31 December 2010

വൈപ്പിൻ ബസ് സമരം | Vypin Bus Strike

കേരളത്തിലെ ഏറ്റവും ജനസാന്ദ്രത കൂടിയ സ്ഥലങ്ങളിൽ ഒന്നാണ് വൈപ്പിൻ ദ്വീപ്. എറണാകുളം മഹാനഗരത്തോട് ഏറ്റവും ചേർന്ന കിടക്കുന്ന എന്നാൽ നാലുവശവും ജലത്താൽ ചുറ്റപ്പെട്ട ഈ ദ്വീപിലെ ഭൂരിഭാഗം ജനങ്ങളും തൊഴിലിനും വിദ്യാഭ്യാസത്തിനും ആശ്രയിക്കുന്നത് തൊട്ടടുത്ത മഹാനഗരമായ എറണാകുളത്തെ തന്നെ. ഇതിൽ മഹാഭൂരിപക്ഷത്തിനും ആശ്രയം ഈ ദ്വീപിലൂടെ സർവ്വീസ് നടത്തുന്ന ഇരുന്നൂറോളം വരുന്ന സ്വകാര്യബസ്സുകൾ തന്നെ. കെ എസ്സ് ആർ ടി സി യും ഇവിടെ സർവ്വീസ് നടത്തുന്നുണ്ടെങ്കിലും പ്രധാനമായും ആശ്രയിക്കുന്നത് സ്വകാര്യബസ്സുകളെ തന്നെയാണ്. ജനജീവിതത്തെ ദുരിതത്തിലാഴ്ത്തിക്കൊണ്ട് കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇവിടെ സമരം എന്ന പേരിൽ ഒരു വിഭാഗം കാട്ടുന്ന തോന്ന്യാസങ്ങൾക്ക് അധികാരികൾ കൂടി മൗനാനുവാദം നൽകിയിരിക്കുന്നു. ഡിസംബർ മാസത്തിന്റെ ആദ്യം ഒരു വിഭാഗം തൊഴിലാളികൾ വൈപ്പിൻ - പറവൂർ മേഖലയിൽ വേതനവർദ്ധനവ് ആവശ്യപ്പെട്ടുകൊണ്ട് പണിമുടക്കിയതോടെ ആണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. ഭൂരിഭാഗം വരുന്ന മറുപക്ഷം പണിമുടക്കിനെ എതിർക്കുകയും സർവ്വീസ് നടത്തുവാൻ തീരുമാനിക്കുകയും ചെയ്തു. ഇതിനു കാരണം പണിമുടക്കുന്ന തൊഴിലാളികൾ ആവശ്യപ്പെടുന്ന അതേ വേതനം ഇപ്പോൾ അവർക്ക് ലഭിക്കുന്നു എന്നതു തന്നെ. വാർത്താമാദ്ധ്യമങ്ങളിൽ വന്ന കണക്കുകൾ അനുസരിച്ച ജില്ലയിൽ ഏറ്റവും കൂടുതൽ വേതനം നൽകുന്നതും വൈപ്പിൻ - പറവൂർ മേഖലയിൽ തന്നെയാണെന്നും ബസ്സ് ഉടമകളും പറയുന്നു. കെ എസ് ആർ ടി സി അധിക സർവ്വീസുകൾ നടത്തിയതും നല്ലൊരു വിഭാഗം തൊഴിലാളികൾ സമരത്തിൽ നിന്നും വിട്ടുനിന്നതും നാലു ദിവസങ്ങൾക്ക് ശേഷം സമരം പിൻ‌വലിക്കാൻ സമരക്കാരെ നിർബന്ധിതരാക്കുകയായിരുന്നു.

