31 December 2008

പുതുവത്സരാശംസകൾ

എല്ലാ സുഹൃത്തുക്കൾക്കും എന്റെ സ്‌നേഹം നിറഞ്ഞ നവവത്സരാശംസകൾ. സന്തോഷവും സമാധാനവും നിറഞ്ഞ ഒരു വർഷം എല്ലാവർക്കും ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു.

10 December 2008

സർദാരിയെ വിറപ്പിച്ച അനോണി

രാജ്യം മുംബൈ നഗരത്തിൽ പത്തു തീവ്രവദികൾ നടത്തിയ അക്രമണത്തിൻ ഞെട്ടി നിൽക്കുമ്പോൽ പാകിസ്താന്റെ പ്രസിഡന്റിനെ വിറപ്പിച്ച ഒരു ഫോൺ സന്ദേശത്തിന്റെ ഉറവിടത്തെക്കുറിച്ചുള്ള തർക്കം ഇപ്പോഴും തുടരുകയാണ്. വിവിധ വാർത്താമാധ്യമങ്ങളിൽ നിന്നും സംഭവത്തെക്കുറിച്ച് മനസ്സിലാക്കിയത് ഇങ്ങനെ:‌-

28ന് രാത്രി ഇന്ത്യയിൽ നടക്കുന്ന സംഭവങ്ങളുടെ ടി വി പ്രക്ഷേപണം കണ്ടു രസിച്ചിരിക്കുന്ന പാക് പ്രസിഡന്റ് സർദാരിക്ക് ഒരു ഫോൺ കിട്ടുന്നു. മറ്റാരുടെയും അല്ല പ്രണബ് കുമാർ മുഖർ‌ജി എന്ന ഇന്ത്യയുടെ വിദേശകാര്യമന്ത്രിയുടെ തന്നെ. അദ്ദേഹം വലിയ ദേഷ്യത്തിൽ ആയിരുന്നു. ബോംബെ ആക്രമണത്തിന്റെ പേരിൽ സർദാരിയെ ശരിക്കും ശകാരിച്ചു. പാകിസ്താനിലെ തീവ്രവാദിപരിശീലനകേന്ദ്രങ്ങളിൽ ഇന്ത്യൻ സേന ആക്രമിക്കും എന്നെല്ലാം “പ്രണാബ്” സർദാരിയോടു പറഞ്ഞു. സർദാരി തനിക്കാവും വിധമെല്ലാം പ്രണാബിനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു എങ്കിലും നടന്നില്ല. ദേഷ്യത്തോടെ തന്നെ പ്രണാബ് ഫോൺ കട്ട്‌ചെയ്തു. അത്രയും നേരം കണ്ടിരുന്ന ത്രില്ലർ ഫൈറ്റിന്റെ എല്ലാ മൂഡും സർദാരിയിൽ നിന്നും ചോർന്നു പേയി. ഉടനെ സർദാരി നേരെ വിളിച്ചു അമേരിക്കക്ക്. കൊച്ചു വേളുപ്പാൻ കാലത്ത് എണീറ്റ മാഡം കോണ്ടലീസ റൈസ്, സർദാരി പറഞ്ഞ വാർത്തകേട്ടു ഞെട്ടി. ഇന്ത്യ ഏകപക്ഷീയമായി പകിസ്താനെ ആക്രമിക്കുകയോ. തീവ്രവാദികളുടെ കാര്യം പറഞ്ഞ് തങ്ങൾ ഒരു ഭാഗത്ത് പാകിസ്താനെ ആക്രമിക്കുന്നുണ്ട്. ഇനി ഇന്ത്യകൂടെ ആക്രമിക്കാൻ തുടങ്ങിയാൽ? ഇതിനെ അന്താരാഷ്‌ട്ര സമൂഹത്തിന്റെ മുൻപിൽ എങ്ങനെ പ്രതിരോധിക്കും. കാരണം തങ്ങൾ ചെയ്യുന്നതു തന്നെയാണല്ലൊ ഇന്ത്യയും ചെയ്യാ‍ൻ പോവുന്നത്. എന്തെങ്കിലും ചെയ്തില്ലെങ്കിൽ അഫ്‌ഗാൻ അതിർത്തിയിൽ നിന്നും പട്ടാളത്തെ പിൻ‌വലിക്കും എന്നുപറഞ്ഞ് സർദാരിയും ഒരേ ബഹളം. ഒരുവിധത്തിൽ സർദരിയെ പറഞ്ഞാശ്വസിപ്പിച്ച മാഡം റൈസ് നേരെ പ്രണാബിനെ വിളിച്ചു. അപ്പോൾ ഇവിടത്തെ സ്ഥിതിയോ പ്രണാബ് കുമാർ ഇതൊന്നും അറിഞ്ഞിട്ടില്ല. താൻ സർദാരിയെ ഭീഷിണിപ്പെടുത്തുകപോയിട്ട് വിളിക്കുകപോലും ചെയ്തിട്ടില്ലെന്ന് പ്രണാബ് ആണയിട്ടു പറഞ്ഞു. ഇതു കേട്ടപ്പോളാണ് മാഡം റൈസിനു സമാധാനം ആയത്. എന്നാലും രണ്ടുപേരെയും നേരിട്ട്‌കണ്ട് ചർച്ചചെയ്യാൻ താൻ വരുന്നുണ്ടെന്നും റൈസ് പറഞ്ഞു ഫോൺ വെച്ചു. സർദാരിയെ വിളിച്ച് ഇതെല്ലാം അറിയിച്ചു. അങ്ങനെ സർദാരിക്കും ആശ്വാസമായത്.

