5 November 2009

ആവര്‍ത്തിക്കുന്ന ദുരന്തങ്ങള്‍

ഒരു ദുരന്തത്തിന്റെ ആലസ്യത്തില്‍ നിന്നും ഉണര്‍ന്നു വരുന്ന കേരളം ഇന്ന് വീണ്ടും മറ്റൊരു ദുരന്തത്തിനു സാക്ഷിയായിരിക്കുന്നു. തേക്കടിയിലെ ദുരന്തത്തില്‍ നാല്‍പ്പത്തിയഞ്ചു ജീവനുകള്‍ ഹോമിച്ചെങ്കില്‍ ഇന്ന് ചാലിയാറില്‍ ഉണ്ടാ‍യ ദുരന്തത്തില്‍ എട്ട് സ്കൂള്‍ വിദ്യാര്‍ത്ഥികളാണ് അന്തരിച്ചത്. എന്തുകൊണ്ടാണ് ഇങ്ങനെ അടിയ്ക്കടി ദുരന്തങ്ങള്‍ ഉണ്ടായിട്ടും നമ്മള്‍ പഠിക്കാത്തത്. ഓരോ ദുരന്തം കഴിയുമ്പോളും ഒരു അന്വേഷണകമ്മീഷനെ നിയമിക്കുന്നു. ആ കമ്മീഷന്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാ‍ലിക്കപ്പെടുന്നില്ല. അപ്പോഴേയ്ക്കും അടുത്ത ദുരന്തം വരവായി. അതിനും കമ്മീഷന്‍. ഇത് ഇങ്ങനെ അന്തമില്ലാതെ തുടരുന്നു. തട്ടേക്കാട്ടും, കുമരകത്തും ഉണ്ടായ ദുരന്തങ്ങളെപ്പറ്റി അന്വേഷിച്ച ജഡ്ജിമാരുടെ നിര്‍ദ്ദേശങ്ങള്‍ ഇപ്പോളും വെളിച്ചം കണ്ടിട്ടില്ല.

ഏതാനും നാളുകള്‍ക്ക് മുന്‍പ് അരീക്കോട്ട് പോയപ്പോള്‍ മനോഹരമായ ചാലിയാര്‍ കാണാന്‍ ഇടയായി. അന്ന് ഞാന്‍ പോയ അരീക്കോട്ടെ പമ്പ് ഹൌസിനു സമീപം നിന്നുള്ള ചില ചിത്രങ്ങളും ബ്ലൊഗില്‍ ചേര്‍ത്തിരുന്നു. അവിടേയും ഇന്നു ദുരന്തമുണ്ടായ സ്ഥലത്തേതുപോലെ ചാലിയാറിന്റെ ഇരു കരകളേയും ബന്ധിപ്പിക്കുന്ന കയറും അതില്‍ വലിച്ച് ഒരുകരയില്‍ നിന്നും മറുകരയിലേയ്ക്ക് യാത്രചെയ്യുന്നവരും ആ‍ണ് ഉണ്ടായത്. എന്നാല്‍ ചാലിയാര്‍ ഇത്തരം ഒരു ദുരന്തത്തിനും വേദിയാവുമെന്ന് ഒരിക്കലും കരുതിയില്ല. ഇപ്പോള്‍ അപകടം നടന്ന സ്ഥലം നാലു പഞ്ചായത്തുകളില്‍ നിന്നുള്ള കുട്ടികള്‍ വിദ്യാഭ്യാസത്തിനായി യാത്ര ചെയ്യുന്ന കടവാണത്രെ. നൂറുകണക്കിനു വിദ്യാര്‍ത്ഥികള്‍ ദിവസവും മറുകരെക്കടക്കുന്ന സ്ഥലം. ഇവിടെ ഒരു തൂക്കുപാലമെങ്കിലും വേണമെന്നത് വര്‍ഷങ്ങളായുള്ള ഈ നാട്ടുകാരുടെ ആവശ്യമാണെന്നും വിവിധ മാധ്യമങ്ങളില്‍ നിന്നും അറിയാന്‍ കഴിഞ്ഞു. ഇതുവരെ ഇക്കാര്യത്തില്‍ കണ്ണുതുറാക്കാത്ത അധികാരികള്‍ ഇപ്പോഴെങ്കിലും ഈ ആവശ്യത്തില്‍ അനുകൂലമായി പ്രവര്‍ത്തിക്കും എന്ന് കരുതാം. അകാലത്തില്‍ പൊലിഞ്ഞ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും എന്റെ പ്രണാമം.

