30 June 2013

ഈ ഇരട്ടത്താപ്പ് അവസാനിപ്പിക്കണം


സുപ്രീംകോടതി ഉത്തരവിനെ മുൻനിറുത്തി സൺഫിലിം നീക്കംചെയ്യാത്ത വാഹനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും എന്ന മുന്നറിയിപ്പോടെ സംസ്ഥാന മോട്ടോർ വാഹനവകുപ്പ പുറത്തിറക്കിയ നോട്ടീസാണ് ചിത്രത്തിൽ. നിയമം നടപ്പാക്കണം എന്ന ദൃഡനിശ്ചത്തെ തീർച്ചയായും അനുമോദിക്കുന്നു.ചില നിയമങ്ങൾ അനുസരിക്കേണ്ടതും ചിലത് അനുസരിക്കേണ്ടാത്തതും എന്ന അവസ്ഥ മാറണം. പൊതുജനങ്ങൾക്ക് ഉപയോഗപ്രദമാകുന്ന, പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്ന നിരവധി നിയമങ്ങൾ ഉണ്ട്. അതെല്ലാം പരിപാലിക്കപ്പെടുന്നുണ്ടോ എന്ന് നോക്കുന്നതിൽ ഇത്തരത്തിലുള്ള ഒരു ജഗ്രത വകുപ്പിൽ നിന്നും ഉണ്ടാകുന്നില്ല. അതിലൊന്നാണ് വലിയ വാഹനങ്ങളുടെ പരമാവധി വേഗത 60 കിലോമീറ്ററിൽ നിജപ്പെടുത്തിക്കൊണ്ട് കേരള ഹൈക്കോടതി പുറത്തിറക്കിയ ഉത്തരവ്. ഇതും സുപ്രീംകോടതി ശരിവെച്ച ഒന്നാണ്. ഇത് ഉറപ്പുവരുത്തുന്നതിൽ എന്ത് നടപടിയാണ് വകുപ്പ് സ്വീകരിക്കുന്നത്.

അതുപോലെ കൂടുതൽ ആളുകളെ കുത്തിനിറയ്ക്കുന്നതിനായി പെർമിറ്റ് പ്രകാരം ഉള്ള സീറ്റുകൾ ഇളക്കി മാറ്റി സർവ്വീസ് നടത്തുന്ന ബസ്സുകൾ ഉണ്ട്. പുതിക്കിയ സംവരണം അനുസരിച്ച് ഒരു ബസ്സിൽ 50% സീറ്റുകളും സംവരണം ചെയ്യപ്പെട്ടവയാണ് (25% വനിതകൾ, 10% മുതിർന്ന വനിതകൾ, 2.5% വികലാംഗരായവനിതകൾ 10% മുതിർന്ന പുരുഷ്ന്മാർ, 2.5% വികലാംഗരായ പുരുഷ്ന്മാർ ഇങ്ങനെ അകെ 50%). അതിനർത്ഥം സംവരണം ചെയ്യപ്പെടാത്ത മറ്റുള്ള സീറ്റുകൾ സംവരണം ചെയ്യപ്പെട്ടിട്ടുള്ള സീറ്റുകളുടെ എണ്ണത്തിന് തുല്യമാവണം എന്നാണ്. എന്നാൽ പല ബസ്സുകളിലും പൊതുസീറ്റുകൾ 30% താഴെയാണ്. ഇതിനെതിരെ പരാതിപ്പെട്ടിട്ടും മോട്ടോർവാഹനവകുപ്പ് യാതൊരു നടപടിയും എടുത്തിട്ടില്ല. ഇത്തരത്തിലുള്ള രണ്ട് ബസ്സുകൾക്കെതിരെ ഞാൻ രേഖാമൂലം പരാതി നൽകിയിട്ടുണ്ട്.