എന്നാലും പാക് പ്രസിഡന്റ് സർദാരിയെ വിളിച്ച് ഇങ്ങനെ ഭീഷിണിപ്പെടുത്തിയ ആ അനോണി ആരാണെന്നത് ഇപ്പോഴും തർക്കത്തിൽ തുടരുന്നു. ആ ഫോൺ സന്ദേശത്തിന്റെ ഉറവിടം ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയം തന്നെയാണെന്നു പാകിസ്താൻ തറപ്പിച്ചു പറയുമ്പോൾ ഇന്ത്യ ഇതെല്ലാം നിഷേധിക്കുകയാണ്. ഈ ഫോൺ സന്ദേശത്തെത്തുടർന്നു പാകിസ്താനിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകുകയും ലഹോറിലായിരുന്ന പാക്ക് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയോട് തലസ്ഥാനത്ത് മടങ്ങിയെത്താൽ ആവശ്യപ്പെടുകയും, ഇന്ത്യാസന്ദർശനത്തിൽ ആയിരുന്ന പാക് വിദേശകാര്യമന്ത്രിക്ക് യാത്രമതിയാക്കി തിരിച്ചുവരാൻ നിർദ്ദേശം നൽകുകയും ഇതിനായി ഒരു പ്രത്യേക വിമാനം ഡൽഹിക്കു അയക്കുകയും ചെയ്തു. ഈ അജ്ഞാത ഫോൺ സന്ദേശം ഇന്ത്യയേയും പാകിസ്താനേയും ഒരു യുദ്ധത്തിന്റെ വക്കിൽ എത്തിച്ചു എന്നതാണ് വാസ്തവം.

6 December 2008

മകരവിളക്ക് ചില വസ്തുതകൾ | Some facts about Makaravilakku

കഴിഞ്ഞ ദിവസം ഒരു സുഹൃത്തു അയച്ചുതന്ന മെയിൽ‌അറ്റാച്ച്‌മെന്റ് ആണ് ഈ ബ്ലോഗിനുള്ള കാരണം. മകരവിളക്കിനു പിന്നിലുള്ള കള്ളക്കളികളെക്കുറിച്ച് 2007 ഫെബ്രുവരി മാസം പുറത്തിറങ്ങിയ കലാകൗമുദി ആഴ്ചപ്പതിപ്പിൽ ശ്രീ ടി എൻ ഗോപകുമാർ എഴുതിയ “വ്യാജാഗ്നി” എന്ന ലേഖനം ആയിരുന്നു ആ അറ്റാച്ച്‌മെന്റ്. പലർക്കും ഇതൊരു പുതിയ അറിവല്ലെന്നു ഞാൻ കരുതുന്നു. ആ ലേഖനത്തിന്റെ ചിത്രം താഴെ ചേർക്കുന്നു.


