28 March 2012

തീവ്രവാദികളെ പിന്താങ്ങുന്ന ഭരണകൂടങ്ങൾ

തീവ്രവാദത്തിന്റെ ദുരിതഫലങ്ങൾ ഏറ്റവും അനുഭവിച്ച രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. എന്നാൽ പലപ്പോഴും പിടിയിലാകുന്ന തീവ്രവാദികളോട് അനുഭാവപൂർണ്ണമായ നിലപാടുകളാണ് ഭരണകൂടങ്ങൾ സ്വീകരിച്ചിട്ടുള്ളത്. ഇതിന് നിരവധി ഉദാഹരണങ്ങൾ നമുക്ക് കണ്ടെത്താൻ സാധിക്കും. അത്തരത്തിൽ ഒന്നാണ് ഇപ്പോൾ പഞ്ചാബിൽ നിന്നും കേൾക്കുന്നത്. ഭീകരവാദത്തിന്റെ കയ്പുനീർ ഏറെ അനുഭവിച്ച ഒരു സംസ്ഥാനമാണ് പഞ്ചാബ്. പഞ്ചാബിൽ നിന്നും ഭീകരവാദം തുടച്ചു നീക്കാൻ ഏറെ ശ്രമിക്കുകയും അതിൽ വിജയം കണ്ടെത്തുകയും ചെയ്ത മുഖ്യമന്ത്രിയാണ് ബിയാന്ത് സിങ്ങ്. 1995 ആഗസ്ത് 31ന് അദ്ദേഹം അതീവസുരക്ഷാമേഖലയായ പഞ്ചാബ് സിവിൽ സെക്രട്ടേറിയറ്റിലെ തന്റെ ഓഫീസിൽ നിന്നും പുറത്തേയ്ക്ക് ഇറങ്ങുമ്പോൾ ദിലാവർ സിങ് എന്ന വ്യക്തി സ്വന്തം ദേഹത്ത് ഘടിപ്പിച്ച് ബോംബ് പൊട്ടിച്ച് അദ്ദേഹത്തെ വധിക്കുകയായിരുന്നു. ഏതെങ്കിലും കാരണവശാൽ ദിലാവർ സിങിന്റെ ശ്രമം പരാജയപ്പെട്ടാൽ ദേഹത്ത് ഘടിപ്പിച്ച ബോംബുമായി ബൽ‌വന്ത് സിങ് രജൂന എന്ന രണ്ടാമത്തെ വ്യക്തിയും അവിടെ ഉണ്ടായിരുന്നു. അന്ന് മുഖ്യമന്ത്രി ബിയന്ത് സിങിനൊപ്പം 17 പേരാണ് കൊല്ലപ്പെട്ടത്.

ഈ കേസ് പിന്നീട് സി ബി ഐ അന്വേഷിക്കുകയും തുടർന്ന് സി ബി ഐയുടെ പ്രത്യേക കോടതി പ്രതികളായ ജഗ്‌താർ സിങ് ഹവാര, ബൽവന്ത് സിങ് രജൂന, സംഷേർ സിങ്, ലഖ്‌വീന്ദർ സിങ്, ഗുർമീത് സിങ് എന്നിവരെ 2007 ജൂലയ് മാസത്തിൽ കുറ്റക്കാരായി വിധിക്കുകയും ചെയ്തു. 2007 ആഗസ്റ്റിൽ കോടതി ജഗ്‌താർ സിങ് ഹവാര, ബൽവന്ത് സിങ് രജൂന എന്നിവരെ വധശിക്ഷയ്ക്കും മറ്റ് കൂട്ടുപ്രതികളെ ജീപര്യന്തം തടവിനും ശിക്ഷിച്ചു. തുടർന്ന് അപ്പീലുമായി പഞ്ചാബ് - ഹരിയാന ഹൈക്കോടതിയെ സമീപിച്ച ജഗ്‌താർ സിങ് ഹവാരയുടെ വധശിക്ഷ കോടതി ജീവപര്യന്തം തടവായി ചുരുക്കി. ബൽവന്ത് സിങ് രജൂന പ്രത്യേക കോടതിയുടെ വിധിയ്ക്കെതിരായി അപ്പീൽ പോകാൻ വിസമ്മതിച്ചു. ഒടുവിൽ ഈ വരുന്ന മാർച്ച് 31ന്ബൽവന്ത് സിങിന്റെ വധശിക്ഷ നടപ്പാക്കാൻ ചാണ്ഢീഗഡ് ജില്ലാ ജഡ്ജി ശാലിനി നാഗ്പാൽ ഉത്തരവിട്ടു.

