3 October 2009

പ്രഹസനമാകാത്ത ഒരു അന്വേഷണം നടക്കട്ടെ

ലോകത്ത് നിത്യവും അനേകം ദുരന്തങ്ങൾ സംഭവിക്കുന്നു. പ്രകൃതി ദുരന്തങ്ങളായും മനുഷ്യന്റെ, അശ്രദ്ധകൊണ്ടും, യുദ്ധത്തിന്റെ രൂപത്തിലും എല്ലാം. ഇതിൽ പല അപകടങ്ങളും ഒഴിവാക്കാനാവുന്നതു തന്നെയാണെന്ന് ഞാൻ കരുതുന്നു. ഇന്ന് കേരളം ഞടുക്കം മാറാത്ത ഒരു ദുരന്തത്തിന്റെ ആലസ്യത്തിലാണ്. ദൈവത്തിന്റെ സ്വന്തം നാടെന്ന് നാം നൽകിയ ഖ്യാതിയ്ക്കുമേൽ ഈ ദുരന്തം കരിനിഴൽ വീഴ്ത്തിയിരിക്കുന്നു. ഇന്നലെ തേക്കടിയിലെ തടാകത്തിൽ ഉണ്ടായ ദുരന്തത്തിൽ ഇതുവരെ പൊലിഞ്ഞത് 41 ജീവനുകളാണ്. പൂജ അവധിദിനങ്ങൾ ആഘോഷിക്കാൻ എത്തിയ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളാണ് അപകടത്തിനിരയായവരിൽ ഏറെയും. കഴിഞ്ഞ മാസം ഉദ്ഘാടനം നിർവ്വഹിച്ച ജലകന്യക എന്ന നൗകയാണ് അപകടത്തില്‍പ്പെട്ടത്. ഇതുവരെ എൺപതിലധികം തവണ വിനോദസഞ്ചാരികളേയും കൊണ്ട് പെരിയാർ തടകാത്തിലൂടെ ഈ നൗക സഞ്ചരിച്ചിരിക്കുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഏജൻസി നിർമ്മിച്ച ബോട്ട്, ഏറ്റവും മികച്ച സാങ്കേതിക സ്ഥാപനം രൂപകല്പന നിർവ്വഹിച്ച ബോട്ട്, സുരക്ഷയുടെ എല്ലാ പരിശോധനയും പൂർത്തിയാക്കി എന്ന് അധികാരികൾ അവകാശപ്പെടുന്ന ബോട്ട്, അങ്ങനെ എല്ലാം കൊണ്ടും മികച്ചതത്രേ ജലകന്യക. പിന്നെ എവിടെയാണ് പിഴച്ചത്?

അതിനുള്ള മറുപടിയായി ഇന്ന് നമ്മുടെ മുൻപിലുള്ളത് മാധ്യമങ്ങളിലൂടെ പരക്കുന്ന ഊഹാപോഹങ്ങൾ മാത്രം. വന്യമൃഗങ്ങളെക്കാണാനുള്ള ആവേശത്തിൽ സഞ്ചാരികൾ എല്ലാം ബോട്ടിന്റെ ഒരു വശത്തേയ്ക്ക് പെട്ടന്ന് നീങ്ങിയതാണ് അപകടകാരണം എന്ന് ഒരു വിഭാഗം. അതല്ല ബോട്ട് യാത്രതിരിക്കുമ്പോഴെ കൂടുതൽ ഉലച്ചിൽ ഉണ്ടായിരുന്നു എന്ന് മറ്റുചിലർ. തടാകത്തിനടിയിലുള്ള മരക്കുറ്റിയിൽ ബോട്ട് ഇടിച്ചതാകാം എന്ന് ഇനിയൊരു വിഭാഗം. കാറ്റുപിടിച്ചതും, ബോട്ട് അമിതവേഗത്തിൽ ഒരു വശത്തേയ്ക്ക് തിരിച്ചതും ആണ് കാരണമെന്ന് ഇനിയൊരു വിഭാഗം അങ്ങനെ ഊഹാപോഹങ്ങളുടെ ഒരു ചിത്രം മാത്രമാണ് നമുക്ക് മുൻപിൽ ഉള്ളത്. ഇതെല്ലാം മറ്റി യഥാർഥ വസ്തുതകൾ വെളിച്ചത്തുകൊണ്ടുവരുന്ന ഒരു അന്വേഷണമാണ് നമുക്കാവശ്യം.