ഞാനും എന്റെ കുട്ടിക്കാലത്ത് ഇതൊരു ദിവ്യ സംഭവം ആയിട്ടാണ് കരുതിയിരുന്നത്. എന്നാൽ പിന്നീട് എന്റെ ബന്ധുവും കേരളപോലീസിൽ ഒരു ഉദ്യോഗസ്ഥനും ആയിരുന്ന ആളിൽ നിന്നുമാണ് ഇതിന്റെ പിന്നിലെ കളികളെക്കുറിച്ച് ഞാൻ ആദ്യം അറിഞ്ഞത്. പിന്നെ ഇതു സംബന്ധിക്കുന്ന ഒട്ടനവധി ലേഖനങ്ങളും, വാർത്താ മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകളും കാണാൻ ഇടയായി. തന്ത്രികുടുംബവും, പന്തളം രാജകൊട്ടാരവും ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന ശ്രീ രാമൻ നായർ പോലും മകരവിളക്ക് മനുഷ്യ നിർമ്മിതമാണെന്നും ഇതിൽ പ്രത്യേക ദിവ്യത്വം ഒന്നുമില്ലെന്നും പറയുകയുണ്ടായി.

വർഷങ്ങൾക്കു മുൻപ് പൊന്നമ്പലമേടിനു സമീപത്തു പോകാനും ഒരു അവസരം ലഭിച്ചു. ജോലിയുടെ ഭാഗമായി കൊച്ചു പമ്പ ഡാമിലുള്ള ഒരു മോട്ടോർ നോക്കാനാണ് ഞാൻ അവിടെ പോയത്. കൊച്ചുപമ്പ ഡാമിനോടുള്ള ചേർന്നു കെ എസ് ഇ ബി ക്ക് ഒരു സബ് സ്‌റ്റേഷൻ ഉണ്ട്. ഇവിടെനിന്നും ആണ് ശബരിമലയിലേയ്ക്കും സന്നിധാനത്തേയ്ക്കും വേണ്ട വൈദ്യുതി എത്തിക്കുന്നത്. മാത്രമല്ല തീർത്ഥാടനകാലത്ത് പമ്പയിലെ ജലനിരപ്പു ക്രമീകരിക്കുന്നതിനും കൊച്ചുപമ്പ ഡാം ഉപയോഗിക്കുന്നു. അന്നത്തെ യാത്ര വൈദ്യുതി വകുപ്പിന്റെ വണ്ടിയിൽ കോട്ടയം - കുമളി റോഡ് (കെ കെ റോഡ്) വഴിയായിരുന്നു. വണ്ടിപ്പെരിയാറിൽ നിന്നും വലത്തോട്ടു തിരിഞ്ഞാൽ പെരിയാർ കടുവ സങ്കേതത്തിലൂടേയുള്ള റോഡിൽ കയറാം. വണ്ടിപ്പെരിയാറിൽ നിന്നും നാലുമണിക്കൂർ നേരം കാനന പാതയിലൂടെ സഞ്ചരിച്ചാണ് അന്ന് കൊച്ചുപമ്പ ഡാമിൽ എത്തിയത്. ഈ വഴിയിൽ തന്നെയാണ് ശ്രീലങ്കയിൽ നിന്നുള്ള അഭയാർത്ഥികളെ താമസിപ്പിച്ചിരിക്കുന്ന ഗവി എന്ന കോളനി. ഇവിടെവരെ മാത്രമാണ് മനുഷ്യവാസം ഉള്ളത്. പിന്നീട് കൊടും‌കാടാണ്. പലപ്പോഴും മുൻ‌കൂർ അനുവാദം വാങ്ങിയ വണ്ടികൾക്കുമാത്രമേ ഈ വഴിയിൽ പ്രവേശനം ലഭിക്കൂ എന്നാണ് അന്നു ഒപ്പമുണ്ടയിരുന്നു കെ എസ് ഇ ബി ഡ്രൈവർ പറഞ്ഞത്. കൊച്ചുപമ്പ ഡാം തികച്ചും ഒറ്റപ്പെട്ട ഒരു പ്രദേശമാണ്. കെ എസ് ഇ ബി യുടേയും വനം വകുപ്പിന്റേയും ഉദ്യോഗസ്ഥർ ഒഴികെ മറ്റാരും അവിടെ ഇല്ല. പിന്നീടുള്ളത് കുറച്ചു ആദിവാസികളാണ്. ഇവിടെയ്ക്ക് അന്നു മറ്റു വാർത്താ വിനിമയ ഉപാധികൾ ഒന്നും എത്തിയിരുന്നില്ല. കെ എസ് ഇ ബി യുടെ സബ്‌സ്‌റ്റേഷനിൽ ട്രാൻസ്‌മിഷൻ ലൈൻ വഴി അത്യാവശ്യഘട്ടങ്ങളിൽ മറ്റു സബ്‌സ്‌റ്റേഷനുമായി ബന്ധപ്പെടാം. കൊച്ചുപമ്പ ഡാം എത്തുന്നതിന് കുറെ മുൻപ് റോഡിന്റെ വലതു വശത്തായി ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് അടച്ച ഒരു വഴി ഡ്രൈവർ കാണിച്ചു തന്നു. അതായിരുന്നു പൊന്നമ്പലമേട്ടിലേയ്ക്കുള്ള കാനന പാത. ആ താഴിന്റെ താക്കോൽ സൂക്ഷിച്ചിരുന്നത് കൊച്ചുപമ്പ ഡാമിന്റെ ചുമതലയുള്ള എക്സിക്യുട്ടീവ് എഞ്ചിനീയറും, ഫോറസ്റ്റ് ഓഫീസറും ആണെന്നും അദ്ദേഹം പറഞ്ഞു. പൊന്നമ്പലമേട്ടിൽ ഒരു കോൺക്രീറ്റ് തറയുണ്ടെന്നും അവിടെയാണ് മകരവിളക്ക് കത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പലപ്പോഴും അദ്ദേഹം പലരേയും അവിടെ കൊണ്ടുപോയിട്ടുണ്ട്. പിറ്റേ ദിവസം ജോലികഴിഞ്ഞ് സമയം ഉണ്ടെങ്കിൽ അവിടെ പോയിക്കാണമെന്നും ഞാൻ തീരുമാനിച്ചു. അദ്ദേഹവും അതു സമ്മതിച്ചു. എന്നാൽ പിറ്റേദിവസം വളരെ വൈകിയാണ് ജോലിതീർക്കാൻ സാധിച്ചത്. സാധാരണയായി സന്ധ്യക്കുശേഷം ആ വഴിയിലൂടെ വണ്ടി ഓടിക്കാൻ ആരു തയ്യാറവില്ല. കൂടാതെ ജോലികഴിഞ്ഞ് ഉടൻ തന്നെ എനിക്കു തിരിച്ച് വീട്ടിലേയ്ക്ക് പോരേണ്ടതായും വന്നു. പൊന്നമ്പലമേടു കാണാനുള്ള ഒരു അവസരം അങ്ങനെ നഷ്ടമായി.