രാത്രികാല സർവ്വീസുകൾ മുടക്കുന്ന ബസ്സുകൾക്കെതിരായ നടപടിയും ഇതുപോലെ തന്നെ. ഞാൻ യാത്രചെയ്യുന്ന വടക്കൻ പറവൂർ ഞാറയ്ക്കൽ റൂട്ടിൽ വിവരാവകാശനിയമപ്രകാരം എനിക്ക് നൽകിയ മറുപടി അനുസരിച്ച് രാത്രി 10 മണിയ്ക്ക് ശേഷവും സ്വകാര്യബസ്സുകൾക്ക് സർവ്വീസ് നടത്താൻ പെർമിറ്റ് ഉണ്ട്. പക്ഷെ നിലവിൽ 8:40നു ശേഷം സ്വകാര്യബസ്സ് സർവ്വീസ് ഈ റൂട്ടിൽ ഇല്ല. പിന്നെ ഉള്ളത് 10:30നുള്ള കെ എസ് ആർ ടി സി ബസ്സ് മാത്രമാണ്. ഇതിനെതിരെ പരാതിപറഞ്ഞാലും ഫലം ഇല്ല.

വൈറ്റില - ഗുരുവായൂർ - കോഴിക്കോട് റൂട്ടിൽ സർവ്വീസ് നടത്തുന്ന ഫാസ്റ്റ് പാസഞ്ചർ പെർമിറ്റ് ഇല്ലാത്ത ബസ്സുകൾ ഫാസ്റ്റ് പാസ്സെഞ്ചർ നിരക്ക് ഈടാക്കുന്നതും മുട്ടാർ - മഞ്ഞുമ്മൽ വഴി സർവ്വീസ് നടത്തേണ്ട ബസ്സുകൾ വരാപ്പുഴപ്പാലം വഴി നടത്തുന്നതും കണ്ടില്ലെന്ന് നടിക്കുന്നു. വരാപ്പുഴ പാലം ക്യാമറ ഉപയോഗിച്ച് നിരീക്ഷണ വിധേയമാക്കിയാൽ തന്നെ ഈനിയമലംഘകരെ കണ്ടെത്താവുന്നതേയുള്ളു. സ്വകാര്യ ബസ്സുകൾ മ്യൂസിക് സിസ്റ്റം നിരോധിച്ചിരിക്കുമ്പോൾ പല ബസ്സുകളും രണ്ട് എൽ സി ഡി ടീവി ഘടിപ്പിച്ച് സിനിമയും പ്രദർശിപ്പിച്ചാണ് സർവ്വീസ് നടത്തുന്നത്. എയർ ഹോൺ ഉപയോഗം (അതും നിയമം മൂലം നിരോധിക്കപ്പെട്ടതു തന്നെ) അതു പറയാതിരിക്കുന്നതാണ് ഭേദം.

സംഘടിതരായ വാഹന ഉടമകളുടെ സമ്മർദ്ദത്തിനു മുന്നിൽ വഴങ്ങുന്ന സമീപനം ആണ് പലപ്പോഴും മോട്ടോർവാഹനവകുപ്പ് സ്വീകരിക്കുന്നത്. അസംഘടിതരായ വാഹന ഉടമകളെ സൺഫിലിം ഒട്ടിച്ചതിന്റെ പേരിൽ പീഢിപ്പിക്കുമ്പോഴും കർട്ടൻ ഇട്ട് ഉള്ളിലെ കാഴ്ചകൾ മറയ്ക്കുന്ന തരത്തിൽ വാഹനം ഓടിക്കിന്നവരെ കണ്ടില്ലെന്ന് നടിക്കുന്നു. 

സംഘടിതരായ സ്വകാര്യബസ്സ് മുതലാളിമാരോടുള്ള മോട്ടോർവാഹനവകുപ്പിന്റെ സമീപനം മാറ്റിയേ തീരൂ.