3 October 2009

പ്രഹസനമാകാത്ത ഒരു അന്വേഷണം നടക്കട്ടെ

ലോകത്ത് നിത്യവും അനേകം ദുരന്തങ്ങൾ സംഭവിക്കുന്നു. പ്രകൃതി ദുരന്തങ്ങളായും മനുഷ്യന്റെ, അശ്രദ്ധകൊണ്ടും, യുദ്ധത്തിന്റെ രൂപത്തിലും എല്ലാം. ഇതിൽ പല അപകടങ്ങളും ഒഴിവാക്കാനാവുന്നതു തന്നെയാണെന്ന് ഞാൻ കരുതുന്നു. ഇന്ന് കേരളം ഞടുക്കം മാറാത്ത ഒരു ദുരന്തത്തിന്റെ ആലസ്യത്തിലാണ്. ദൈവത്തിന്റെ സ്വന്തം നാടെന്ന് നാം നൽകിയ ഖ്യാതിയ്ക്കുമേൽ ഈ ദുരന്തം കരിനിഴൽ വീഴ്ത്തിയിരിക്കുന്നു. ഇന്നലെ തേക്കടിയിലെ തടാകത്തിൽ ഉണ്ടായ ദുരന്തത്തിൽ ഇതുവരെ പൊലിഞ്ഞത് 41 ജീവനുകളാണ്. പൂജ അവധിദിനങ്ങൾ ആഘോഷിക്കാൻ എത്തിയ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളാണ് അപകടത്തിനിരയായവരിൽ ഏറെയും. കഴിഞ്ഞ മാസം ഉദ്ഘാടനം നിർവ്വഹിച്ച ജലകന്യക എന്ന നൗകയാണ് അപകടത്തില്‍പ്പെട്ടത്. ഇതുവരെ എൺപതിലധികം തവണ വിനോദസഞ്ചാരികളേയും കൊണ്ട് പെരിയാർ തടകാത്തിലൂടെ ഈ നൗക സഞ്ചരിച്ചിരിക്കുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഏജൻസി നിർമ്മിച്ച ബോട്ട്, ഏറ്റവും മികച്ച സാങ്കേതിക സ്ഥാപനം രൂപകല്പന നിർവ്വഹിച്ച ബോട്ട്, സുരക്ഷയുടെ എല്ലാ പരിശോധനയും പൂർത്തിയാക്കി എന്ന് അധികാരികൾ അവകാശപ്പെടുന്ന ബോട്ട്, അങ്ങനെ എല്ലാം കൊണ്ടും മികച്ചതത്രേ ജലകന്യക. പിന്നെ എവിടെയാണ് പിഴച്ചത്?

അതിനുള്ള മറുപടിയായി ഇന്ന് നമ്മുടെ മുൻപിലുള്ളത് മാധ്യമങ്ങളിലൂടെ പരക്കുന്ന ഊഹാപോഹങ്ങൾ മാത്രം. വന്യമൃഗങ്ങളെക്കാണാനുള്ള ആവേശത്തിൽ സഞ്ചാരികൾ എല്ലാം ബോട്ടിന്റെ ഒരു വശത്തേയ്ക്ക് പെട്ടന്ന് നീങ്ങിയതാണ് അപകടകാരണം എന്ന് ഒരു വിഭാഗം. അതല്ല ബോട്ട് യാത്രതിരിക്കുമ്പോഴെ കൂടുതൽ ഉലച്ചിൽ ഉണ്ടായിരുന്നു എന്ന് മറ്റുചിലർ. തടാകത്തിനടിയിലുള്ള മരക്കുറ്റിയിൽ ബോട്ട് ഇടിച്ചതാകാം എന്ന് ഇനിയൊരു വിഭാഗം. കാറ്റുപിടിച്ചതും, ബോട്ട് അമിതവേഗത്തിൽ ഒരു വശത്തേയ്ക്ക് തിരിച്ചതും ആണ് കാരണമെന്ന് ഇനിയൊരു വിഭാഗം അങ്ങനെ ഊഹാപോഹങ്ങളുടെ ഒരു ചിത്രം മാത്രമാണ് നമുക്ക് മുൻപിൽ ഉള്ളത്. ഇതെല്ലാം മറ്റി യഥാർഥ വസ്തുതകൾ വെളിച്ചത്തുകൊണ്ടുവരുന്ന ഒരു അന്വേഷണമാണ് നമുക്കാവശ്യം.