കോടിക്കണക്കിനു മനുഷ്യരുടെ വിശ്വാസത്തെ ചൂഷണം ചെയ്യുന്ന ഈ പരിപാടിയ്ക്കു സർക്കാർ കൂട്ടുനിൽക്കുന്നത് ശബരിമല ക്ഷേത്രത്തിൽ നിന്നുള്ള വരുമാനം മാത്രം ലക്ഷ്യം വെച്ചാണ്. കൂടാതെ ഈ സത്യങ്ങൾ അറിഞ്ഞിരുന്നുകൊണ്ട് വിവിധ മാധ്യമങ്ങളും മകരവിളക്കിന്റെ തത്സമയ സം‌പ്രേക്ഷണം എന്ന കച്ചവടം നടത്തുന്നു. ജനങ്ങളുടെ വിശ്വാസത്തെ ചൂഷണം ചെയ്യുന്നകാര്യത്തിൽ കക്ഷി രാഷ്‌ട്രീയഭേദമില്ലാതെ എല്ലാ സർക്കാരുകളും തുല്യതെറ്റുകാരാണ്. ഇതിനെതിരായി പലരും കോടതിയെ സമീപിച്ചെങ്കിലും ഇതു വിശ്വാസത്തിന്റെ പ്രശ്നമാണെന്നു പറഞ്ഞ് കാലാകലങ്ങളിൽ വന്നിട്ടുള്ള സർക്കാരുകൾ ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. മകരസംക്രമദിവസം തിരുവാഭരണം ചാർത്തി നടതുറക്കുമ്പോൾ പൊന്നമ്പലമേട്ടിൽ മൂന്നു തവണ തെളിയുന്ന ദീപം സർക്കാർ സംവിധാനങ്ങളുടെ സൃഷ്‌ടിയാണെന്നു പറയാനുള്ള ആർജ്ജവം ഇനിയെങ്കിലും സർക്കാരിനുണ്ടാവണം. സാധാരണഗതിയിൽ പലരും സ്വാധീനം ഉപയോഗിച്ച് പൊന്നമ്പലമേട്ടിൽ എത്താറുണ്ടെങ്കിലും മകരവിളക്കിനു ആഴ്ചകൾക്കു മുൻപു തന്നെ ഈ പ്രദേശം പോലീസിന്റെ നിയന്ത്രണത്തിൽ ആയിരിക്കും. അതുകൊണ്ടു തന്നെ ഈ തട്ടിപ്പിന്റെ ചിത്രങ്ങൾ ഇത്രനാളും ലഭ്യമല്ലായിരുന്നു. ശ്രീ ടി എൻ ഗോപകുമാർ തന്റെ ലേഖനത്തിന്റെ അവസാനം പറയുന്നതുപോലെ സൂക്ഷ്മനിരീക്ഷണ നേത്രങ്ങൾ ഉള്ള ഉപഗ്രഹങ്ങൾ ഈ തെറ്റിന്റെ തത്സമയ ദൃശ്യങ്ങൾ ലോകത്തിനു മുൻപിൽ കാഴ്ചവെച്ച്, ശബരിമലക്കും, പ്രബുദ്ധകേരളത്തിനും ഇന്ത്യക്കും‌തന്നെ തീരാശാപംവരുത്തുന്നതിനുമുൻപേ ഈ തെറ്റു തിരുത്തപ്പെടട്ടേ എന്ന് ഞാനും പ്രാർത്ഥിക്കുന്നു.