എന്നാൽ കഴിഞ്ഞ രണ്ട് ദിവസങ്ങളായി സംസ്ഥാനത്തെ ഓട്ടോറിക്ഷകളും ടാക്സികളും പണിമുടക്കിയപ്പോൾ ജനത്തെ ദുരിതത്തിലാക്കാനും ഈ അവസരം ഉപയോഗപ്പെടുത്തി അധികാരികളെ സമ്മർദ്ദത്തിലാക്കി തങ്ങളുടെ ആവശ്യം നേടിയെടുക്കാനും മേല്പറഞ്ഞ വിഭാഗം വീണ്ടും രംഗത്തെത്തി. യാതൊരു മുന്നറിയിപ്പും ഇല്ലാതെ സമരം പ്രഖ്യാപിച്ച ഇവർ സർവ്വീസ് നടത്തിയ ബസ്സുകൾ കഴിഞ്ഞ രണ്ട് ദിവസങ്ങളിലും തടയുകയും ജീവനക്കാരെ ഭീഷിണിപ്പെടുത്തുകയും ചെയ്തു. ഇതിന്റെ ഫലമായി രാവിലെ സർവ്വീസ് നടത്തിയിരുന്ന പല ബസ്സുകളും സർവ്വീസ് അവസാനിപ്പിച്ചു. അങ്ങനെ ജനം അക്ഷരാർത്ഥത്തിൽ പെരുവഴിയിലായി.  ജോലിക്കു പോയവർ മടങ്ങി വരുമ്പോൾ ബസ്സില്ലാത്ത അവസ്ഥ. ഇതിനെതിരെ അധികാരികളിൽ നിന്നും കാര്യമായ ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. അവശ്യ സർവ്വീസായ ബസ്സുകൾ തടയുന്ന വളരെ ചെറിയ ഒരു വിഭാഗത്തിന്റെ ധാർഷ്ട്യത്തിനു മുൻപിൽ മുട്ടുമടക്കിയ നിലയിലാണ് അവർ.ഇന്നലെ ഞാറയ്ക്കൽ സി ഐ നടത്തിയ ചർച്ചയിൽ ഇന്ന് സർവ്വീസ് പുനഃസ്ഥാപിക്കും എന്ന് തീരുമാനം ഉണ്ടായെങ്കിലും അത് നടപ്പിൽ വന്നില്ല.

പൊതുവിൽ രാത്രികാലങ്ങളിൽ പലപ്പോഴും സർവ്വീസ് നടത്താത്തവയാണ് ഈ റൂട്ടിലെ മിക്ക സ്വകാര്യ ബസ്സുകളും. പലതവണ ഇതെപ്പറ്റി പരാതി പറഞ്ഞിട്ടും അധികാരികളിൽ നിന്നും കാര്യമായ യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല. സാധാരണഗതിയിൽ എന്തിനോടും തീവ്രമായി പ്രതികരിക്കുന്ന ഒരു ജനവിഭാഗമാണ് വൈപ്പിനിലേത്. വൈപ്പിൻ കരക്കാരുടെ വ്യത്യസ്തമായ സമര മുറകൾ പ്രസിദ്ധവുമാണ്. ജനങ്ങളുടെ ക്ഷമയെ കൂടുതൽ പരീക്ഷിക്കാതെ ഇപ്പോൾ നടന്നു വരുന്ന ആഭാസം എത്രയും പെട്ടന്ന് അവസാനിപ്പിക്കാൻ അധികാരികൾ ശ്രമിക്കും എന്ന് പ്രത്യാശിക്കുന്നു.

5 comments:

  1. Mani..
    Palam vannathode Vypin karakkar onnu thanutho??

    ReplyDelete
  2. പ്രിയ മണീ,
    കേരളത്തില്‍ത്തന്നെ ബസ് തൊഴിലാളികള്‍ക്ക് ഏറ്റവും കൂടുതല്‍ കൂലി ലഭിക്കുന്ന മേഖലയാണ് വൈപ്പിന്‍-പറവൂര്‍. സംഘടനാ നേതാക്കളുമായുള്ള ലേബര്‍ ഓഫീസറുടെ ചര്‍ച്ച ജനുവരി 4 നു വെച്ചിരിക്കെയാണ് ഈ സമരാഭാസം. ഡിസംബറിലില്‍ മാത്രം മൂന്നാം തവണയാണ് ബസ് ഗതാഗതം സ്തംഭിക്കുന്നത്. അതില്‍ അദ്യത്തേതൊഴികെ മറ്റെല്ലാം ദിവസങ്ങളോളം നീണ്ടു നിന്നു. സി.ഐയുമായുള്ള ചര്‍ച്ചയില്‍ എ.ഐ.ടി.യു.സി സംഘടന സമരത്തില്‍ നിന്നു പിന്മാറിയിട്ടും തൊഴിലാളികളെന്നു പറയപ്പെടുന്ന ചിലര്‍, ഓടുന്ന ബസുകളെ തടയുകയും അവയുടെ ചില്ലു തകര്‍ക്കുകയുമൊക്കെ ചെയ്തതിന് പേര് സമരമെന്നാണോ? ഈ ഭീഷണിയെ അതിജീവിച്ച് വണ്ടിയോടിച്ച ബസുടമകളെയും തൊഴിലാളികളേയും സാധാരണജനങ്ങള്‍ക്ക് വേണ്ടി അഭിനന്ദിക്കട്ടെ. ഇക്കണ്ട ജനങ്ങളെ മുഴുവന്‍ നോക്കുകുത്തികളാക്കി നിര്‍ത്തി വിരലിലെണ്ണാവുന്ന ഒരു വിഭാഗം അഴിഞ്ഞാടിയപ്പോള്‍, അവര്‍ക്കെതിരെ വിരലു ഞൊടിക്കാന്‍ പോലും കഴിയാതിരുന്ന ഒരു പോലീസ് സേന വൈപ്പിന്‍ കരയ്ക്കാവശ്യമുണ്ടോ? ഇവരുടെ തൊഴിലെന്താണ്? ഹെല്‍മറ്റു പിടിക്കലോ? ഡിസംബര്‍ 31 ന് ഇവര്‍ കര്‍മ്മ നിരതരായരത് മദ്യപിച്ച് വണ്ടിയോടിക്കുന്നവരെ പിടിച്ച് ഫൈനടപ്പിക്കുന്നതിലും.
    3.5 ലക്ഷം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന 28 കി.മീ റോഡ് ദൈര്‍ഘ്യമുള്ള വൈപ്പിന്‍ റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി സമരത്തെ നേരിടാനിറക്കിയത് 10 ബസുകള്‍!!!!

    ഇന്നത്തെ പത്രവാര്‍ത്ത വൈപ്പിന്‍ ബസ് സമരം പൊളിഞ്ഞു പാളീസായെന്നാണ്. അതെ. ഇന്ന് വണ്ടികളോടിത്തുടങ്ങി. പക്ഷെ സമരം എപ്പോള്‍ വേണമെങ്കിലും പ്രതീക്ഷിക്കാം. ബസുകള്‍ക്ക് കല്ലെറിഞ്ഞാല്‍ പൊട്ടുന്ന ചില്ലുകളുള്ളിടത്തോളം സമരങ്ങള്‍ ഒരു പരിധി വരെ വിജയിക്കും.

    അധികാരി വര്‍ഗം അനങ്ങാപ്പാറകളായി നില്‍ക്കുമ്പോഴും വൈപ്പിന്‍ നിവാസികള്‍ക്ക് മുന്നോട്ട് വെക്കാന്‍ ചില നിര്‍ദ്ദേശങ്ങളുണ്ട്.

    ഞാറക്കല്‍ ബസ് സ്റ്റാന്‍ഡ് നിങ്ങള്‍ പ്രാവര്‍ത്തികമാക്കില്ലെന്നറിയാം.
    ബസുകളുടെ നഗരപ്രവേശനം നിങ്ങള്‍ സാധ്യമാക്കില്ലെന്നറിയാം.

    1) വൈപ്പിന്‍-പറവൂര്‍ ബസ് റൂട്ട് ദേശസാല്‍ക്കരിക്കട്ടെ
    2) അല്ലെങ്കില്‍ 1:1 എന്ന അനുപാതത്തില്‍ കൂടുതല്‍ ട്രാന്‍സ്പോര്‍ട്ട് ബസുകള്‍ നിരത്തിലിറക്കട്ടെ.
    3) ദീര്‍ഘ ദൂര ലിമിറ്റഡ് സ്റ്റോപ്പ്- വോള്‍വോ ബസുകള്‍ വൈപ്പിന്‍ റൂട്ടിലൂടെ ഓടിക്കട്ടെ.
    4) ഞാറക്കല്‍ മുതല്‍ എറണാകുളം വരെ ഷട്ടില്‍ സര്‍വ്വീസ് ആരംഭിക്കടിടം.

