങള്‍ തത്ക്കലം ഇത്ര മാത്രം.


18 July 2008

സോമനാഥ് ചാ‍റ്റര്‍‌‌ജിയും സ്പീക്കര്‍‌ പദവിയും

സോമനാഥ് ചാറ്റര്‍‌ജി ഇപ്പോള്‍ എടുത്തിരിക്കുന്ന നിലപാട് അദ്ദേഹം വഹിക്കുന്ന പദവിയോടു പൂര്‍‌ണ്ണമായും നീതിപുലര്‍‌ത്തുന്ന ഒന്നാണെന്നു ഞാന്‍ കരുതുന്നില്ല. കാരണം ലോകസഭയുടെ അധ്യക്ഷന്‍ എന്നനിലയില്‍ എല്ലാ അംഗങ്ങളെയും, വിഭാഗങ്ങളെയും തുല്യമായി കാ‍ണേണ്ട ഉത്തരവാദിത്വം അദ്ദേഹത്തിന് ഉണ്ട്‌. ഇവിടെ സ്പീക്കര്‍‌സ്ഥാനത്ത് തുടരുന്നതിന് അദ്ദേഹം പറഞ്ഞ ന്യായം ഉചിതമാണെന്നു കരുതാന്‍ വയ്യ. പദവി രാജിവെക്കാതിരിക്കുന്നതിന് അദ്ദേഹം പറഞ്ഞന്യായീകരണം താന്‍ ബി ജെ പിയോടൊപ്പം വോട്ടുചെയ്യാന്‍ ആഗ്രഹിക്കുന്നില്ല എന്നതാണ്. ആ ന്യായീകരണമാണ് എനിക്കു സ്വീകാര്യമായി തോന്നത്തത്‌. കാരണം സ്പീക്കര്‍ എന്ന പദവി ആവശ്യപ്പെടുന്ന നിഷ്പക്ഷത അദ്ദേഹത്തിനില്ല. ഒരു കമ്മ്യൂണിസ്റ്റ് പ്രവര്‍‌ത്തകന്‍ എന്ന നിലയില്‍ തന്റെ വിശ്വാസങ്ങളില്‍ അടിയുറച്ചു നില്‍കുന്ന സോമനാഥ് ചാറ്റര്‍ജി എന്ന രാഷ്ട്രീയക്കാരനോടു എനിക്ക് ആദരവുണ്ട്. തന്റെ സുദീര്‍ഘമായ രാഷ്‌ട്രീയജീവിതത്തില്‍ മികച്ച പാര്‍‌ലമെന്റേറിയന്‍ എന്നനിലയില്‍ സോമനാഥ് ചാറ്റര്‍‌ജിയോടു എനിക്കു ആദരവുണ്ട്. കഴിഞ്ഞ നാലരവര്‍‌ഷക്കാലം നല്ലനിലയില്‍ തന്റെ ചുമതലകള്‍ കാഴ്ചവെച്ച സ്പീക്കര്‍ സോമനാഥ് ചാറ്റര്‍‌ജിയോടും എനിക്കു ആദരവുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ ഈ പ്രസ്‌താവന ന്യായീകരിക്കാന്‍ എനിക്കു സാധിക്കുന്നില്ല.