തുടർന്നാണ് പല സംഭവവികാസങ്ങളും ഉണ്ടായിരിക്കുന്നത്. ബല്‌വിന്ത് സിങ് ഇപ്പോൾ ഉള്ളത് പട്യാല സെൻട്രൽ ജെയിലിലാണ്. ഈ ജയിൽ സൂപ്രണ്ട് കോടതി ഉത്തരവ് നടപ്പാക്കാൻ സാധിക്കില്ലെന്ന് കാണിച്ച് ഉത്തരവ് കോടതിയ്ക്ക് മടക്കി നൽകി. കോടതി വീണ്ടും ഉത്തരവ് നടപ്പാക്കാൻ സൂപ്രണ്ടിനോട് ആവശ്യപ്പെടുകയും, കോടതി അലക്ഷ്യ നടപടികൾ സ്വീകരിക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ഏപ്രിൽ 16ന് മുൻപ് ബോധിപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനം ഭരിക്കുന്ന ബി ജെ പി - ശിരോമണി അകാലി ദൾ സഖ്യവും,   പ്രതിപക്ഷമായ കോൺഗ്രസ്സ് പാർട്ടിയും ബൽവിന്ദർ സിങിന്റെ ശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കണം എന്ന അഭിപ്രായക്കാരാണ്. കൂടാതെ ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിയും ബൽവിന്ദറിന്റെ വധശിക്ഷ ഇളവുചെയ്യണം എന്ന ആവശ്യമാണ് ഉന്നയിക്കുന്നത്. ഉത്തരവ് നടപ്പാക്കാൻ ആവശ്യപ്പെട്ട കോടതി വിധിയ്ക്ക് അപ്പഌ പോവുകയാണ് പഞ്ചാബ് സർക്കാർ. എല്ലാവരും തന്റെ ശിക്ഷ ഇളവുചെയ്യാൻ ആവശ്യപ്പെടുമ്പോൾ ബൽവീന്ദർ കോടതി വിധിക്കെതിരെ അപ്പീൽ നൽകാനോ, ദയാഹർജി നൽകാനോ തയ്യാറല്ല.

ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രി അടക്കം 18 പേരെ തീവ്രവാദികൾ കൊലപ്പെടുത്തുക. തുടർന്ന് കുറ്റവാളികളെ അറസ്റ്റ് ചെയ്ത് അവർക്ക് വധശിക്ഷ നൽകണം എന്ന ആവശ്യവുമായി കോടതിയെ സമീപിക്കുക, കോടതി വധശിക്ഷ നൽകുമ്പോൾ നടപ്പാക്കാൻ ആകില്ലെന്ന് അതേ സംസ്ഥാനം തന്നെ വാദിക്കുക. പ്രതിയ്ക്ക് പകരം സംസ്ഥനസർക്കാർ തന്നെ പ്രതിയുടെ ദയാഹർജി തയ്യാറാക്കി രഷ്ട്രപതിയേയും പ്രധാനമന്ത്രിയേയും സമീപിക്കുക. എന്തൊരു വിരോധാഭാസമാണിത്. ബൽവന്ദിനെ തൂക്കിലേറ്റിയാൽ പഞ്ചാബിലെ ക്രമസമാധാനം തകരും എന്നാണ് പറയുന്നത്. കുറ്റവാളികളെ ശിക്ഷിക്കാൻ നട്ടെല്ലില്ലാത്ത ഭരണകൂടങ്ങളാണ് രാജ്യത്ത് ഉള്ളത്. വലിയ കുറ്റവാളികളെ ശിക്ഷിക്കേണ്ട ഘട്ടം വരുമ്പോൾ ഭരണകൂടങ്ങൾക്ക് ധൈര്യം ഇല്ലാതാകുന്നു. നമ്മുടെ അയൽസംസ്ഥാനം ഒരു മുൻപ്രധാനമന്ത്രിയെ വധിച്ച മൂന്നു പ്രതികളുടെ വധശിക്ഷ റദ്ദാക്കണമെന്ന ആവശ്യം നിയമസഭ വിളിച്ചു കൂട്ടി പാസ്സാക്കിയിട്ട് അധികം കാലംആയിട്ടീല്ല. പാർലമെന്റ് ആക്രമണക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തീഹാർ ജയിലിൽ കഴിയുന്ന അഫ്‌സൽ ഗുരുവിന്റെ ശിക്ഷ നടപ്പാക്കാൻ കേന്ദ്രസർക്കാർ ഭയക്കുന്നതും കശ്മീരിലെ ക്രമസമാധാന അന്തരീക്ഷം തകരാറിലാവും എന്ന ഭയത്താലാണ്.  തീവ്രവാദത്തിനെതിരെ ശക്തമായ നിയമം / നടപടികൾ വേണമെന്ന് ആവശ്യപ്പെടുന്ന ഭരണകൂടങ്ങൾ തന്നെ തീവ്രവാദികളെ പിന്താങ്ങുന്ന നിലപാടാണ് സ്വീകരിക്കുന്നത്.

Reference:- 
www.thehindu.com/todays-paper/article3249005.ece
http://timesofindia.indiatimes.com/india/Beant-Singhs-killer-Rajoana-to-be-hanged-on-Saturday-Court/articleshow/12427842.cms
http://timesofindia.indiatimes.com/india/Punjab-govt-to-challenge-order-to-hang-Beant-Singhs-killer/articleshow/12432230.cms
http://www.indianexpress.com/news/dont-plead-to-save-me-from-gallows-rajoana-tells-akalis/929054/
http://ibnlive.in.com/news/hang-beants-coassassin-on-march-31-punjab-court/243230-3.html
http://indiatoday.intoday.in/story/beant-assassination-reconstructing-the-killing/1/179629.html
http://ibnlive.in.com/news/beant-singh-murder-case-sentence-to-be-handed-today/45845-3.html
http://www.thehindu.com/news/states/other-states/article2995397.ece
http://www.indiavisiontv.com/2012/03/27/52398.html
http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?programId=1073753763&contentId=11298875&tabId=11

7 comments:

  1. അഴിമതിയും സ്വജനപക്ഷപാതവും ചെയ്യുന്ന പലരും ജയിലില്‍ പോയി അതേ സ്പീഡില്‍ തന്നെ ഭരണകൂടങ്ങള്‍ അവരെ തിരികെയിറക്കി. അതേസമയം ഒരു തെറ്റും ചെയ്യാതെ ഭീകരവാദമെന്ന വകുപ്പ് തലയില്‍ ചാര്‍ത്തപ്പെട്ട് നിരപരാധികള്‍ അഴികള്‍ക്ക് പിന്നിലാവുകയും ചെയ്യുന്നു. വംശഹത്യ നടത്തിയ ഭരണാധികാരികള്‍ വികസന നായകരായി നാടുവാഴുന്നു. എന്തൊരു വിരോധാഭാസം!.

    ReplyDelete
  2. കഷ്ടം തന്നെ ഈ ദേശത്തിന്റെ കാര്യം. അതിൽക്കൂടുതൽ ഒന്നും പറയുന്നില്ല മണീ. പറയാൻ പോയാൽ ഒരിടത്തുമെത്തില്ല. :(