സംഭവത്തെക്കുറിച്ച് കഴിയുമെങ്കിൽ ഹൈക്കോടതിയിലെത്തന്നെ ഒരു സിറ്റിങ് ജഡജിയെക്കൊണ്ടു അന്വേഷിപ്പിക്കും എന്ന നമ്മുടെ മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ച് ഒരു ഡി എസ് പിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിരിക്കുന്നതായും മാധ്യമങ്ങളിൽ നിന്നും അറിയാൻ സാധിക്കുന്നു. സാധാരണ ഏതൊരു ദുരന്തത്തിലും ഉള്ള ആദ്യത്തെ പ്രഖ്യാപനമാണ് ജുഡീഷ്യൽ അന്വേഷണം. എന്താണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. ഇതുവരെ നടന്ന ജുഡീഷ്യൽ അന്വേഷണങ്ങളിൽ എത്രയെണ്ണത്തിന്റെ റിപ്പോർട്ട് വെളിച്ചം കണ്ടിട്ടുണ്ട്. ഏറ്റവും ഒടുവിൽ നടന്ന തട്ടേക്കാട് ബോട്ടപകടത്തിന്റെ അന്വേഷണ റിപ്പോർട്ട് തന്നെ ഉദാഹരണം. അതുകൊണ്ട് കേവലം പ്രഹസനമാകുന്ന ഇത്തരം അന്വേഷണങ്ങൾ വേണ്ട എന്നതാണ് എന്റെ അഭിപ്രായം. കാരണം ഇരു ജുഡീഷ്യൽ അന്വേഷണത്തിന്റെ റിപ്പോർട്ട് അംഗീകരിക്കാനും, പരസ്യപ്പെടുത്താനും ഉള്ള പൂർണ്ണ അവകാശം സർക്കാരിനാണ്. ഇത്തരം അന്വേഷണങ്ങളിൽ കുറ്റവാളികൾ എന്ന് കണ്ടെത്തുന്നവരെ ചൂണ്ടിക്കാണിക്കാൻ മാത്രമേ സധ്യമാവൂ. അത്തരം നിർദ്ദേശങ്ങൾ സ്വീകരിക്കാനും തിരസ്കരിക്കാനും സർക്കാരിന് അവകാശമുണ്ട്. സർക്കാർ സംവിധാങ്ങൾക്ക് എതിരേ റിപ്പോർട്ടിൽ വരുന്ന പരാമർശങ്ങൾ സർക്കാർ പലപ്പോഴും പുറം‌ലോകം അറിയാറുതന്നെയില്ല. എന്തുകൊണ്ട് ഈ ദുരന്തം സംഭവിച്ചു എന്നറിയാനുള്ള അവകാശം ഓരോ ഇന്ത്യൻ പൗരനുമുണ്ട്. ഇതിനുത്തരവാദികൾ ആരായാലും അവർ മാതൃകാപരമായിത്തന്നെ ശിക്ഷിക്കപ്പെടുകയും വേണം. അതിനു കൂടുതൽ ഫലവത്തായ ഒരു അന്വേഷണം നടക്കണം.

അപകടങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങളിൽ ഏറ്റവും അപഹാസ്യമായത് 1988 ജൂലയ് 8നു ഐലന്റ് എക്സ്‌പ്രസ്സ് അഷ്ടമുടിക്കായലിലേക്ക് മറിഞ്ഞ് 105 പേരുടെ മരണത്തിനിടയാക്കിയ പെരുമൺ ദുരന്തമാത്തെക്കുറിച്ചുള്ള അന്വേഷണമാണ്. ദുരന്തിന്റെ ആഘാതത്തേക്കാൾ കേരള മനഃസാക്ഷിയെ ഞെട്ടിച്ചത് അതിന്റെ അന്തിമറിപ്പോർട്ടാണ്. ദുരന്തകാരണം ടോർണാഡോ എന്ന ശക്തിയായ ചുഴലിക്കാറ്റാണത്രെ. അത്തരം വിഢിത്തങ്ങൾ ഇനിയും ആവർത്തിക്കപ്പെടുകയില്ലെന്ന് നമുക്ക് പ്രത്യാശിക്കാം. നിലവിലുള്ള സുരക്ഷാചട്ടങ്ങൾ അനുസരിച്ചാണോ ഈ ബോട്ട് നിർമ്മിച്ചിരിക്കുന്നതെന്ന് അന്വേഷിക്കണം. അല്ലെങ്കിൽ അത്തരത്തിലുള്ള ഒരു ബോട്ട് പൊതു ഉപയോഗത്തിന് അനുവദിച്ചവർക്കെതിരെ നരഹത്യക്ക് തന്നെ കേസെടുക്കണം. ഒപ്പം തന്നെ അനുവദനീയമായതിൽ കൂ‍ടുതൽ ആളുകൾ കയറിയിട്ടുണ്ടോ എന്നും അന്വേഷിക്കണം. അങ്ങനെയെങ്കിൽ അതിനുത്തരവാദികളായവർക്കെതിരെ നടപടിവേണം. വിനോദസഞ്ചാര രംഗത്തെ നമ്മുടെ യശസ്സിനേറ്റ ഒരു വലിയ ആഘാതം തന്നെയാണ് തേക്കടിയിലെ ദുരന്തം. ഇവിടെ സംഭവിച്ച തെറ്റുകൾ തിരുത്തിയും കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിച്ചും മാത്രമേ നഷ്ടപ്പെട്ട സല്‌പേരു വീണ്ടെടുക്കാൻ സാധിക്കൂ.

(ജലകന്യകയുടെ ചിത്രത്തിനു കടപ്പട് ഹരീഷേട്ടന്റെ കണ്ണീർതടാകം എന്ന ബ്ലോഗിന്)