സംഭവത്തെക്കുറിച്ച് കഴിയുമെങ്കിൽ ഹൈക്കോടതിയിലെത്തന്നെ ഒരു സിറ്റിങ് ജഡജിയെക്കൊണ്ടു അന്വേഷിപ്പിക്കും എന്ന നമ്മുടെ മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ച് ഒരു ഡി എസ് പിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിരിക്കുന്നതായും മാധ്യമങ്ങളിൽ നിന്നും അറിയാൻ സാധിക്കുന്നു. സാധാരണ ഏതൊരു ദുരന്തത്തിലും ഉള്ള ആദ്യത്തെ പ്രഖ്യാപനമാണ് ജുഡീഷ്യൽ അന്വേഷണം. എന്താണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. ഇതുവരെ നടന്ന ജുഡീഷ്യൽ അന്വേഷണങ്ങളിൽ എത്രയെണ്ണത്തിന്റെ റിപ്പോർട്ട് വെളിച്ചം കണ്ടിട്ടുണ്ട്. ഏറ്റവും ഒടുവിൽ നടന്ന തട്ടേക്കാട് ബോട്ടപകടത്തിന്റെ അന്വേഷണ റിപ്പോർട്ട് തന്നെ ഉദാഹരണം. അതുകൊണ്ട് കേവലം പ്രഹസനമാകുന്ന ഇത്തരം അന്വേഷണങ്ങൾ വേണ്ട എന്നതാണ് എന്റെ അഭിപ്രായം. കാരണം ഇരു ജുഡീഷ്യൽ അന്വേഷണത്തിന്റെ റിപ്പോർട്ട് അംഗീകരിക്കാനും, പരസ്യപ്പെടുത്താനും ഉള്ള പൂർണ്ണ അവകാശം സർക്കാരിനാണ്. ഇത്തരം അന്വേഷണങ്ങളിൽ കുറ്റവാളികൾ എന്ന് കണ്ടെത്തുന്നവരെ ചൂണ്ടിക്കാണിക്കാൻ മാത്രമേ സധ്യമാവൂ. അത്തരം നിർദ്ദേശങ്ങൾ സ്വീകരിക്കാനും തിരസ്കരിക്കാനും സർക്കാരിന് അവകാശമുണ്ട്. സർക്കാർ സംവിധാങ്ങൾക്ക് എതിരേ റിപ്പോർട്ടിൽ വരുന്ന പരാമർശങ്ങൾ സർക്കാർ പലപ്പോഴും പുറം‌ലോകം അറിയാറുതന്നെയില്ല. എന്തുകൊണ്ട് ഈ ദുരന്തം സംഭവിച്ചു എന്നറിയാനുള്ള അവകാശം ഓരോ ഇന്ത്യൻ പൗരനുമുണ്ട്. ഇതിനുത്തരവാദികൾ ആരായാലും അവർ മാതൃകാപരമായിത്തന്നെ ശിക്ഷിക്കപ്പെടുകയും വേണം. അതിനു കൂടുതൽ ഫലവത്തായ ഒരു അന്വേഷണം നടക്കണം.

അപകടങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങളിൽ ഏറ്റവും അപഹാസ്യമായത് 1988 ജൂലയ് 8നു ഐലന്റ് എക്സ്‌പ്രസ്സ് അഷ്ടമുടിക്കായലിലേക്ക് മറിഞ്ഞ് 105 പേരുടെ മരണത്തിനിടയാക്കിയ പെരുമൺ ദുരന്തമാത്തെക്കുറിച്ചുള്ള അന്വേഷണമാണ്. ദുരന്തിന്റെ ആഘാതത്തേക്കാൾ കേരള മനഃസാക്ഷിയെ ഞെട്ടിച്ചത് അതിന്റെ അന്തിമറിപ്പോർട്ടാണ്. ദുരന്തകാരണം ടോർണാഡോ എന്ന ശക്തിയായ ചുഴലിക്കാറ്റാണത്രെ. അത്തരം വിഢിത്തങ്ങൾ ഇനിയും ആവർത്തിക്കപ്പെടുകയില്ലെന്ന് നമുക്ക് പ്രത്യാശിക്കാം. നിലവിലുള്ള സുരക്ഷാചട്ടങ്ങൾ അനുസരിച്ചാണോ ഈ ബോട്ട് നിർമ്മിച്ചിരിക്കുന്നതെന്ന് അന്വേഷിക്കണം. അല്ലെങ്കിൽ അത്തരത്തിലുള്ള ഒരു ബോട്ട് പൊതു ഉപയോഗത്തിന് അനുവദിച്ചവർക്കെതിരെ നരഹത്യക്ക് തന്നെ കേസെടുക്കണം. ഒപ്പം തന്നെ അനുവദനീയമായതിൽ കൂ‍ടുതൽ ആളുകൾ കയറിയിട്ടുണ്ടോ എന്നും അന്വേഷിക്കണം. അങ്ങനെയെങ്കിൽ അതിനുത്തരവാദികളായവർക്കെതിരെ നടപടിവേണം. വിനോദസഞ്ചാര രംഗത്തെ നമ്മുടെ യശസ്സിനേറ്റ ഒരു വലിയ ആഘാതം തന്നെയാണ് തേക്കടിയിലെ ദുരന്തം. ഇവിടെ സംഭവിച്ച തെറ്റുകൾ തിരുത്തിയും കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിച്ചും മാത്രമേ നഷ്ടപ്പെട്ട സല്‌പേരു വീണ്ടെടുക്കാൻ സാധിക്കൂ.

(ജലകന്യകയുടെ ചിത്രത്തിനു കടപ്പട് ഹരീഷേട്ടന്റെ കണ്ണീർതടാകം എന്ന ബ്ലോഗിന്)

10 comments:

  1. ജുഡീഷ്യല്‍ അന്വേഷണത്തിന്റെ സാമ്പത്തിക ചെലവ് വശങ്ങള്‍ കൂടി പുറത്ത്‌ അറിയിച്ചാല്‍ പിന്നെ ജനങ്ങള്‍ അത് വേണ്ടെന്നേ പറയൂ....

    ReplyDelete
  2. അന്വേഷണം എന്ന പ്രഹസത്തില്‍ വലിയ കാര്യമൊന്നും ഇല്ല, മണീ.
    ഏത് കമ്പനിയുടെ ആണ് ബോട്ട് എന്ന് അറിയാമോ?
    വല്ല ഡൂക്കിലി കമ്പനിയും ആകും.
    നമ്മുടെ പരമ്പരാഗത തടി ബോട്ടാവുമ്പോള്‍ സെന്റര്‍ ഓഫ് ഗ്രവിറ്റി സെന്റര്‍ ഒഫ് ബോയന്‍സിക്ക് ഏറെ താഴെ കിട്ടും,അടിയിലുള്ള എന്‍ഞ്ചിന്‍ റൂമുംകൂടി ആകുമ്പോള്‍. വലിയ വിദ്യകളൊന്നും കൂടാത. ഇപ്പോള്‍ മറിഞ്ഞ ബോട്ട് തീരെ സ്റ്റേബിളായിരുന്നില്ല എന്ന് മുമ്പും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 60 -70 പേര്‍ കയറേണ്ട ഒരു ബോട്ട് കുറച്ച് ആളുകള്‍ ഒരു വശത്തേക്ക് മാറിയാല്‍ ചരിയുക എന്ന് വച്ചാല്‍ തീര്‍ച്ചയായും ഡിസൈനിലെ പിഴവു തന്നെയാണ്.

