26 July 2013

എയിഡഡ് സ്ക്കൂൾ അദ്ധ്യാപകനിയമനം

സർക്കാർ എയിഡഡ് സ്ക്കൂൾ നിയമനങ്ങളിൽ ചില മാർഗ്ഗനിർദ്ദേശങ്ങൾ നൽകിക്കൊണ്ട് ഹയർസെക്കണ്ടറി ഡയറക്‌ടർ ഇറക്കിയ സർക്കുലറും തുടർന്ന് പല ഓൺലൈൻ വേദികളിലും നടന്ന ചർച്ചകളും ആണ് ഇങ്ങനെ ഒരു കുറിപ്പെഴുതാൻ പ്രേരിപ്പിച്ചത്.വിദ്യാഭ്യാസസ്ഥാപനങ്ങളിൽ നിയമിക്കപ്പെടുന്ന അദ്ധ്യാപകർ നല്ലനിലവാരം ഉള്ളവർ തന്നെ ആവണം എന്നതിൽ തർക്കം ഇല്ല. അത്തരത്തിൽ നിലവാരം ഉള്ള വ്യക്തികളെ കണ്ടത്തുന്നതിന് സർക്കാർ പി എസ് സി വഴി പരീക്ഷനടത്തി ഒരു റാങ്ക് ലിസ്റ്റ് ഉണ്ടാക്കുകയും ആ റാങ്ക് ലിസ്റ്റിന് ഒരു സമയപരിധി നിശ്ചയിക്കുകയും വേണം. ആ സമയപരിധിയിൽ വിവിധ സർക്കാർ എയിഡഡ് വിദ്യാലയങ്ങളിലെ നിയമനം പൂർണ്ണമായും സർക്കാർ നിശ്ചയിച്ച റാങ്ക് ലിസ്റ്റിൽ നിന്നും സുതാര്യമായ രീതിയിൽ ആകണം. ഇത്രയും കാര്യത്തിൽ എനിക്ക് യാതൊരു വിയോജിപ്പും ഇല്ല.

എന്നാൽ വിയോജിപ്പ് ഇത്തരത്തിൽ നിയമിക്കപ്പെടുന്ന അദ്ധ്യാപകരിൽ നിന്നും സ്കൂൾ ഉടമസ്ഥർ യാതൊരു വിധ പണവും വാങ്ങരുതെന്ന കാര്യത്തോട് മാത്രമാണ്. കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് വലിയ മുന്നേറ്റം ഉണ്ടാക്കാൻ എയിഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങൾ വലിയ പങ്കുവഹിച്ചിട്ടുണ്ട്. സ്കൂൾ കെട്ടിടം അതിന്റെ പരിപാലനം, മറ്റ് ഉപകരണങ്ങൾ എന്നിവയുടെ കാര്യത്തിൽ വിദ്യാർത്ഥികളിൽ നിന്നും പണം വാങ്ങരുതെന്നുണ്ട്. പിന്നെ എങ്ങനെയാണ് സ്കൂൾ നടത്തിപ്പിനുള്ള പണം കണ്ടെത്തേണ്ടത്. സാമൂഹ്യപരിഷ്കരണത്തിന് സ്വന്തം പോക്കറ്റിലെ പണം നൽകി ആരും മുന്നോട്ട് വരും എന്ന് കരുതാൻ ആവില്ല. അതിനാവശ്യമായ പണം സർക്കാർ ഗ്രാന്റ് ആയി നൽകുന്നുണ്ടെങ്കിൽ കുഴപ്പമില്ല. ഈ വിഷയത്തിൽ പലരും പ്രകടിപ്പിക്കുന്ന അഭിപ്രായം സർക്കാർ സ്ക്കൂൾകെട്ടിടത്തിന്റെ പരിപാലനത്തിന് ആവശ്യമായ ധനസഹായം (മെയിന്റെനൻസ് ഗ്രാന്റ്) നൽകുന്നുണ്ട് എന്നതാണ്. എന്നാൽ വാസ്തവം വളരെ നാമമാത്രമായ തുകയാണ് ഈ ഇനത്തിൽ സർക്കാർ നൽകുന്നത്. എന്റെ അറിവിൽ എൽ പി സ്ക്കൂളിൽ ഒരു വിദ്യാർത്ഥിയ്ക്ക് 3രൂപ 50പൈസ എന്ന നിരക്കിലും ഹൈസ്ക്കൂളിൽ 5 രൂപ എന്ന നിരക്കിലും ആണ് സർക്കാർ മെയിന്റെനൻസ് ഗ്രാന്റ് നൽകുന്നത്. ഈ തുക സ്ക്കൂൾ കെട്ടിടത്തിന്റെ നിർമ്മാണം അറ്റകുറ്റപ്പണികൾ എന്നിവയിൽ സ്ക്കൂൾ ഉടമസ്ഥർക്ക് ഉണ്ടാകുന്ന ചിലവുകൾ പരിഹരിക്കുന്നതിന് ഒട്ടും പര്യാപ്തമല്ല. നാടിന്റെ ഉന്നമനത്തിനായി നല്ലൊരു തുക ചിലവാക്കുന്ന സ്കൂൾ ഉടമസ്ഥർക്കും ഇതിൽ നിന്നും തെറ്റില്ലാത്ത ഒരു വരുമാനം ഉണ്ടാകേണ്ടത് തികച്ചും ആവശ്യമാണ്. അതുകൊണ്ട് ഇപ്പോൾ നടക്കുന്ന ലേലം വിളിയല്ലാതെ മുൻകൂട്ടി നിശ്ചയിച്ച, പരസ്യപ്പെടുത്തിയ ഒരു തുക ഇങ്ങനെ നിയമിക്കപ്പെടുന്നവരിൽ നിന്നും വാങ്ങിക്കാൻ അനുവദിക്കണം എന്നുതന്നെയാണ് എന്റെ അഭിപ്രായം.

കേരളത്തിലെ പല വ്യവസായ സ്ഥാപനങ്ങളിലും തൊഴിലാളികളെ നിയമിക്കുന്നത് സംബന്ധിച്ച് ഒരു കാര്യം കൂടി ഇവിടെ സൂചിപ്പിക്കാൻ ആഗ്രഹിക്കുന്നു. വ്യവസായസ്ഥാപനങ്ങളിൽ തൊഴിലാളികളെ നിയമിക്കുന്നതിൽ മിക്കതൊഴിലാളി സംഘടനകളും വീതംവെയ്പാണ് നടത്തുന്നത്. തൊഴിലാളികളെ നിയമിക്കുന്നതിൽ ലക്ഷങ്ങൾ ഇവർ വാങ്ങുന്നുണ്ട്. എന്താണ് ഇങ്ങനെ പണം വാങ്ങുന്നതിനുള്ള അടിസ്ഥാനം? എന്തിന് ചുമട്ടുതൊഴിലാളി കാർഡ് കിട്ടുന്നതിനു പോലും പതിനായിരങ്ങളാണ് ചുമട്ടുതൊഴിലാളി സംഘടനകൾ വാങ്ങുന്നത്. ഇങ്ങനെ പണം വാങ്ങുന്ന സംഘടനകൾ തന്നെ സ്ക്കൂൾ നിയമനത്തിൽ പണം വാങ്ങുന്ന  മാനേജ് മെന്റുകളെ വിമർശിക്കുന്നു. മാനേജ്മെന്റ് പണം മുടക്കിയ സ്ഥാപനത്തിന്റെ നടത്തിപ്പിന്റെ പേരിലാണ് പണം വാങ്ങുന്നത് എന്ന് പറയാം. തൊഴിലാളി സംഘടനകൾ എന്തടിസ്ഥാനത്തിലാണ് പണം വാങ്ങുന്നത്?

