5 November 2009

ആവര്‍ത്തിക്കുന്ന ദുരന്തങ്ങള്‍

ഒരു ദുരന്തത്തിന്റെ ആലസ്യത്തില്‍ നിന്നും ഉണര്‍ന്നു വരുന്ന കേരളം ഇന്ന് വീണ്ടും മറ്റൊരു ദുരന്തത്തിനു സാക്ഷിയായിരിക്കുന്നു. തേക്കടിയിലെ ദുരന്തത്തില്‍ നാല്‍പ്പത്തിയഞ്ചു ജീവനുകള്‍ ഹോമിച്ചെങ്കില്‍ ഇന്ന് ചാലിയാറില്‍ ഉണ്ടാ‍യ ദുരന്തത്തില്‍ എട്ട് സ്കൂള്‍ വിദ്യാര്‍ത്ഥികളാണ് അന്തരിച്ചത്. എന്തുകൊണ്ടാണ് ഇങ്ങനെ അടിയ്ക്കടി ദുരന്തങ്ങള്‍ ഉണ്ടായിട്ടും നമ്മള്‍ പഠിക്കാത്തത്. ഓരോ ദുരന്തം കഴിയുമ്പോളും ഒരു അന്വേഷണകമ്മീഷനെ നിയമിക്കുന്നു. ആ കമ്മീഷന്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാ‍ലിക്കപ്പെടുന്നില്ല. അപ്പോഴേയ്ക്കും അടുത്ത ദുരന്തം വരവായി. അതിനും കമ്മീഷന്‍. ഇത് ഇങ്ങനെ അന്തമില്ലാതെ തുടരുന്നു. തട്ടേക്കാട്ടും, കുമരകത്തും ഉണ്ടായ ദുരന്തങ്ങളെപ്പറ്റി അന്വേഷിച്ച ജഡ്ജിമാരുടെ നിര്‍ദ്ദേശങ്ങള്‍ ഇപ്പോളും വെളിച്ചം കണ്ടിട്ടില്ല.

ഏതാനും നാളുകള്‍ക്ക് മുന്‍പ് അരീക്കോട്ട് പോയപ്പോള്‍ മനോഹരമായ ചാലിയാര്‍ കാണാന്‍ ഇടയായി. അന്ന് ഞാന്‍ പോയ അരീക്കോട്ടെ പമ്പ് ഹൌസിനു സമീപം നിന്നുള്ള ചില ചിത്രങ്ങളും ബ്ലൊഗില്‍ ചേര്‍ത്തിരുന്നു. അവിടേയും ഇന്നു ദുരന്തമുണ്ടായ സ്ഥലത്തേതുപോലെ ചാലിയാറിന്റെ ഇരു കരകളേയും ബന്ധിപ്പിക്കുന്ന കയറും അതില്‍ വലിച്ച് ഒരുകരയില്‍ നിന്നും മറുകരയിലേയ്ക്ക് യാത്രചെയ്യുന്നവരും ആ‍ണ് ഉണ്ടായത്. എന്നാല്‍ ചാലിയാര്‍ ഇത്തരം ഒരു ദുരന്തത്തിനും വേദിയാവുമെന്ന് ഒരിക്കലും കരുതിയില്ല. ഇപ്പോള്‍ അപകടം നടന്ന സ്ഥലം നാലു പഞ്ചായത്തുകളില്‍ നിന്നുള്ള കുട്ടികള്‍ വിദ്യാഭ്യാസത്തിനായി യാത്ര ചെയ്യുന്ന കടവാണത്രെ. നൂറുകണക്കിനു വിദ്യാര്‍ത്ഥികള്‍ ദിവസവും മറുകരെക്കടക്കുന്ന സ്ഥലം. ഇവിടെ ഒരു തൂക്കുപാലമെങ്കിലും വേണമെന്നത് വര്‍ഷങ്ങളായുള്ള ഈ നാട്ടുകാരുടെ ആവശ്യമാണെന്നും വിവിധ മാധ്യമങ്ങളില്‍ നിന്നും അറിയാന്‍ കഴിഞ്ഞു. ഇതുവരെ ഇക്കാര്യത്തില്‍ കണ്ണുതുറാക്കാത്ത അധികാരികള്‍ ഇപ്പോഴെങ്കിലും ഈ ആവശ്യത്തില്‍ അനുകൂലമായി പ്രവര്‍ത്തിക്കും എന്ന് കരുതാം. അകാലത്തില്‍ പൊലിഞ്ഞ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും എന്റെ പ്രണാമം.

