21 December 2012

ഇറ്റാലിയൻ സർക്കാരിൽ അഭിമാനം തോന്നുന്നു.|Feels proud of Italian Government

രണ്ട് മത്സ്യത്തൊഴിലാളികളെ കടൽക്കൊള്ളക്കാർ എന്ന് തെറ്റിദ്ധരിച്ച് വെടിവെച്ചു കൊന്ന ഇറ്റാലിയൻ നാവീകർക്കെതിരായ വിചാരണനടപടികൾ ഏറെ ചർച്ചചെയ്യപ്പെടുകയാണല്ലൊ. കൃസ്തുമസ്സ് ആഘോഷിക്കുന്നതിന് നാട്ടിൽ പോകാൻ ജാമ്യവ്യവസ്ഥകളിൽ കൂടുതൽ ഇളവുകൾ അനുവദിക്കണം എന്ന ആവശ്യവുമായി നാവീകർ ഹൈക്കോടതിയെ സമീപിക്കുന്നത് കഴിഞ്ഞ ആഴ്ചയാണ്. ഇതിന് പിന്തുണയുമായി ഇറ്റാലിയൻ മന്ത്രിയും ഉദ്യോഗസ്ഥരും എത്തിയതോടെ ഏതാണ്ട് മറവിയിൽ ആണ്ടുപോകാൻ തുടങ്ങിയ സംഭവങ്ങൾ വീണ്ടും ചർച്ചാവിഷയമായി. കേന്ദ്ര-സംസ്ഥാനസർക്കാരുകളുടെ വാദങ്ങൾ കേട്ടശേഷം കേന്ദ്രസർക്കാരിന്റെ അനുമതിയുണ്ടെങ്കിൽ ഇറ്റാലിയൻ നാവീകർക്ക് കൃസ്തുമസ്സ് ആഘോഷിക്കുന്നതിനായി അവരുടെ മാതൃരാജ്യത്തേയ്ക്ക് പോകാമെന്നും ജനുവരി 10നു മുൻപ് മടങ്ങിയെത്തണം എന്നും കേരളഹൈക്കോടതി വിധിച്ചത്. ഹൈക്കോടതി വിധിയുടെ നിയമവശങ്ങൾ പോലെ തന്നെ തങ്ങളുടെ രാജ്യത്തെ രണ്ട് നാവീകർക്കായി ഇറ്റലി സ്വീകരിക്കുന്ന നടപടികൾ ചർച്ചചെയ്യപ്പെടേണ്ടതാണെന്ന് ഞാൻ കരുതുന്നു.

രണ്ട് നാവീകരുടെ മോചനത്തിനും അവർക്കെതിരായ കേസിന്റെ നടത്തിപ്പിനും ഇറ്റാലിയൻ സർക്കാർ സ്വീകരിക്കുന്ന നടപടികൾ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. എത്രതവണയാണ് ഇറ്റാലിയൻ മന്ത്രിയും സ്ഥാനപതിയും മറ്റ് ഉന്നത് ഉദ്യോഗസ്ഥരും ഈ വിഷയവുമായി ബന്ധപ്പെട്ട് കേരളത്തിൽ എത്തിയത്. കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കൾ മുതൽ ഇന്ത്യൻ പ്രധാനമന്ത്രി വരെ എത്ര ആളുകളുമായി അവർ ചർച്ചകൾ നടത്തുന്നു. എത്രമാത്രം പണം ഇതിനായി അവർ ചിലവാക്കുന്നു. നയതന്ത്രതലത്തിൽ എത്രമാത്രം സമ്മ്ർദം അവർ ഇന്ത്യൻ ഭരണകൂടങ്ങളിൽ ഉണ്ടാക്കുന്നു. തീർച്ചയായും ആരാജ്യത്തോടും അതിന്റെ സംവിധാനങ്ങളോടും സ്വന്തം നാവീകരോടുള്ള പ്രതിബദ്ധതയോടും ആദരവ് തോന്നുന്നു.

കാർഗിൽ യുദ്ധത്തോടനുബന്ധിച്ച് ഉണ്ടായ ഒരു സംഭവം ശ്രദ്ധിക്കുന്നതും ഈ അവസരത്തിൽ ഉചിതമാകും എന്ന് കരുതുന്നു. ഇന്ത്യൻ ഭരണസംവിധാനം അതിന്റെ സൈനീകർക്ക് നൽകുന്ന പരിഗണനയെപ്പറ്റി ചിന്തിക്കാനും അത് സഹായിക്കും. കർഗിൽ യുദ്ധത്തിന്റെ ആദ്യനാളുകളിൽ പാക് പട്ടാളം ബന്ധികളാക്കി പീഢിപ്പിച്ച് കൊലപ്പെടുത്തിയ സൈരഭ് കാലിയയുടെയും മറ്റ് അഞ്ച് പട്ടാളക്കാരുടെയും ദുരവസ്ഥ ഇപ്പോൾ നമ്മുടെ മാദ്ധ്യമങ്ങൾ സജീവമായി ചർച്ച ചെയ്തിരുന്നു. അത്യന്തം നിഷ്ഠൂരമായ രീതിയിലാണ് പാക് പട്ടാളം ഈ ആറ് ഇന്ത്യൻ ഭടന്മാരേയും വധിച്ചത്. ഇരുപത്തിരണ്ട് ദിവസത്തിൽ അധികം ഇവരെ തടവിൽ പാർപ്പിച്ചു. ഇവരുടെ കണ്ണുകൾ ചൂഴ്ന്നെടുത്തു, കർണ്ണപുടങ്ങൾ പഴുപ്പിച്ച ഇരുമ്പുദണ്ഡുകൾ കൊണ്ട് കുത്തിപ്പൊട്ടിച്ചു, പല്ലുകൾ തല്ലിപ്പൊട്ടിച്ചു, അസ്ഥികൾ ഒടിച്ചു, തലയോട്ടി തകർത്തു, മൂക്കും, ചുണ്ടുകളും, ജനനേന്ദ്രിയങ്ങളും കൊത്തിയരിഞ്ഞു. അങ്ങനെ മനുഷ്യത്വരഹിതമായി എത്രക്രൂരമായി പെരുമാറാമോ അതെല്ലാം ചെയ്തു. ഒടുവിൽ വെടിവെച്ച് കൊന്നു. പാക് പട്ടാളം കൈമാറിയ ഇന്ത്യൻ പട്ടാളക്കാരുടെ പോസ്റ്റ്മാർട്ടം റിപ്പോർട്ട് പറയുന്നത് ഈ പീഢനങ്ങൾ എല്ലാം കൊല്ലപ്പെടുന്നതിനു മുൻപ് ഉണ്ടായതു തന്നെ എന്നാണ്. എന്നിട്ടും ഇന്ത്യൻ ഭരണകൂടം ഈ മനുഷ്യത്വരഹിതമായ ഹത്യയ്ക്കെതിരെ ശക്തമായ നടപടി ഒന്നും സ്വീകരിച്ചില്ല. ഇപ്പോൾ സൗരഭ് കാലിയയുടെ പിതാവ് നീതിതേടി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നു.

സ്വന്തം ഭടന്മാരുടെ ജീവനിൽ ഇന്ത്യൻ ഭരണകൂടത്തിന്റെ നിസ്സംഗതയാണ് ഇറ്റാലിയൻ സർക്കാരിന്റെ നടപടികളിൽ അഭിമാനം തോന്നാൻ കാരണം.