    പിന്നെ ലൈഫ് ജാക്കറ്റും മറ്റും ഉണ്ടായിട്ടും വലിയ കാര്യമൊന്നുമില്ല. മുങ്ങി വെള്ളം കയറിയ അറകള്‍ക്കുള്ളില്‍ ലൈഫ് ജാക്കറ്റിന് എന്തുപയോഗം?

    ആലപ്പുഴ ബേസ് ചെയ്ത് ഗൌരിയമ്മയുടെ ഒരു ബോട്ട് കമ്പനി ഉണ്ടായിരുന്നു, യാതൊരു ഡിസൈന്‍ മാനദണ്ഡങ്ങളും പാലിക്കാതെ ബോട്ട് ഉണ്ടാക്കുന്ന ടീം, ഇനി അവരുടെ വല്ലതും ആണോ ആവോ ഈ സാധനവും?

    ReplyDelete
  3. മെഡിക്കല്‍ കോളേജിലെ സ്ട്ര്ചെര്‍ ഒടിഞ്ഞു വീണു രോഗി മരിച്ചത്...ഇപ്പൊ സുരക്ഷാ മാന ദാന്ധങ്ങള്‍ പാലിക്കാത്ത ബോട്ട് സര്‍ക്കാര്‍ തന്നെ നീറ്റില്‍ ഇറക്കിയത്... പൊട്ടിപ്പൊളിഞ്ഞ ഒടകളിലും ഗട്ടരുകളിലും വീണു വിലപ്പെട്ട മനുഷ്യ ജീവനുകള്‍ പൊലിയുന്നത്

    ഇന്ത്യ ലോകത്തെ രണ്ടാമത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യ ഉള്ള രാജ്യം ആയതു കൊണ്ടുള്ള കുഴപ്പം...
    മനുഷ്യ ജീവന് നിസ്സാര വില പോലും ഇല്ല ഇവിടെ.. അഴിമതിയും..അനാസ്ഥയും... ഇത് പോലെ critical ആയ കാര്യങ്ങളില്‍ പോലും..

    നമ്മള്‍ ആരെയാ വിശ്വസിക്കേണ്ടത്? പ്രതിബധത ഇല്ലാത്ത സര്‍ക്കാരിനെയോ... അഴിമതിയും അനാസ്ഥയും മുഖ മുദ്ര ആക്കിയ beurocracy യെയോ ? തങ്ങളുടെ ശക്തമായ അധികാരം ഉപയോഗിച്ച് ഈ രണ്ടു ബോഡി കളെയും നേര്‍വഴിക്കു നയിക്കാന്‍ കഴിയാതെ പോവുന്ന ജുഡീഷ്യറി യെയോ?

    ReplyDelete
  4. അന്വേഷണക്കമ്മീഷനുകള്‍ക്കെല്ലാം കേവലം വഴിപാടുകളുടെ പ്രാധാന്യമേ ഉള്ളൂ മണീ.. നമ്മുടെ നാട്ടില്‍ ദൂരക്കാഴ്ചയോട് കൂടി എല്ലാം ആസൂത്രണം ചെയ്യുക എന്ന ഏര്‍പ്പാടേ പതിവില്ലല്ലൊ. തന്റെ അധികാരമോ സ്ഥാനമോ എങ്ങനെ നിലനിര്‍ത്താമെന്ന് ഉണിലും ഉറക്കത്തിലും ആശങ്കപ്പെടുകയും അതിന് വേണ്ടി സദാ കരുനീക്കം നടത്തുകയും ചെയ്യുന്ന തരികിട രാഷ്ട്രീയക്കാരിലല്ലേ നമ്മള്‍ എല്ലാ ഉത്തരവാദിത്വങ്ങളും ഏല്‍പ്പിച്ച് മൌനികളായി ഇരിക്കുന്നത്.