22 July 2013

ജൻറം ബസ്സുകളിലെ ചാർജ്ജ് വർദ്ധന

                  കേന്ദ്രസർക്കാരിന്റെ നഗരവികസനമന്ത്രാലയത്തിന്റെ പദ്ധതിയുടെ ഭാഗമായി ലഭിച്ച ബസ്സുകൾ കെ എസ് ആർ ടി സിയ്ക്ക് കൈമാറിയപ്പോൾ തന്നെ ഈ പദ്ധതി അട്ടിമറിക്കപ്പെട്ടിരുന്നു. ഇപ്പോൾ 50% വരെയോ അതിനധികമോ ഉള്ള നിരക്ക് വർദ്ധനകൂടി ആയപ്പോൾ സംഗതി പൂർണ്ണമായി. ജെൻറം പദ്ധതിയുടെ ഭാഗമായി കേന്ദ്രം ബസ്സുകൾ അനുവദിച്ചത് നിലവിൽ കെ എസ് ആർ ടി സി; സ്വകാര്യബസ്സുകൾ എന്നിവയെ ആശ്രയിച്ച് യാത്രചെയ്യുന്നവർക്ക് ഒരു പകരം സർവ്വീസായിട്ടല്ല, മറിച്ച് സ്വകാര്യവാഹനങ്ങളുടെ നിരത്തിലെ ബാഹുല്യം കുറയ്ക്കുക, അങ്ങനെ നഗരങ്ങളിലെ ഗതാഗതക്കുരുക്കുകൾക്ക് ഒരു അളവിൽ കുറവു വരുത്തുക, നഗരത്തിലെ വായു ശബ്ദമലിനീകരണങ്ങൾക്ക് കുറവ് വരുത്തുക, ഇന്ധന ഉപയോഗം കുറയ്ക്കുക എന്നിങ്ങനെ പല ഉദ്ദേശങ്ങൾ മുന്നിൽ കണ്ടുകൊണ്ടാണ്. അതുകൊണ്ടാണ് സംസ്ഥാനത്തെ സർക്കാർ ഉടമസ്ഥതയിൽ ഉള്ള കെ എസ് ആർ ടി സി യ്ക്ക് നൽകാതെ ഈ ബസ്സുകൾ കൊച്ചി, തിരുവനന്തപുരം കോർപ്പറേഷനുകൾക്ക് നൽകിയത്. എന്നാൽ ഇടതുപക്ഷസർക്കാർ ഈ ബസ്സുകളുടെ സർവ്വീസ് നടത്തുന്നതിനുള്ള അവകാശം കെ എസ് ആർ ടി സി യ്ക്ക് നൽകുകയായിരുന്നു. കെ എസ് ആർ ടി സി ഈ സർവ്വീസുകൾ ആരംഭിച്ചത് നിലവിൽ ഉണ്ടായിരുന്ന പല ഓർഡിനറി സർവ്വീസുകളും നിർത്തലാക്കികൊണ്ടാണ്. കെ എസ് ആർ ടി സി യുടെ ജൻറം സർവ്വീസുകൾ പലതും ജനങ്ങൾ കൂടുതൽ യാത്രചെയ്യുന്ന സമയങ്ങളിൽ ഒതുങ്ങി. നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കണ്ടെത്താൻ നിർദ്ദേശിക്കപ്പെട്ട ബസ്സുകൾ നഗരത്തിനു വെളിയിലേയ്ക്ക് ഓരോ രാഷ്ട്രീയക്കാരും അവരുടെ സ്വാധീനത്തിന്റെ പേരിൽ നീട്ടി. ഇപ്പോൾ വന്നുവന്ന് ജെൻറം പദ്ധതിയുടെ ഭാഗമായി കൊച്ചി, തിരുവനന്തപുരം കോർപ്പറേഷനുകൾക്ക് ലഭിച്ച ബസ്സുകൾ യു ഡി എഫ് ഭരണത്തിന്റെ കീഴിൽ തിരുവനന്തപുരത്തുനിന്നും എറണാകുളത്തിനും, എറണാകുളത്തുനിന്നും കോഴിക്കോടിനു സർവ്വീസ് നടത്തുന്നു. ബസ്സിന്റെ ഉടമസ്ഥരായ കോർപ്പറേഷൻന്മേധാവികളുടെ സമരനാടകം ഒരു മണിക്കൂർ കുത്തിയിരുപ്പിൽ ഒതുങ്ങി. കൊച്ചി മേയർ ടോണി ചമ്മിണിയുടെയും തിരുവനന്തപുരം മേയർ പ്രൊഫസർ ജെ ചന്ദ്രയുടേയും പ്രതിഷേധപ്രകടനം ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ മാത്രമുള്ളതായിരുന്നു. ഗതാഗത മന്ത്രിയുടെ നാടായ നിലമ്പൂരിലേയ്ക്കും ഈ ബസ്സുകൾ സർവ്വീസ് നടത്തുന്നുണ്ടെന്നാണ് അറിവ്. ഒരു ഘട്ടത്തിൽ തിരുവനന്തപുരത്തുനിന്നും ബാംഗ്ലൂർ സർവ്വീസിനും ലോ ഫ്ലോർ എ സി ബസ്സ് കെ എസ് ആർ ടി സി ഉപയോഗിച്ചു (കോയമ്പത്തൂർ വരെ മാത്രമേ ഓടിച്ചുള്ളു എന്ന് കെ എസ് ആർ ടി സി വിശദീകരണം). 