നമ്മുടെ പാര്‍ലമെന്ററി സംവിധാനത്തില്‍ ഏതെങ്കിലും സ്‌പീക്കര്‍ സ്വീകരിച്ചിട്ടുള്ള നിഷ്പക്ഷമായ ഒരു നിലപാടിനു എന്നോടു ഒരു ഉദാഹരണം ആവശ്യപ്പെട്ടാല്‍ ഞാന്‍ പറയുക 1998 അടല്‍ ബിഹാരി വാജ്‌പേയി കൊണ്ടുവന്ന വിശ്വാസപ്രമേയത്തില്‍ മനഃസാക്ഷിക്കനുസരിച്ചു പ്രവര്‍‌ത്തിക്കാന്‍ ശ്രീ ഗിരിധര്‍‌ ഗോമാങിനോടു ആവശ്യപ്പെട്ട അന്നത്തെ ലോകസഭാസ്പീക്കര്‍ ശ്രീ ജി എം സി ബാലയോഗിയുടെ നടപടിയാവും. പാര്‍ലമെന്റെ അംഗമായിരിക്കെ ഒറീസ്സാ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ ഗിരിധര്‍ ഗോമാങ് പാര്‍ലമെന്റ് അംഗത്വം രാജിവെക്കണം എന്നതായിരുന്നു കീഴ്‌വഴക്കം. എന്നാല്‍ ഈ വിശ്വാസപ്രമേയം സഭ ചര്‍ച്ചക്കെടുത്ത ഘട്ടത്തില്‍ ശ്രീ ഗിരിധര്‍ ഗോമാങ് തന്റെ പാര്‍ലമെന്റ് അംഗത്വം രാജിവെച്ചിരുന്നില്ല. വിശ്വാസപ്രമേയത്തിന്മേലുള്ള ചര്‍ച്ചക്കുശേഷം പ്രമേയം വോട്ടിനിടുന്നതിനു മുന്‍പ് ശ്രീ ഗിരിധ ഗോമാങിന് വോട്ടുചെയ്യാനുള്ള അവകാശത്തെപ്പറ്റി ചൂടേറിയ വാഗ്വാദങ്ങള്‍‌ക്കാണ് സഭ സാക്ഷ്യം വഹിച്ചത്. പലതരത്തിലുമുള്ള ക്രമപ്രശ്നങ്ങള്‍ പല മുതിര്‍ന്ന അംഗങ്ങളും ഉന്നയിച്ചു. എന്നാല്‍ ഇത്തരം ഒരു അവസരത്തില്‍ അനുവര്‍‌ത്തിക്കേണ്ട വ്യക്തമായ മാര്‍‌ഗ്ഗ നിര്‍ദ്ദേശങ്ങളോ കീഴ്‌വഴക്കങ്ങളോ സഭാധ്യക്ഷനായ ശ്രീ ബാലയോഗിക്കു മുന്‍പില്‍ ഇല്ലായിരുന്നു. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ തീരുമാനം അന്തിമമാവുകയും ചെയ്യും. ഈ ഘട്ടത്തില്‍ കോണ്‍‌ഗ്രസ്സുകാരനായ ശ്രീ ഗിരിധര്‍ ഗൊമാങിനോടു വോട്ടെടുപ്പില്‍ നിന്നു വിട്ടുനില്‍‌ക്കാനല്ല ഭരണകക്ഷിയായ തെലുങ്കുദേശം പാര്‍ട്ടിയുടെ പ്രതിനിധിയായി സ്പീക്കര്‍ പദവിയിലെത്തിയ ശ്രീ ബാലയോഗി നിര്‍‌ദ്ദേശിച്ചത്‌; മറിച്ച് സ്വന്തം മനഃസാക്ഷിക്കനുസരിച്ച് പ്രവര്‍‌ത്തിക്കാന്‍ അദ്ദേഹം ശ്രീ ഗിരിധര്‍ ഗൊമാങിനു നിര്‍‌ദ്ദേശം നല്‍‌കുകയായിരുന്നു. ശ്രീ ഗിരിധര്‍ ഗൊമാങ് വോട്ടെടുപ്പില്‍ പങ്കെടുക്കുകയും കേവലം ഒരു വോട്ടിന് ആ വിശ്വാസപ്രമേയം പരാജയപ്പെടുകയും ചെയ്തു. അങ്ങനെ വാജ്‌പേയ് സര്‍‌ക്കാര്‍ പുറത്തായി. തുടര്‍ന്നു 1999 വീണ്ടും എന്‍ ഡി എ അധികാരത്തില്‍ വന്നപ്പോള്‍ ശ്രീ ജി എം സി ബാലയോഗി തന്നെ സ്പീക്കര്‍ സ്ഥാനത്തേയ്ക്കു നിര്‍‌ദ്ദേശിക്കപ്പെടുകയും അദ്ദേഹം ഏകകണ്ഠമായി ആസ്ഥാനത്തേയ്‌ക്കു തിരഞ്ഞെടുക്കപ്പെടുകയും ചെയ്‌തു.

13 July 2008

DataOne-ഉം എന്റെ ആവലാതികളും (തുടര്‍ച്ച)