7 comments:

  1. They are strong and powerful
    Who dare to touch'em?

    ReplyDelete
    Replies
    1. അജിത് ചേട്ടാ വളരെ നന്ദി. അതാണ് വാസ്തവം. സംഘടിതരായ സ്വകാര്യബസ്സ് മുതലാളിമാർക്കുമുൻപിൽ മുട്ടുമടക്കുന്ന രീതിയാണ് മോട്ടോർവാഹനവകുപ്പ സ്വീകരിക്കുന്നത്. നിർബന്ധമായും ബസ്സിൽ രേഖപ്പെടുത്തണം എന്ന് നിയമം അനുശാസിക്കുന്ന പല കാര്യങ്ങളും രേഖപ്പെടുത്താത്ത ബസ്സുകൾക്കെതിരെ നടപടി സ്വീകരിക്കുന്ന കാര്യത്തിൽ ഇവർ പിന്നിലാണ്. പെർമിറ്റ് പ്രകാരം ആകെയുള്ള സീറ്റുകളുടെ എണ്ണം രേഖപ്പെടുത്തിയ ബസ്സുകൾ ഇതുവരെ വളരെ വിരളമാണ്. അതുപോലെ ടൈം ഷെഡ്യൂൾ എത്ര ബസ്സുകൾ മനുഷ്യർക്ക് വായിക്കാവുന്ന തരത്തിൽ പ്രദർശിപ്പിക്കുന്നുണ്ട്. ബസ്സുകളെകുറിച്ചുള്ള പരാതികൾ അറിയിക്കുന്നതിനുള്ള ഒരു നമ്പർ ബസ്സുകളിൽ തന്നെ രേഖപ്പെടുത്തണം എന്ന ആവശ്യം അംഗീകരിക്കുകയാണെങ്കിൽ നന്നായിരുന്നു. മഴക്കാലത്ത് സൈഡ് കർട്ടൻ ഇല്ലാത്ത ചോർച്ചയുള്ള ബസ്സുകൾക്കെതിരെ പരാതി നൽകാൻ തുനിഞ്ഞാലും ഫലം പലപ്പോഴും ഉണ്ടാകാറില്ല.

      Delete
  2. നിങ്ങൾ ഒരുകാര്യം മറന്നു........ നമ്മൾ ജീവിക്കുന്നത് ഇന്ത്യയിൽ ആണ്... കേരളത്തിൽ ആണ്. ഇവിടെ ഇങ്ങനെയൊക്കെയോ നടക്കൂ.....
    കയ്യൂക്കുള്ളവൻ കാര്യക്കാരൻ....
    നിയമം പറയാനുള്ളതാണ് ... നടപ്പിലക്കാനല്ല .............

    ReplyDelete
    Replies
    1. നിധീഷ് കൃഷ്ണൻ പറഞ്ഞ അഭിപ്രായത്തോട് യോജിക്കുന്നു. എന്ത് ചെയ്തു എന്നത് നോക്കിയല്ല ആര് ചെയ്തു എന്നത് നോക്കിയാണ് പലപ്പോഴും അന്വേഷണവും ശിക്ഷയും തീരുമാനിക്കപ്പെടുന്നത്.