    പ്രചരിക്കുന്ന ഊഹാപോഹങ്ങളില്‍ ഒന്നോ അധിലധികമോ വിപത്തിന് കാരണമായിരിക്കാ. വന്യമൃഗങ്ങളെ കാണാന്‍ എല്ലാവരും പെട്ടെന്ന് ഒരു ഭാഗത്ത് തടിച്ചുകൂടാന്‍ സാദ്ധ്യതയുണ്ട്. ബോട്ടില്‍ ഒരു ഗൈഡിനെയോ മറ്റോ ഏര്‍പ്പെടുത്താമായിരുന്നു. എന്നിട്ടും ഇനിയെങ്കിലും ഒരു മുന്‍‌കരുതല്‍ എല്ലാറ്റിലും എടുക്കുക, മനുഷ്യരുടെ ഭാഗത്ത് നിന്ന് കാര്യങ്ങള്‍ കാണുക എന്ന അവസ്ഥയിലേക്ക് എത്തുകയില്ലല്ലൊ എന്ന് ചിന്തിക്കുമ്പോഴാണ് സങ്കടം തോന്നുന്നത്.

    ReplyDelete
  5. സുഹൃത്തെ ഇന്ത്യയില്‍ നിയമം ആരെയും ഒന്നും ചെയ്യാന്‍ പോകുന്നില്ല .വെച്ചുവാണിഭത്തിനു
    നിരത്താത്ത ഒരു നിയമവും ഇവിടെ ഇല്ല .സൊ അതുകൊണ്ട് നിയമം അതിന്റെ വഴിക്കും ,പ്രഭുദ്ധരായ ജനങ്ങള്‍ അവരുടെ വഴിക്കും പോകും .
    എനിക്കും ഒരു ബ്ലോഗ്‌ ഉണ്ട് എന്റെ ബ്ലോഗ്

    ReplyDelete
  6. മണി ചേട്ടാ ..
    നമ്മുടെ പ്രതികരണത്തിന് എന്ത് വില?
    അന്യോഷണം അവസാനം നമ്മളാരും കേട്ടിട്ട് പോലും ഇല്ലാത്ത ഇംഗ്ലീഷ് അല്ഫബെറ്സിലെ ഏതെങ്ങിലും അക്ഷരത്തില്‍ തുടങ്ങുന്ന വല്ല ച്ചുഴലിയോ കൊടുംകാറ്റോ അത് അല്ലെങ്ങില്‍ ന്യൂട്ടണ്‍ കണ്ടു പിടിക്കാത്ത ഗുരുത്വകര്ഷണ ബലമോ അല്ലെങ്ങില്‍ വല്ല പ്രേത ബാധയോ ആവും.. എന്തായാലും പോയത് ആര്‍ക്കു? നമ്മുടെ ടൂറിസം വീണ്ടും തേക്കടിയില്‍ തട്ട് പോളിപ്പനായി നടക്കും. ബോട്ടും ഓടും. നിസ്സാരമായ അശ്രദ്ധ കൊണ്ട് നഷ്ടമായ നാല്പത്തി മൂന്നു ജീവിതങ്ങള്‍ക്ക് എന്ത് പകരം നല്കാന്‍ പറ്റും?
    ഇത് നമ്മുടെ നാടിന്‍റെ ഗതി. ദൈവത്തിന്റെ ( ദൈവതിന്റെതല്ലാത്ത ) സ്വന്തം നാടിന്‍റെ ഗതി.