    ReplyDelete
  3. @ഫിയൊനിക്സ്: ഇവിടെ എത്തിയതിലും അഭിപ്രായം രേഖപ്പെടുത്തിയതിലും നന്ദി. ഏതു കുറ്റവും ചെയ്ത് ശിക്ഷ വിധിച്ച പ്രതികൾ ആ ശിക്ഷ അനുഭവിക്കണം എന്നു തന്നെയാണ് എന്റെ അഭിപ്രായം. രാഷ്ട്രീയക്കാരായാലും മതനേതാക്കളായാലും. ഇവിടെ കുറ്റം ചെയ്ത് പ്രതികൾക്ക് വാദിക്കാനും വിധിക്കെതിരെ അപ്പീൽ പോകാനും എല്ലാ അവകാശങ്ങളും ഉണ്ട്. എന്നിട്ടും ഈ പ്രതി തന്നെയാണ് അപ്പീൽ വേണ്ടെന്ന് തീരുമാനിച്ചത്. തന്നിൽ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം പ്രതി സമ്മതിക്കുന്നു. പ്രതിക്ക് വധശിക്ഷ നൽകണം എന്ന് വാദിച്ചത് സ്റ്റേറ്റ് ആണ്. കോടതി ആ വാദം അംഗീകരിക്കുകയും വധശിക്ഷ വിധിക്കുകയും ചെയ്തു. തനിക്ക് വിധിച്ച ശിക്ഷ അനുഭവിക്കാൻ താൻ തയ്യാറാണെന്നും ആരുടേയും ദയ തനിക്ക് ആവശ്യമില്ലെന്നും പ്രതി പറയുന്നു. ഇതിൽ ഞാൻ കാണുന്ന ഏറ്റവും വലിയ വിരോധാഭാസങ്ങൾ ഇതൊക്കെത്തന്നെയാണ്. ഇപ്പോൾ പ്രതിയ്ക്ക് വേണ്ടി രാഷ്ട്രപതി മുൻപാകെ ദയാഹർജി സമർപ്പിച്ചിരിക്കുന്നത് പഞ്ചാബ് മുഖ്യമന്ത്രി തന്നെയാണ്. സാധാരണ ഇതു ചെയ്യുക പ്രതിയോ പ്രതിയുടെ ബന്ധുക്കളോ ആണ്. പ്രതിയ്ക്ക് വധശിക്ഷ വിധിക്കണം എന്ന് വാദിച്ച സ്റ്റേറ്റ് തന്നെ പ്രതി ആവശ്യപ്പെടാതെ പ്രതിയ്ക്ക്‌ വേണ്ടി ദയാഹർജി നൽകുന്നത് കേട്ടുകേൾവി ഇല്ലാത്ത സംഭവമാണ്. ഇത് തെറ്റായ കീഴ്‌വഴക്കങ്ങൾ സൃഷ്ടിക്കും. കോടതി കുറ്റവാളി എന്ന് വിധിച്ച ഒരു പ്രതിയെ ശിക്ഷിച്ചാൽ സംസ്ഥാനത്തിന്റെ ക്രമസമാധാനരംഗം തകരും എന്ന ഭയന്ന് പ്രതിക്ക് വേണ്ടി വാദിക്കുന്നത് ഒരു ഭരണകൂടത്തിനും ഭൂഷണമല്ല. ഇത് ഭാവിയിൽ ഗുരുതരമായ ഭവിഷ്യത്തുകൾ ഉണ്ടാക്കും. പ്രതികൾക്ക് ശിക്ഷവിധിക്കുന്ന ന്യായാധിപന്മാരും പലതരം സമ്മർദ്ദങ്ങളെ അതിജീവിച്ചാണ് ഇത്തരം ശിക്ഷവിധികൾ പുറപ്പെടുവിക്കുന്നത്. ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുള്ള ഇത്തരം നീക്കങ്ങൾ ജുഡീഷ്യൽ ആഫീസർമാരുടെ മനോബലം കുറയ്ക്കും. അതുകൊണ്ട് ഇത്തരം നീക്കങ്ങൾ ഭരണകൂടത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാവരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു.

    @നിരക്ഷരൻ: മനോജേട്ടാ ഇവിടെ വന്നതിനും അഭിപ്രായം പങ്കുവെച്ചതിനും നന്ദി. തികച്ചും ലജ്ജാകരമായ വാർത്തകളാണ് ഈയിടെ വരുന്നതെന്ന് വേദനയോടെ പറയേണ്ടി വരുന്നു. ശരിയായ തീരുമാനങ്ങൾ എടുക്കാൻ വോട്ട് ബാങ്ക് രാഷ്ട്രീയം ശീലമാക്കിയ നമ്മുടെ ഭരണകൂടങ്ങൾക്ക് കഴിയുന്നില്ല.

    ReplyDelete
  4. മുൻപ് കേട്ടിട്ടില്ലാത്ത ഒരു വാർത്ത. ഒരു സംസ്ഥാനത്തിന്റെ മുൻ മുഖ്യമന്ത്രിയെ വധിച്ചതിന് കോടതി വധശിക്ഷയ്ക്കു വിധച്ച ഒരു കുറ്റവാളിയ്ക്ക് വേണ്ടി അതേ സംസ്ഥാനത്തെ മറ്റൊരു മുഖ്യമന്ത്രി രാഷ്ട്രപതിയുടെ മുൻപിൽ ദയാഹർജിയുമായി നില്ക്കുന്നു. തുടർന്ന് കേന്ദ്രസർക്കാർ കോടതി വിധിച്ച വധശിക്ഷ റദ്ദുചെയ്യുന്നു.
    http://www.thehindu.com/news/states/other-states/article3254639.ece

    ReplyDelete
  5. പരിഹാസം സുപ്രീംകോടതിയുടെ വകയും. എന്നിട്ടെന്താ നല്ല തൊലിക്കട്ടി അല്ലെ.
    http://www.ndtv.com/article/india/supreme-court-slams-punjab-govts-clemency-politics-in-balwant-singh-rajoanas-case-191504?slider

    ReplyDelete
  6. It's very good post.I like your blog very much and I will be share it with my friends.Thank you for your good writing.

    ReplyDelete