14 comments:

  1. ഞാന്‍ കരുതി വല്ല സിനിമാ റിവ്യൂവും ആയിരിക്കും എന്ന്!!!

    ReplyDelete
  2. അപകടങ്ങള്‍ ഉണ്ടാവുംപോഴാ പലപ്പോഴും ഓരോ വികസനങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത് തന്നെ...
    ചേപ്പാട് അപകടകരമായ വളവില്‍ ഒരു ലെവല്‍ ക്രോസ് വരാന്‍ മുപ്പത്തി അഞ്ചു ജീവന്‍ കുരുതി കൊടുക്കേണ്ടി വന്നു.

    prevention is better than cure

    എന്ന് ഒന്നും നമ്മുടെ സര്‍ക്കാരുകള്‍ക്കോ അധികൃതര്‍ക്കോ അറിയില്ലായിരിക്കാം

    ReplyDelete
  3. വിന്‍സ്: വര്‍ഷത്തില്‍ ശരാശരി ഒരു സിനിമപോലും കാണാത്ത ഞാന്‍ സിനിമയെക്കുറിച്ച് എന്തെഴുതാന്‍. തീയറ്ററില്‍ പോയി സിനിമകാണല്‍ ഇപ്പോള്‍ ഇല്ലെന്നു തന്നെ പറയാം. അവസാനം കണ്ട സിനിമ ജോദ്ദാ അക്‍ബര്‍ ആണെന്നാണ് ഓര്‍മ്മ. ഇവിടെ എത്തിയതിനും താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തിയതിനു നന്ദി.

    കണ്ണനുണ്ണി: കണ്ണാ നന്ദി. അപകടങ്ങള്‍ ഉണ്ടായാലും സംവിധാനങ്ങള്‍ കണ്ണുതുറക്കില്ലല്ലൊ. ചേപ്പാട് വിവാഹ സംഘം സഞ്ചരിച്ചിരുന്ന ബസ് തീവണ്ടിയുമായി കൂട്ടിയിടിച്ച് ഉണ്ടായ ദുരന്തം ഇപ്പോഴും ഓര്‍മ്മയുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ പഠിച്ചിരുന്ന സമയത്ത് ഇതിലും അപകടകരമായ വിധത്തിലാണ്‍ കൊച്ചിക്കായലിലൂടെ ബോട്ടില്‍ എറണാ‍കുളത്തിന് പോയിരുന്നത്. അന്ന് പലപ്പോഴും കയലില്‍ വെച്ച് ബോട്ടിന്റെ യന്ത്രം നിലച്ച് ഒഴുകി നടന്നിട്ടുണ്ടേങ്കിലും ഒരു ബോട്ടും മുങ്ങിയിട്ടില്ല. രാവിലെയും വൈകീട്ടും ഇരുന്നൂറിനും അധികം ആളുകള്‍ ആണ് ഒരു ബോട്ടില്‍ ഉണ്ടാവുക. പരമാവധികയറ്റാവുന്നതിന്റെ ഇരട്ടിയില്‍ അധികം. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍‌ഗണന നിശ്ചയിക്കുന്നതില്‍ നമ്മുടെ സംവിധാനങ്ങള്‍ക്ക് പലപ്പോഴും വീഴ്ചപറ്റുന്നു.

    ReplyDelete
  4. ദുരന്തങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നല്ലോ. എന്തെങ്കിലും സംഭവിച്ചാല്‍ അന്വേഷണമായി, സസ്പെന്‍ഷനായി, ആകെ ബഹളം.അതിന്റെ ചൂടൊന്നു കഴിഞ്ഞാലോ, പിന്നെ അതൊക്കെ ഓര്‍ക്കണമെങ്കില്‍, വീണ്ടുമൊരു ദുരന്തം സംഭവിക്കണം എന്നായിട്ടുണ്ട്.