 (ചിത്രത്തിനു കടപ്പാട് The Hindu)
               ഈ ബസ്സുകളുടെ ഇപ്പോഴെത്തെ അവസ്ഥ എന്താണ്. ശരിയായ അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ പല എ സി ബസ്സുകളും സർവീസ് നടത്താനാകാതെ കട്ടപ്പുറത്താണ്. നഗരപരിധിയ്ക്കുള്ളിൽ സർവ്വീസിനു രൂപകല്പന ചെയ്യപ്പെട്ട ബസ്സുകൾ ദീർഘദൂര സർവ്വീസിനു ഉപയോഗിക്കുന്നതു കൊണ്ടൂള്ള പ്രശ്നങ്ങൾ വേറെ. നഗരത്തിലെ യാത്രക്കാർക്ക് രാത്രി കാലങ്ങളിൽ ഈ ബസ്സുകളുടെ സേവനം ലഭ്യമല്ല. ജെൻറം സർവ്വീസുകൾ ഭൂരിഭാഗവും 8:30 ന് സർവ്വീസ് അവസാനിപ്പിക്കുന്നു.

       ഇത്രയും എഴുതിയതിൽ ചിലർക്കെങ്കിലും ചോദ്യം ഉണ്ടായേക്കാം എന്തിന് ഇത്ര ആശങ്കപ്പെടുന്നു. കാശുള്ളവൻ മാത്രം അതിൽ കയറിയാൽ മതി. അല്ലാത്തവർക്ക് സാധാരണ ബസ്സുകൾ ഉണ്ടല്ലൊ എന്ന്. അല്ലെങ്കിലും സാധാരണക്കാരെ ഉദ്ദേശിച്ചുള്ളതല്ലല്ലൊ ജൻറം സർവ്വീസുകൾ എന്ന്. അവിടെയാണ് ഇത് സാധാരണക്കാരുടെ മേൽ എങ്ങനെയാണ് അടിച്ചേല്പിക്കപ്പെടുന്നതെന്ന് വിശദീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നത്. ഞാൻ യാത്ര ചെയ്യുന്ന ആലുവ പറവൂർ ദേശസാൽകൃത റൂട്ട് തന്നെ എടുക്കാം. ഇവിടെ ഒരു പക്ഷെ ഏറ്റവും കൂടുതൽ ലോ ഫ്ലോർ നോൺ എ സി ബസ്സുകൾ സർവ്വീസ് നടത്തുന്നു. പല സർവീസുകളും ഓർഡിനറി സർവ്വീസ് ക്യാൻസൽ ചെയ്തിട്ടാണ് ഓടിക്കുന്നത്. പൊതുവെ തിരക്കു കുറവുള്ള ഉച്ചസമയത്ത് മൂന്ന് ലോഫ്ലോർ ബസ്സുകൾക്ക് ശേഷമാണ് ഒരു ഓർഡിനറി ബസ്സ് ഉണ്ടവുക. രാത്രികാലങ്ങളിൽ 7:30നു 8:30നു ഇടയിലും സ്ഥിതി വ്യത്യസ്തമല്ല. മൂന്നും നാലും ലോ ഫ്ലൊർ നോൺ എസി ബസ്സുകൾക്ക് ശേഷമാണ് ഒരു ഓർഡിനറി സർവ്വീസ് ആലുവയിൽ നിന്നും പറവൂർക്ക് ഉണ്ടാവുക. ഇത് ഏറ്റവും പ്രകടമായിരുന്നത് ഡീസൽ വിലവർദ്ധനയിലും ബൾക്ക് യൂസർ എന്നനിലയിൽ ഡീസൽ സബ്സിഡി ഇല്ലാതായപ്പോൾ  കെ എസ് ആർ ടി സിയ്ക്കുണ്ടായിരുന്ന