5 December 2008

മാധ്യമങ്ങളോട് ഒരു അഭ്യർത്ഥന | An appeal to the media

കണ്ണൂർ ജില്ലയിലെ ഇരിക്കൂരിൽ സ്കൂൾവിദ്യാർത്ഥികളുടെ മേൽ വാഹനം കയറി ഒൻപതു പിഞ്ചുകുട്ടികൾ മരിച്ച ദാരുണസംഭവം മലയാളത്തിലെ എല്ലാ വാർത്താചാനലുകളും റിപ്പോർട്ട് ചെയ്തതാണ്. പ്രേക്ഷകരായ ഞങ്ങളിലേയ്ക്ക് അപകടത്തിന്റെ വിശദാംശങ്ങളും ദൃശ്യങ്ങളും എത്തിക്കുന്നതിന് നിങ്ങൾനടത്തിയ പരിശ്രമം തികച്ചും അഭിനന്ദനാർഹം തന്നെ. എന്നാൽ കടുത്ത മത്സരം നിലനിൽക്കുന്ന ഈ രംഗത്ത് വാർത്തകൾ പ്രേക്ഷകരിലേയ്ക്ക് എത്തിക്കുന്നതിന് നിങ്ങൾ കാണിക്കുന്ന വ്യഗ്രത പലപ്പോഴും എല്ലാം അതിർവർമ്പുകളും ലംഘിക്കുന്നതാണെന്നു പറയാതെ വയ്യ. ഇതു ആദ്യമായിട്ടല്ല ഇത്തരം അപകടങ്ങളുടെ ദൃശ്യങ്ങൾ കാണികളിൽ ജുഗുപ്സ ഉണ്ടാക്കുന്ന തരത്തിൽ ദൃശ്യമാധ്യമങ്ങളിൽ വരുന്നത്. ചിലഘട്ടങ്ങളിൽ ഊതിപ്പെരുപ്പിച്ച കണക്കുകളും ഊഹാപോഹങ്ങളും അനാവശ്യമായ ഉത്കണ്ഠ കാണികളിലും ദുരത്തിനിരയായവരുടെ ബന്ധുക്കളിലും ഉണ്ടാക്കുന്നു എന്നതും ദയവായി മറക്കാതിരിക്കുക.

ഒരു വാർത്തയുടെ വിശദവിവരങ്ങൾനൽകുന്ന മുഴുവൻ സമയവും മരിച്ചുകിടക്കുന്ന പിഞ്ചുകുട്ടികളെ ഇങ്ങനെ തുടർച്ചയായി കാണിക്കേണ്ടതുണ്ടോ? ഈ ദൃശ്യങ്ങൾ തുടർച്ചയായി കാണുന്ന കാണികളിൽ, പ്രത്യേകിച്ച് അമ്മമാരിൽ ഉണ്ടാക്കുന്ന വികാരങ്ങളെക്കുറിച്ച് അല്പമെങ്കിലും ചിന്തിച്ചുകൂടെ?