25 September 2009

ഒടുവിൽ പിണറായിയും

രാഷ്‌ട്രീയനേതാക്കളുടെ അഭിനയപ്രതിഭ പലപ്പോഴും വെളിപ്പെടുക കോടതി മുറികളിൽ ആണ്. സന്തോഷത്തോടെ അല്ലെങ്കിൽ വളരെ മാനസിക പിരിമുറുക്കം അനുഭവിക്കുമ്പോഴും നിറഞ്ഞ ചിരി മുഖത്ത് വിരിയിച്ച് ഞാനിതെല്ലാം എത്ര കണ്ടതാണെന്നമട്ടിൽ കോടതി മുറിയിൽ കയറുന്നവർ വിധി അനുകൂലമല്ലെന്നറിയുമ്പോൾ മോഹാലസ്യപ്പെട്ടു വീഴുന്നതും അനുയായികൾ അവരെ എത്രയും പെട്ടന്ന് വൈദ്യസഹായത്തിനും തുടർന്നുള്ള വിശ്രമത്തിനുമായി ആശുപത്രിയിലേക്ക് മാറ്റുന്നതുമായ കാഴ്‌ച അത്ര പുതുമയുള്ളതൊന്നും അല്ല. എന്നാലും ഇന്ന് അത്തരം രംഗങ്ങൾ ഒന്നും പ്രതീക്ഷിച്ചതും ഇല്ല. കാരണം പ്രാരംഭ വാദം പോലും തുടങ്ങിയിട്ടില്ലല്ലൊ. കുറ്റം ചാർത്തപ്പെട്ട പ്രതികളെ കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്നതും അവർ അതു നിഷേധിക്കുന്നതും ജാമ്യത്തിനപേക്ഷിച്ച് ജാമ്യം ലഭിക്കുമ്പോൾ കേസിന്റെ മറ്റു രേഖകളുമായി പോവുന്നതുമായ പതിവു ചിത്രം മാത്രമാണ് പ്രതീക്ഷിച്ചത്. മറ്റെല്ലാ പ്രതികളേയും പോലെ സഖാവ് പിണറായി വിജയനും അവിടെ എത്തി ജാമ്യം നേടും എന്നു തന്നെയായിരുന്നു എന്റേയും ധാരണ രണ്ടു ദിവസം മുൻപ് വരെ. എന്നാൽ രണ്ടു ദിവസം മുൻപേ പാർട്ടി പത്രം അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും അതിനാൽ 25 വരെയുള്ള എല്ലാ പൊതു പരിപാടികളും റദ്ദാക്കിയതുമായ വാർത്ത പ്രസിദ്ധീകരിച്ചപ്പോഴേ തീരുമാനിച്ചു 24നു കോടതിയിൽ അദ്ദേഹം എത്തില്ല. ഇന്നലെ രാത്രിയോടെ സിൻഡിക്കേറ്റും അത് ഉറപ്പിച്ചു. ഇന്ന് കോടതിയിൽ അഞ്ചു പ്രതികൾ ഹാജരാവുകയും ജാമ്യം നേടി മടങ്ങുകയും ചെയ്തു. വെറും കൈയ്യോടെ വന്ന പലരും കൈനിറയെ രേഖകളും ആയിട്ടാണ് മടങ്ങിയത്. കേസ് വീണ്ടും ഡിസംബറിലേക്ക് മാറ്റിയതായും മാധ്യമങ്ങളിൽ നിന്ന് അറിയുന്നു. എന്തായാലും മൂന്നുമാസം ഈ രേഖകൾ വായിച്ചു പഠിക്കാൻ തന്നെ തികയില്ല എന്നാണ് എന്റെ ഒരു ഊഹം. ഒരു പക്ഷേ എന്റെ നിലവാരം വെച്ചു ചിന്തിച്ചതുകൊണ്ടാവാം. കോടതിയിൽ കയറാതെ താൻ തന്നെ സമർത്ഥൻ എന്ന് സഖാവ് പിണറായി വിജയൻ തെളിയിച്ചിരിക്കുന്നു. അഭിവാദ്യങ്ങൾ. ഒരിക്കലും അവസാനിക്കാത്ത ഈ കേസിൽ അദ്ദേഹം എന്തിനാണ് ഇത്രയും ഭയക്കുന്നത്. സുരേഷ് ഗോപിയുടെ വാചകം കടമെടുത്താൽ ഒരു മന്ത്രിയെപ്പോലും തുറങ്കിൽ അടച്ചിട്ടില്ല ഈ സമത്വസുന്ദര ഭാരതം. കാരണം അത്തരം കേസുകൾ പെട്ടന്ന് തീരാറില്ലെന്നതുതന്നെ.