    ReplyDelete
  5. മണികണ്ഠന്‍,
    ആ കുഞ്ഞുങ്ങള്‍ മരിച്ചു കിടക്കുന്നത് കണ്ട് വളരെ വിഷമം തോന്നി. പക്ഷെ എന്തു ചെയ്യാന്‍ ഇതിനെയൊക്കെയാണ് നാം “ആക്സിഡന്റ്സ്” എന്ന് വിളിക്കുന്നത്. അപ്രതീക്ഷിതമായി സംഭവിക്കുന്നവ.

    വള്ളക്കാരന്‍ സബ്സ്റ്റിറ്റ്യൂട്ടായിരുന്നു, കപ്പാസിറ്റിയെക്കാള്‍ വളരെ കൂടുതല്‍ ആളുകള്‍ കയറി അങ്ങിനെ നിരവധി പ്രശ്നങ്ങളുണ്ട്. ഈ പാലവും ജങ്കാറും ഒക്കെ അടുത്തല്ലെ വന്നുള്ളൂ, അതിനു മുമ്പും നമ്മള്‍ പുഴകടന്നിരുന്നു.

    അടിസ്ഥാന പരമായി പാലിക്കപ്പെടേണ്ട ചില സുരക്ഷാ മാനദണ്ഡങ്ങളുണ്ട്, അവ പാലിക്കപ്പെടാത്തതാണ് ഇത്തരം പല അപകടങ്ങള്‍ക്കും കാരണം, ഭരണപരമായ സപ്പോര്‍ട്ടിനൊപ്പം പൌരബോധം എന്നൊരു സംഗതി നമുക്കോരോരുത്തര്‍ക്കും വേണ്ടതുണ്ട്.

    ReplyDelete
  6. എഴുത്തുകാരിചേച്ചി പറഞ്ഞത് വളരെ ശരിയാണ്. അപകടങ്ങള്‍ ഉണ്ടാവുമ്പോള്‍ അവയുടെ കാരണം കണ്ടെത്തി അതിലൂ‍ടെ അത്തരം അപകടങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കുന്നത് ഒഴിവാക്കാന്‍ നമുക്ക് സാധിക്കണം. പലപ്പോഴും അതിന് കഴിയാറില്ലെന്നതും ഒരു യാഥാ‍ര്‍ഥ്യമാണ്. ഇവിടെ ലഭ്യമാവുന്ന ഏറ്റവും പുതിയ വിവരങ്ങള്‍ അനുസരിച്ച് ബസ്സില്ലാഞ്ഞതിനാല്‍ പതിവിലും അധികം ആളുകള്‍ തോണിയില്‍ കയറാന്‍ എത്തിയിരുന്നെന്നും കുറച്ചുപേര്‍ ഇറങ്ങണം എന്ന തോണിക്കാരന്റെ ആവശ്യം കുട്ടികള്‍ അവഗണിച്ചതാണ് അപകടകാരണം എന്നു അറിയുന്നു‍. അനിലേട്ടന്‍ സൂചിപ്പിച്ച പൌരബോധം ഇല്ലായ്മ ഇവിടെ വ്യക്തമാണ്. എന്നാല്‍ ഈ കാര്യത്തില്‍ കുട്ടികളെ എത്രമാത്രം കുറ്റപ്പെടുത്താന്‍ സാധിക്കും എന്നതിലാണ് സംശയം. ഇവിടെ എത്തിയതിനും ചേച്ചിയുടെ അഭിപ്രായം പങ്കുവെച്ചതിനും നന്ദി.

    അനിലേട്ടന്‍ ശരിയാണ് ദുഃഖകരമായ കാഴ്ചതന്നെയാണത്. എന്നാല്‍ ഇത്തരം അപകടങ്ങളില്‍ കുട്ടികളെ എത്രമാത്രം കുറ്റം പറയാന്‍ സാധിക്കും. പരിചയസമ്പന്നനായ തോണിക്കാരന്റെ വാക്കുകള്‍ അവഗണിച്ചാണ് കുട്ടികള്‍ തോണിയില്‍ കയറിയതെന്നു പറയുന്നു. ഒരു പക്ഷേ മുതിര്‍ന്നവര്‍ പോലും ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇങ്ങനെയല്ലെ പ്രവര്‍ത്തിക്കൂ. അനിലേട്ടന്‍ പറഞ്ഞ പൌരബോധവും നിയമങ്ങള്‍ പാലിക്കാനുള്ള മനസ്സും പൊതുജനത്തിനും ആവശ്യം തന്നെ. എന്നാല്‍ നാം ഇന്ന് ഒരു പരിഷ്‌കൃത സമൂഹത്തിലല്ലെ കഴിയുന്നത്. യാത്രാ സൌകര്യങ്ങള്‍ പഴയതിലും വളരെയധികം മെച്ചപ്പെട്ടിട്ടുണ്ടല്ലൊ. അതനുസരിച്ച് കൂടുതല്‍ സുരക്ഷിതവും മെച്ചപ്പെട്ടതുമായ ഒരു സംവിധാനം വേണമെന്ന ജനങ്ങളുടെ ആവശ്യം ന്യായമല്ലെന്ന് പറയാന്‍ സാധിക്കുമോ? നല്ല മഴക്കാലത്ത് ചാലിയാറിലൂടെ ഈ വള്ളത്തിലുള്ള യാത്ര എത്രമാത്രം അപകടം നിറഞ്ഞതാണ്. ഒരു പക്ഷെ മഴക്കാലത്ത് കുട്ടികള്‍ നാലുകിലോമീറ്റര്‍ ചുറ്റിയാവും സ്കൂളില്‍ പോയിട്ടുണ്ടാവുക. കൂടുതല്‍ സുരക്ഷിതമായ ഒരു യാത്രാമാര്‍ഗ്ഗം ഇവര്‍ക്ക് കിട്ടുമെന്ന് പ്രതീക്ഷിക്കാം.

    ReplyDelete
  7. ഉമേഷ് പിലിക്കൊട് നന്ദി

    ReplyDelete
  8. unfortunate incident....


    btw the title of this blog is a little misleadin..the term 'review' is nowadays used too much in relation to movies and music and hence has lost it's true meanin...!

    ReplyDelete
  9. nikhimenon Thanks for the visit and your suggestion.

    ReplyDelete
  10. ബ്ലോഗിലെ ചര്‍ച്ചാ വിഷയം വളരെയധികം ചര്‍ച്ച ചെയ്യപ്പെടേണ്ട ഒന്നാണ്.

    ദുരന്താനുബന്ധ രക്ഷാപ്രവര്‍ത്തനങ്ങളെക്കാള്‍ ചെലവിന്‍റെ കാര്യത്തിലും എത്രയോ കുറവു മതി അവ ഒഴിവാക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കേണ്ടതിന്.

    മാത്‌സ് ബ്ലോഗിലെ Links പേജില്‍ ഒരു ലിങ്ക് കൊടുത്തു

    ReplyDelete
  11. മാത്സ് ബ്ലോഗ് ടീം ഈ വഴിവന്നതിനും പ്രോത്സാഹനത്തിനും നന്ദി. പല ദുരന്തങ്ങളിലും നമുക്ക് ഒരിക്കലും നികത്താനാവാത്തത് അതുമൂലം ഉണ്ടാവുന്ന മനുഷ്യജീവന്റെ നഷ്ടങ്ങളാണ്. ഇതൊരിക്കലും സാമ്പത്തീകമായി പരിഹരിക്കാന്‍ സാധിക്കുന്നതല്ല. അതുകൊണ്ടുതന്നെ കഴിവതും ദുരന്തങ്ങള്‍ വരാനുള്ള സാഹചര്യം ഒഴിവാക്കപ്പെടണം എന്ന് ഞാന്‍ കരുതുന്നു.