പതുവുതെറ്റിക്കാതെ അത്ഭുതങ്ങള്‍ക്കൊന്നും ഇടനല്‍‌കാതെ ഈ ആഴ്‌ച്ചയും BSNL DataOne എന്ന എന്റെ ബ്രോഡ്‌ബാന്റ്‌ കണക്ഷന്‍ അതിന്റെ ജോലി കൃത്യമായി ചെയ്തു. ഇന്നലെ മുതല്‍ (11/07/2008) നെറ്റ് ലഭ്യമല്ലാതായിരിക്കുന്നു. ഇത്തവണ സംഭവം അല്പം ഗൌരവതരമാണ്. എല്ലാ ആഴ്‌ച്ചയും കൃത്യമായി ഇങ്ങനെ നെറ്റ് ഇല്ലാതാവുന്ന ഈ പ്രതിഭാസത്തെപ്പറ്റി കഴിഞ്ഞ ആഴ്‌ച ഞാന്‍ ഉപഭോക്‍തൃ സേവന കേന്ദ്രത്തിലെ സാറന്മാരോടു ചോദിച്ചു. വളരെ നേരത്തെ ശ്രമത്തിനു ശേഷം 12678 എന്ന സൌജന്യ നമ്പറിന്റെ അങ്ങേത്തലക്കല്‍ ഒരു മനുഷ്യ ശബ്ദം കേള്‍‌ക്കാന്‍ സാധിച്ചു. (അപ്പോള്‍ മനസ്സില്‍ കരുതിയതാണ് പുറത്തിറങ്ങിയാല്‍ ഉടനെ ഒരു ലോട്ടറി എടുക്കണം എന്നു, പക്ഷേ ഈ സാറിന്റെ മറുപടിയെപ്പടി ചിന്തിച്ചിരുന്നു അതു മറന്നുപോയി.)

“സാര്‍ ഞാന്‍ ഒരു ബ്രോഡ്‌ ബാന്റ്റ് കസ്റ്റമര്‍‌ ആണ്‍`. ഒരു പരാതി ഉണ്ടായിരുന്നു” ഞാന്‍ പറഞ്ഞു.

എന്താണ് പറയൂ.? അങ്ങേത്തലക്കല്‍‌ നിന്നുള്ള ചോദ്യം.

“ഇന്നലെ മുതല്‍ നെറ്റ്‌ ലഭ്യമല്ല“ എന്റെ മറുപടി.

“ഏതാ എക്സ്‌ചേഞ്ച്?“ ചോദ്യം

“ചെറായി“ ഞാന്‍ പറഞ്ഞു.

“ഓഹോ നിങ്ങളുടെ ഒ എഫ് സി വരുന്നതു ഗോശ്രീപാലങ്ങള്‍ വഴിയാണ്. അവിടെ എപ്പോഴും ഈ പൊക്ലെയിന്‍ വച്ചു മണ്ണു മാന്തുകയല്ലെ. എങ്ങനെ ഒ എഫ് സി കട്ടാവുന്നതാണ്. ഒന്നും ചെയ്യാന്‍ സാധ്യമല്ല. വേറെ എന്തെങ്കിലും??“

ഇതായിരുന്നു മറുപടി. വേറെ ഞാന്‍ എന്തുപറയാന്‍‌ എല്ലാ ആഴ്ചയും കൃത്യമായി ഇതു ചെയ്യുന്നവനെ മനസ്സാ ശപിച്ചുകൊണ്ട്‌ ഞാന്‍ ഫോണ്‍ വെച്ചു. പക്ഷെ അപ്പോളാണ് മറ്റൊരു സംശയം തോന്നിയതു. കുറച്ചു മാസങ്ങള്‍‌ക്കു മുന്‍പു ഞങ്ങളുടെ എക്സ്‌ചേഞ്ചിലെ എല്ലാ ഫോണുകളും നിശ്ചലമായിരുന്നു. അന്നു അതിന്റെ കാരണമായി പറഞ്ഞത്‌ ഇവിടെനിന്നും പറവൂര്‍ ആലുവ വഴി റൂട്ട്‌ ചെയ്തിരിക്കുന്ന ഒ എഫ് സി എവിടെയോ തകരാറായെന്നും അതു മൂലമാണ് ഫോണ്‍ വിളിക്കാന്‍‌ സാധിക്കാത്തതെന്നും ആണ്. തകരാറായസ്ഥലം കൃത്യമായി അറിയാത്തതിനാല്‍ അന്നു രണ്ടു മൂന്നു ദിവസം എടുത്തു അതു പരിഹരിക്കാന്‍‌ ഇപ്പോള്‍ പറയുന്നു ഒ എഫ് സി ഗോശ്രീവഴിയാണെന്നു. അവര്‍‌ പറയുന്നതു വിശ്വസിക്കുകയല്ലാതെ വേറെ എന്തു നിവൃത്തി. എവിടെ എന്തു പ്രശ്നം വന്നാലും അതൊക്കെ ആദ്യം നമുക്കാണല്ലോ.