    ReplyDelete
  7. നടന്ന അപകടത്തെക്കുറിച്ചുള്ള അന്വേഷണത്തെക്കാള്‍ ഇനി എന്തെല്ലാം അപകട സാധ്യതകള്‍ നിലനില്‍ക്കുന്നു എന്ന പഠനമാണ് നടക്കേണ്ടത്. അത് തേക്കടിയില്‍ മാത്രമല്ല. ജനങ്ങള്‍ ഉപയോഗിക്കുന്ന എല്ലാ സംവിധാനങ്ങളിലും വേണം. എന്നിട്ട് അതു തടയാന്‍ എന്തെല്ലാം ചെയ്യാം, ചെയ്യണം എന്നു കണ്ടെത്തണം.ആ കാര്യങ്ങള്‍ നടപ്പിലാക്കുന്നുണ്ടൊ എന്നു മോണിറ്റര്‍ ചെയ്യണം. അല്ലാതെ അപകടം നറ്റന്നു കഴിയുമ്പോള്‍ കണ്ണില്‍ പൊടിയിടാനുള്ള അന്വേഷണം നടത്തിയിട്ടു കാര്യമില്ല.നദിയില്‍ ബോട്ടു മുങ്ങാനുള്ള സാധാരണ കാരണങ്ങള്‍ക്കപ്പുറത്ത് , ഏതെങ്കിലും ഒരു സാധാരണ പോലീസ് ഉദ്യോഗസ്ഥന്‍ അന്വേഷിച്ചാല്‍ മനസ്സിലാകാത്ത എന്തു കാരണമാണ് ഇവിടെ ഉള്ളത് എന്നു മനസ്സിലാകുന്നില്ല.

    ReplyDelete
  8. ഇതുവഴിവരുകയും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി. മോഡം കേടായതിനാല്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ബൂലോകവുമായുള്ള ബന്ധം നഷ്ടപ്പെട്ടിരിക്കുകയായിരുന്നു. ഇന്നലെ രാത്രിയാണ് സിസ്റ്റം പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമായത്.

    നമ്മുടെ ബൂലോകം: ആദ്യ അഭിപ്രായത്തിനു നന്ദി. അന്‍വേഷണങ്ങള്‍ പലപ്പോഴും അനാവശ്യചെലവാണ് ഉണ്ടാ‍ക്കുക എന്ന അഭിപ്രായം ഒരു പരിധിവരെ ശരിയാണെന്ന് ഞാനും വിശ്വസിക്കുന്നു. അന്വേഷണത്തിലൂടെ കണ്ടെത്തുന്ന വസ്തുതകള്‍ നടപ്പാക്കാത്തിടത്തോളം അന്വേഷണം അനാവശ്യം തന്നെയാണ്.

    അനിലേട്ടാ ഇപ്പോള്‍ കാര്യങ്ങള്‍ കുറേക്കൂടി വ്യക്തമായിട്ടുണ്ടല്ലൊ. മദ്രാസിലെ ഒരു സ്ഥാപനമാണ് ഈ ഫൈബര്‍ ബോട്ട് നിര്‍മ്മിച്ചത്. ഇതിനു ചില നിര്‍മ്മാണ തകരാറുകള്‍ ഉണ്ടെന്നും ഇപ്പോള്‍ വ്യക്തമായിരിക്കുന്നു. കീഴ്‌മേല്‍ മറിഞ്ഞ് മുങ്ങിയ ഒരു ബേട്ടിനകത്തുപെട്ടുപോയ യാത്രക്കാര്‍ക്ക് ലൈഫ് ജാക്കറ്റ് പ്രത്യേകിച്ചു ഒരു ഗുണവും ചെയ്യില്ല എന്നതിനോടു ഞാനും യോജിക്കുന്നു. അനിലേട്ടന്റെ അഭിപ്രായങ്ങള്‍ക്ക് നന്ദി.