എന്തെങ്കിലും അപകടങ്ങൾ നടക്കുമ്പോൾ സംഭവസ്ഥലത്തുനിന്നും ദൃക്‌സാക്ഷികളിൽ നിന്നും നിങ്ങൾ എത്തിക്കുന്ന വിവരങ്ങൾ അപകടത്തെക്കുറിച്ചുള്ള ഒരു വ്യക്തമായ ചിത്രം പ്രേക്ഷകരായ ഞങ്ങൾക്കു നൽകുന്നു എന്നതു ശരി തന്നെ. എന്നാൽ അപകടത്തിൽ പരിക്കേറ്റവർക്ക് അത്യാവശ്യമായ വൈദ്യസഹായം ലഭ്യമാക്കുന്ന ആശുപത്രികളുടെ തീവ്രപരിചരണ വിഭാഗത്തിലും നിങ്ങൾ എത്തുന്നു. ഒന്നോ രണ്ടോ ആളുകല്ല മറിച്ച് പത്തും ഇരുപതും പേർവരുന്ന സംഘമാണ് ഇത്തരത്തിൽ ക്യാമറകളും മറ്റുമായി തീവ്രപരിചരണ വിഭാഗങ്ങളിൽ കയറുന്നത്. സ്വാഭാവികമായും ഇത്തരം ഒരു അപകടം നടന്നാൽ ബന്ധുക്കളുണ്ടോ എന്നു തിരഞ്ഞെത്തുന്നവരേയും, പരിക്കേറ്റവർക്ക് ആവശ്യമായ പരിചരണം നൽകുന്നവരേയും കൊണ്ട് നിറഞ്ഞിരിക്കുന്ന തീവ്രപരിചരണ വിഭാഗങ്ങൾ മാധ്യമപ്രവർത്തകരുടെ ഇരച്ചുകയറ്റം കൂടിയാവുമ്പോൾ ശ്വസം‌മുട്ടുന്ന കാഴചയാണ് കാണാറ്. തീവ്രപരിചരണവിഭാഗത്തിൽ ഇത്തരത്തിൽ ഉണ്ടാവുന്ന തിരിക്ക് പരുക്കേറ്റവർക്ക് ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കുന്നതിൻ തടസ്സം‌സൃഷ്ടിക്കുമെന്നതിൽ രണ്ടഭിപ്രായം ഉണ്ടെന്നു ഞാൻ കരുതുന്നില്ല. അപകടത്തിൽ മുറിവുകളേറ്റു എത്തുന്നവരേക്കാൾ പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്നത് മാധ്യമപ്രവർത്തകരാണെന്നു പരിചയമുള്ള പല ഡോക്ൿടർമാരും, നെഴ്‌സിങ്ങ് വിഭാഗത്തിൽ ഉള്ളവരും പറയാറുണ്ട്. തീവ്രപരിചരണവിഭാഗത്തിൽ ഇത്തരത്തിൽ ഉണ്ടാവുന്ന തിക്കുംതിരക്കും അപകടം ഏല്‍പ്പിച്ച ആഘാതവും, ശരീരത്തിലേറ്റ മുറിവുകളുടെ വേദനയുമായി കഴിയുന്ന വ്യക്തികളിൽ ഉണ്ടാക്കുന്ന മാനിസികമായ വൈഷമ്യങ്ങളെക്കുറിച്ച് നിങ്ങൾ ആലോചിച്ചിട്ടുണ്ടോ?

മലയാളികൾ പൊതുവേ വാർത്തകൾ അറിയുന്നതിന് കൂടുതൽ ഔത്സുക്യം ഉള്ളവരാണ്. അതുകൊണ്ടാണ് ഈ കൊച്ചു കേരളത്തിൽ ഇത്രയധികം വാർത്താചാനലുകളും, വർത്തമാനപത്രങ്ങളും, വാർത്താമാസികകളും ഉള്ളത്. എന്നാൽ വാർത്തകൾ പ്രേക്ഷകർക്കു മുൻപിൽ ആദ്യം എത്തിക്കുന്നതിനുള്ള കിടമത്സരം ഇന്നു ദൃശ്യമാധ്യമങ്ങളിൽ വളരെക്കൂടുതലാണ്. ജാഗ്രത്തായ മാധ്യമപ്രവർത്തനം സമൂഹത്തിലെ അഴിമതിയേയും, മറ്റുതിന്മകളേയും കുറയ്ക്കുന്നതിനു സഹായിക്കുന്നു എന്നതിലും, മൂടിവെയ്ക്കപ്പെടുന്ന പല സത്യങ്ങളേയും വെളിച്ചത്തുകൊണ്ടുവരുന്നു എന്നതിലും തർക്കമില്ല. എന്നാൽ അപകടങ്ങൾ പോലുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ സം‌യമനവും ദൃശ്യങ്ങളുടെ കാര്യത്തിൽ അല്പം വിവേകവും വേണമെന്ന വിനീതമായ അഭ്യർത്ഥനയാണ് എനിക്കുള്ളത്.