    ഇനി സമരക്കാര്‍ സമരം ചെയ്യട്ടെ. എത്ര കാലം വേണമെങ്കിലും.

    ReplyDelete
  3. ഷോബിൻ, റ്റോംസ്, ഹരിസർ എല്ലാവർക്കും ഇവിടെ എത്തിയതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.

    ഷോബിൻ: പാലങ്ങൾ വന്നതോടെ പഴയ അത്രയും തീവ്രമായ പ്രതികരണങ്ങൾ ഇല്ലെന്ന ഒരു സംശയം എനിക്കും ഉണ്ട്. എന്നാലും ക്ഷമ നശിച്ചാൽ എന്തും ചെയ്തുപോവും.

    റ്റോംസ്: നന്ദി പുതുവത്സരാശംസകൾ.

    ഹരിസർ: ഇത്രയും വിശദമായ ഒരു വിവരണത്തിന് ആദ്യമേ നന്ദി അറിയിക്കട്ടെ. സാർ പറഞ്ഞതിൽ “വൈപ്പിൻ - പറവൂർ റൂട്ട് ദേശസാൽക്കരണം“ എന്ന ആശയത്തോടൊഴിച്ച് മറ്റെല്ലാക്കാര്യങ്ങളോടും പൂർണ്ണമായും യോജിക്കുന്നു. ഒന്നിലും ആർക്കും കുത്തക പാടില്ല എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. കേരളത്തിലെ വിവിധ ദേശസാൽകൃത റൂട്ടുകളിൽ പലതവണ യാത്ര ചെയ്തിട്ടുണ്ട്. അവിടെയെല്ലാം രാവിലെയും വൈകീട്ടും ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ നേരിൽ മനഃസിലാക്കിയിട്ടും ഉണ്ട്. നമ്മുടെ സമീപത്തെ പറവൂർ - ആലുവ, പറവൂർ - ചാത്തനാട് റൂട്ടുകൾ തന്നെ ഉദാഹരണം. രാവിലേയും വൈകീട്ടും ബസ്സിൽ കയറാൻ ഉള്ള കഷ്ടപ്പാട് എത്രയാണ്. എറണാകുളത്തിന് വടക്കോട്ട് സ്വകാര്യ ബസ്സുകളും കെ എസ് ആർ ടി സിയും ഒരു പോലെ സർവ്വീസ് നടത്തുന്ന പല റൂട്ടുകളിലും ഇത്രയും ബുദ്ധിമുട്ടില്ലെന്ന് തോന്നുന്നു. തൃശ്ശൂർ - കൊടുങ്ങല്ലൂർ, തൃശ്ശൂർ - കോഴിക്കോട്, ഗുരുവായൂർ - പാലക്കാട്, കോഴിക്കോട് - കണ്ണൂർ ഇങ്ങനെ എത്ര ഉദാഹരണങ്ങൾ.
    ഇത്രയും ചെറിയ വിഭാഗത്തിന്റെ ഭീഷിണിക്ക് മുൻപിൽ പതറാതെ സർവ്വീസ് നടത്തിയ ബസ്സുകളുടെ ഉടമകളും ജീവനക്കാരും തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു. ഇത്തരം തൊഴിൽ തർക്കങ്ങളിൽ (ഇവിടെ അങ്ങനെ പറയാമോ എന്ന് ഉറപ്പില്ല) പോലീസ് എന്നും നിഷ്കൃയമായ നിലപാട് തന്നെയാണ് എടുക്കുന്നത്. കെ എസ് ആർ ടി സിയും സ്വകാര്യബസ്സുകളും തുല്ല്യ അനുപാതത്തിൽ സർവ്വീസ് നടത്തുന്നതാണ് നല്ലതെന്ന് ഞാൻ കരുതുന്നു.

    ReplyDelete
  4. വൈപ്പിന്‍ കാരുടെ വിവിധ മുറ്കള്‍ അവര്‍ തന്നെ താമസിയാതെ പുറത്തെടുക്കും എന്ന് കരുതാം

    ReplyDelete