    കണ്ണാ നന്ദി. സര്‍ക്കാര്‍ ഉണ്ടാ‍ക്കുന്ന നിയമങ്ങള്‍ സര്‍ക്കാരിനു പാലിക്കാനുള്ളവയല്ല. നിയമങ്ങള്‍ പാവം സാധരണക്കാരനു മാത്രം ബാധകമാണല്ലൊ.

    സുകുമാരേട്ടാ അന്വേഷണകമ്മിഷനുകളുടെ റിപ്പോര്‍ട്ടുകളോട് കാലാകാലങ്ങളില്‍ വരുന്ന സര്‍ക്കാരുകള്‍ പുലര്‍ത്തുന്ന അവഗണന ഇതെല്ലാം വഴിപാടാണെന്ന തോന്നല്‍ പൊതുജനത്തിനും ഉണ്ടാക്കിയിട്ടുണ്ട്. അപകടത്തിന്റെ കാരണങ്ങള്‍ ഇപ്പോള്‍ ഏറെക്കുറെ വ്യക്തമായിട്ടുണ്ട് കരുതുന്നു. അഭിപ്രായങ്ങള്‍ക്ക് നന്ദി.

    സ്വതന്ത്രന്‍ ഇന്ത്യയിലെ നിയമം സാധരണക്കാരെ മാത്രം ശിക്ഷിക്കുന്നതിനുള്ളതാണെന്ന് എനിക്കും പലപ്പോഴും തോന്നാറുണ്ട്.

    ദേവാ അഭിപ്രായങ്ങള്‍ക്ക് നന്ദി. ഇവിടെ വിലമതിക്കാന്‍ സാധിക്കാത്ത 45 ജീവനുകള്‍ നമുക്ക് നഷ്ടമായി. എന്നാല്‍ അതിനു ഉത്തരവാദികള്‍ ആയവര്‍ ശിക്ഷിക്കപ്പെണം എന്നതാണ് എന്റെ ആഗ്രഹം. ഇനിയും ഇത്തരം ദുരന്തങ്ങള്‍ സംഭവിക്കുന്നത് ഒഴിവാ‍ക്കാനെങ്കിലും അത് ഉപകരിക്കും എന്നു കരുതാം.

    പാവത്താന്‍ സര്‍ നടന്ന ഓരോ അപകടത്തെയും കുറിച്ച് വസ്തുനിഷ്ഠമായി പഠിക്കുന്നത് അത്തരം അപകടങ്ങള്‍ ഭാവിയില്‍ ഉണ്ടാകുന്നത് തടയാന്‍ സഹായിക്കില്ലെ?

    എല്ലാവര്‍ക്കും ഒരിക്കല്‍കൂടി നന്ദി.

    ReplyDelete
  9. ഇങ്ങനെ എത്ര സംഭവങ്ങള്‍ സുഹൃത്തേ

    ReplyDelete
  10. അരുണ്‍ ഇവിടെ എത്തിയതിനും അഭിപ്രായത്തിനു നന്ദി. കേരളത്തിന്റെ പ്രധാന വരുമാന മാര്‍ഗ്ഗങ്ങളില്‍ ഒന്ന് എന്ന് കൊട്ടിഘോഷിക്കപ്പെടുന്ന മേഖലയാണല്ലൊ ടൂറിസം. തേക്കടിയിലെ ഈ ദുരന്തത്തെതുടര്‍ന്ന് മാധ്യമങ്ങള്‍ ഓരോ ദിവസവും പുറത്തുകൊണ്ടുവരുന്ന വാര്‍ത്തകള്‍ ഞെട്ടിപ്പിക്കുന്നതല്ലെ. ഇവിടെ എത്തുന്ന വിനോദസഞ്ചാരികളുടെ ജീവന്‍ പോലും എത്രമാത്രം അലക്ഷ്യമായാണ് കൈകാര്യം ചെയ്യപ്പെടുന്നത്. ഈ കേസിലെങ്കിലും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമെന്ന് പ്രത്യാശിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

    ReplyDelete