ഇത്തവണ ഇന്നലെ മുതല്‍‌ പഴയപടിതന്നെ. നെറ്റ് ഇല്ല. ഇന്നു കുറേനേരം 12678 കുത്തിനോക്കി ഒരു രക്ഷയും ഇല്ല. busy തന്നെ. ഒടുവില്‍ വൈകുന്നേരത്തോടെ നമ്മുടെ എക്സ്‌ചെഞ്ച് അധികാരിയെ വിളിച്ചുനോക്കി.

“സര്‍ ഒരു ബ്രോഡ് ബാന്റ് കസ്റ്റമര്‍ ആണ്. പേരു മണികണ്ഠന്‍‌ ഫോണ്‍ നമ്പര്‍ ------ ഇന്നലെ മുതല്‍ നെറ്റ് കിട്ടുന്നില്ല“

കിട്ടിയ മറുപടി ഇതായിരുന്നു. “ങാ അതെന്തോ തകരാറുണ്ട്‌ പറവൂരോ മറ്റോ ആണ് എന്താണെന്നറിയില്ല്”
(ഹാവൂ ആശ്വാസം ആയി അപ്പോള്‍ തകരാറുണ്ട് അതു സമ്മതിച്ചു ഭാ‍ഗ്യം.)

“സര്‍ എന്താകുഴപ്പം” ഞാന്‍ വിനയപുരസ്സരം ചോദിച്ചു.

“അതറിയില്ല. ഒ എഫ് സി ആണെന്നു തോന്നുന്നു. എന്താണെന്നു നോക്കുന്നുണ്ട്”

അപ്പോള്‍ പിന്നത്തെ ചോദ്യം വേണ്ടാന്നു വെച്ചു. എന്താ കുഴപ്പം എന്നറിയില്ല പിന്നെ എപ്പോ ശെരിയാവും എന്നു ചോദിക്കുന്നതില്‍ അര്‍‌ത്ഥമില്ലല്ലോ. വീണ്ടും ചിന്താക്കുഴപ്പം കഴിഞ്ഞ ആഴ്ച എടവനക്കാട്, ഞാറയ്ക്കല്‍ വഴി എറണാകുളത്തിനു പോയിരുന്നു ഒ എഫ് സി ഈ ആഴ്‌ച്ച പറവൂര്‍‌ ആലുവ വഴി ആയോ??. ഇനി ശെരിയാവുന്നതുവരെ കാത്തിരിക്കുക തന്നെ.

ഇതു പറയാനായി ഞാന്‍‌ അടുത്ത എക്സ്‌ചേഞ്ചിന്റെ പരിധിയില്‍ വരുന്ന എന്റെ സുഹൃത്തിനെ വിളിച്ചു. അപ്പോള്‍ അദ്ദേഹം എന്നോടൊരു ചോദ്യം. ചോദ്യം കേട്ടപ്പോള്‍ എനിക്കും ന്യായമാണെന്നു തോന്നി. അദ്ദേഹത്തിന്റേതു പരിമിതികളില്ലാതെ (Un-Limited Home Plan) ഉപയോഗിക്കാവുന്ന കണക്ഷന്‍ ആണ്. മാസം 750/- രൂപ. അതായതു ഒരു ദിവസം ശരാശരി 25/- രൂപാവീതം. ഇങ്ങനെ ഓരോ ആഴ്ചയും ഒന്നോരണ്ടോദിവസം വീതം കണക്ഷന്‍ ഇല്ലാതായാല്‍ ആ ദിവസത്തെ വാടക കൊടുക്കേണ്ടല്ലൊ? ഒരു മാസം ശരാശരി ഒരു നൂറു രൂപയെങ്കിലും ലാഭിക്കാം. എന്താ കൂട്ടരെ ശരിയല്ലെ?

ഞാനും ചില കാര്യങ്ങള്‍ തീരുമാനിച്ചു. എന്റെ പഴയ ഡയലപ് കണക്ഷനില്‍ ഇനി 16 മണിക്കൂറെ ബാക്കിയുള്ളു. അതു ഇനി പുതുക്കേണ്ട എന്നു കരുതിയതായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരു കാര്യം വ്യക്തമായി. ബി എസ്സ് എന്‍ എല്ലിനെ വിശ്വസിക്കുക പ്രയാസം. അതു കൊണ്ടു 900/- രൂപ പോയാലും വേണ്ടില്ല അതു ഒരു വര്‍‌ഷത്തേക്കുകൂടി പുതുക്കുകതന്നെ. വീണ്ടും നെറ്റ് ശെരിയാവുന്നതുവരെ വിട.