      Delete

  3. നിയമങ്ങൾ നടപ്പിലാക്കുന്നതിലെ കാർക്കശ്യ സ്വാഭാവത്തേക്കാൾ ചർച്ച ചെയ്യപ്പെടെണ്ടത് അവയുടെ പ്രായോഗികതയെ കുറിച്ചും കാലിക പ്രസക്തിയെ കുറിച്ചും ഉദ്ദേശലക്ഷ്യങ്ങളെ കുറിച്ചും ഒക്കെ ആണ്. നിർഭാഗ്യവശാൽ ഈ നിയമങ്ങൾ എല്ലാം തന്നെ മിക്കപ്പോഴും നടപ്പിലാക്കുന്നത് ആരുടെ എങ്കിലും ഉത്തരവുകൾ നടപ്പിലാക്കുന്നതിന്റെ ഭാഗം ആയിട്ടോ, മറ്റെന്തെങ്കിലും ദുര് ഉദ്ദേശ ത്തോടെയോ ആണ്. ഹെൽമെറ്റ്‌, സീറ്റ്‌ ബെൽറ്റ്‌, സണ്‍ ഫിലിം, വേഗത ഒക്കെ അതാണ്‌ കാണിക്കുന്നത് .
    ഒരു ജനാധിപത്യ സംവിധാനത്തിൽ ഏതു നിയമത്തെയും ഭേദഗതി ചെയ്യാനും റദ്ദു ചെയ്യാനും പുതിയവ നിർമ്മിക്കാനും ഒക്കെ നിയമനിര്മ്മാണ സഭക്ക് അധികാരം ഉണ്ട്. അപ്പോൾ അപ്രായോഗിക നിയമങ്ങളെ റദ്ദു ചെയ്യുന്നതിന് പകരം കർക്കശമായി നടപ്പിലാക്കാൻ ഇടയാക്കുന്നതിലെ വിഡ്ഢിത്തം തിരിച്ചറിയെണ്ടേ ?
    ഒരു നിയമ ഭേദഗതിയിലൂടെ ഹെൽമെറ്റ്‌, സീറ്റ്‌ ബെൽറ്റ്‌, സണ്‍ ഫിലിം, വേഗത ഒക്കെ കാലാനുസൃതമായി പരിഷ്കരിക്കെണ്ടാതാണ്. വർഷങ്ങൾക്ക് മുന്പ് നിശ്ചയിച്ച പരിധിയാണ് 70 kmph . വാഹനങ്ങളുടെയും റോഡുകളുടെയും അന്നത്തെ അവസ്ഥ പ്രകാരം ആ പരിധി യുക്തിസഹം ആണ്. പക്ഷെ ഇന്നത്തെ നിലവാരം പരിഗണി ക്കുമ്പോഴോ ?
    50cc മാത്രം ഉള്ള സ്കൂടിയും 500cc ഉള്ള ബുള്ളെറ്റ്-ഉം പാലിക്കേണ്ട പരിധി 50kmph ആണ്.
    നിയമത്തിൽ ഒരിടത്തും ഫിലിം ഒട്ടിക്കാൻ പാടില്ല എന്ന് പറഞ്ഞിട്ടില്ല, പകരം സുതാര്യത മാത്രം ആണ് നിഷ്കർശിച്ചിട്ടുള്ളത് . കോടതി വിധിയും അങ്ങിനെ തന്നെ. അപ്പോൾ പിന്നെ എവിടെ നിന്നാണ് സണ്‍ ഫിലിം പാടില്ല എന്ന നിബന്ധന വന്നത്? സുതാര്യത നിയമ വിധേയമായ പരിധിക്കുള്ളിൽ ആണെന്ന് ഉറപ്പു വരുത്തിയാൽ പോരെ?
    നിയമമനുസരിച്ച് ഹെൽമെറ്റ്‌ എല്ലാവർക്കും നിര്ബന്ധം ആണ്. എങ്കിലും പിന്സീറ്റ്‌ യാത്രക്കാരന് ഇളവ് സർക്കാർ നല്കിയിട്ടുണ്ട്. അതേ നയം എന്തുകൊണ്ട് ഇവിടെ പറ്റുന്നില്ല?

    ReplyDelete
    Replies
    1. കാലാനുസൃതമായ മാറ്റങ്ങൾ രാജ്യത്തെ നിയമങ്ങളിൽ ഉണ്ടാകുന്നില്ല എന്നത് വാസ്തവം തന്നെ. അതുപോലെ തന്നെ നിയമങ്ങൾ ഉണ്ടാക്കുന്നവർ തന്നെയാണ് അത് ലംഘിക്കുന്നതിലും മുന്നിൽ. പലപ്പോഴും നിയമങ്ങൾ തങ്ങൾക്ക് ബാധകമല്ലെന്ന രീതിയിൽ അവർ പെരുമാറുന്നു. അതാണല്ലൊ സൺഫിലിം മാറ്റിയപ്പോൾ കർട്ടൻ വന്നത്. നിയമം കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്നതു സംബന്ധിച്ച പരിജ്ഞാനം നിയമപാലകർക്ക് ഉണ്ടാകണം. കടലാസ്സിലെ അക്ഷരം‌പ്രതി പ്രാവർത്തികമാക്കണമെന്ന് ശഠിക്കരുതെന്ന അഭിപ്രായത്തോട് യോജിക്കുന്നു