പ്രതിസന്ധിയുടെയും സമയത്താണ്. അന്ന് ഓർഡിനറി സർവ്വീസുകൾ പലതും റദ്ദാക്കപ്പെട്ടപ്പോൾ നിരക്ക് കൂടൂതൽ ഉള്ള ലോ ഫ്ലോർ നോൺ എസി സർവ്വീസുകൾ മിക്കതും ഓടിക്കുന്നുണ്ടായിരുന്നു. നിലവിൽ ഓർഡിനറിയിൽ 13 രൂപയും ലോ ഫ്ലോർ നോൺ എ സി യിൽ 16രൂപയും ആണ് ആലുവ പറവൂർ റൂട്ടിലെ നിരക്ക്. പുതിയ വർദ്ധനയോടെ 16 രൂപ എന്ന നിലവിലെ നിരക്ക് 23രൂപയോ അതിനു മുകളിലോ ആവാം. അതായത് ഓർഡിനറിയിലും 75% അധികം തുകനൽകിവേണം ജനങ്ങൾ യാത്രചെയ്യാൻ എന്നർത്ഥം. ഇങ്ങനെ ദേശസാൽകൃത റൂട്ടുകളിൽ മറ്റ് ബസ്സുകൾക്ക് സർവ്വീസ് നടത്താൻ സാധിക്കാത്ത സ്ഥലങ്ങൾ അമിതനിരക്ക് ഈടാക്കുന്ന ജൻറം സർവ്വീസുകൾ ജനങ്ങളുടെ മേൽ അടിച്ചേല്പിച്ച് ജനങ്ങളെ ദ്രോഹിക്കുന്ന നടപടിയാണ് കെ എസ് ആർ ടി സി ചെയ്യുന്നത്. 

               അതുപോലെ പറവൂരിൽ നിന്നും കാക്കാനാട്ടേയ്ക്ക് (ജില്ലഭരണസിരാകേന്ദ്രം, വിവിധ ഐ ടി കമ്പനികൾ, പ്രത്യേക വ്യവസായ മേഖല എന്നിവയിൽ ധാരാളം ആളുകൾ പറവൂരിൽ നിന്നും നിത്യവും കാക്കനാട്ടേയ്ക്ക് പോകുന്നുണ്ട്) എത്തുന്നതിനുള്ള ഏറ്റവും എളുപ്പമാർഗ്ഗം പറവൂർ - വരാപ്പുഴ - കളമശ്ശേരി -(സീ പോർട്ട് -എയർ പോർട്ട്) - കാക്കനാട് എന്നതാണ്. ഇതിൽ കളമശ്ശേരി - കാക്കനാട് റൂട്ട് ദേശസാൽകൃതറൂട്ടാണ്. പറവൂരിൽ നിന്നും ഈ റൂട്ടിൽ ആകെ സർവീസ് നടത്തുന്നത് ഒരു ലോഫ്ലോർ നോൺ എ സി ബസ്സാണ്. ഇപ്പോഴത്തെ ഭീമമായ നിരക്ക് വർദ്ധന ഇതിലെ യാത്രക്കാർക്ക് തീർച്ചയായും ഇരുട്ടടി ആകും. പറവൂരിൽ നിന്നും കാക്കനാട്ടേയ്ക്കുള്ള ഓർഡിനറി കെ എസ് ആർ ടി സി സർവ്വീസുകൾ ആലുവ കളമശേരി വഴിയാണ് സർവ്വീസ് നടത്തുന്നത്. പറവൂർ - കാക്കനാട് റൂട്ടിൽ വരാപ്പുഴ, കളമശ്ശേരി വഴി കൂടുതൽ സർവ്വീസുകൾ വേണം എന്ന ആവശ്യം കെ എസ് ആർ ടി യുടെ സാമ്പത്തികപരാധീനതയുടെ പേരിൽ നടപ്പിലാക്കപ്പെടാതെ പോകുന്നു. എന്നാൽ ഈ റൂട്ടുകൾ സ്വകാര്യബസ്സുകൾക്ക് നൽകുന്നതിനെ കെ എസ് ആർ ടി സി എതിർക്കുകയും ചെയ്യുന്നു. തങ്ങളുടെ സാമ്പത്തീകനില മെച്ചപ്പെടുന്നതുവരെ ജനങ്ങൾ ദുരിതം അനുഭവിക്കട്ടെ എന്നതാണ് കെ എസ് ആർ ടി സിയുടെ നിലപാട്. കെ എസ് ആർ ടി സിയുടെ തലതിരിഞ്ഞ റൂട്ട് നിർണ്ണയത്തിനും ഇവിടെ ഒരു ഉദാഹരണം ഉണ്ട്. കാക്കനാട് നിന്നും വൈകീട്ട് 5 മണീയ്ക്ക് ശേഷം സർവ്വീസ് നടത്തുന്ന ഒരു ലോ ഫ്ലോർ നോൺ എസി ബസ്സ് കടന്നു പോകുന്നത് കാക്കനട്-കളമശ്ശേരി-വരാപ്പുഴ-കണ്ടെയ്നർ റോഡ് വഴി ഹൈക്കോടതി-ഗോശ്രീപാലങ്ങൾ വഴി-ഞാറയ്ക്കൽ-ചെറായി-പറവൂർ ഇങ്ങനെയാണ്! വരാപ്പുഴ കണ്ടെയ്നർ റോഡ് - ദേശീയപാത 17 ജങ്ഷനിൽ നിന്നും അരമണിക്കൂറിനകം പറവൂരിൽ എത്താം എന്നിരിക്കെ പിന്നെയും ഒന്നര മണിക്കൂറിലധികം സമയം വേണ്ടിവരുന്ന ഗോശ്രീപാലങ്ങൾ വഴിയുള്ള റൂട്ട് ഏതെങ്കിലും രാഷ്ട്രീയക്കാരന്റെ തലതിരിഞ്ഞ ബുദ്ധിതന്നെ ആവണം. അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ ഊട്ടിയ കൃസ്തുദേവനെപ്പോലെ കിട്ടിയ ഒരു ബസ്സുകൊണ്ട് നാട്ടുകാരെ മൊത്തം സന്തോഷിപ്പിക്കാം എന്ന് കരുതിക്കാണണം. എന്തായാലും ആ ഫലം ഉണ്ടായില്ലെന്നത് തീർച്ചയാണ്

    ഇതിനു പുറമെ സൂപ്പർ ഫാസ്റ്റ് സൂപർ എക്സ്പ്രസ്സ് നിരക്കുകളിലും വർദ്ധയുണ്ടായിട്ടുണ്ട്. നിലവിൽ പല റൂട്ടുകളിലും സൂപ്പർ ഫാസ്റ്റിലും സൂപ്പർ എക്സ്പ്രസ്സുകളിലും അമിതമായി ആളെനിറച്ചാണ് സർവീസ് നടക്കുന്നത്. ആവശ്യത്തിന് ബസ്സുകൾ ഇല്ല എന്നതുതന്നെ കാരണം. ആലപ്പുഴയ്ക്കും ചേർത്തലയ്ക്കും ഇടയിൽ സർവ്വീസ് നടത്തുന്ന സൂപ്പർഫാസ്റ്റുകളിലെ രാവിലേയും വൈകീട്ടും ഉള്ള തിരക്ക് തന്നെ ഉദാഹരണം.    അതുകൊണ്ട് തന്നെ പൊതുഗതാഗത മാർഗ്ഗങ്ങളെ അവലംബിക്കുന്ന ദേശസാൽകൃതറൂട്ടുകളിലെ സാധാരണക്കാർക്ക് തീർച്ചയായും ഈ തീരുമാനം ഇരുട്ടടി തന്നെയാണ്. അല്ലാത്തറൂട്ടുകളിൽ ജെൻറം സർവ്വീസിന്റെ മരണമണിയും.