പതിവുപോലെ നീണ്ടു പോവാൻ തന്നെയാവും ഈ കേസിന്റേയും യോഗം. നവീകരണങ്ങൾക്കായി വൃധാചെലവിട്ട കോടികളും ഉപഹാരമായി തരാമെന്നു പറഞ്ഞ കോടികളും പോയി. ഇനി അതിന്റെ പേരിൽ വീണ്ടും കുറേ കോടികൾ ഇങ്ങനേയും തുലച്ചതുകൊണ്ട് ആർക്കെന്ത് പ്രയോജനം. ഈ കേസിലും ആരേയും ശിക്ഷിക്കും എന്ന വിശ്വാസം എനിക്കില്ല. ഗ്രഫൈറ്റ്, ഇടമലയാർ, പൊമോയിൽ, അങ്ങനെ നമ്മുടെ കൊച്ചുകേരളത്തിൽ തന്നെ ഇതിനു മുൻ‌പേ തുടങ്ങിയ എത്ര കേസുകൾ കിടക്കുന്നു തീരാൻ. അങ്ങു കേന്ദ്രത്തിലാണെങ്കിൽ ബോഫോഴ്‌സ്, ഹവാല, ചന്ദ്രസ്വാമി, തുടങ്ങി കണക്കെടുത്താൽ തീരില്ല. പലതും അവസാനിക്കുന്നത് പ്രതികൾ മരിക്കുന്നതോടെയാണെന്ന് തോന്നുന്നു. ഒരുകാലം ഉണ്ടായിരുന്നു തീസ് ഹസാരി ബാഗ് മജിസ്‌ട്രേറ്റ് അജിത് ഭാ‍രിഹോക്ക് എന്ന് കേൾക്കുമ്പോൾ വളരെ ആകാംഷയോടെ ബാക്കി കേൾക്കാൻ കാത്തിരുന്ന കാലം. കാരണം ഇന്ത്യ കണ്ട ഏറ്റവും ഉദ്യേഗജനകമായ വി ഐ പി കേസ് അദ്ദേഹമാണ് വാദം കേട്ടിരുന്നത്. മുൻ പ്രധാനമന്ത്രി നരസിംഹറാവുവിനെതിരായ കേസ്. തീഹാർജയിലിലെ സുരക്ഷാസംവിധാനങ്ങൾ അന്തേവാസിയായി മുൻപ്രധാനമന്ത്രി വരുന്നതിനാൽ ശക്തമാക്കുന്നു എന്നു പോലും വാർത്തകൾ വന്നു. എന്നിട്ടെന്തായി ഒന്നും നടന്നില്ല. അതാണ് നമ്മുടെ രീതി.

അഴിമതി അവിടെ നിൽക്കട്ടെ. രാജ്യദ്രോഹകുറ്റത്തിനു വർഷങ്ങൾ നീണ്ട നിയമയുദ്ധത്തിനൊടുവിൽ കോടതികൾ ശിക്ഷിച്ചവരുടെ കാര്യമോ? രാജീവ് ഗാന്ധി വധക്കേസിലും, പാർലമെന്റ് ആക്രമണകേസിലും കോടതി വധശിക്ഷ വിധിച്ച പ്രതികൾ പോലും ഇപ്പോഴും ശിക്ഷനടപ്പാക്കപ്പെടാതെ ജയിലുകളിൽ കഴിയുന്നു. രഷ്‌ട്രീയ ഇഛാശക്തി ഉള്ള ഭരകൂടങ്ങളാണ് ഇവിടെ വേണ്ടത്. സംസ്ഥാനത്തെ ഗുണ്ടാ രാഷ്‌ട്രീയ ബന്ധത്തെക്കുറിച്ച് വിലപിക്കുന്നവർ ഈ രാജ്യദ്രോഹികളുടെ കാര്യത്തിൽ കേന്ദ്രം കാണിക്കുന്ന മൗനം കാണുന്നില്ലെ. രാഷ്‌ട്രപതിയുടെ വിവേചനാധികാരം എന്നൊന്നും പറയരുത്. ഇക്കാര്യത്തിൽ ആഭ്യന്തമന്ത്രാലയത്തിന്റെ അഭിപ്രായം തേടി രാഷ്‌ട്രപതിമാർ നൽകിയ കത്തുകൾ ആ വിഭാഗത്തിൽ തന്നെ കാണും. സമയം കിട്ടിയാൽ ശ്രീ മുല്ലപ്പള്ളി രാമചന്ദ്രൻ എന്ന സഹമന്ത്രിക്കുതന്നെ നോക്കാവുന്നതേയുള്ളു. ഒരിക്കലും നിലക്കാത്ത വിചാരണകളും നടപ്പിലാക്കപ്പെടത്ത ശിക്ഷാവിധികളും അതാണ് പ്രമാദവുന്ന ഇത്തരം സ്കൂപ്പുകളുടെ അന്ത്യം. ജനങ്ങളൂടെ നികുതിപ്പണം നഷ്ടപെടുന്നതിനപ്പുറം ഇതുകൊണ്ട് ഒരു പ്രയോജനവും കാണുന്നില്ല.