      Delete
  4. ഇന്നലത്തെ മാതൃഭൂമിയിൽ രസകരമായ ഒരു വാർത്തയുണ്ട്. സ്വകാര്യബസ്സുകൾക്ക് ഇനിമുതൽ ഫാസ്റ്റ് സൂപ്പർ ഫാസ്റ്റ് പെർമിറ്റുകൾ നൽകുന്നതല്ല. നിലവിൽ ഈ വിഭാഗത്തിൽ പെർമിറ്റ് ഉള്ള വണ്ടികൾക്ക് പെർമിറ്റ് കാലാവധി തീരുമ്പോൾ അവ പുതിക്കി നൽകില്ല. അവയും ഓർഡിനറിയാക്കി മാറ്റും. പലപ്പോഴും ബസ്സുടമകൾ സമരം പ്രഖ്യാപിക്കുമ്പോൾ സർക്കാർ കാണിക്കുന്ന ഉമ്മാക്കി മാത്രമാണിത്. ഒടുവിൽ അവരുടെ സംഘടിതശക്തിയ്ക്കു മുൻപിൽ ഈ തീരുമാനം വേണ്ടെന്ന് വയ്ക്കും. കേരളത്തിലെ സ്വകാര്യബസ്സ് ലോബിയെ മറികടക്കാനുള്ള ചങ്കൂറ്റം എന്തായാലും ആര്യാടനെന്നല്ല ഇതുവരെ ആർക്കും ഉണ്ടായിട്ടില്ല. 2004ലും 2009ലും ഹൈക്കോടതി ഉത്തരവുണ്ടായിട്ടും എന്തേ നടന്നില്ല? ബസ്സുകൾ വരവുചിലവു സംബന്ധിക്കുന്ന കൃത്യമായ കണക്കുകൾ പരൊശോധിച്ച ശേഷം മാത്രം ബസ്സ് വർദ്ധിപ്പിച്ചാൽ മതി എന്ന് ഹൈക്കോടതി പറഞ്ഞിട്ടും പിന്നെയും ബസ്സ് ചാർജ്ജ് വർദ്ധിപ്പിച്ചല്ലൊ. കിലോമീറ്ററിനു നിലവിൽ 58 പൈസയാണ് സർക്കാർ നിശ്ചയിച്ച നിരക്ക്. ആദ്യത്തെ 5കിലോമീറ്റർ മിനിമം ചാർജ്ജായ 6 രൂപ പിന്നെ 58 പൈസ നിരക്കിൽ യാത്രചെയ്യുന്ന്അ ദൂരം കണക്കാക്കി ചാർജ്ജ്. ഇതിനായി ഓരോ 2.5 കിലോമീറ്ററിനും ഒരു ഫെയർ സ്റ്റേജ് ഇതൊക്കെ കടലാസ്സിൽ മാത്രം. പറവൂരിൽ നിന്നും ഇടപ്പള്ളി വരെയുള്ള 17 കിലോമീറ്റർ ഓർഡിനറി ബസ്സിൽ യാത്രചെയ്യുന്ന ഒരാൾ നൽകേണ്ട ബസ്സ് ചാർജ്ജ് 16രൂപ. സ്വകാര്യ ബസ്സുകളുടെ ഫാസ്റ്റ് പാസഞ്ചർ പെർമിറ്റ് നിറുത്തലാക്കും എന്ന് പറഞ്ഞ 2012 ആഗസ്റ്റ് 2നു സർക്കാർ ഇറക്കിയ ഗസറ്റ് നോട്ടിഫിക്കേഷൻ (5651/B2/2009/Tran) എന്തായി. പിന്നെയും ഫാസ്റ്റ് പാസഞ്ചറും സൂപ്പർ ഫാസ്റ്റും ആയി സ്വകാര്യബസ്സുകൾ ഓടുന്നുണ്ടല്ലൊ.

    ReplyDelete