    ReplyDelete
  12. manikandan,

    nattukareyokke blogilute kanan kazhiyunnathil santhosham.. niraksharante blogile comment vazhiyanu evite ethiyathu.. ini kututal parichayapetam alle..

    nammute vypin karayil thanne ethralothal apakatangala.. ariyallo? ethinokke pradhividhiyilla enna thonnunne.. eniyum ezhuthu.. namukengilum prathikarikkam.. prathikarana seshi nashtapettilennu swayam bodhyamakkan engilum alle...

    ReplyDelete
  13. മനോരാജ് ഈ വഴിവന്നതിലും പ്രചോദനത്തിനും ആദ്യമേ നന്ദി അറിയിക്കട്ടെ. ഞാനും വൈപ്പിന്‍‌കരക്കാരന്‍ തന്നെ. കൃത്യമായി പറഞ്ഞാല്‍ പള്ളത്താംകുളങ്ങരെ ഭഗവതീക്ഷേത്രത്തിനു സമീപമാണ് വീട്.

    ഇനി വൈപ്പിനിലെ അപകടങ്ങളെക്കുറിച്ച് എന്റെ വീക്ഷണം. പ്രധാനപ്പെട്ട ഒരു അപകടകാരണം താങ്കള്‍ മനോജേട്ടന്റെ ബ്ലോഗില്‍ സൂചിപ്പിച്ച കുപ്പിക്കഴുത്തായ പാലങ്ങള്‍ തന്നെ. അതില്‍ ഏറ്റവും ഇടുങ്ങിയത് കരുത്തലപ്പാലവും. പണ്ടത്തേതിനെ അപേക്ഷിച്ച നമ്മുടെ നാട്ടിലെ വാഹനങ്ങളുടെ എണ്ണവും ഇതിലൂടെ കടന്നുപോവുന്ന വാഹനങ്ങളുടെ എണ്ണവും കാര്യമായി വര്‍ദ്ധിച്ചിട്ടുണ്ട്. എന്നാല്‍ അവയെ ഉള്‍ക്കൊള്ളാന്‍ തക്കവണ്ണം റോഡിന് വീതികൂടിയിട്ടും ഇല്ല. കുണ്ടും കുഴിയും ഇല്ലാത്ത സുന്ദരമായ റോഡിലൂടെ അപകടകരമായ വേഗതയില്‍ (അമിത വേഗത എന്ന് പറയാന്‍ സാധ്യമല്ല എന്ന് ഞാന്‍ കരുതുന്നു. കാരണം അനുവദനീയമായ വേഗതയില്‍ പോലും പലസ്ഥലങ്ങളിലും വാഹനം ഓടിക്കാന്‍ സാധിക്കില്ല എന്നതാണ് എന്റെ വിശ്വാസം)പായുന്ന വാഹനങ്ങള്‍. മിനിട്ടുകളുടെ പോലും വ്യത്യാസം ഇല്ലാതെ കടന്നുപോവുന്ന ബസ്സുകള്‍. വിവിധ നിര്‍മ്മാണ സാമഗ്രികളുമായി കടന്നുപോവുന്ന ടിപ്പര്‍ ഉള്‍പ്പടെയുള്ള വലിയ വാഹനങ്ങള്‍ ഇങ്ങനെ നമ്മുടെ വൈപ്പിന്‍ - പള്ളിപ്പുറം സംസ്ഥാനപാത വാഹന ബാഹുല്യം മൂലം വീര്‍പ്പുമുട്ടുകയാണ്. പുതുതായി വരുന്ന സമാന്തരപാത മാത്രമാണ് ഈ തിരക്കിനും വര്‍ദ്ധിച്ചുവരുന്ന അപകടങ്ങള്‍ കുറയ്ക്കുന്നതിനും ഒരു പരിഹാരം എന്ന് ഞാന്‍ കരുതുന്നു. അത് എത്രയും വേഗം നടപ്പിലാകും എന്ന് ശുഭ വിശ്വസവും എനിക്കുണ്ട് കാരണം ഗോശ്രീ പാലങ്ങള്‍ നമ്മളെല്ലാം കരുതിയതിലും വളരെ വേഗത്തില്‍ സാധ്യമായല്ലൊ.

    ReplyDelete